24.8.12

എങ്ങനെയുണ്ട് എന്‍റെ പൂക്കളം?


സാധാരണ രാവിലെ അമ്മ വിളിച്ചാല്‍ എണീക്കാതെ തിരിഞ്ഞു കിടക്കുകയാണ് എന്‍റെ പതിവ്. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഈയിടെയായി മറന്നു തുടങ്ങിയതായിരുന്നു. എന്നാല്‍ അത്തം മുതല്‍ ഞാന്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ നേരത്തെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു. എനിക്ക് അലാറം എന്നാ വസ്തുവിനെക്കള്‍ എന്നും ഇഷ്ടം അമ്മ വന്നു വിളിക്കുന്നതാണ്. ഞാന്‍ എപ്പോഴും അമ്മയോട് പറയാറുമുണ്ട് അമ്മയാണ് എന്‍റെ അലാറം എന്ന്.

അപ്പോള്‍ പറഞ്ഞു വന്നത് അത്തം മുതല്‍ നല്ല കുട്ടി ആയ കഥ. പണ്ട് സ്കൂളില്‍ ഓണത്തെ കുറിച്ച് ഗണ്ഡിക എഴുതാറുള്ള പോലെ അത്തം മുതല്‍ പത്തു ദിവസം പൂക്കളം മുറ്റത്ത്‌ ഇടണം. ഇത്തവണ രണ്ടു നാള്‍ ഒരുമിച്ചു വരുന്നത് കൊണ്ട് ഒന്‍പതു ദിവസം കഴിഞ്ഞാല്‍ ഓണം ആകും എന്നൊക്കെ പത്രത്തില്‍ കണ്ടു. പിന്നെയും ഞാന്‍ വിഷയത്തില്‍ നിന്ന് മാറി പോകുന്നു.

പഴയ കാല ഓര്‍മകളുടെ ചുവടു പിടിച്ചു ഞാന്‍ ഇന്നും പൂക്കളം ഇടുന്നു. നിങ്ങള്‍ ചിന്തിച്ചേക്കാം എല്ലാരും പൂക്കളം ഇടുന്നുണ്ടല്ലോ അതിലെന്താ ഇത്ര നൊസ്റ്റാള്‍ജിയ എന്ന്! എന്‍റെ പൂക്കളവും നിങ്ങളില്‍ പലരുടെ പൂക്കളവും ചിലപ്പോള്‍ ഈ ഒരു കാര്യത്തില്‍ വ്യത്യസ്തമായിരിക്കും. എന്‍റെതു നാട്ടുപൂക്കള്‍ കൊണ്ടുണ്ടാക്കുന്ന പൂക്കളം ആണ്. മാര്‍ക്കറ്റില്‍ നിന്നും നിറയെ പൂ കിട്ടാത്തത് കൊണ്ടൊന്നുമല്ല ഞാന്‍ നാടനെ ആശ്രയിച്ചത്... ഒരിക്കലും വാങ്ങിയ പൂക്കള്‍ കൊണ്ട് തീര്‍ത്ത പുഷ്പകളത്തിന്റെ ഭംഗി തൊടിയിലെതിനു ഇല്ലെന്നും അറിയാം. അതിനൊരു കാരണം ഉണ്ട്. എന്തെന്നല്ലേ? പറയാം.

രാവിലെ എഴുന്നേറ്റിട്ട് പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം ഉമ്മറം അടിച്ചു വൃത്തിയാക്കി ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും. വീട്ടിലെ പൂക്കള്‍ തികയാതെ വരുമ്പോള്‍ തറവാട്ടിലേക്ക് പോകും. തൃക്കാക്കരപ്പനെ വയ്ക്കുന്നതിനാല്‍ അവിടെ വലിയ പൂക്കളം ഇടാറില്ല. എന്ന് പറഞ്ഞാല്‍ അവിടുത്തെ പൂക്കളും എനിക്ക് പറിച്ചെടുക്കാം. ഓണപ്പൂവും ചെമ്പരത്തിയും ഹനുമാന്‍ കിരീടവും മന്താരപൂവും നന്ത്യാര്‍വട്ടവും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളുമായി ഞാന്‍ മടങ്ങും. ഇടയ്ക്കു എന്നെ നുള്ളി നോവിക്കുന്ന തൊട്ടാവാടി ചെടിയുടെ കുഞ്ഞു പൂക്കളെയും ഞാന്‍ വെറുതെ വിടാറില്ല.

എല്ലാം കൂടെ ഒരു കവറില്‍ ആക്കി വീട്ടിലേക്കു തിരിച്ചു വീട്ടില്‍ കയറുമ്പോഴാണ് ഓര്‍ക്കുന്നത് "അയ്യോ! മുക്കുറ്റി ഇല്ലാതെ എങ്ങനെ പൂവിടും?"... മുക്കുറ്റി പൂക്കളത്തിലെ അവിഭാജ്യ ഘടകം ആണ്. കാട്ടു പൊന്തയ്കിടയില്‍ മുക്കുറ്റിക്കായി തിരയുമ്പോള്‍ അച്ഛന്‍ പറയും, "ആ കാട്ടില്‍ക്കൊന്നും പോവണ്ട"! ചെവി കേള്‍ക്കാത്തവളെ പോലെ ഞാന്‍ ഭാവിക്കും. ഒടുക്കം ആ ചെടി കയ്യില്‍ കിട്ടിയാല്‍ ഏതോ യുദ്ധം ജയിച്ച പോലെ വിജയശ്രീലാളിതയായി ഞാന്‍ മടങ്ങും. അങ്ങനെ പൂക്കളം ഒരുക്കി കഴിയുമ്പോഴേക്കും പത്തു മണി ആകും.

വീട്ടില്‍ വരുന്നവരോടൊക്കെ ചോദിക്കും, "എങ്ങനെ ഉണ്ട് ഞാന്‍ പൂവിട്ടത്?"... എന്നെ വിഷമിപ്പിക്കാതിരിക്കാനോ അതോ എന്റെ പൂക്കളം യാദൃശ്ചികമായി മനോഹരമായി പോയത് കൊണ്ടോ അവരൊക്കെ പറയും, "ഉഷാറായി"! ആര് എന്ത് പറഞ്ഞാലും എനിക്ക് അത് മനോഹരം തന്നെ ആണ്.ആരും സഹായത്തിനില്ലാതെ എന്റെ സ്വന്തം അധ്വാനത്തിന്റെ പ്രതീകമായി ആ പൂക്കളം പിറ്റേന്ന് രാവിലെ വരെ നില്‍ക്കും.

(എന്‍റെ പൂക്കളം )
കഷ്ടപ്പെട്ട് പറിച്ചതായത് കൊണ്ട് ഒരു പൂവ് പോയിട്ട് ഒരു ഇതള്‍ പോലും ഞാന്‍ കളയാറില്ല. ഓണം അടുക്കുമ്പോള്‍ പൂക്കളം വലുതാക്കണം. അതിനു എന്റെ മുറ്റത്തെയും തൊടിയിലെയും പുഷ്പങ്ങള്‍ തികയണം എന്നില്ല. ചന്തയില്‍ പോയി പൂ വങ്ങേണ്ടി വരും. അന്ന് ഈ നാടന്‍ പൂക്കള്‍ എന്നോട് ചോദിച്ചേക്കാം 'എന്താ ഞങ്ങളെ മടുത്തോ എന്ന്'...

'ഞാനും പരിഷ്കാരി ആയി' എന്ന് അവയോടു പറയുമ്പോഴും അടുത്ത ഓണത്തിന് ഞാന്‍ നിങ്ങളുടെ അടുത്ത് വീണ്ടും ഓടിയെത്തും എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടാകും.

