20.2.16

തണലുകള്‍ തേങ്ങലായപ്പോള്‍


വിണ്ടു കീറിയ കെട്ടിടങ്ങളും പൊന്തക്കാടുകളും വീഴാറായ മരങ്ങളുമെല്ലാമുളള ഒരു കലാലയം. ദിവസവും ലക്ഷക്കണക്കിനു രൂപ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്റെ അധീനതയിലുളള വളപ്പ്‌. ഇല്ലായ്‌മകളറിയിക്കാതെ സൗഹൃദത്തണലിനും കരുതലിനും മുമ്പില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരാതി പറയാനറിയാതെയായി. കൂലിപ്പണിയെടുത്തും ട്യൂഷന്‍ പഠിപ്പിച്ചും ഫീസടയ്‌ക്കാന്‍ പാടുപെടുന്ന കുട്ടികള്‍. നാട്ടിന്‍പുറത്തിന്റെ നേരും നന്‍മയും വഴിഞ്ഞൊഴുകിയ കോവിലന്റെ തട്ടകത്തില്‍ കേമത്തം പറയാന്‍ യാതൊന്നുമില്ലാത്ത സാധാരണ കലാലയം.

എപ്പോഴും ജീവന്‍ തുടിക്കുന്ന ശ്രീകൃഷ്‌ണയുടെ പോര്‍ട്ടിക്കോ... മുദ്രാവാക്യങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും പരിഭവങ്ങള്‍ക്കും സാക്ഷിയായി പുഞ്ചിരിച്ചു നില്‍ക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രം. പലരും ആ ഫോട്ടോയ്‌ക്കു മുമ്പില്‍ കൈക്കൂപ്പിയാണ്‌ കലാലയത്തിലേക്കു പ്രവേശിക്കുക. ആ വരാന്തയാണ്‌ വ്യാഴാഴ്‌ച ജീവനറ്റ ശരീരത്തെ ഏറ്റുവാങ്ങിയത്‌. താങ്ങും തണലുമായി നിന്ന മരങ്ങളിലൊന്ന്‌ നിശബ്ദമായി നിലംപതിക്കുമ്പോള്‍ അറിഞ്ഞു കാണില്ല, താന്‍ വെയിലേല്‍ക്കാതെ സൂക്ഷിച്ച കുറച്ചു കുഞ്ഞുങ്ങള്‍ അതിനു താഴേ ഉല്ലസിച്ചിരിക്കുന്നുണ്ടെന്ന്‌. പത്രങ്ങളില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. എട്ടുവര്‍ഷം മുമ്പ്‌ വിട പറഞ്ഞ കോളേജിലെ സംഭവമാണെങ്കിലും ഒരു സഹോദരിക്ക്‌ അപകടം പറ്റിയ പോലെ മനസ്സു നൊന്തു.

ഇംഗ്ലീഷ്‌, മലയാളം ക്ലാസുകള്‍ക്കായി പോയിരുന്ന ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്‌ത്ര ക്ലാസിലായിരുന്നു ആ വിദ്യാര്‍ഥിനി. ഡി സോണ്‍ എന്ന യൂണിവേഴ്‌സിറ്റിയുടെ ജില്ലാ വിഭാഗത്തിലുളള കലോത്സവം ആഘോഷിക്കാനായി കൂട്ടുകാരോടൊപ്പം എത്തിയതാകാം. രംഗബോധമോ ദയയോ ഇല്ലാത്ത കോമാളിയായി മരണം അവളെ തട്ടിയെടുത്തു. കൂടെയുളള ആറു പേര്‍ ആസ്‌പത്രിയിലായി. പത്രങ്ങളിലെല്ലാം വാവിട്ടുകരയുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍, മൂകമായ വൈശാലിപ്പാറയുടെ വാര്‍ത്തകള്‍...

