25.12.16

വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍




പനിക്കാലമാണ്‌. എനിക്കും കിട്ടി. ഒരാഴ്‌ച ഒരേ കിടപ്പ്‌. തണുത്ത്‌ കിടുകിടാ വിറച്ച്‌ അരനിമിഷം കൊണ്ട്‌ വിയര്‍ത്തൊലിച്ച്‌ അങ്ങനെ കിടക്കണം. അന്വേഷണങ്ങള്‍ക്കും കുശലം പറയാനും ശബ്ദമില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. ഓണ്‍ ആക്കാതെ ഇരുന്നാല്‍ 3-4 ദിവസമൊക്കെ ചാര്‍ജ്‌ നില്‍ക്കും. പിന്നെ ആകെയുണ്ടായ ഗുണം കുറേ പുസ്‌തകങ്ങള്‍ വായിച്ചു. വായനശാലയില്‍ നിന്നെടുത്തതും എന്റെ ശേഖരത്തില്‍ ഞാന്‍ പിന്നീട്‌ വായിക്കാമെന്നു കരുതി മാറ്റി വെച്ചവയുമായ ചിലത്‌. പെരുമാള്‍ മുരുകന്റെ PYRE, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, എംടിയുടെ മുത്തശ്ശിമാരുടെ രാത്രി, ബെന്യാമിന്റെ ആടുജീവിതം, സിഡ്‌നി ഷെല്‍ഡന്റെ Reckless എന്നിവയാണത്‌. വാര്‍ത്തകള്‍ കണ്ടില്ല, പത്രം വായിച്ചില്ല. ഈ പുസ്‌തകങ്ങള്‍ എനിക്കു ചുറ്റും സൃഷ്ടിച്ച ലോകത്ത്‌ ഞാനങ്ങനെ ജീവിച്ചു. ഒരു കെട്ട്‌ മരുന്നുകളും കഞ്ഞിയുമൊക്കെയായി ഭക്ഷണം.

പതുക്കെ പതുക്കെ ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നു. അപ്പോഴാണ്‌ ബോറടിയെന്ന അസുഖം തുടങ്ങിയത്‌. ടിവി കണ്ട്‌ അത്‌ മാറ്റാന്‍ എനിക്ക്‌ താത്‌പര്യമില്ല. പിന്നെയെന്ത്‌ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ മുറിയ്‌ക്കടുത്തുളള ബാല്‍ക്കണിയില്‍ ഇരിക്കാമെന്ന്‌ തീരുമാനിച്ചത്‌. സമയം ഏതാണ്ട്‌ ഒമ്പത്‌ മണി. കഷ്ടിച്ച്‌ ഒരു കുഞ്ഞു കസേരയില്‍ ഇരിക്കാനുളള സ്ഥലമേ അവിടെയുളളൂ. അതിനു ചുറ്റുമുളള ജനലും വാതിലും ഞാന്‍ അടച്ചു.

ഇരമ്പുന്ന നഗരം. വാഹനങ്ങളുടെ ചീറല്‍, ഹോണടി. ആംബുലന്‍സിന്റെ സൈറണ്‍. എങ്ങോ ഗാനമേളയില്‍ യേശുദാസിന്റെ പാട്ട്‌ ''ചമക്ക്‌ ചം ചം"... പണി കഴിഞ്ഞ്‌ വലിയ സഞ്ചികള്‍ സാധനം വാങ്ങി വീടണയുന്ന സ്‌ത്രീപുരുഷന്‍മാര്‍. പഠിപ്പില്‍ മുഴുകിയ സ്‌കൂള്‍ കുട്ടികള്‍. പഴയ ടെക്‌സ്റ്റ്‌ബുക്കുകളുടെ വാസന എന്നില്‍ നിറഞ്ഞോ! പണ്ടു എങ്ങനെയെങ്കിലും പാസാകണമെന്നു കരുതി പഠിച്ച ഫിസിക്‌സും കണക്കുമൊക്കെ ഓര്‍മ്മ വന്നു. ഹോ! ഭയങ്കരം. ചോറു വെച്ച കലങ്ങള്‍ മേശപ്പുറത്ത്‌ വെയ്‌ക്കുന്ന ശബ്ദം, ചട്ടുകം കൊണ്ട്‌ വിളമ്പുന്ന ശബ്ദം. ഒടുവില്‍ കാലി പാത്രങ്ങള്‍ കൊട്ടത്തളങ്ങളിലേയ്‌ക്ക്‌ പതിക്കുന്ന ശബ്ദം. താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന താത്തയുണ്ടാക്കിയ ബിരിയാണിയുടെ മണം. ഒരു പാത്രത്തില്‍ മകളുടെ അടുത്ത്‌ തൊട്ടപ്പുറത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരിയ്‌ക്ക്‌ പകര്‍ച്ച നല്‍കുകയാണ്‌ താത്ത. മുകളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍ എന്തു രസം. എന്നെ ആരും കാണുന്നില്ല. ഞാനാകട്ടെ എല്ലാവരെയും നിരീക്ഷിച്ച്‌ ഇരിയ്‌ക്കുന്നു. വിരുന്നുകാര്‍, വീട്ടുകാര്‍... ആളുകളെ ഊട്ടുന്നത്‌ കോഴിക്കോടിന്‌ മടുക്കാത്ത കാര്യമാണ്‌.

ചെറു കാറ്റുപോലുമില്ല. തെങ്ങോലകള്‍ നിശ്ചലമായി നില്‍ക്കുന്നു. പക്ഷെ ധനുമാസത്തിന്റെ ചെറിയൊരു തണുപ്പുണ്ട്‌. മഞ്ഞിന്റെ തണുപ്പ്‌ അസുഖം കൂട്ടുമെന്ന്‌ വീട്ടുകാരുടെ ഉപദേശം. എനിക്ക്‌ തിരിച്ച്‌ മുറിയിലേക്ക്‌ പോകാന്‍ നേരമായി. ശബ്ദങ്ങളെ വിട, ഇനി ഫാനിന്റെ മുരള്‍ച്ചയുടെ ലോകത്തേക്ക്‌. കമ്പിളിപുതപ്പും ഒരു കെട്ടു പുസ്‌തകങ്ങളും പിന്നെ ഞാനും സ്വപ്‌നങ്ങളും. ഈ എഴുത്തിന്റെ അവസാന വാക്കായി 'സ്വപ്‌നങ്ങളും' എന്ന കഴിഞ്ഞ വാക്യത്തില്‍ നിര്‍ത്തണമെന്ന്‌ കരുതിയതാണ്‌. മനസ്സ്‌ സമ്മതിക്കുന്നില്ല, സ്വപ്‌നങ്ങളെ കുറിച്ച്‌ പറയാതിരിക്കാന്‍. ബോധത്തിന്റെയും സ്വപ്‌നത്തിന്റെയും രേഖ പനിയ്‌ക്കുമ്പോള്‍ വളരെ നേര്‍ത്തതാകും. അച്ഛനുമമ്മയും വിളിക്കുന്നുണ്ടോയെന്നു തോന്നും. അകാലത്തില്‍ തകര്‍ന്ന സൗഹൃദങ്ങളിലെ കൂട്ടുകാര്‍ വന്ന്‌ സല്ലപിക്കുന്നതായി അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം പനിയായി കിടക്കുമ്പോള്‍ അന്തരാത്മാവ്‌ നമ്മെ കാണിച്ചു തരും. അതേ, ഞാനും കാണട്ടെ കുറച്ചു വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍.... 

20.11.16

വാത്സല്യവൃന്ദം



അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവില്ലെന്നു പൂർണബോധ്യമുളളപ്പോഴും അവയെ താലോലിക്കാൻ ഞാനെന്നും ഇഷ്ടപ്പെട്ടു. ജോലിക്കിടയിൽ അക്ഷരങ്ങളും സമയവും വെട്ടിച്ചുരുക്കി. വായനയും എഴുത്തും വഴിപാട് മാത്രമായി. കുടുംബവിശേഷവേളകളിലോ സൗഹൃദസംഗമങ്ങളിലോ എന്നെ സ്ഥിരമായി ആ ചോദ്യം അലട്ടി, 'എന്തു കൊണ്ട് ബ്ലോഗിൽ സജീവമല്ല!' ഉത്തരം തേടി അലയാൻ പോലും കഴിയാതെ ഞാൻ മടി പിടിച്ചിരുന്നു, മറ്റു ബ്ലോഗെഴുത്തുകാരെ പോലെ... മലയാളം ബ്ലോഗർമാർ വിളിച്ച് വഴക്കു പറയുമ്പോഴും ചെറുചിരിയിൽ തടിതപ്പി.

കഴിഞ്ഞയാഴ്ച മുത്തശ്ശിയുടെ പിറന്നാളായിരുന്നു, ശതാഭിഷേകം. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും മരുമക്കളും മുത്തശ്ശിയുടെ സഹോദരങ്ങളുമെല്ലാമായി വലിയൊരു ആൾക്കൂട്ടം. അവരും പതിവു ചോദ്യം എന്നോട് ചോദിച്ചു. ഞാൻ ഉൾവലിഞ്ഞു.
എങ്കിലും അന്നു രാവിലെ ഞങ്ങളുടെ വീട്ടിൽ നിന്നും തറവാട്ടിലെ ക്ഷേത്രത്തിലേക്ക് കുളത്തിൽ മുങ്ങിനിവർന്ന് ഈറനായി നടക്കുമ്പോൾ ഞാനറിഞ്ഞു എന്താണ് എന്റെ അക്ഷരങ്ങൾക്ക് ഊർജ്ജം പകരുന്നതെന്ന്. അവിടുത്തെ പച്ചപ്പ്, കിളികളുടെ കളകളാരവം... എല്ലാം എന്റെ ആത്മാവിനെയും ചിന്തകളെയും ചിന്തേരിട്ടു മിനുക്കും.

കോൺക്രീറ്റ് ഫ്‌ളാറ്റിൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടിപൊതിഞ്ഞ് അവ ശേഖരിക്കാൻ ആളു വരുന്നതും കാത്തു തുടങ്ങുന്ന ദിനങ്ങൾ. പുകയും ഹോണും മലീമസമാക്കുന്ന വീഥികൾ, പൊങ്ങച്ചസംസ്‌കാരത്തിന്റെ നേർകാഴ്ചയായി മാളുകൾ... ഇതൊക്കെ മടുപ്പിക്കുന്ന കാഴ്ചകളായി മിന്നിമറയുന്നു. സൗഹൃദങ്ങൾ പോലും പണക്കിലുക്കമനുസരിച്ചായേക്കാം. വല്ലപ്പോഴും നാട്ടിലേക്കുളള ഒളിച്ചോട്ടം കൂടെയില്ലായിരുന്നെങ്കിൽ ഞാൻ യന്ത്രസൂചിയെപ്പോലെ ചലിക്കുക മാത്രം ചെയ്യുമായിരുന്നേനെ. നമ്പൂതിരി സമുദായത്തിൽ വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വലിയ സ്ഥാനമില്ല. മിക്ക സ്ത്രീകളും പക്ഷെ സ്വന്തം ഇല്ലം മനസ്സിൽ പ്രിയപ്പെട്ട ഏടുകളിലൊന്നായി സൂക്ഷിക്കുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്റെ തൊടിയിലെ മാവിനും പ്ലാവിനും അണ്ണാറക്കണ്ണനും വരെ എന്നോട് വാത്സല്യമുണ്ടെന്ന് തോന്നാറുണ്ട്. തറവാടിനു മുന്നിലെ വലിയ ആൽമരത്തിന്റെ വലിയൊരു ശാഖ നിലം പതിച്ചിരുന്നു. പണ്ട് പോത്തുകൾക്കായി നിർമ്മിച്ച ആലയ്ക്കു തണലു നൽകിയ 'പോത്താല മാവ്' മുറിച്ച് കളഞ്ഞിരിക്കുന്നു. അമ്പലത്തിനടുത്തുളള പാലപ്പൂവ് ഇനിയും പൂത്തിട്ടില്ല. വയലറ്റു നിറമുളള കോളാമ്പി പൂവുകൾ ചില്ലകളിലും നിലത്തുമായി പരന്നു കിടന്നു. അമ്പലത്തിലേ ദേവനു പൂജയ്ക്കായി അനിയൻ പൂക്കൾ പറയ്ക്കുന്നു, അപ്ഫൻ (ചെറിയച്ഛൻ) പൂമാല കെട്ടുന്നു. പായൽ പിടിച്ച കുളത്തിൽ മുങ്ങി മത്സ്യവുമായി പക്ഷി പറന്നുയരുന്നു. ആലിൽ വവ്വാലുകൾ മയങ്ങുന്നു. പശു കിടാവിനായി പാൽ ചുരത്തുന്നു. കാറ്റിനു താളം പിടിച്ച് കവുങ്ങുകൾ ആടുന്നു.

'രൂപകുട്ട്യേ...' എന്നെ എടുത്തു വളർത്തിയ അയൽക്കാരുടെ നീട്ടിയുളള വിളിയിൽ ഞാൻ വീണ്ടും പിഞ്ചുകുഞ്ഞായി. മുത്തശ്ശിയോളം പ്രായമുളളവർ പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുന്നു. ലിംഗവ്യത്യാസം കൽപ്പിച്ച  ദൂരത്ത് നിന്ന് വാക്കുകളിലൂടെ സ്‌നേഹം പുതുക്കുന്ന പുരുഷൻമാർ. അമ്പലത്തിൽ നിന്ന് പൂജാരിയായ എമ്പ്രാന്തിരി വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു, ശാന്തകാരം ഭുജഗശയനം...

കൈകൂപ്പി തൊഴുതുനിന്നപ്പോൾ നടതുറന്നു. സ്‌നേഹം, ഭക്തി, ശാന്തി.... ഇതാണോ ജനിച്ച മണ്ണിന്റെ പര്യായം... അതോ അവിടുത്തെ വസ്തുക്കളാണോ എന്നെ വികാരവിവശയാക്കുന്നത്! അറിയില്ല... പണ്ട് മുത്തശ്ശി മന:പാഠമാക്കി തന്ന വിഷ്ണു മന്ത്രം ചൊല്ലി,

കൃഷ്ണായ വാസുദേവായ
ഹരേ പരമാത്മനേ
പ്രണതക്ലേശ നാശായ
ഗോവിന്ദായ നമോ നമ!

18.6.16

ഒഴുകിയകലുന്നു നാം...



അപൂര്‍വം നല്ല പെണ്‍സൗഹൃദങ്ങളെ എനിക്കുളളൂ. പല പെണ്‍കൂട്ടായ്‌മകളിലും എനിക്ക്‌ മടുപ്പ്‌ തോന്നും. വളയോടും കമ്മലിനോടും അല്‍പം ഭ്രമമുണ്ടെന്നല്ലാതെ മറ്റു സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്ന വസ്‌തുക്കളിലൊന്നും വലിയ താത്‌പര്യമില്ല, സ്വര്‍ണ്ണം പ്രത്യേകിച്ചും. ലിപ്‌സ്റ്റിക്കിന്റെ ഷെയ്‌ഡുകളോ ഐ ഷാഡോവിന്റെ ബ്രാന്‍ഡുകളോ ചോദിച്ചാല്‍ പറയാനറിയില്ല. സ്വര്‍ണ്ണമാലകളിലെ വകഭേദങ്ങളെക്കുറിച്ച്‌ അജ്ഞയാണ്‌.

എന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍ സ്‌ത്രീസുഹൃത്തുക്കളുണ്ടായില്ല പല ഘട്ടത്തിലും. പത്താം ക്ലാസ്‌ വരെ അയല്‍ക്കാരി രമ്യയുണ്ടായിരുന്നു. ഇന്നലെയാണ്‌ അവളുടെ വാട്‌സാപ്പ്‌ നമ്പര്‍ കിട്ടിയത്‌. ദുബായില്‍ ഭര്‍ത്താവിനോടും കുട്ടിയോടുമൊപ്പം ഉദ്യോഗസ്ഥജീവിതവുമായി കഴിയുന്നു. അന്നു വീട്‌ മാറിയപ്പോള്‍ മുറിഞ്ഞ സൗഹൃദമാണ്‌. പിന്നെ ഡിഗ്രിയ്‌ക്ക്‌ പഠിക്കുമ്പോള്‍ സുലു, ഷെറു എന്നു ഞാന്‍ വിളിക്കുന്ന ഇരട്ടകളും ദീപ്‌തിയും ശീതളും. അന്യമതസ്ഥരുമായുളള ചങ്ങാത്തം ഇരട്ടകളിലൊരാളുടെ ഭര്‍ത്താവ്‌ വിലക്കി. എന്നാലും വല്ലപ്പോഴുമുളള വിളി. പിന്നീട്‌ എംഎയ്‌ക്ക്‌ ചേര്‍ന്നപ്പോള്‍ സീനിയറായ അശ്വതി ചേച്ചിയായിരുന്നു കൂട്ട്‌. അനിയത്തിയെന്ന്‌ വിളിച്ച്‌ ശ്വാസം മുട്ടിച്ച്‌ സ്‌നേഹിച്ചു. ഞാന്‍ വിവാഹിതയാകുന്നുവെന്ന്‌ കേട്ടപ്പോള്‍ കരഞ്ഞു. അതിനുശേഷം വിളിയില്ല. ഇപ്പോള്‍ ഞാന്‍ കുറിക്കുന്ന വാക്കുകള്‍ മാത്രം വായിച്ച്‌ സ്‌നേഹാന്വേഷണം മൊബൈലില്‍ രണ്ടു വരിയില്‍ അയയ്‌ക്കുന്നു.

ആദ്യത്തെ ജോലി കിട്ടിയപ്പോള്‍ അയിഷ കൂട്ടായി. ബാംഗ്ലൂര്‍ക്കാരി. കേരളത്തിന്റെ മരുമകള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മെസേജുകളിലൂടെ മാത്രമുളള ബന്ധമായി അതും. അപ്പോഴും ഇപ്പോഴും ആണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ട്‌.

ഒടുവില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടത്തും കിട്ടി ഒരു ചേച്ചിയേ! മൂന്നു വര്‍ഷം അടുത്തടുത്തിരുന്നു. ദിവസവും ആറു മണിക്കൂറിലധികം ഒരുമിച്ച്‌ ചെലവഴിച്ചു. ഒരേ കാറില്‍ മടക്കം. ഒരുമിച്ച്‌ ഭക്ഷണം. വിവാഹിതയാകണമെന്ന്‌ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. ചേച്ചിയാണ്‌ സഹായിച്ചത്‌. എഴുതുന്നതും തിരുത്തുന്നതും എല്ലാം ചേച്ചിയോട്‌ ചോദിച്ച്‌. ഏറ്റവും സ്വകാര്യമായ രഹസ്യങ്ങള്‍ വരെ പങ്കുവെച്ചു. ഇപ്പോള്‍ തുറന്നു പറയുന്നു, ഒരു വല്ലാത്ത പൊസസീവ്‌നെസ്‌ തോന്നിയിരുന്നു. കഴിഞ്ഞ ജന്‍മത്തില്‍ എന്റെ കൂടെപ്പിറപ്പോ മറ്റോ ആയിരിക്കും. ചേച്ചിയുടെ ഓഫിന്റെ അന്ന്‌ എനിക്ക്‌ വല്ലാത്ത ശൂന്യത തോന്നും. എന്നെ ഉപദേശിക്കാനും വഴക്ക്‌ പറയാനും ചേച്ചിക്ക്‌ അധികാരം ഉണ്ടായിരുന്നു. ഭര്‍ത്താവ്‌ പോലും തമാശയ്‌ക്ക്‌ പറയും, 'ങും! ചേച്ചി പറഞ്ഞാല്‍ നിനക്ക്‌ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ...'

സ്ഥലം മാറി ചേച്ചിയും പോവുകയാണ്‌. ഒരുപാട്‌ ശ്രമിച്ചെങ്കിലും കരയാതിരിക്കാനായില്ല. കരഞ്ഞിട്ടും കരഞ്ഞിട്ടും തേങ്ങലടക്കാനായില്ല. വെറും മൂന്ന്‌ വര്‍ഷത്തെ പരിചയത്തിന്‌ ഇത്രയൊക്കെ വേണോ എന്ന്‌ ഞാന്‍ സ്വയം ചോദിക്കുന്നു. മനസ്സ്‌ അറിയാതെ പിടയും.