19.8.12

നിള എന്ന മലയാളി


ഓണം, വിഷു, ചക്ക,
മാങ്ങ, പുട്ടും കടലയും, വള്ളം കളി, തൃശൂര്‍ പൂരം, കുട്ടനാട്... അങ്ങനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരുപാടു പേരുകളില്‍ ഒന്നാണ് നിള. ഇന്ന് കേരളം കണ്ണുനീരോടെ ഓര്‍ക്കുന്ന ഒരു നാമമാണെങ്കിലും ഏതൊരു കേരളീയന്റെയും നാടിനെ കുറിച്ചുള്ള ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് നിള നദി. തീര്‍ച്ചയായും അതിനെക്കുറിച്ച് ഒരു വിലാപകാവ്യം എഴുതാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ പറഞ്ഞു വരുന്ന നിള വറ്റിവരണ്ടുണങ്ങിയ പുഴയെ കുറിച്ചല്ല, മറിച്ച് ചുറുചുറുക്കും ഓജസ്സും ഉള്ള ഒരു പെണ്‍കുട്ടിയെ കുറിച്ചാണ്. എല്ലാ മലയാളികളെയും പോലെ അവളുടെ മാതാപിതാക്കളും ഗൃഹാതുരതയുടെ ബാക്കിപത്രമായാകണം അവള്‍ക്കു നിള എന്ന് പേരിട്ടത്. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ അവര്‍ ബന്ധുക്കള്‍ക്കിടയില്‍ 'നിളയുടെ അച്ഛനും അമ്മയും' എന്ന പേരില്‍ മാത്രമാണ് അധികവും അറിയപ്പെട്ടത്.

ഹോ! ഉണ്ണിമായ, നളിനി, ലക്ഷ്മി, ജാനകി... എത്രയോ മലയാളിത്തമുള്ള പേരുകളുണ്ട്. അതുപോലെ ഏതോ ഒരു പേര് പറയാനാണോ ഇവള്‍ ഇത്രയും കഷ്ടപ്പെട്ട് ഞങ്ങളെ കൊണ്ട് വായിപ്പിച്ചത് എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. പേരിന്റെ പ്രത്യേകത വിവരിക്കലല്ല എന്റെ ഉദ്ദേശം. ഇതിലെ കഥാനായിക നിള എന്ന പേരുള്ള ഒരു പെണ്‍കുട്ടി ആണെന്ന് മാത്രം.

അമേരിക്കയില്‍ ജനിച്ചു ഹൈദരാബാദില്‍ വളരുന്ന ഒരു മലയാളി കുട്ടിക്ക് മാതൃഭാഷ എത്ര അറിവുണ്ടാകും? ചിലപ്പോള്‍ നന്നായി മലയാളം പറയുമായിരിക്കും, ഏറി വന്നാല്‍ അക്ഷരമാലയും പഠിച്ചു കാണും. ഇതൊക്കെയാകാം നിളയെ കാണുമ്പോള്‍ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക. അവളോട്‌ സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കും: "! കുട്ടി നന്നായി മലയാളം പറയുന്നുണ്ടല്ലോ..."! എന്നാല്‍ നിങ്ങള്‍ അറിയണം അവളുടെയും മാതാപിതാക്കളുടെയും കഠിനാദ്ധ്വാനത്തെക്കുറിച്ച്!

ഹൈദരാബാദിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഡീന്‍ (മേധാവി) ആയ നിളയുടെ അച്ഛന് മകള്‍ മലയാളം പഠിക്കണം എന്ന് നിര്‍ബന്ധം ആയിരുന്നു. സാധാരണ പുറം നാട്ടില്‍ താമസിക്കുന്ന മലയാളികളുടെ പോലെ "എനിക്ക് കുരച്ചു കുരച്ചു മലയാലം അരിയാം" എന്ന് മകള്‍ പറയരുത് എന്ന ആഗ്രഹത്തില്‍ അവളെ ശുദ്ധമലയാളം പറയാനും അത് കഴിഞ്ഞു എഴുതാനും വായിക്കാനും പഠിപ്പിച്ചു. 'തറ, പറ' തുടങ്ങിയ വാക്കുകളില്‍ അവളുടെ മലയാളപഠനം അവസാനിച്ചില്ല. എംടിയുടെയും ബഷീറിന്റെയും കഥകള്‍ അവള്‍ക്കു സുപരിചിതമാണ്.

കേരളത്തില്‍ മറുനാടന്‍ മലയാളി എന്ന നിലയില്‍ അവഹേളനം ഒരിക്കലും നിളക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല അവളുടെ ഭാഷജ്ഞാനം കണ്ടു പ്രായത്തിലുള്ള കുട്ടികള്‍ അത്ഭുതപ്പെട്ടിട്ടും ഉണ്ട്. കുട്ടിയോട് സംസാരിച്ചപ്പോള്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌ പതിനാലു വര്‍ഷം മലയാളം പഠിച്ച എന്നേക്കാള്‍ അവള്‍ക്കു ഭാഷയില്‍ വിവരവും താല്‍പര്യവും ഉണ്ട്.

