25.12.16

വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍




പനിക്കാലമാണ്‌. എനിക്കും കിട്ടി. ഒരാഴ്‌ച ഒരേ കിടപ്പ്‌. തണുത്ത്‌ കിടുകിടാ വിറച്ച്‌ അരനിമിഷം കൊണ്ട്‌ വിയര്‍ത്തൊലിച്ച്‌ അങ്ങനെ കിടക്കണം. അന്വേഷണങ്ങള്‍ക്കും കുശലം പറയാനും ശബ്ദമില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. ഓണ്‍ ആക്കാതെ ഇരുന്നാല്‍ 3-4 ദിവസമൊക്കെ ചാര്‍ജ്‌ നില്‍ക്കും. പിന്നെ ആകെയുണ്ടായ ഗുണം കുറേ പുസ്‌തകങ്ങള്‍ വായിച്ചു. വായനശാലയില്‍ നിന്നെടുത്തതും എന്റെ ശേഖരത്തില്‍ ഞാന്‍ പിന്നീട്‌ വായിക്കാമെന്നു കരുതി മാറ്റി വെച്ചവയുമായ ചിലത്‌. പെരുമാള്‍ മുരുകന്റെ PYRE, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, എംടിയുടെ മുത്തശ്ശിമാരുടെ രാത്രി, ബെന്യാമിന്റെ ആടുജീവിതം, സിഡ്‌നി ഷെല്‍ഡന്റെ Reckless എന്നിവയാണത്‌. വാര്‍ത്തകള്‍ കണ്ടില്ല, പത്രം വായിച്ചില്ല. ഈ പുസ്‌തകങ്ങള്‍ എനിക്കു ചുറ്റും സൃഷ്ടിച്ച ലോകത്ത്‌ ഞാനങ്ങനെ ജീവിച്ചു. ഒരു കെട്ട്‌ മരുന്നുകളും കഞ്ഞിയുമൊക്കെയായി ഭക്ഷണം.

പതുക്കെ പതുക്കെ ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നു. അപ്പോഴാണ്‌ ബോറടിയെന്ന അസുഖം തുടങ്ങിയത്‌. ടിവി കണ്ട്‌ അത്‌ മാറ്റാന്‍ എനിക്ക്‌ താത്‌പര്യമില്ല. പിന്നെയെന്ത്‌ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ മുറിയ്‌ക്കടുത്തുളള ബാല്‍ക്കണിയില്‍ ഇരിക്കാമെന്ന്‌ തീരുമാനിച്ചത്‌. സമയം ഏതാണ്ട്‌ ഒമ്പത്‌ മണി. കഷ്ടിച്ച്‌ ഒരു കുഞ്ഞു കസേരയില്‍ ഇരിക്കാനുളള സ്ഥലമേ അവിടെയുളളൂ. അതിനു ചുറ്റുമുളള ജനലും വാതിലും ഞാന്‍ അടച്ചു.

ഇരമ്പുന്ന നഗരം. വാഹനങ്ങളുടെ ചീറല്‍, ഹോണടി. ആംബുലന്‍സിന്റെ സൈറണ്‍. എങ്ങോ ഗാനമേളയില്‍ യേശുദാസിന്റെ പാട്ട്‌ ''ചമക്ക്‌ ചം ചം"... പണി കഴിഞ്ഞ്‌ വലിയ സഞ്ചികള്‍ സാധനം വാങ്ങി വീടണയുന്ന സ്‌ത്രീപുരുഷന്‍മാര്‍. പഠിപ്പില്‍ മുഴുകിയ സ്‌കൂള്‍ കുട്ടികള്‍. പഴയ ടെക്‌സ്റ്റ്‌ബുക്കുകളുടെ വാസന എന്നില്‍ നിറഞ്ഞോ! പണ്ടു എങ്ങനെയെങ്കിലും പാസാകണമെന്നു കരുതി പഠിച്ച ഫിസിക്‌സും കണക്കുമൊക്കെ ഓര്‍മ്മ വന്നു. ഹോ! ഭയങ്കരം. ചോറു വെച്ച കലങ്ങള്‍ മേശപ്പുറത്ത്‌ വെയ്‌ക്കുന്ന ശബ്ദം, ചട്ടുകം കൊണ്ട്‌ വിളമ്പുന്ന ശബ്ദം. ഒടുവില്‍ കാലി പാത്രങ്ങള്‍ കൊട്ടത്തളങ്ങളിലേയ്‌ക്ക്‌ പതിക്കുന്ന ശബ്ദം. താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന താത്തയുണ്ടാക്കിയ ബിരിയാണിയുടെ മണം. ഒരു പാത്രത്തില്‍ മകളുടെ അടുത്ത്‌ തൊട്ടപ്പുറത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരിയ്‌ക്ക്‌ പകര്‍ച്ച നല്‍കുകയാണ്‌ താത്ത. മുകളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍ എന്തു രസം. എന്നെ ആരും കാണുന്നില്ല. ഞാനാകട്ടെ എല്ലാവരെയും നിരീക്ഷിച്ച്‌ ഇരിയ്‌ക്കുന്നു. വിരുന്നുകാര്‍, വീട്ടുകാര്‍... ആളുകളെ ഊട്ടുന്നത്‌ കോഴിക്കോടിന്‌ മടുക്കാത്ത കാര്യമാണ്‌.

ചെറു കാറ്റുപോലുമില്ല. തെങ്ങോലകള്‍ നിശ്ചലമായി നില്‍ക്കുന്നു. പക്ഷെ ധനുമാസത്തിന്റെ ചെറിയൊരു തണുപ്പുണ്ട്‌. മഞ്ഞിന്റെ തണുപ്പ്‌ അസുഖം കൂട്ടുമെന്ന്‌ വീട്ടുകാരുടെ ഉപദേശം. എനിക്ക്‌ തിരിച്ച്‌ മുറിയിലേക്ക്‌ പോകാന്‍ നേരമായി. ശബ്ദങ്ങളെ വിട, ഇനി ഫാനിന്റെ മുരള്‍ച്ചയുടെ ലോകത്തേക്ക്‌. കമ്പിളിപുതപ്പും ഒരു കെട്ടു പുസ്‌തകങ്ങളും പിന്നെ ഞാനും സ്വപ്‌നങ്ങളും. ഈ എഴുത്തിന്റെ അവസാന വാക്കായി 'സ്വപ്‌നങ്ങളും' എന്ന കഴിഞ്ഞ വാക്യത്തില്‍ നിര്‍ത്തണമെന്ന്‌ കരുതിയതാണ്‌. മനസ്സ്‌ സമ്മതിക്കുന്നില്ല, സ്വപ്‌നങ്ങളെ കുറിച്ച്‌ പറയാതിരിക്കാന്‍. ബോധത്തിന്റെയും സ്വപ്‌നത്തിന്റെയും രേഖ പനിയ്‌ക്കുമ്പോള്‍ വളരെ നേര്‍ത്തതാകും. അച്ഛനുമമ്മയും വിളിക്കുന്നുണ്ടോയെന്നു തോന്നും. അകാലത്തില്‍ തകര്‍ന്ന സൗഹൃദങ്ങളിലെ കൂട്ടുകാര്‍ വന്ന്‌ സല്ലപിക്കുന്നതായി അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം പനിയായി കിടക്കുമ്പോള്‍ അന്തരാത്മാവ്‌ നമ്മെ കാണിച്ചു തരും. അതേ, ഞാനും കാണട്ടെ കുറച്ചു വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍....