11.11.19

മുംബൈ യാത്ര - 5

ചെമ്പൂരിലെ ഫ്‌ളാറ്റിലെത്തി ഒരു കപ്പ് ചായ കുടിച്ചപ്പോൾ വീണ്ടും ഉഷാറായി. ചൂടുചായ പതിയെ കുടിച്ച് ഫിലിം സിറ്റി തന്ന നിരാശ മറക്കാൻ ശ്രമിച്ചു. അടുത്ത യാത്ര പവായിലേക്കാണ്. ഭർത്താവിന്റെ കസിൻ സിന്ധുവേടത്തി പവായിയിലെ ഹീരാനന്ദാനി ഗാർഡൻസ് എന്ന സ്ഥലത്താണ് താമസം. അവരുടെ ഭർത്താവ് ബിജുവേട്ടൻ (ജയശങ്കർ) ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലാണ്. ഹീരാനന്ദാനി ഗാർഡൻസ് എന്നത് ഒരു ടൗൺഷിപ്പാണ്. നിർമിച്ചത് ഹീരനന്ദാനി ഗ്രൂപ്പ്. ബോംബെ കോർപ്പറേഷനു കീഴിലാണെങ്കിലും ഈ പ്രദേശത്തിന്റെ ശുചീകരണമടക്കമുളളതിന്റെ മേൽനോട്ടം ഹീരാനന്ദാനി ഗ്രൂപ്പിനാണ്. 250 ഏക്കറാണ് വിസ്തീർണം. ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സിനിമാ സ്റ്റുഡിയോ, ഫ്‌ളാറ്റുകൾ തുടങ്ങി മെട്രോ ജീവിതത്തിന്റെ എല്ലാ ചേരുവകളും ഇവിടെയുണ്ട്. ഭക്ഷണപ്രിയരുടെ കേന്ദ്രമാണ് ഇവിടം. രാവും പകലും തീറ്റ ആഘോഷമാക്കുന്നവർ. പ്രശസ്തമായ പല ആഗോള ഭക്ഷണ ശൃംഖലകളുടെ ഔട്ട്‌ലറ്റുകൾ മുതൽ തട്ടുകടകളിൽ വരെ വൻതിരക്കാണ്.

സിന്ധുവേടത്തിയുടെ ഫ്‌ളാറ്റിലെത്തിയപ്പോഴേക്കും ബക്കർവാഡി പോലുളള മറാത്തി സ്‌നാക്‌സ് ഞങ്ങൾക്കായി കരുതിവെച്ചിരുന്നു. സിന്ധുവേടത്തിക്ക് മൂന്നുമക്കളാണ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. അവരെ കണ്ടപ്പോൾ തന്നെ ഉണ്ണികുട്ടൻ ഫുൾ ഹാപ്പിയായി.

ഡാൻഡിയക്കു പാസ് കിട്ടിയെന്ന് നേരത്തെ ഏടത്തി പറഞ്ഞിരുന്നു. പക്ഷെ കറങ്ങിതിരിഞ്ഞ് ഞങ്ങൾ എത്തിയപ്പോഴേക്കും ഡാൻഡിയയുടെ നേരം കഴിഞ്ഞു. കൂടാതെ റോഡ് ബ്ലോക്കിൽ നിൽക്കുമ്പോൾ ചെറിയൊരു ഡാൻഡിയ കാണുകയും ചെയ്തു. എന്നാൽ പിന്നെ ഭക്ഷണങ്ങൾ പരീക്ഷിക്കാമെന്നായി. ചീപ്പ് ആൻഡ് ബെസ്റ്റ് എന്ന കടയിലാണ് ആദ്യം പോയത്. എല്ലാ മറാത്തി ഭക്ഷണങ്ങളും രുചിക്കാൻ അവസരം തരാമെന്നാണ് ബിജുവേട്ടന്റെ വാഗ്ദാനം. ചീസ് ദാഹി പപ്ഡി ചാട്ട്, ദാഹി പപ്ഡി ചാട്ട്, ദാഹി റഗഡാ ചാട്ട് എന്നീ വിഭവങ്ങളാണ് ആദ്യം കഴിച്ചത്. അതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ചീസ് ദാഹി പപ്ഡി ചാട്ടാണ്.


