25.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 2

ആദ്യ ഭാഗം വായിക്കണോ? എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു

വയസ്സു കൂടുംതോറും രാത്രിക്ക്‌ ഇരുട്ടും കൂടി. ശാലീനസുന്ദരഗ്രാമമായ വണ്ടൂരില്‍ സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ ഗേറ്റിനു പുറത്തു കടക്കാന്‍ കഴിയാതായി. അന്നൊക്കെ ഋതുമതിയായാല്‍ മാത്രമേ രാത്രിയേയും ആണിന്റെ കണ്ണുകളേയും പേടിക്കേണ്ടതായുളളൂ. ആ രീതിയില്‍ ഞാന്‍ ഭാഗ്യവതിയാണ്‌. ഏതാനും വര്‍ഷങ്ങളായി പെണ്ണായി പിറന്ന നാളു മുതല്‍ പീഡനങ്ങള്‍ക്ക്‌ ഇരയായേക്കാമെന്ന അവസ്ഥയാണ്‌. നിര്‍ത്തിയിടത്തു തുടങ്ങാം. സ്‌ക്കൂള്‍ കാലം കഴിഞ്ഞു. ഞാന്‍ കോളേജില്‍ ചേര്‍ന്നു ഡിഗ്രിക്ക്‌. ഉണ്ണിക്കണ്ണന്റെ നാടായ ഗുരുവായൂരില്‍.

അച്ഛന്റെ അനുജത്തിയുടെ (അച്ചോളുടെ) വീട്ടില്‍ നിന്നാണ്‌ പഠിച്ചത്‌. അവിടെ പെണ്‍കിടാങ്ങള്‍ കുറവായതിനാല്‍ ആ തറവാട്ടിലെ എല്ലാവര്‍ക്കും എന്നെ കാര്യമാണ്‌. ഞാന്‍ അവിടെയ്‌ക്കെത്തുമ്പോള്‍ ഒരുപാടു അംഗങ്ങളുണ്ട്‌. അച്ചോളുടെ ഭര്‍തൃസഹോദരനും കുടുംബവും ഭര്‍തൃമാതാവും അവരെ നോക്കാനായി രണ്ടു പേരും പിന്നെ ഉണ്ണിയമ്മാവന്‍ എന്നു വിളിക്കുന്ന അച്ചോളുടെ ഭര്‍ത്താവും മകനുമടങ്ങിയ വലിയ കുടുംബം. സന്ധ്യയ്‌ക്ക്‌ കുളത്തില്‍ പോയി കുളിച്ച്‌ ദീപാരാധനയാകുമ്പോഴേക്കും അടുത്തുളള ഗ്രാമക്ഷേത്രത്തില്‍ പോകും. വയലുകള്‍ക്കു നടുവിലായി ഒരു ഭഗവതിയുടെ അമ്പലം. അതു കഴിഞ്ഞ്‌ പഠിപ്പ്‌ അല്ലെങ്കില്‍ വായന. ഫങ്‌ഷണല്‍ ഇംഗ്ലീഷ്‌ എടുത്തതു കൊണ്ട്‌ മിക്കപ്പോഴും ഓക്‌സ്‌ഫോഡ്‌ നിഘണ്ടുവാണ്‌ എന്റെ പ്രധാന 'പണിയായുധം'. രാത്രികളില്‍ വരാന്തയിലിരുന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യമുണ്ടായതു വായിച്ചു പഠിക്കാന്‍ വിഫലശ്രമം നടത്തുമ്പോള്‍ പുറത്ത്‌ മയിലുകളുടെ കരച്ചില്‍ കേള്‍ക്കാം. ഭൂമിയെ കുലുക്കിയുളള വെടിക്കെട്ടുണ്ടാകും കിലോമീറ്ററുകള്‍ക്കകലെയുളള പളളികളിലോ ക്ഷേത്രങ്ങളിലോ! 