തന്‍റെ മക്കള്‍ക്ക്‌ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്നു അഭിമാനിക്കുന്ന കേരളത്തില്‍ താമസിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും നിളയുടെ അച്ഛനമ്മമാരെ കണ്ടു പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം ഒരാള്‍ മലയാളി ആകുന്നില്ല. എന്റെ ഭാഷ മലയാളം ആണെന്നും അത് സങ്കോചം കൂടാതെ പറയാന്‍ കഴിയും എന്നും അഭിമാനത്തോടെ പറയാന്‍ കഴിയുന്നവരെയാണ് മലയാളി എന്ന് വിളിക്കേണ്ടത്. ഇതിനര്‍ത്ഥം വേറെ ഭാഷ പഠിക്കേണ്ട എന്നല്ല. ഒരുപാടു ഭാഷ പഠിക്കുമ്പോഴും സ്വന്തം വേരുകളെയും നാടിനെയും കുറിച്ച് ബോധമുണ്ടാകേണ്ടത് അനിവാര്യമാണ്. നിലയ്ക്ക് നമ്മെക്കാള്‍ ശുദ്ധിയോടെ ഭാഷയെ മനസിലാക്കിയ അവളെയാണ് മലയാളി എന്ന് വിളിക്കേണ്ടത്.

17.8.12

ഈശ്വരന്‍ ഉണ്ട്... വെള്ളം പോലെ!

കറുത്ത ഫ്രെയിം ഉള്ള കണ്ണട വച്ച തടിച്ചു ഉയരമുള്ള ഒരു ചേച്ചി എന്നോട് ചോദിച്ചു: "നിന്‍റെ മതം ഏതാണ്?"! ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അന്ന് ജാതിയും മതവും എന്താണെന്നു അറിയില്ലായിരുന്നു. പക്ഷെ ആ ചേച്ചിയുടെ രൂപവും ഭാവവും എന്നെ പേടിപ്പിച്ചു. അതുകൊണ്ട് ഉത്തരം തന്നിലെങ്കില്‍ ആ ചേച്ചി എന്നെ കണ്ണുരുട്ടി പേടിപ്പിക്കും എന്ന് ഞാന്‍ ഭയന്നു. ഞാന്‍ പറഞ്ഞു: "ക് വച്ച് തുടങ്ങുന്ന ഒന്നാണ്."

"ഓ! നീ ക്രിസ്ത്യാനി ആണോ?" ചേച്ചി ചോദിച്ചു. "ഉം"...രസം തോന്നിയ പേരുള്ള ആ മതം തന്നെ ആകാം എന്‍റെതു എന്ന് ഞാന്‍ വിശ്വസിച്ചു. പിന്നെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, "അച്ഛാ നമ്മടെ മതം ഏതാണ്" എന്ന്! അച്ഛന്‍ പറഞ്ഞു തന്നെങ്കിലും ഞാന്‍ കരുതിയത് സ്കൂളില്‍ ഒന്ന് എ, ബി എന്നിങ്ങനെ ക്ലാസുകള്‍ ഉള്ള പോലെ ആകും എന്നാണ്. പിന്നീട് അതിനെപ്പറ്റി അധികം ചിന്തിച്ചതുമില്ല.



കടലാസ്സു പൂവുകള്‍ കൊണ്ട് വേലി തീര്‍ത്ത ഒരു വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സിലെ കുഞ്ഞു വിദ്യാര്‍ത്ഥികളോട് ഇന്ദുമതി മിസ്സ്‌ പറഞ്ഞു തുടങ്ങി: "നമ്മള്‍ വെള്ളം എന്ന് പറയുന്നു, ഇംഗ്ലിഷ് ഭാഷ പറയുന്നവര്‍ വാട്ടര്‍ എന്നും തമിഴന്‍ തണ്ണി എന്നും ഹിന്ദിക്കാര്‍ പാനി എന്നും പറയുന്നു. പല ഭാഷയില്‍ പറയുന്നുണ്ടെങ്കിലും സാധനം ഒന്ന് തന്നെയാണ്. അത് പോലെ തന്നെയാണ് ദൈവങ്ങളുടെ കാര്യവും; നമ്മള്‍ ജീസ്സസ്, അള്ളാഹു, കൃഷ്ണന്‍ എന്നൊക്കെ പറയുമെങ്കിലും എല്ലാം ഒന്ന് തന്നെയാണ്."