രാത്രി അനിയന്‍ രാകേഷിന്റെ സന്ദേശം. പരിക്കേറ്റ കുട്ടിയ്‌ക്ക്‌ രക്തം വേണമെന്ന്‌. ഫേസ്‌ബുക്കിലെ ഓണ്‍ലൈന്‍ കൂട്ടായ്‌മയായ ബ്ലഡ്‌ ഡോണേഴ്‌സ്‌ കേരളയുടെ ഭാരവാഹികളുടെ നമ്പറുകള്‍ അയച്ചു കൊടുത്തു. രാവിലെ സുഹൃത്ത്‌ ഇതേ സന്ദേശമയച്ചു. അതില്‍ കണ്ട നമ്പറുകളില്‍ വിളിച്ചു നോക്കി. ആദ്യത്തെ രണ്ടെണ്ണം ഓഫാണ്‌. മൂന്നാമത്തേതില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. കോളേജ്‌ ചെയര്‍മാനാണ്‌. രക്തം കിട്ടിയെന്നു മറുപടി. കുട്ടി സുഖം പ്രാപിക്കുന്നു. പത്തു വര്‍ഷം മുമ്പ്‌ അവിടെ ഫസ്റ്റ്‌ ഇയറില്‍ പഠിച്ചിരുന്നെന്നു ഞാന്‍ പറഞ്ഞു. കുട്ടിയ്‌ക്ക്‌ പെട്ടന്നു സുഖമാകട്ടെ എന്നു ആശംസിച്ച്‌ ഞാന്‍ ഫോണ്‍ വെച്ചു.

ചെയര്‍മാനെന്നു കേട്ടപ്പോള്‍ പല മുഖങ്ങളും ഓര്‍മ്മ വന്നു. രാകേഷേട്ടന്റെ, അനൂപേട്ടന്റെ, ദീപ്‌തിയുടെ, ഗ്രീഷ്‌മയുടെ, ശ്രീജിതയുടെ, ശ്രീജ ചേച്ചിയുടെ സുര്‍ജിത്തേട്ടന്റെ, സനീഷേട്ടന്റെ, ഷെബീര്‍ക്കയുടെ ....ഇല്ല ശ്രീകൃഷ്‌ണ, നിന്റെ നന്‍മകള്‍ വറ്റിയിട്ടില്ല. ബന്ധുക്കളേക്കാള്‍ സൂക്ഷമതയോടെ കൂടെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും അവിടെയുണ്ട്‌. പോര്‍ട്ടിക്കോയിലെ ഭഗവാനോട്‌ അധികാരികള്‍ കണ്ണു തുറക്കണമെന്ന പ്രാര്‍ഥനയുമായി, തകര്‍ന്ന മനസ്സുകളെ കൈപിടിച്ചുയര്‍ത്താന്‍ മനസ്സു കൊണ്ട്‌ ഞാനും അവിടെയുണ്ട്‌. 

11.2.16

തര്‍പ്പണം



എല്ലാവരും ചോദിക്കുന്നു അവനെന്തു പറ്റിയെന്ന്‌... മിണ്ടാട്ടമില്ലാതായിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞു. കാര്യം ചോദിക്കുമ്പോള്‍ ആദ്യം കയര്‍ത്തു സംസാരിച്ചെങ്കിലും ഇപ്പോള്‍ നിശബ്ദത ഭഞ്‌ജിക്കാന്‍ അവന്‍ ഒരുക്കമല്ല. പറഞ്ഞാല്‍ ആര്‍ക്കു മനസിലാകാനാണ്‌! പുഴയ്‌ക്കും കരയ്‌ക്കും എന്തിന്‌ അവന്‍ ഉപാസിക്കുന്ന കരിങ്കല്‍ വിഗ്രഹത്തിനു പോലും അവന്റെ മൗനത്തിനര്‍ഥം അറിയണമെന്നില്ല. ചോദിച്ചാല്‍ പറയാതായപ്പോള്‍ എല്ലാവരും അവനെ തഴഞ്ഞ മട്ടാണ്‌.

അമ്പലത്തില്‍ നടയടച്ച്‌ പൂജയ്‌ക്കിരിക്കുമ്പോള്‍ മനസ്സിലെത്തേണ്ടത്‌ ദേവീരൂപമാണ്‌. പക്ഷെ അവന്‍ കണ്ണടയ്‌ക്കുമ്പോള്‍ അവളുടെ രൂപമാണ്‌ വരുന്നത്‌. താന്‍ ജനിച്ച്‌ രണ്ടു വര്‍ഷത്തിനു ശേഷം പിറന്ന അയല്‍ക്കാരിയെ കളിക്കൂട്ടുകാരിയായി കണ്ടു. അവളെ പിച്ചവെച്ചു നടത്താനും കൈപിടിച്ചോടാനും ഉത്സാഹമായിരുന്നു. അവള്‍ തന്നെ ഏട്ടാ എന്നു വിളിച്ചു. പേരു വിളിച്ചാല്‍ മതിയെന്ന്‌ എത്ര നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ല. അയല്‍പക്കത്തെ അന്യജാതിയില്‍പ്പെട്ട കുട്ടിയുടെ കൂടെ കളിച്ചാല്‍ ഇല്ലത്തു കയറുന്നതിനു മുമ്പേ കുളത്തിലോ പുഴയിലോ മുങ്ങികുളിക്കണം. എന്നാലും കൊത്തംകല്ലും ഒളിച്ചു കളിയുമെല്ലാം അവളുമൊത്തായി. സ്‌കൂളില്‍ പോകുമ്പോള്‍ അവളുടെ അമ്മ അവനെ ഏല്‍പിക്കും. സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന്‌ ആ അമ്മയ്‌ക്ക്‌ നന്നായറിയാം. അവനു മറ്റു കൂട്ടുകാര്‍ കുറവാണ്‌. സഹപാഠികള്‍ അവനെ കളിയാക്കി. പുഞ്ചിരിയോടെ അവന്‍ അതു കേട്ടു.

'ഇനി ഉണ്ണീടെ കൂടെ കളിക്കാന്‍ വരില്ലട്ടോ... അവള്‍ വല്യകുട്ടിയായി', അവളുടെ അമ്മ ഒരു ദിവസം വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞു. 

അവളെക്കാള്‍ വലുത്‌ താനല്ലെ, അങ്ങനെയാണേല്‍ താനും വലിയയാളായില്ലേ? പക്ഷെ ബാല്യകാലം വിട്ടെന്നു തോന്നുന്നില്ലല്ലോ തനിക്ക്‌- അവന്റെ മനസ്സ്‌ ചിന്തകളാല്‍ കലുഷിതമായി. മൂന്നു ദിവസം അവളെ പുറത്തേയ്‌ക്കു കണ്ടില്ല. വീട്ടിലെന്നും വിരുന്നുകാര്‍ വരുന്നതു കാണാം. ഒരു കല്യാണമട്ടുണ്ട്‌. അവളുടെ തിരണ്ടു കല്യാണമാണത്രേ! പെണ്‍കുട്ടികള്‍ വലുതായെന്ന്‌ ബന്ധുക്കളെ അറിയിച്ച്‌ ആഘോഷമായി നടത്തുന്ന പരിപാടിയാണിതത്രേ.

അവള്‍ ഉയരം വച്ചു വലുതായതായി അവനു തോന്നിയിട്ടില്ല. പിന്നെയെന്തിനാ ഈ കല്യാണം. മൂന്നു ദിവസം കഴിഞ്ഞേ സ്‌കൂളിലേക്കുളളൂവെന്ന്‌ അവളുടെ അമ്മ പറഞ്ഞിരുന്നു. ആ ദിവസങ്ങള്‍ അവനു വളരെ വിരസമായി തോന്നി. മൂന്നാം നാള്‍ അവന്‍ അവളെ കാത്ത്‌ ഗേറ്റിനടുത്ത്‌ നിന്നു. അവളു വന്നു. മുഖത്ത്‌ ചെറിയൊരു നാണം. വലുതായാല്‍ ഇങ്ങനെ കവിളു ചുവക്കുമോ!