ഭഗവതിയുടെ അമ്പലത്തില്‍ കഴകത്തിനു നില്‍ക്കുന്ന ദാക്ഷായണിയെന്ന സ്‌ത്രീ ആ വീട്ടിലായിരുന്നു താമസം. അവിടുത്തെ മുത്തശ്ശിയെ നോക്കലും അത്യാവശ്യം പുറംപണിയും ചെയ്യുമായിരുന്നു. മകനും ഭാര്യയ്‌ക്കും കൊച്ചുമകള്‍ക്കും വേണ്ടിയായിരുന്നു ഈ അധ്വാനം. മരുമകളും മകനും തീരെ ഉത്തരവാദിത്വമില്ലാതെ നടക്കുന്നതാണ്‌ അവരെ എഴുപതു പിന്നിട്ടിട്ടും തൊഴിലെടുപ്പിക്കുന്നത്‌. രാവിലെയും വൈകീട്ടും അമ്പലത്തില്‍ പണിക്കു പോകും. അയല്‍വീടുകളിലെല്ലാം സന്ദര്‍ശിച്ച്‌ രാത്രി 'ഹാവൂ, നിക്കൊന്നിനും വയ്യന്റെ മോളേ' എന്നും പറഞ്ഞു കയറി വരും. നാട്ടിലെ മുഴുവന്‍ കഥകളും അവര്‍ രാത്രികളില്‍ അച്ചോളോടു പറയും. ഞാന്‍ അവിടുന്നു മടങ്ങിയ വര്‍ഷം ദാക്ഷായണിയെ മകന്‍ കൊണ്ടു പോയി. മഞ്ഞുകാലത്ത്‌ വാസലിന്‍ വാങ്ങി പുരട്ടുന്ന, നാരങ്ങമിഠായി വാങ്ങി കാണുന്ന കുട്ടികള്‍ക്കൊക്കെ നല്‍കുന്ന അവര്‍ ഇന്നെവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. ഇപ്പോഴും അവിടെ പോകുമ്പോള്‍ രാത്രികളില്‍ ധാരാളം കഥകളുമായി ദാക്ഷായണി കയറി വരുന്ന പോലെ തോന്നിയിട്ടുണ്ട്‌.


അച്ചോളുടെ ഭര്‍തൃമാതാവ്‌ ശയ്യാവലംബിയായി കിടക്കുകയായിരുന്നു. ഞാന്‍ ചെന്ന്‌ ഒന്നര വര്‍ഷം അവരുടെ കിടപ്പു കണ്ടും കരച്ചില്‍ കേട്ടുമാണ്‌ ഉണരുന്നതും ഉറങ്ങുന്നതും. ഒടുവില്‍ രാത്രിയാകാന്‍ കാത്തു നില്‍ക്കാതെ ആരോടും യാത്ര പറയാതെ ഒരു ദിവസം അവര്‍ ലോകത്തോടു വിട പറഞ്ഞു. അവിടത്തെ ഓര്‍മകളില്‍ നിറമേറിയത്‌ ഭഗവതിയുടെ അമ്പലത്തിലെ താലപ്പൊലിയാണ്‌. രാത്രിയാകുമ്പോള്‍ വെളിച്ചപ്പാടു വന്നു ആ ഇല്ലത്തെ ശിവപ്രതിഷ്‌ഠയ്‌ക്കു മുമ്പില്‍ വണങ്ങി മുല്ലത്തറയില്‍ ഉറഞ്ഞു തുളളും. അപ്പോള്‍ സമയം മൂന്നു മണി. ഒരിക്കല്‍ ഋതുമതിയായി 'ദൈവത്തിനു മുന്‍പില്‍ നില്‍ക്കാന്‍ പാടില്ലാത്ത സമയത്ത്‌' അടച്ചിട്ട മുറിയില്‍ കിടന്ന എന്നെ ഉറക്കമുണര്‍ത്തിയത്‌ ചിലമ്പിന്റെ ശബ്ദമാണ്‌. ആ ധ്വനി കേട്ട്‌ പട്ടിന്റെയും കുത്തുവിളക്കിന്റെയും പ്രകാശം മനസ്സില്‍ സങ്കല്‍പിച്ച്‌ ഞാന്‍ കിടന്നു. അവിടുന്നു പോന്നതിനു ശേഷവും താലപ്പൊലിക്കു ഞാന്‍ കൃത്യമായി എത്താറുണ്ട്‌.





ഡിഗ്രിക്കാലത്ത്‌ എനിക്കൊരു ഏട്ടനെ കിട്ടി. അച്ചോളുടെ ഭര്‍തൃസഹോദരന്റെ മകന്‍. എന്റെ എല്ലാ സന്ദേഹങ്ങള്‍ക്കും ഒരു ജേഷ്‌ഠന്റെ സ്ഥാനത്തു നിന്ന്‌, അല്ല ഏട്ടനായി ഉപദേശങ്ങള്‍ തന്നു. എന്റെ വിവാഹത്തിനു അവധി കിട്ടാത്തതിനാല്‍ വാരാന്ത്യ ഒഴിവിനു വീട്ടിലെത്തി. അന്നു രാത്രിയും നല്ല വാക്കുകള്‍ പറഞ്ഞ്‌ പുതിയ ജീവിതത്തിലേക്ക്‌ എല്ലാ ആശംസകളും നേര്‍ന്ന്‌ തിങ്കളാഴ്‌ച ഓഫീസിലെത്താന്‍ തക്കവിധത്തില്‍ ബസ്‌ കയറി. രക്തബന്ധത്തിലുളളവരെക്കാള്‍ ചിലപ്പോള്‍ നമ്മളെ സഹായിക്കുവാന്‍ തയ്യാറാകുന്നത്‌ ഇങ്ങനെ ചിലരാണ്‌.


ഗുരുവായൂരിനോട്‌ വിട പറഞ്ഞ്‌ എത്തിയത്‌ കോയമ്പത്തൂരിലാണ്‌. മലയുടെ താഴ്‌വാരത്തില്‍ വിശാലമായി ക്യാമ്പസ്‌. പൊങ്ങച്ചങ്ങളും പാരവെപ്പുകളും എന്നെ മടുപ്പിച്ചു. രാത്രി വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റ്‌ അന്തരീക്ഷത്തെയും എന്റെ മനസ്സിനെയും വരണ്ടതാക്കി. അതിനിടയില്‍ ചില സൗഹൃദതകര്‍ച്ചകളും. ഏറെയടുപ്പമുണ്ടായിരുന്ന മറ്റൊരു അച്ചോളുടെ മകന്‍ എന്നോടു മിണ്ടാതായി. ഒരാള്‍ക്ക്‌ ഒരു മുറിയായിരുന്നു ഹോസ്‌ററലില്‍. ഏകാന്തത മടുപ്പിച്ചു. ഗ്യാങ്ങുകളെല്ലാം എന്നെ ഒറ്റപ്പെടുത്തി. ഒറ്റപ്പെട്ടു കഴിയുന്നവരാകട്ടെ അവരുടെ കാമുകന്‍മാരുമായി ഫോണില്‍ സംസാരിച്ച്‌ രാത്രികളില്‍ ഉറങ്ങാതെ കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരുടെ മുറികളെല്ലാം എനിക്കു മുന്‍പില്‍ അടയ്‌ക്കപ്പെട്ടു. എഞ്ചിനിയറിങിനു പഠിക്കുന്ന ചിലരുമായി ചങ്ങാത്തം കൂടി. അവരുടെ കൂടെ നൈറ്റ്‌ കാന്റീനുകളില്‍ പോയി ഐസ്‌ കാന്‍ഡി വാങ്ങി തിന്നു.