ചീസ് ദാഹി പപ്ഡി ചാട്ട്



ദാഹി പപ്ഡി ചാട്ട്



ദാഹി റഗഡാ ചാട്ട് 

പിന്നീടാണ് ഏറെ പ്രശസ്തമായ പാനിപുരി കൈയിൽ കിട്ടിയത്. ആറെണ്ണമാണ് ഒരു സെറ്റ്. നമ്മൾ ഒന്നുവായിൽ വെക്കുമ്പൊഴേക്കും അടുത്തത് കടക്കാരൻ കൈയിൽ വെച്ചുതരും. അതിനെപ്പറ്റി ഒരു ട്രോൾ തന്നെയുണ്ട്, 'You don't know real stress until you have a panipuri in your mouth, a panipuri in your bowl and the panipuriwala is standing infront of you with another ready panipuri'. പിന്നെയും കുറെ തരം ഭക്ഷണങ്ങളുടെ പേരുകൾ അവിടെയെഴുതി വെച്ചിട്ടുണ്ട്. സ്വാദു നോക്കാൻ വയറിൽ സ്ഥലമില്ലാത്തതിനാൽ തീറ്റ നിർത്തി.



പാനിപുരി 

അതു കഴിഞ്ഞ് നാച്വറൽസ് ഐസ്‌ക്രീം കടയിൽ കയറി സീതപ്പഴത്തിന്റെ സ്വാദുളള ഐസ്‌ക്രീമിന്റെ രുചിയുമറിഞ്ഞു. സമീപത്ത് രണ്ടിടങ്ങളിൽ ബംഗാളികളുടെ നവരാത്രി പൂജയുണ്ടെന്നറിഞ്ഞ് അതും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. ആദ്യമൊക്കെ ഒരു പൂജയെ നടത്തിയിരുന്നുളളൂ. പവായിലുളള ബംഗാളികൾ പിന്നീട് പിരിഞ്ഞു രണ്ടു വിഭാഗങ്ങളായി ആഘോഷിക്കുകയാണ്. പൂജാ പന്തലിൽ മഹിഷാസുരമർദിനിയായ ദേവിയുടെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് രണ്ടിടങ്ങളിലും.



നവരാത്രിപൂജാ പന്തല്‍

ബംഗാളി ഭക്ഷണസ്റ്റാളുകളുമുണ്ട്. വയറുനിറഞ്ഞതിനാൽ രസഗുള മാത്രമേ പരീക്ഷിച്ചുളളൂ. അതിമധുരം. ഉണ്ണികുട്ടനുമേറെ ഇഷ്ടപ്പെട്ടു. ബംഗാളികളുടെ പ്രധാന ഭക്ഷണം മീനാണ്. സസ്യാഹാരിയായതിനാൽ മത്സ്യവിഭവങ്ങൾ രുചിക്കാനോ എഴുതാനോ ഞാനാളല്ല.




രസഗുള


വഴിയിൽ മിർച്ചി ആൻഡ് മൈം എന്നൊരു ഹോട്ടൽ കാണിച്ചു തന്നു സിന്ധുവേടത്തി. അവിടുത്തെ പ്രത്യേകതയെന്തെന്നു വെച്ചാൽ വൈയിറ്റർമാരെല്ലാം സംസാരശേഷിയില്ലാത്തവരാണ്. ഭക്ഷണത്തിനായി ഓർഡർ ആംഗ്യത്തിലൂടെ കൊടുക്കണം. ഓരോ വിഭവത്തിനും കാണിക്കേണ്ട ആംഗ്യവിക്ഷേപങ്ങൾ മെനു കാർഡിലുണ്ടെത്രേ. അടുത്ത തവണ മുംബൈയിലെത്തുമ്പോൾ ഈ ഹോട്ടൽ സന്ദർശിക്കണം. ഇപ്പോൾ സമയത്തിന്റെ കുറവുണ്ട്.