എന്താ സംഭവം എന്നു ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ച്‌ ഓടി പോയി. പിന്നെ അവന്റെ അച്ഛനാണ്‌ 'വലുതായി' എന്നതിന്റെ അര്‍ഥം പറഞ്ഞു കൊടുത്തത്‌. ശരീരത്തില്‍ മാറ്റങ്ങള്‍ അവനും വന്നു തുടങ്ങി. പൊടിമീശക്കാരനായി. ശബ്ദം മാറി. അവളുടെ കൂടെയുളള നടപ്പു മാത്രം മാറിയില്ല. ഇതിനിടയിലെപ്പോഴോ കളിക്കൂട്ടുകാരിയെ ജീവിതസഖിയാക്കണമെന്ന തോന്നല്‍ ഉദിച്ചു. ഒന്നിനും മുഖവുരയില്ലാതെ അവളോടു സംസാരിക്കാറുളള അവന്‌ ഇക്കാര്യം പറയുമ്പോള്‍ ശബ്ദം തൊണ്ടയില്‍ നിന്നു പൊങ്ങിയില്ല. പതുക്കെ അവളുടെ കൈ പിടിച്ച്‌ കാര്യം പറഞ്ഞു. അവള്‍ ഉത്തരം പുഞ്ചിരിയിലൊതുക്കി.

'അറിഞ്വോ അടുത്ത വീട്ടിലെ പോലീസ്‌കാരന്റെ കുട്ടിയില്ലെ, അതിന്റെ കല്യാണം ഒറപ്പിച്ചു. ദുബായ്‌കാരനാത്രേ! മേടത്തിലേക്കാ വെച്ചത്‌. ഇന്നലെ മോരു വാങ്ങാന്‍ വന്ന ശാന്ത പറയേ!' അമ്മ അച്ഛനോടു പറയുന്നത്‌ കേട്ടാണ്‌ അവന്‍ ആദ്യമായി അവളുടെ വിവാഹക്കാര്യമറിഞ്ഞത്‌. പ്രീഡിഗ്രിയ്‌ക്കു ചേര്‍ന്നതിനു ശേഷം അവന്‍ ബസ്സിലും പത്താം ക്ലാസുകാരിയായ അവള്‍ പതിവു പോലെ നടന്നുമാണ്‌ പോകുന്നത്‌. മകരത്തിലെ മരം കോച്ചുന്ന തണുപ്പിലും അവന്‍ വിയര്‍ത്തു. ബസ്‌ സ്റ്റോപ്പില്‍ വച്ച്‌ വെളളിയാഴ്‌ച കണ്ടപ്പോള്‍ പോലും അവള്‍ സൂചന തന്നില്ല. പറഞ്ഞാല്‍ തന്നെ അവനെന്തു ചെയ്യാനാണ്‌. പഠിപ്പു തീര്‍ന്നിട്ടില്ല. നല്ലൊരു ജോലി കിട്ടണമെങ്കില്‍ ചുരുങ്ങിയത്‌ അഞ്ചു വര്‍ഷമെങ്കിലും കഴിയും. പോരാത്തതിന്‌ ചിതലരിച്ചു വീഴാറായ കെട്ടിടത്തിലാണ്‌ താമസമെന്നു വെച്ചാലും ജാതിയെക്കുറിച്ച്‌ മേനി പറയുന്ന കുടുംബം.