കൊട്ടിയടയ്‌ക്കപ്പെട്ട എന്റെ ക്ലാസ്‌മേറ്റ്‌സിന്റെ മുറികള്‍ എനിക്കു മുന്‍പില്‍ തുറക്കപ്പെടുന്നത്‌ അവര്‍ പ്രതിസന്ധിയിലാകുമ്പോഴാണ്‌. അങ്ങനെ ഞാനും അവരും ഹോസ്‌റ്റലിലെ ടെറസിലിരുന്ന്‌ വിഷമങ്ങള്‍ പങ്കുവെക്കും. ആകാശത്ത്‌ നക്ഷത്രങ്ങള്‍ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിയും. എല്ലാം കഴിഞ്ഞ്‌ അവര്‍ മടങ്ങും. ഞാന്‍ എന്റെ മുറിയിലേക്കും. ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോള്‍ ക്യാമ്പസിന്റെ അറ്റത്തുളള മലയേ നോക്കും. കാട്ടുതീ പടര്‍ന്ന്‌ ആ കുന്നുകള്‍ രാത്രികളില്‍ വെന്തുരുകുകയാകും.





ആ ക്യാമ്പസ്‌ എനിക്കു തന്നത്‌ സ്വപ്‌നങ്ങളേക്കാള്‍ മോഹഭംഗങ്ങളായിരുന്നു. ചിരിച്ചവര്‍ക്കും കരഞ്ഞവര്‍ക്കും ഞാന്‍ ഒരു കാണി മാത്രമായി. എല്ലാ വിഷമങ്ങളും കേള്‍ക്കാന്‍ സന്മനസ്സു കാണിച്ചവര്‍ പോലും എന്നെ ഒറ്റയ്‌ക്കാക്കി. കണ്ണുനീരിനു പോലും എന്നെ വേണ്ടാത്ത അവസ്ഥ. എങ്കിലും ഞാന്‍ ആ ജീവിതത്തെ ഇഷ്ടപ്പെടുന്നു. അത്രയും അനുഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാകില്ല. ചിരിയില്‍ എല്ലാം ഒതുക്കി ജീവിച്ച ഒരാളില്‍ നിന്ന്‌ സംസാരിക്കാനും എഴുതാനും പഠിപ്പിച്ചു എന്നെ മാറ്റിയെടുത്തത്‌ അവിടുത്തെ ദിനങ്ങളാണ്‌. പരിഭവം പറയാനും കേള്‍ക്കാനും പ്രകൃതിയും എന്റെ ഉണ്ണിക്കണ്ണന്റെ ചിത്രവും മാത്രമേ ഉണ്ടായിരുന്നുളളു. ഞാനും ഒരു ഗോപിക മാത്രമാണെന്ന തിരിച്ചറിവുണ്ടായപ്പോഴും ലോകം കണ്ണനു ചുറ്റും മാത്രമായി.


നീട്ടുന്നില്ല. അടുത്ത ഭാഗം ഉടന്‍...!

4.11.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍


"പുലര്‍കാലങ്ങളില്‍ മനസ്സില്‍ വന്നുദിച്ച വരികള്‍ വീണ്ടുമോര്‍ത്തു നോക്കാന്‍ പോലും നേരമില്ലാതെ മൂര്‍ച്ച കൂടിയ കറിക്കത്തിയാല്‍ പച്ചക്കറികള്‍ അരിഞ്ഞു തളളുമ്പോള്‍... ഉളളുരുക്കങ്ങള്‍ കഞ്ഞിക്കലത്തില്‍ തിളച്ചു തൂവുമ്പോള്‍... സഞ്ചാരമോഹങ്ങള്‍ നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേക്കു മാത്രമായി ഒടുങ്ങിത്തീരുമ്പോള്‍... പുറത്ത്‌ നിലാവാണോ മഴയാണോ എന്നു പോലുമറിയാനാവാതെ വീട്ടുപണികള്‍ക്കൊടുവില്‍ കണ്ണുകള്‍ കൂമ്പിയടയുമ്പോള്‍... എഴുതാന്‍ മോഹിച്ച കഥകളും പാട്ടുകളും മറ്റാരൊക്കെയോ പാടുന്നത്‌ കേള്‍ക്കുമ്പോള്‍...."

