15.4.15

വിഷു ആശംസകള്‍



ഈശ്വരന്‍മാരുടെ ചിത്രങ്ങള്‍ പൊടി തുടച്ചു വച്ച്‌, കൊന്നയേ നോക്കി അത്ഭുതപ്പെട്ട്‌, കൈനീട്ടം എണ്ണി, പൂത്തിരിയും മത്താപ്പും കത്തിച്ച്‌, പടക്കത്തിന്റെ ശബ്ദം കേട്ട്‌ പേടിച്ച്‌ ചെവി പൊത്തി, മുത്തശ്ശിയുടെ ശകാരം പേടിച്ച്‌ ഓരോ കറിയും കൃത്യസ്ഥാനത്തു വിളമ്പി സദ്യ കഴിച്ച്‌, വേനലവധി ആഘോഷിക്കാനൊത്തു കൂടുന്ന സഹോദരങ്ങളോടൊത്ത്‌ ചക്കയും മാങ്ങയും മത്സരിച്ചു കഴിക്കുന്ന വിഷു ഭൂതകാലത്തെ ഫോട്ടോകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ സഹപ്രവര്‍ത്തക തന്ന ഒരു കെട്ടു കൊന്നപ്പൂവുമായി ഫ്‌ളാറ്റിലേക്കു കയറി വരുമ്പോള്‍ സമയം അര്‍ധരാത്രി. ഒക്കെ ഒരുക്കി ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ഒരു മണി. ഉറക്കം പിടിക്കുമ്പോഴേക്കും അയല്‍ക്കാരില്‍ ചിലര്‍ മാലപ്പടക്കത്തിനു തിരി കൊളുത്തി. മനസ്സില്‍ പ്‌രാകി, "ഇവര്‍ക്കൊന്നും വേറെ പണിയില്ലേ! മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ...."

വിഷു ആശംസകള്‍......!!! 

14.4.15

തുഞ്ചന്റെ തത്തയെ കൊഞ്ചിച്ചു മൂന്നാം വട്ടം



ഭാഷയെ സ്‌നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും സ്വീകരിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത മണ്ണാണ്‌ തിരൂര്‍ തുഞ്ചന്‍പറമ്പിലേത്‌. എഴുത്തോലകളില്‍ നിന്നും ബ്ലോഗുകളിലേക്കെത്തി നില്‍ക്കുമ്പോഴും അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരുപാട്‌ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അതു തന്നെയാണ്‌ ഓരോ വട്ടവും തുഞ്ചന്‍പറമ്പിനപ്പുറമൊരു വേദിയെ ബ്ലോഗര്‍ സംഗമത്തിനായി ചിന്തിക്കാന്‍ കഴിയാത്തതും.

എഴുത്തിനെ ഓണ്‍ലൈന്‍വത്‌കരിച്ചപ്പോള്‍ പ്രമുഖ സാഹിത്യകാര്‍ അവരെ രണ്ടാം തരക്കാരായി കണക്കാക്കി. ഇതേ കാരണം കൊണ്ടു തന്നെ ബ്ലോഗര്‍മാര്‍ സ്വയം തുഞ്ചന്റെ പിന്‍ഗാമികളായി കണക്കാക്കാന്‍ പോലും സംശയിച്ചു. കാലക്രമേണ പ്രധാനവ്യക്തികള്‍ ഓണ്‍ലൈന്‍ എഴുത്തിലേക്കും ബ്ലോഗിങിലേക്കും എത്തിയപ്പോള്‍ ലോകം അവരുടെ കൃതികളും അംഗീകരിച്ചു തുടങ്ങി. ഇതു ഓണ്‍ലൈന്‍ എഴുത്തുകാരുടെ ആത്മവിശ്വാസം കൂട്ടി.

മടി കൂടാതെ തങ്ങളും എഴുത്തുകാരാണ്‌ എന്നു പറയുന്ന ബ്ലോഗര്‍മാരെയാണ്‌ ഏപ്രില്‍ 12നു ഞായറാഴ്‌ച തുഞ്ചന്‍ പറമ്പില്‍ കണ്ടത്‌. നൂറു കണക്കിനു ഇ-എഴുത്തുകാരാണ്‌ ഒത്തുകൂടിയത്‌. കെ. എ. ബീന, ഒരിക്കല്‍ മാലിദ്വീപിലെ ജയിലില്‍ അകപ്പെട്ട ജയചന്ദ്രന്‍ മൊകേരി, സോഷ്യല്‍ മീഡിയ നിരീക്ഷകരായ വി.കെ. ആദര്‍ശ്‌, ജിക്കു വര്‍ഗീസ്‌ തുടങ്ങിയവര്‍ ബ്ലോഗര്‍ സംഗമത്തിലെ താരങ്ങളായി. ഫേസ്‌ബുക്ക്‌ എന്ന മാധ്യമമോ ബ്ലോഗര്‍മാരുടെയും ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെയും സഹായമോ ഇല്ലായിരുന്നെങ്കില്‍ തനിക്കു ഈ രണ്ടാം ജന്മം ലഭിക്കില്ലായിരുന്നുവെന്ന ജയചന്ദ്രന്‍ മൊകേരിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ സ്വീകരിച്ചത്‌.