ടീച്ചറുടെ ക്ലാസ്സില്‍ ഇരുന്ന ഞാന്‍ അന്ന് മനസ്സില്‍ കുറിച്ചിട്ടതാണ് എല്ലാ ദൈവങ്ങളും ഒന്നാണെന്ന്. ഇംഗ്ലിഷ് വ്യാകരണം പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപികക്ക് വിഷയം പറയേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. ഇന്ദുമതി മിസ്സ്‌ ഒരിക്കലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അവര്‍ പറഞ്ഞ വാക്കുകള്‍ വിദ്യാര്‍ത്ഥികളുടെ ചിന്തകളില്‍ ഇത്രത്തോളം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടാവും എന്ന യാഥാര്‍ത്ഥ്യം.
ദൈവവും ജലവും പലപേരുകളില്‍ ഉള്ള ഒരേ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ശേഷം ചരിത്രപുസ്തകം പഠിക്കുമ്പോള്‍ അത് തികച്ചും ഒരു തമാശ പോലെ ആണ് എനിക്ക് തോന്നിയത്. "എന്‍റെ ഗുരുവായുരപ്പാ", "എന്‍റെ ഈശോയെ", "ഇന്ഷ അള്ള"... ഇതില്‍ ഓരോന്നും വ്യത്യസ്തമാണെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല. ആദ്യം നാം ഓരോരുത്തരിലും ഉള്ള ഈശ്വരനെ കണ്ടെത്തണം. പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവരും തയ്യാറാകണം.

മാഹി പള്ളിക്ക് മുന്‍പിലൂടെ ബസ്സു പോകുമ്പോള്‍ ഒരു നിമിഷം ധ്യാനനിരതയാവാനും അറബി ചാനലില്‍ ഹജ്ജ് കര്‍മങ്ങള്‍ കാണുമ്പോള്‍ ഭാഷ മനസിലായിലെങ്കിലും ബഹുമാനപൂര്‍വ്വം കാണാനും ആരും എന്നെ പഠിപ്പിച്ചതല്ല. പലപ്പോഴും ആചാരങ്ങള്‍ അറിയാത്തത് കൊണ്ട് ഞാന്‍ അമ്പലങ്ങള്‍ അല്ലാതെ മറ്റു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഒരിക്കല്‍ ഞാന്‍ എന്‍റെ ഒരു സുഹൃത്തിനോട്‌ ചോദിച്ചിരുന്നു എന്നെ പള്ളിയില്‍ കൊണ്ടുപോകാമോ എന്ന്. സുഹൃത്തിനു താല്പര്യം ഇല്ലാത്തതു കൊണ്ട് യാത്ര നടന്നില്ല.

മനുഷ്യര്‍ ഉണ്ടാക്കുന്ന ജാതിമതങ്ങളുടെ വേലിക്കെട്ടു അതുപോലെ തന്നെ നിലനിര്‍ത്താനാണ് ബഹുഭൂരിപക്ഷം അധ്യാപകരും ശ്രമിക്കുന്നത്. തീര്‍ച്ചയായും ഇന്ദുമതി മിസ്സിനെ പോലെ ഉള്ളവരെ ആണ് ഇന്ന് ലോകത്തിനു ആവശ്യം. പിന്നീട് പലരും ദൈവങ്ങളെ പറ്റി പലതും പറഞ്ഞെങ്കിലും ഇന്നും എന്‍റെ മനസ്സില്‍ ദൈവം എന്നാല്‍ പലപേരുകളുള്ള ഒരു ശക്തി എന്നാണ് നിര്‍വചനം.

13.8.12

മഴയിലെ വികൃതി ചിന്തകള്‍


ഇന്നലെ തറവാട്ടിലെ പൂജ തൊഴുതു പുറത്തേക്കിറങ്ങുമ്പോള്‍ നല്ല മഴ! കുറച്ചു നേരം പൂമുഖത്ത്
മഴ കുറയാന്‍ കാത്തു നിന്നു . അവസാനം സന്ധ്യ നേരത്ത് ഇനിയും അധികനേരം അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നി.

കയ്യില്‍ കരുതിയ ഒരു പ്ലാസ്റ്റിക്‌ തൊപ്പി തലയില്‍ വച്ച് മഴ നനയാന്‍ തീരുമാനിച്ചു. "ഏടത്തീടെ കയ്യില്‍ കുട ഇല്ലേ?" എന്‍റെ കൂടെ ഇറങ്ങിയ അനിയത്തിമാര്‍ ചോദിച്ചു! ചെറിയച്ഛന്റെ മക്കള്‍ ആണെങ്കിലും അവരെ അനിയത്തിമാര്‍ എന്ന് വിളിക്കാനാണ് എനിക്ക് പ്രിയം.

"അച്ഛന്റെ സമാധാനത്തിനു എടുത്തതാണ് ഈ തൊപ്പി. ഇടക്കൊരു മഴ നനഞ്ഞിലെങ്കില്‍ പിന്നെ ഈ വര്‍ഷക്കാലതിനെന്താ ഒരു രസം!" എന്‍റെ ഈ മറുപടി കേട്ടപ്പോള്‍ എനിക്കായി നീട്ടിയ കുട അവര്‍ തിരിച്ചെടുത്തു.

ഇക്കൊല്ലം മഴ ഒളിച്ചു കളിക്കുകയാണ്. ഇടവത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ തിമിര്‍ത്തുപെയ്യേണ്ടതിന് പകരമായി കഴിഞ്ഞ ആഴ്ച മാത്രമാണ് മഴ ഇടതടവില്ലാതെ വര്‍ഷിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ആയ അച്ഛന്റെ മകള്‍ ആയതു കൊണ്ട് ആരോഗ്യകാര്യത്തില്‍ വല്ലാത്ത ശ്രദ്ധ വച്ച് പുലര്‍ത്തുന്നത് ചെറുപ്പം മുതലേ ഉള്ള ഒരു ശീലമായി.

ഇടയ്ക്കു കോളേജില്‍ എത്തിയപ്പോഴാണ് മഴ നനയുന്നതിന്റെ സുഖം മനസിലായത്. പിന്നീട് ഇങ്ങോട്ട് ആരും കാണാതെ മഴത്തുള്ളികളോട് സംസാരിക്കാന്‍ മുറ്റത്തേക്കും പറമ്പിലേക്കും ഇറങ്ങി തുടങ്ങി...

അങ്ങനെ ഞാനും അനിയത്തിമാരും കൂടെ പുറത്തേക്കു ഇറങ്ങി. തറവാട്ടില്‍ നിന്നു വീട്ടിലേക്കുള്ള വഴിയിലൂടെ ഞാന്‍ കുഞ്ഞുനാളില്‍ പിച്ച വയ്ക്കാന്‍ തുടങ്ങിയത് മുതല്‍ നടക്കുന്ന വഴി ആണ്.

"ഈ കുട പാറി പോയാല്‍ നല്ല രസമായിരിക്കും അല്ലെ?", ആര്യക്കുട്ടി ഞങ്ങളോട് ചോദിച്ചു. "ങ്ങും! പത്താം ക്ലാസ്സ്‌ പരീക്ഷയാണ്‌ വരുന്നത്. പനി പിടിച്ചാല്‍ നല്ല രസമായിരിക്കും." മെഡിസിനു പഠിക്കുന്ന മറ്റേ അനിയത്തിയിലെ ഡോക്ടര്‍ ഉണര്‍ന്നു. ആര്യക്കുട്ടി പറഞ്ഞതു എന്റെ മനസ്സിലെ അതെ വാക്കുകളാണെന്ന് തോന്നി.

ഞങ്ങളുടെ തലമുറയിലെ ഏറ്റവും ചെറിയ അനിയത്തി ആയതു കൊണ്ട്
ആര്യക്കുട്ടി ഞങ്ങളുടെ ഓമന ആണ്. കൌമാരം എത്തിയെങ്കിലും അവളുടെ കണ്ണുകളില്‍ ഇന്നും കുട്ടിത്തം ഉണ്ട്. അപരിചിരതരുടെ മുന്‍പില്‍ നിശബ്ദയാകുന്ന അവള്‍ പക്ഷെ ഏട്ടന്മാര്‍ക്കും ഏടത്തിമാര്‍ക്കും വായാടിയായ കുഞ്ഞനുജത്തി ആണ്!