- കവിത.കെ.എസ്‌, 'ഇടങ്ങള്‍ ഉണ്ടാവുന്നത്‌' പെണ്‍രാത്രികള്‍, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, ഒക്ടോബര്‍ 2013



വാരാന്തപ്പതിപ്പിലെ പുസ്‌തകപരിചയവിഭാഗത്തിലേക്ക്‌ പുതുമണം വിട്ടു മാറാത്ത പുസ്‌തകങ്ങള്‍ സ്‌കാന്‍ ചെയ്യുകയായിരുന്ന അരുണേട്ടന്‍ എന്നെ അടുത്തേക്കു വിളിച്ചു. കൈയില്‍ ഈ പുസ്‌തകം വെച്ചു തന്നു. പെണ്‍രാത്രികള്‍! പിന്നിയിട്ട മുടിയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയ മുഖചിത്രം. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട സ്‌ത്രീകളുടെ രാത്രികാലാനുഭവങ്ങള്‍ വിവരിക്കുന്ന പുസ്‌തകം. സഹപ്രവര്‍ത്തകയായ സിസി ജേക്കബ്‌ രാത്രി കാഴ്‌ചകളെ കുറിച്ചുവെച്ചതാണ്‌ അരുണേട്ടന്‍ കാണിച്ചു തന്നത്‌. അന്നു വായിക്കാന്‍ സമയം കിട്ടിയില്ല.

പിന്നീട്‌ അടുത്തുളള ഒരു വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ രണ്ടാമതെടുത്ത പുസ്‌തകം ഇതാണ്‌. 2013ല്‍ പുറത്തിറങ്ങിയെങ്കിലും കോഴിക്കോട്ടെ അതിപ്രശസ്‌തമായ ദേശപോഷിണി വായനശാലയില്‍ ഇതു വരെ 'പെണ്‍രാത്രികള്‍' എടുത്തു വായിക്കാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. പേരു കണ്ട്‌ വാങ്ങാന്‍ പലരും മടിക്കുന്നുവെന്നു സിസി പറഞ്ഞതോര്‍ത്തു.

ഏതു വാക്കിലും അശ്ലീലത മാത്രം തിരഞ്ഞു പിടിക്കാനുളള മലയാളിയുടെ കഴിവു തന്നെ ഈ പുസ്‌തകത്തിന്റെ പേരിനേയും ബാധിച്ചു. എന്നാല്‍ അങ്ങനെയൊരു അംശം പോലും അകത്തുളള താളുകളില്‍ ഇല്ലെന്നതു യാഥാര്‍ഥ്യം. പുറത്തിറങ്ങാന്‍ കഴിയാത്ത മണിക്കൂറുകളില്‍ അപൂര്‍വമായെങ്കിലും ലോകം കാണുന്നവരുടെ അനുഭവങ്ങള്‍, സ്വപ്‌നങ്ങള്‍, ആശകള്‍, സ്‌മരണകള്‍... എല്ലാം ഓരോ ഏടുകളായി അടുക്കിവെച്ചിരിക്കുന്നു.

എന്താണ്‌ രാത്രികളെക്കുറിച്ച്‌ എഴുതാനുളളത്‌ എന്നു പല ആണ്‍ സുഹൃത്തുക്കളും ചോദിച്ചു! രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങി നടക്കുന്ന ഒരു സമൂഹത്തിന്‌ ജനലിലൂടെയല്ലാതെ രാത്രിയുടെ സൗന്ദര്യം അസ്വദിക്കാന്‍ കഴിവില്ലാത്ത ഒരു വര്‍ഗത്തിന്റെ വിഷമം മനസ്സിലാകില്ല.