 മിർച്ചി ആൻഡ് മൈം ഹോട്ടൽ 

ഇന്നത്തെ അലച്ചിൽ അവസാനിപ്പിച്ച് കിടക്കയിൽ ഉറക്കത്തിലേക്ക് വഴുതി വീണു. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ രാവിലെയായിട്ടേ അറിഞ്ഞുളളൂ. കൂട്ടത്തിൽ പറയാൻ മറന്നു, മുംബൈയുടെ ട്രേഡ് മാർക്കാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം. മിക്ക ഫ്‌ളാറ്റുകളിലും ഈ പത്രമാണ് വരുത്തുക. മുപ്പതു പേജിനടുത്തുണ്ടാവും സപ്ലിമെന്റുകളടക്കം. എരിവും പുളിയും ചേർത്ത ബോളിവുഡ് ഗോസിപ്പുകൾ മുതൽ ശാസ്ത്ര, സാമ്പത്തിക വാർത്തകൾ വരെയുണ്ട്. കേരളത്തിൽ അതേ പത്രത്തിന് ഇത്രയധികം പേജില്ല. അവിടെയെത്തിയതിനുശേഷം ഞാനും ബോംബെ ടൈംസ് വായിച്ചു. എങ്കിലും പല കടകളിലും റോഡരികിലെ വിൽപ്പനക്കാരുടെയടുത്തും മാതൃഭൂമിയും മനോരമയും കണ്ടു. മലയാളം പത്രം മാത്രമല്ല, രാജ്യത്തെ മിക്ക ഭാഷകളിലുളളവയും ഇവിടങ്ങളിലെല്ലാം വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.

ഒരു മസാലചായയും നുണഞ്ഞ് ടൈംസ് കൈയിലെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് മഴ പെയ്തത്. മുംബൈയിലെ മഴയെക്കുറിച്ചും വെളളപ്പൊക്കത്തെക്കുറിച്ചും അതുണ്ടാക്കിയ കെടുതികളെക്കുറിച്ചും മുൻപുളള ആഴ്ചകളിൽ വാർത്തകൾ കൈകാര്യം ചെയ്യുകയും മാതൃഭൂമി മുംബൈ എഡിഷനായി പേജുണ്ടാക്കുകയും ചെയ്തിരുന്നു. അന്നൊന്നും കരുതിയില്ല മഹാനഗരത്തിലെ മഴ നേരിൽ കാണാനാകുമെന്ന്. ആറാം നിലയിലിരുന്ന് മാനത്തുരുണ്ടു കൂടിയ കാർമേഘങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്ന മഴ നോക്കിയിരിക്കാനുമുണ്ട് ഒരു രസം. നാലാം ദിവസം ഉച്ചഭക്ഷണത്തിനായി മുളുണ്ടിലെ ഒരു ബന്ധുവീട്ടിൽനിന്ന് ക്ഷണമുണ്ട്. ശാന്തമായൊരിടത്താണ് അവരുടെ ഫ്‌ളാറ്റ്. പുറത്തെ ബഹളമൊന്നുമറിയില്ല. അവിടുത്തെ ഗൃഹനാഥൻ കൃഷ്‌ണേട്ടൻ ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രചാരകനാണ്. മാനസികവും ശാരീരികവുമായ പ്രയാസങ്ങളുളളവർക്ക് അദ്ദേഹത്തിന്റെ പ്രാർഥനയിലൂടെയും അനുഗ്രഹത്തിലൂടെയും സൗഖ്യം നേടിയിട്ടുണ്ടെന്ന്  ബന്ധുക്കൾ പറയുന്നു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കുറേ സമയം സംസാരിച്ചിരുന്ന് തിരിച്ച് ചെമ്പൂരിലെത്തി.