മൂന്നാം തവണയാണ്‌ ഈ വേദിയില്‍ ബ്ലോഗര്‍ സംഗമം നടത്തുന്നത്‌. ദുബായില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി നേരെ ഇവിടെയെത്തിയവരുണ്ട്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുളള ഇ-എഴുത്തുകാരും എത്തി. എഴുപതു പിന്നിട്ടവര്‍ മുതല്‍ കൗമാരക്കാരുവരെ കൂട്ടുകൂടാനെത്തി. ഔപചാരിതകള്‍ക്കു സ്ഥാനമില്ലാത്ത പരിപാടിയ്‌ക്കു ഉദ്‌ഘാടനമോ സമാപനസമ്മേളനമോ ഇല്ലെന്നതു ശ്രദ്ധേയമാണ്‌.

പരിപാടിയ്‌ക്കെത്തിയ പലരും ആദ്യമായി തമ്മില്‍ കാണുകയാണ്‌. അക്ഷരങ്ങളിലൂടെ പരിഭവം പറഞ്ഞവരും മനസ്സു തുറന്നവരും തമ്മില്‍ കണ്ടപ്പോള്‍ അപരിചിതത്വം ഇല്ലേയില്ല. കഴിഞ്ഞ വട്ടം വന്നു ഇത്തവണയെത്താത്തവരുടെ എണ്ണം പറഞ്ഞു പരിഭവിച്ചു. ഒന്നിച്ചു സംസാരിച്ചും പരിചയപ്പെട്ടും ഭക്ഷണം കഴിച്ചും ബ്ലോഗിങ്ങിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തും അവര്‍ പിരിഞ്ഞു, വീണ്ടും കാണാമെന്ന ഉറപ്പില്‍.

11.4.15

തുഞ്ചന്റെ മണ്ണിലെത്തുന്നതിനു മുമ്പത്തെ ചിന്തകള്‍



ഇന്നു വായനക്കാരില്ല, എല്ലാവരും എഴുത്തുകാരാണ്‌ - ഏപ്രില്‍ 12നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ബ്ലോഗേഴ്‌സ്‌ മീറ്റിനു ക്ഷണിക്കാനായി സാബു കൊട്ടോട്ടി വിളിച്ചപ്പോള്‍ പറഞ്ഞ വാചകമാണിത്‌. സത്യമാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഏപ്രിലിലെ ഉരുകുന്ന ചൂടില്‍ നിന്നും രക്ഷപ്പെട്ടു തുഞ്ചന്റെ മണ്ണില്‍ ഒത്തു കൂടിയപ്പോള്‍ ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നു. ബ്ലോഗെഴുത്ത്‌ ഒരു കലയായും തപസ്സായും ആത്മാര്‍ഥമായി കൊണ്ടു നടക്കുന്ന പല മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടു.

ഫേസ്‌ബുക്ക്‌ എന്ന മാധ്യമമില്ലെങ്കില്‍ ഞാനടക്കമുളള ബ്ലോഗര്‍മാരെ ആരും അറിയുമായിരുന്നില്ല എന്നതു വാസ്‌തവം തന്നെയാണ്‌. പക്ഷെ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നതു ഗ്രൂപ്പിസമെന്ന വൃത്തികെട്ട പ്രവണതയാണ്‌. ഫേസ്‌ബുക്കിലെ രണ്ടു പ്രബല ബ്ലോഗര്‍ കൂട്ടായ്‌മകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പലപ്പോഴും ബ്ലോഗുകളുടെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. തമാശയെന്തെന്നാല്‍ ഈ രണ്ടു ഗ്രൂപ്പിനും പേര്‌ ഒന്നു തന്നെയാണ്‌്‌. ഒരു കൂട്ടായ്‌മയുടെ സഹകരണമുളള പരിപാടിക്കു മറ്റൊന്നു കൂടെ കൂടില്ല. തമ്മില്‍ പരിഹാസവും പാരവെയ്‌പ്പും. ഒന്നു ചെയ്യുന്നതു പോലെ തന്നെ മറ്റേതും അനുകരിക്കും. അവരെ വിശ്വസിക്കരുതെന്നു ഇരുവരും ഉപദേശിക്കും. ഇത്തരം പ്രവണതകള്‍ ഏതൊരു പുതിയ ബ്ലോഗറേയും ചിന്താകുഴപ്പത്തിലാക്കാം. ഞാന്‍ അനുഭവസ്ഥയാണ്‌.