എനിക്കും രാത്രികള്‍ അത്ഭുതമാണ്‌. നിശബ്ദതയും നിലാവും ചന്ദ്രികയും അതു പകരുന്ന കുളിരും ഭീതിയും അന്നേരം മാത്രം ശബ്ദിക്കുന്ന ചീവിടുകളും ഓരിയിടുന്ന നായ്‌ക്കളും കുറുക്കന്‍മാരും രാവിനെ ചിലപ്പോള്‍ സുന്ദരവും ചിലനേരം ഭീകരവുമാക്കും. ഓരോ നാട്ടിലെ നിശകള്‍ക്കും ഓരോ ഭംഗിയാണ്‌. കടല്‍ക്കാറ്റേറ്റു മയങ്ങുകയും തീവണ്ടികളുടെ ചൂളംവിളിയില്‍ ഞെട്ടിയുണര്‍ന്ന്‌ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീഴുന്ന കോഴിക്കോടിന്റെ രാത്രി മുതല്‍ അങ്ങകലെ പച്ചപ്പു പുതച്ച്‌ ആലസ്യത്തോടെ രാത്രിയെ പുല്‍കുന്ന എന്റെ ഗ്രാമത്തിനു വരെ പല പല ചിത്രങ്ങളാണ്‌.

ബാല്യത്തിലെ രാത്രികള്‍ പുല്ലാനിക്കാടെന്നു വിളിപ്പേരുളള മുത്തശ്ശിയുടെ ഗൃഹത്തിലാണ്‌. കൊയ്‌ത്തു കഴിഞ്ഞ കറ്റകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവിന്റെ മനോഹാരിത ഒരു ചിത്രകാരനും തനിമയോടെ വരയ്‌ക്കാന്‍ കഴിയില്ല. തെളിഞ്ഞു കാണാത്ത ദൂരദര്‍ശനും കാറ്റടിച്ചാല്‍ തിരിയുന്ന ടിവിയുടെ ആന്റിനയും സീറോ വാട്ടിന്റെ ബള്‍ബും വോള്‍ട്ടേജില്ലായ്‌മയും സൂര്യാസ്‌തമയം കഴിയുമ്പോഴേക്കും ഉറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. അമ്മയുടെ ചൂടു പറ്റി ഉറങ്ങുമ്പോള്‍ ദൂരെ വയലില്‍ ആദിവാസികളുടെ പാട്ടു കേള്‍ക്കാം. ഒരു ദിവസത്തെ അധ്വാനം കഴിഞ്ഞ്‌ അല്‍പം മദ്യവും സേവിച്ച്‌ ആണും പെണ്ണും തീയ്‌ക്കു ചുറ്റും പാട്ടു പാടി നൃത്തം വെയ്‌ക്കുന്നു. അവരുടെ പബ്ബും പാര്‍ട്ടിയുമെല്ലാം അതു തന്നെ. ചോദിക്കാന്‍ സദാചാര പോലീസൊന്നും എത്താറില്ല.

പിന്നീട്‌ നിലമ്പൂരിലെ ഒരു കോവിലകത്തു ഞങ്ങള്‍ താമസിച്ചു. വേട്ടേക്കൊരുമകന്‍ ക്ഷേത്രത്തിലെ കളം പാട്ടും കതിനവെടിയുടെ ശബ്ദവും വര്‍ഷത്തിലൊരാഴ്‌ച നാടിനെ ബഹളമയമാക്കും. പിന്നീട്‌ ശാന്തത. ഒരു ദിവസം തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥന്‍ മതിലിനടുത്ത്‌ വന്ന്‌ അച്ഛനെ അലറി വിളിച്ചു. ആ വീടിനകത്ത്‌ ചില പൊട്ടിത്തെറികളൊക്കെ കേട്ടു. കുട്ടികളായ എന്നെയും അനിയനെയും അമ്മ പെട്ടന്ന്‌ ഉറക്കി. പിന്നീടാണ്‌ മനസ്സിലായത്‌ അവിടുത്തെ ഗൃഹനാഥ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു ആത്മഹത്യ ചെയ്‌തുവെന്ന്‌. ജയ്‌ ഹനുമാനും നമശ്ശിവായ സീരിയലുമെല്ലാം ദൂരദര്‍ശനില്‍ വന്നപ്പോള്‍ രാത്രിക്കു ദൈര്‍ഘ്യം കൂടി. കേബിള്‍ വന്നതോടെ പാതിരാത്രികളും ഉറങ്ങാതായി.

ചാലിയാറിന്റെയും തേക്കിന്റെയും നാടിനോടു വിട പറഞ്ഞ്‌ ഒരു രാത്രി വീണ്ടും വണ്ടൂരെത്തി. പുല്ലാനിക്കാടിനടുത്ത്‌ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു വീട്‌. അടുത്ത്‌ തന്നെ നാലുകെട്ടും പത്തായപ്പുരയുമുളള തറവാട്‌. ഇല്ലത്ത്‌ അധികം ഞാന്‍ താമസിച്ചിട്ടില്ല. അപൂര്‍വമായി തിരുവാതിര രാവുകളില്‍ പാതിരാപ്പൂ ചൂടി കഴിഞ്ഞ്‌ 'ശേഷം കളി നാളെയാവട്ടെ' എന്നു പാടി കൈകൊട്ടിക്കളിയും (തിരുവാതിരക്കളി) കളിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാറുണ്ട്‌. ധനുമാസത്തിലെ തിരുവാതിരയ്‌ക്കു പിറ്റേന്നു മുത്തശ്ശന്റെയും അതിനടുത്ത ദിവസം മുത്തശ്ശന്റെ അനുജന്റെയും ശ്രാദ്ധമായതിനാല്‍ ആ ദിനങ്ങള്‍ കുടുംബസംഗമത്തിന്റെ നാളുകളാണ്‌. എല്ലാവരും ഇന്ന്‌ ഓരോ വഴിക്കായി. മുത്തശ്ശന്‍മാരുടെ മക്കളൊഴികെ ബാക്കിയെല്ലാവരും അപൂര്‍വമായി മാത്രമേ ഇപ്പോള്‍ വരാറുളളു.

ഇല്ലത്തെ രാത്രികളില്‍ ഏറ്റവും മനോഹരം കളംപ്പാട്ടിന്റെ ദിനങ്ങളാണ്‌. പഞ്ചവര്‍ണ്ണനിര്‍മിതമായ വേട്ടേക്കരന്റെ കളം ഒടുവില്‍ കലിതുളളി വെളിച്ചപ്പാട്‌ മായ്‌ക്കുന്നതോടെ കഴിയും. മൂന്നു ദിവസമുളള പാട്ടില്‍ യഥാക്രമം അയ്യപ്പന്‍, വേട്ടേക്കരന്‍, ഭഗവതി എന്നിവര്‍ക്കു വേണ്ടിയാണ്‌ നടക്കുക. ഇല്ലത്തെ പൂമുഖത്ത്‌ തായമ്പക കൊട്ടി കയറുമ്പോള്‍ ചീവിടുകളുടെയും തവളകളുടെയും ശബ്ദമല്ലാതെ മറ്റൊന്നുമില്ലാതെ മൂകമായിരിക്കുന്ന നാടിനെ ചെണ്ടയുടെ മേളത്താല്‍ ഉന്മത്തമാക്കും. ബലിഷ്‌ഠമായ കൈകളും ഉറച്ച ശരീരവുമുളള വേട്ടേക്കരന്റെ രൂപം നോക്കി നിന്നിട്ടുണ്ട്‌. ഇന്നും പരിപൂര്‍ണ്ണനായ പുരുഷരൂപം എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്‌ ഇരുട്ടില്‍ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഛായക്കൂട്ടുകളാല്‍ കൂറുപ്പ്‌ വരച്ച വേട്ടേക്കരന്റെ രൂപമാണ്‌.