അടുത്ത ലക്ഷ്യം മുംബാ ദേവി ക്ഷേത്രമാണ്. നാട്ടിലെ മുഴുവൻ അമ്പലങ്ങളും സന്ദർശിച്ചേ അടങ്ങൂവെന്ന വാശിയൊന്നുമില്ലെങ്കിലും ഈ അമ്പലം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. വിമാനടിക്കറ്റെടുത്തപ്പോഴേ ഞാൻ പറഞ്ഞ കാര്യമാണത്. മുംബൈ നഗരത്തിന്  ആ പേര് വന്നത് മുംബ ആയിയുടെ  (അമ്മ) നാടായതിനാലാണ്. ഞാനും ഭർത്താവും ശ്രീധരേട്ടനും കൂടെയാണ് പോയത്. ഉബർ ടാക്‌സിയിൽതന്നെ. ശ്രീധരേട്ടൻ മുംബൈയിലെത്തിയിട്ട് 22 കൊല്ലമായെങ്കിലും ഇതുവരെ ആ ക്ഷേത്രത്തിൽ ദർശനം നടത്തിയില്ലെത്രെ.

പോകുന്ന വഴിയിൽ മസ്ജിദ് എന്നൊരു റെയിൽവെ സ്‌റ്റേഷനുണ്ട്. 'ചുറ്റും വലിയ തിരക്കാണ്. മുസ്ലിം സമൂഹം തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. കച്ചവടവും അവർ തന്നെ. വെളളിയാഴ്ചയായതിനാൽ പതിവിലേറെ തിരക്കുണ്ടാകും. റംസാൻ നോമ്പുകാലത്തൊന്നും ഇങ്ങോട്ടേക്ക് ഓട്ടം വിളിച്ചാൽ പറ്റില്ല എന്നു തീർത്തു പറയും. ജനസമുദ്രത്തിൽ വണ്ടി കുടുങ്ങി പോകും' - പറയുന്നത് മുസ്ലിം ഉബർ ഡ്രൈവർ. അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു ഗണപതിയുടെ പ്രതിമയും അതിനുചുറ്റി ജപമാലയായ തസ്ബീഹ് യുമുണ്ട്. ഇതെന്താ സംഭവമെന്ന് ചോദിച്ചപ്പോൾ മുതലാളി ഹിന്ദുവാണെന്നും എല്ലാമൊന്നുതന്നെയാണെന്നും സിഗ്നൽ ലൈറ്റ് തെളിയുന്നത് കാത്തുനിൽക്കവെ ആ മനുഷ്യൻ താടി തടവി കൊണ്ടുപറഞ്ഞു.

ദക്ഷിണ മുംബൈയിലെ ഭുലേശ്വറിലാണ് ഈ ക്ഷേത്രം. മുംബൈ എന്ന ഗ്രാമം പട്ടണമായും പിന്നീട് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതും ഈ രക്ഷാദേവതയുടെ അനുഗ്രഹത്താലാണെന്നാണ് വിശ്വാസം. 'ബോംബേയിലെ സപ്തദ്വീപുകളിലെ ആദിമനിവാസികളായിരുന്ന അഗ്രി, കോളി എന്ന ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു മുംബാദേവി. 15-ാം നൂറ്റാണ്ടു മുതൽക്കേ മുംബാദേവി എന്ന മൂർത്തി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും 1675ൽ മുംബാ എന്നുപേരുള്ള ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന സെന്റ് ജോർജ് കോട്ടയുടെ വടക്കുഭാഗത്തുള്ള കോട്ടമതിലിനോട് ചേർന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥാനം. 1739നും 1770നുമിടക്ക് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഭുലേശ്വർ ഭാഗത്ത് പുനർനിർമിക്കപ്പെടുകയായിരുന്നു.' എന്നാണ് വിക്കിപീഡിയയിൽ ക്ഷേത്ര ചരിത്രത്തെക്കുറിച്ചു പറയുന്നത്.