ഡോക്ടര്‍ ആകാന്‍ പോകുന്ന ഏടത്തിയുടെ വാക്കുകള്‍ അല്പം നീരസത്തോടെയാണെങ്കിലും അനുസരിച്ച് അവള്‍ കുട മുറുകെ പിടിച്ചു നടന്നു. കുടുംബക്ഷേത്രത്തിലെ ദീപസ്തംഭം മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നു. അതിനപ്പുറം കണ്ണെത്താദൂരത്തെ വയലില്‍ വെള്ളം കെട്ടി കിടക്കുന്നു. തൊഴുത്തിലെ പശുക്കള്‍ ചെവികള്‍ കൊണ്ട് മഴയുടെ അതിമനോഹരമായ ഈണത്തിന് താളം പിടിക്കുന്നു.

മരങ്ങളും ചെടികളും പൂക്കളും പുല്ലുകളും വഴികളും വെള്ളത്തിന്‌ പോകാനായി ഒതുങ്ങി നില്‍ക്കുന്നു. പലപ്പോഴും എനിക്ക് ഇവയോടെല്ലാം അസൂയ തോന്നിയിട്ടുണ്ട്‌. കുടയുടെ ഭാരമില്ലാതെ ഇവക്കു ജീവിക്കാം!

മഴ ഒരു ആവേശമാണ്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്ന വരപ്രസാദം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്ന പോലെ ഒരുപാട് പെയ്യുമ്പോള്‍ വെള്ളപോക്കമെന്ന ദൂഷ്യം ഉണ്ടെങ്കിലും എല്ലാവരും എല്ലാ വര്‍ഷവും മനസ്സുരുകി പ്രാര്‍ത്ഥിക്കും ഒരു മഴ പെയ്തിരുന്നെങ്കിലെന്ന്!

ഈ വക ചിന്തകളില്‍ അലിഞ്ഞു നടക്കുമ്പോള്‍ ആര്യക്കുട്ടിയുടെ വീടെത്തി. അവിടെ കെട്ടി കിടന്ന വെള്ളത്തില്‍ അവള്‍ ചാടി കളിയ്ക്കാന്‍ നോക്കുമ്പോഴേക്കും അവളുടെ അച്ഛന്‍ ബഹളം വച്ചു: "ആ ചളിയിലോക്കെ കളിയ്ക്കാന്‍ നിക്കണ്ട"...!

വീടിനകത്തേക്ക് മൌനിയായി നടക്കുമ്പോള്‍ അവള്‍ എന്നെ തിരിഞ്ഞു നോക്കി. ആ കണ്ണുകളിലെ കുസൃതിത്തരം എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി. അപ്പോഴും അവളുടെ കണ്ണിലെ വികൃതിത്തരം പോലെ ഒന്നുമറിയാത്ത മട്ടില്‍ വീടിനു പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു.

11.8.12

ഓര്‍മചെപ്പില്‍ ഒരു കുമ്പിള്‍ വെള്ളം


ഓര്‍മ്മകളാണ്
മനുഷ്യനെ ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കുന്നത്... ഈശ്വരസഹായം കൊണ്ട് എനിക്ക് ഒരു നല്ല ബാല്യകാലം ആണ് ലഭിച്ചത്. കാര്‍ട്ടൂണ്‍ ചാനലുകളുടെയും ടീവിയുടെയും അതിപ്രസരം ഇല്ലാത്ത മനോഹരമായ ഒരു കുട്ടിക്കാലം!

ചക്കയും മാങ്ങയും വയലും മഴയും നീര്‍ച്ചാലുകളും നിറം പകര്‍ന്ന എന്റെ ചെറുപ്പത്തില്‍ തറവാട്ടിലെ കുളത്തില്‍ നീന്തുന്നത് ഒരു പ്രധാന വിനോദം ആയിരുന്നു. ആണ്‍പെണ്‍ വ്യത്യാസം ഇല്ലാത്ത കുട്ടികാലത്തെ വൈകുന്നേരങ്ങളില്‍ ഞാനും എന്റെ സഹോദരീസഹോദരന്മാരും അടക്കം ഒരു 8-10 പേര്‍ കുളത്തിലേക്ക്‌ എടുത്തു ചാടും.