പിന്നീട്‌ അവളെ റോഡില്‍ കണ്ടില്ല. പരീക്ഷയ്‌ക്ക്‌ അച്ഛന്‍ കൊണ്ടുവിടാറാണ്‌ പതിവെന്നു കേട്ടു. അവന്റെ പഠിപ്പിലുളള ശ്രദ്ധ കുറഞ്ഞു. എല്ലാ വിഷയത്തിലും തോല്‍ക്കാന്‍ തുടങ്ങി. അവള്‍ വിവാഹം കഴിഞ്ഞ്‌ അന്യദേശത്ത്‌ ഭര്‍ത്താവും രണ്ടു കുട്ടികളുമായി കഴിഞ്ഞു. ഒരു സംരക്ഷകനെന്നതിനപ്പുറത്തേയ്‌ക്ക്‌ അവനെ അവള്‍ ഗൗനിച്ചിരുന്നില്ല. കഞ്ഞിവെയ്‌ക്കാന്‍ വകയില്ലാതെ അച്ഛനുമമ്മയും പഴി പറയുന്ന കേട്ടപ്പോള്‍ അവന്‍ പൂജയ്‌ക്കു പോയി. ആദ്യം സഹായിയായി, പിന്നീട്‌ പ്രധാന പൂജക്കാരനായി. ദക്ഷിണയ്‌ക്കും ശമ്പളത്തിനും മുട്ടില്ലാതായി. പക്ഷെ അവന്‍ ആകെ മാറി. ഒരു തരം നിസ്സംഗത. മൗനത്തിന്റെ ആവരണം അവന്‍ അഴിക്കാതെയായി. അമ്പലത്തില്‍ വരുന്ന ചിലര്‍ അവനു കഞ്ചാവും ചാരായവുമെത്തിച്ചു കൊടുത്തു. ദിവസവും പുകച്ചു തളളുന്ന കുറ്റികള്‍ക്കു കണക്കില്ലാതായി. വീട്ടുകാര്‍ നിസ്സഹായരായി നോക്കിനിന്നു. കാര്യകാരണങ്ങള്‍ അവനില്‍ മാത്രമൊതുങ്ങി. ആരോടും പറഞ്ഞില്ല.

പൂജകള്‍ കൃത്യമായി ചെയ്യുന്നുവെന്ന ഒറ്റ കാരണം കൊണ്ട്‌ അമ്പലക്കമ്മിറ്റി അവനെ പിരിച്ചു വിട്ടില്ല. ഒരിക്കല്‍ മണിക്കൂറുകള്‍ കഴിഞ്ഞും നടതുറക്കാതായപ്പോള്‍ നാട്ടുകാര്‍ തളളിത്തുറന്നു. ദേവീ വിഗ്രഹത്തില്‍ തല തല്ലി രക്തത്തില്‍ കുളിച്ചു കിടന്ന അവനെയാണ്‌ അവര്‍ കണ്ടത്‌. ഞെട്ടലുകളും നെടുവീര്‍പ്പുകളും നിലവിളികളുമുയര്‍ന്നു. ജീവന്റെ മിടിപ്പുകള്‍ അവനില്‍ നിന്നുമകന്നിരുന്നു. അപ്പോഴും കൈയില്‍ ഒരു താലിമാല മുറുകെ പിടിച്ചിരുന്നു.

അങ്ങകലെ മരുഭൂമിയില്‍ ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്ന അവള്‍ കഴുത്തില്‍ തപ്പി നോക്കി. കണ്ണില്‍ നിന്ന്‌ അവള്‍ പോലുമറിയാതെ ഒരിറ്റു കണ്ണുനീര്‍ നിലത്തു പതിച്ചു. 


(ബ്ലോഗര്‍മാരുടെ ഒരു പ്രമുഖ ഫേസ്‌ബുക്ക്‌
കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ മാസികയ്‌ക്കു 
വേണ്ടിയെഴുതി. അവര്‍ ചവറ്റു കുട്ടയിലേക്കെറിഞ്ഞു. 
 ഇവിടെയാവുമ്പോള്‍ ചോദിക്കാനും 
പറയാനും ആരുമില്ലല്ലോ!)