കഥകളില്‍ കുടുംബാംഗങ്ങളെ രക്ഷിക്കുന്ന പരദേവത. രാത്രി ഇറങ്ങി നടക്കുന്ന വേട്ടേക്കരനും നരസിംഹമൂര്‍ത്തിയും ബ്രഹ്മരക്ഷസും മറ്റു പല ദൈവങ്ങളും... ഉറക്കം വരാത്ത രാത്രികള്‍ക്ക്‌ പേടിയുടെ മേമ്പൊടി ചേര്‍ക്കാന്‍ നേരിട്ടു കണ്ടെന്നൊക്കെയുളള ധാരാളം ഉദാഹരണങ്ങള്‍ നിരത്തി പലരും. വിശ്വസിക്കാനോ തളളിക്കളയാനോ തയാറാകാതെ ആ കഥകളൊക്കെ താലോലിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

പിന്നെയുളള രാത്രി ഓര്‍മ്മകള്‍ ചാന്ദ്‌നിയിലേതാണ്‌. അമ്മയുടെ വീടാണ്‌. കണ്ണൂരിലെ കൂത്തുപറമ്പില്‍. വല്യച്ഛനു രാത്രിയോടുളള ഇഷ്ടം കൊണ്ടാണോ വീടിന്‌ ആ പേരിട്ടതെന്നു മുത്തശ്ശനോട്‌ ഞാന്‍ ചോദിക്കാന്‍ മറന്നു പോയ ഒരു സംശയമാണ്‌. ഉത്തരം കിട്ടാന്‍ ഇനി യാതൊരു വഴിയുമില്ല. ആറു വര്‍ഷം മുന്‍പ്‌ ഒരു രാത്രിയില്‍ അദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.

ചാന്ദ്‌നിയില്‍ രാത്രികളിലും വാഹനങ്ങളുടെ ശബ്ദമുണ്ടായിരുന്നു. ഗേറ്റിനു പുറത്ത്‌ മെയിന്‍ റോഡാണ്‌. രാത്രിയിരുന്ന്‌ ക്രിക്കറ്റും ഫുട്‌ബോളും കാസറ്റിട്ടു സിനിമ കാണലുമൊക്കെയാണ്‌ അവിടുത്തെ പ്രധാന പരിപാടികള്‍. എല്ലാവരും ഒന്നിച്ചിരുന്ന്‌ ഉറക്കെ സംസാരിച്ച്‌ പൊട്ടിച്ചിരിച്ച്‌ ഉറങ്ങാന്‍ കിടക്കും. കാലം നീങ്ങിയപ്പോള്‍ നിലാവില്‍ മുങ്ങിയ ചാന്ദ്‌നിയും ഓര്‍മ്മയായി.

നാടും നഗരവും വളര്‍ന്നു, ഞാനും. കുഞ്ഞായിരുന്നപ്പോള്‍ തുളളിച്ചാടിയ പോലെ കഴിയാതായി. രാത്രികളില്‍ പ്രേതങ്ങളേയും ഇരുട്ടിനെയുമല്ല, സ്‌ത്രീകള്‍ മനുഷ്യരെയാണ്‌ പേടിക്കേണ്ടതെന്നു പലരും പറഞ്ഞു പേടിപ്പിച്ചു തുടങ്ങി.


(കഥ നീണ്ടു പോയി. ഇനി 
അടുത്ത ഭാഗത്തില്‍ പറയാം. 
 അഭിപ്രായം രേഖപ്പെടുത്തി 
കാത്തിരിക്കുമല്ലോ)