ആദ്യമായി കൂടിയ ബ്ലോഗ്‌ കൂട്ടായ്‌മയില്‍ നിന്നും മറ്റേ സംഘത്തെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ കേട്ടു. ഞാന്‍ വിശ്വസിച്ചു. പിന്നീട്‌ മറ്റേതില്‍ പോയപ്പോഴാണ്‌ തിരിച്ചു അവര്‍ ചിന്തിക്കുന്നതും ഇതു തന്നെയാണെന്നു കണ്ടത്‌. പിന്നീടു മനസ്സിലായി രണ്ടിലും വലിയ കഴമ്പില്ലെന്ന്‌. ഇപ്പോള്‍ ഇതില്‍ രണ്ടിലും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതും ഖേദകരമായ ഒരു വസ്‌തുതയാണ്‌. ഒരു കൂട്ടായ്‌മ പ്രോത്സാഹിപ്പിച്ച മെബൈല്‍ ആപ്പ്‌ മറ്റവര്‍ തിരിഞ്ഞു നോക്കിയില്ല. വളരെ നല്ല ഒരു സംരംഭമായിട്ടു പോലും സഹകരണമനോഭാവമില്ലാതിരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. നാളെ നടക്കുന്ന ബ്ലോഗേഴ്‌സ്‌ കൂട്ടായ്‌മയ്‌ക്കായി ഓടി നടക്കുന്നത്‌ രണ്ടാമത്തെ ഗ്രൂപ്പിലുളളവരാണ്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ ആദ്യ സംഘത്തിലുളള മിക്കവരും നിസ്സഹകരണത്തിലാണ്‌.

വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്‌. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്‌. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം.  

4.4.15

നാട്ടുവൈദ്യ ഡോക്ടറാന്റി


തീരെ വയ്യ. ശരീരം മുഴുവന്‍ ഒരു വിറ. നല്ല ക്ഷീണം- രോഗി ക്ഷീണിച്ച കണ്ണുകളോടെ പറഞ്ഞു തുടങ്ങി. എല്ലാം അനുഭാവപൂര്‍വം കേട്ട ഡോക്ടര്‍ അകത്തേക്കു പോയി. ഒരു വലിയ മരുന്നു ലിസ്‌റ്റോ അല്ലെങ്കില്‍ വീട്ടില്‍ ചെലവാവാതെയിരിക്കുന്ന സാമ്പിളുകളോ പ്രതീക്ഷിച്ചിരുന്ന രോഗി ഡോക്ടറെ കണ്ടു ഞെട്ടി. കൈയില്‍ ഒരു നാരങ്ങ.
വീട്ടില്‍ ഉണ്ടായതാണ്. ഇതു പിഴിഞ്ഞു കുടിച്ചാല്‍ മതി. എല്ലാം മാറിക്കോളും - ഡോക്ടര്‍ നാരങ്ങ നീട്ടി കൊണ്ട് രോഗിയോടു പറഞ്ഞു. രണ്ടു പേരുടെയും മുഖത്തു പുഞ്ചിരി.
ഈ ഡോക്ടര്‍ പ്രകൃതിചികിത്സകയൊന്നുമല്ല, ഒന്നാന്തരം എം.ബി.ബി.എസുകാരി. വീടിനടുത്തുളള ഇവരെ ഞങ്ങള്‍ അയല്‍ക്കാര്‍ ഡോക്ടറാന്റി എന്നാണു വിളിക്കുന്നത്. മരുന്നു കഴിയുന്നതും കുറച്ചേ കൊടുക്കാറുളളൂ. നാട്ടുവൈദ്യത്തിലാണ് വിശ്വാസം. നാരങ്ങയും നെല്ലിക്കയും കഞ്ഞിയും പയറുമെല്ലാം മരുന്നുകളാണ്.
എന്തു കൊണ്ടു ഈ നല്ല കാര്യം വാര്‍ത്തയായി കൊടുക്കുന്നില്ലയെന്ന ചോദ്യത്തിനു ഡോക്ടറാന്റിക്കു ഉത്തരമുണ്ട്: ഞാന്‍ ഒരു മെഡിക്കല്‍ സംഘടനയുടെ ആജീവനാന്ത അംഗമാണ്. അതു കൊണ്ട് സംഘടനയെ മറികടന്നു വാര്‍ത്ത കൊടുക്കുന്നതു ശരിയല്ല.
പുറത്തിറങ്ങുമ്പോള്‍ ഒരു കെട്ടു കരുവേപ്പിലയുമായി ഒരു വയോധിക കാത്തു നില്‍ക്കുന്നു. മകളുടെ അസുഖത്തെക്കുറിച്ചു ആവലാതിപ്പെടുന്നു. 'പേടിക്കണ്ട താത്ത... കഞ്ഞിവെളളം ഉപ്പിട്ടു കുടിക്കാന്‍ പറ മോളോട്. പിന്നെ എന്നെ വിശ്വസിച്ചാല്‍ മാത്രം മതി.'