മുംബാ ദേവീക്ഷേത്രത്തിന്റെ പ്രവേശനകവാടം


കാർ അരിച്ചരിച്ച് അമ്പലത്തിനു കുറച്ചു ദൂരത്തായെത്തി. ഇനി നിങ്ങൾ നടന്നു പോയ്‌ക്കോളില്ലേയെന്ന് ഡ്രൈവർ ദയനീയമായി ചോദിച്ചു. കാറിൽ നിന്നിറങ്ങി ഏകദേശം അരകിലോമീറ്റർ നടന്നു. നവരാത്രിയായതിനാൽ വൻതിരക്കാണ്. നവരാത്രിക്ക് ഓരോ ദിനവും ഓരോ നിറമുളള വസ്ത്രം ധരിക്കണമെന്നാണ് ശാസ്ത്രം. ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, മഞ്ഞ, പച്ച, തവിട്ട്, പർപ്പിൾ, പീക്കോക്ക് പച്ച എന്നിങ്ങനെയാണ് യഥാക്രമം ധരിക്കേണ്ടത്. മറാത്തികൾ അതെല്ലാം വിശ്വാസപൂർവം ചെയ്യുന്നവരാണ്.

അമ്പലത്തിനുപുറത്തും അകത്തും നല്ല തിരക്കാണ്. പൂജാ സാധനങ്ങൾ വിൽക്കുന്ന വലിയ കടകളും തെരുവോര കച്ചവടക്കാരുമുണ്ട്. മുല്ല, താമര, ഓറഞ്ച് നിറത്തിലുളള മല്ലിക എന്നിവയാണ് പ്രധാന പൂജാ പുഷ്പങ്ങൾ. പൂജയ്ക്കായി മധുരപലഹാരങ്ങളടങ്ങിയ കിറ്റും വാങ്ങാം. പ്രവേശന കവാടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശോധനയുണ്ട്. വലിയ ക്യൂവാണ്. എങ്കിലും ആളുകൾ വേഗം വേഗം നീങ്ങുന്നുണ്ട്.


മുൻ ഭാഗങ്ങൾ വായിക്കാം

13 comments:

  1. ആഹാ കൊള്ളാലോ !
    വായിച്ചത് വിശന്നിരിക്കുന്ന സമയത്തായൊന്നൊരു സംശയം. ഇത്തരം പരിചയപെടുത്തലുകൾ നല്ലതാണ്, പ്രത്യകിച്ചു കഴിക്കാൻ കേറുമ്പോ അറിയാവുന്ന സാധനം മാത്രം വാങ്ങി കഴിക്കുന്ന എന്നെ പോലുള്ളവർക്ക്.
    ഓരോ ഭക്ഷണത്തിന്റെയും ഫോട്ടോയുടെ കൂടെ അതിലെ ചേരുവ, രുചി എന്നിവയെ കുറിച്ച് കൂടി ചേർത്താൽ കുറച്ചൂടെ നന്നാവും
    ആശംസകൾ

    ReplyDelete
    Replies
    1. അടുത്ത തവണ ശരിയാക്കാം..

      Delete
  2. കൊള്ളാല്ലോ. മിർച്ചി & മൈം ഹോട്ടൽ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ആ സങ്കൽപം എനിക്കുമേറെ ഇഷ്ടപ്പെട്ടു...

      Delete
  3. മുംബൈ ദേവി... അത് ആദ്യമായിട്ടാണ് കേൾക്കുന്നത്.. നല്ല രുചിയുള്ള പോസ്റ്റ് ട്ടോ

    ReplyDelete
    Replies
    1. മുംബൈ ദേവി അല്ല, മുംബാ ദേവി...

      Delete
  4. ഈ ഭാഗം വായിച്ചപ്പോൾ എന്റെ ഡൽഹി ജീവിതം ഓർമ്മയിലെത്തി.. അസ്സലായി ഈ സഞ്ചാരസാഹിത്യം.. ആശംസകൾ.

    ReplyDelete
  5. Ithu njaninnale Malayalam bloggersil vayichirunnu. Nalla yathravivaranam. Nannayi ezhuthi. Ashamsakal

    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകൾക്ക്

      Delete
  6. ഇതിലെ രസഗുള നല്ല ഇഷ്ടമാണ്..
    ഇത്രയും തിരക്ക് എനിക്കിഷ്ടമല്ല ട്ടാ.
    എന്നാലും തിങ്ങി ഞെരുങ്ങി കൂടെ വന്നു യാത്രയിൽ...

    ReplyDelete
    Replies
    1. നന്ദിയുണ്ട്ട്ടോ

      Delete