അമ്മയോ ചെറിയമ്മമാരോ മുത്തശ്ശിയോ വന്നു ചീത്ത പറഞ്ഞാലേ ഞങ്ങള്‍ വെള്ളത്തില്‍ നിന്ന് കയറാറുള്ളൂ
. സൂര്യന്‍ അപ്പോഴേക്കും വിശ്രമത്തില്‍ ആയിക്കാണും. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന മഴക്കാലത്തെ കുളം ഒരു ലഹരി ആയിരുന്നു. പുതിയ കുഞ്ഞു മല്‍സ്യങ്ങളോട് കിന്നാരം പറഞ്ഞും നീര്‍ക്കോലിയേയും തവളയെയും പേടിച്ചും ഉല്ലസിച്ച നിമിഷങ്ങള്‍ ഇന്ന് ഓര്‍മകളാണ്...

ഇന്ന് തറവാട്ടിലെ കുളങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ചില വൈകുന്നേരങ്ങളില്‍ എന്റെ ഏറ്റവും ഇളയ അനിയനും അനിയത്തിയും നീന്തിത്തുടിക്കുന്നതൊഴിച്ചാല്‍
അധികനേരവും ഓളങ്ങള്‍ ഇല്ലാതെ അനങ്ങാതെ തപസ്വികളെ പോലെ അവ കാത്തിരിക്കുന്നു, അതോ എന്നെ പോലെ അവയും പഴയ ഓര്‍മകളെ തലോലിക്കുകയാണോ?അറിയില്ല...

നാഗരികതയിലെ തിരക്കില്‍ മഴവെള്ളപാച്ചില്‍ പോലെ നമ്മള്‍ കുളങ്ങളെ സൌകര്യപൂര്‍വ്വം മറക്കുവാനും മറ്റു ചിലപ്പോള്‍ പൊങ്ങച്ചത്തിന് യോജിക്കില്ലെന്ന് സ്വയം പറയാനും തുടങ്ങുമ്പോഴും ജലാശയങ്ങള്‍ നമ്മുടെ പഴമയുടെ ഓര്‍മചെപ്പായി ഒരു കുമ്പിള്‍ വെള്ളവുമായി നമ്മെ കാത്തിരിക്കുന്നു...

10.8.12

എന്തുകൊണ്ടു പറയാതെ ബാക്കി വച്ചു?



പലപ്പോഴും നാലുകെട്ടിനുള്ളിലെ വെളിച്ചത്തെയും വരിക്കചക്കയുടെ മധുരത്തെയും അന്യന്റെ ഭാഷയില്‍ വിവരിക്കാന്‍ പാടുപെടുമ്പോള്‍ മനസ്സ് എപ്പോഴും മന്ത്രികാറുണ്ട് സ്വന്തം ഭാഷയില്‍ എഴുതികൂടെ എന്ന്... അങ്ങനെയാണ് ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുന്നത്... ഇതിനര്‍ത്ഥം എന്റെ ആദ്യത്തെതു മടുത്തു എന്നല്ല... എന്നും ആദ്യതെതിനാകും അധികം മധുരം...
പക്ഷെ ഞാന്‍ ഇതില്‍ എഴുതുന്നത് ആദ്യത്തെ പോലെ ബാക്കി ഉള്ളവര്‍ക്ക് വേണ്ടി അല്ല... പേര് പോലെ ഗ്രാമീണകന്യകയില്‍ ഞാന്‍ പറയാന്‍ ബാക്കി വയ്കുന്നതാണ് ഇവിടെ എന്റെ സ്വന്തം ഭാഷയില്‍ കുറികുന്നത്..
മലയാളത്തില്‍ ഇടമുറിയാതെ എഴുതാന്‍ കഴിയും എന്നത് ഒരിക്കല്‍ എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു! കഴിവ് ഇന്ന് എവിടെയോ പോയിപോയിരികുന്നു... അഹങ്കാരത്തിന് വേണ്ടി അല്ലെങ്കിലും വീണ്ടും എന്നിലുള്ള മലയാളഭാഷയെ പൊടി തട്ടി എടുക്കാനുള്ള ഒരു എളിയ ശ്രമം ആണ്!