ലോകം ചെറുതാണെന്നും ഒരു മൊബൈല്‍ ക്ലിക്കിന്റെ നീളമെയുളളൂവെന്നും അറിയാം. ആ കസേരയില്‍ പുതിയ ആള്‍ വരും. പക്ഷെ ചേച്ചി എന്നില്‍ അവശേഷിപ്പിക്കുന്ന ശൂന്യത എനിക്ക്‌ വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. ഒരു വലിയ ജനക്കൂട്ടത്തില്‍ നിന്ന്‌ ഒടുവിലെത്തിയ ബിന്ദുവിലേക്കുളള നീളം എനിക്ക്‌ വളരെ വലുതാണ്‌. 

20.2.16

തണലുകള്‍ തേങ്ങലായപ്പോള്‍


വിണ്ടു കീറിയ കെട്ടിടങ്ങളും പൊന്തക്കാടുകളും വീഴാറായ മരങ്ങളുമെല്ലാമുളള ഒരു കലാലയം. ദിവസവും ലക്ഷക്കണക്കിനു രൂപ ലഭിക്കുന്ന കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്റെ അധീനതയിലുളള വളപ്പ്‌. ഇല്ലായ്‌മകളറിയിക്കാതെ സൗഹൃദത്തണലിനും കരുതലിനും മുമ്പില്‍ വിദ്യാര്‍ഥികള്‍ക്ക്‌ പരാതി പറയാനറിയാതെയായി. കൂലിപ്പണിയെടുത്തും ട്യൂഷന്‍ പഠിപ്പിച്ചും ഫീസടയ്‌ക്കാന്‍ പാടുപെടുന്ന കുട്ടികള്‍. നാട്ടിന്‍പുറത്തിന്റെ നേരും നന്‍മയും വഴിഞ്ഞൊഴുകിയ കോവിലന്റെ തട്ടകത്തില്‍ കേമത്തം പറയാന്‍ യാതൊന്നുമില്ലാത്ത സാധാരണ കലാലയം.

എപ്പോഴും ജീവന്‍ തുടിക്കുന്ന ശ്രീകൃഷ്‌ണയുടെ പോര്‍ട്ടിക്കോ... മുദ്രാവാക്യങ്ങള്‍ക്കും പൊട്ടിച്ചിരികള്‍ക്കും പരിഭവങ്ങള്‍ക്കും സാക്ഷിയായി പുഞ്ചിരിച്ചു നില്‍ക്കുന്ന ഗുരുവായൂരപ്പന്റെ ചിത്രം. പലരും ആ ഫോട്ടോയ്‌ക്കു മുമ്പില്‍ കൈക്കൂപ്പിയാണ്‌ കലാലയത്തിലേക്കു പ്രവേശിക്കുക. ആ വരാന്തയാണ്‌ വ്യാഴാഴ്‌ച ജീവനറ്റ ശരീരത്തെ ഏറ്റുവാങ്ങിയത്‌. താങ്ങും തണലുമായി നിന്ന മരങ്ങളിലൊന്ന്‌ നിശബ്ദമായി നിലംപതിക്കുമ്പോള്‍ അറിഞ്ഞു കാണില്ല, താന്‍ വെയിലേല്‍ക്കാതെ സൂക്ഷിച്ച കുറച്ചു കുഞ്ഞുങ്ങള്‍ അതിനു താഴേ ഉല്ലസിച്ചിരിക്കുന്നുണ്ടെന്ന്‌. പത്രങ്ങളില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞു. എട്ടുവര്‍ഷം മുമ്പ്‌ വിട പറഞ്ഞ കോളേജിലെ സംഭവമാണെങ്കിലും ഒരു സഹോദരിക്ക്‌ അപകടം പറ്റിയ പോലെ മനസ്സു നൊന്തു.

ഇംഗ്ലീഷ്‌, മലയാളം ക്ലാസുകള്‍ക്കായി പോയിരുന്ന ഒന്നാം വര്‍ഷ സാമ്പത്തിക ശാസ്‌ത്ര ക്ലാസിലായിരുന്നു ആ വിദ്യാര്‍ഥിനി. ഡി സോണ്‍ എന്ന യൂണിവേഴ്‌സിറ്റിയുടെ ജില്ലാ വിഭാഗത്തിലുളള കലോത്സവം ആഘോഷിക്കാനായി കൂട്ടുകാരോടൊപ്പം എത്തിയതാകാം. രംഗബോധമോ ദയയോ ഇല്ലാത്ത കോമാളിയായി മരണം അവളെ തട്ടിയെടുത്തു. കൂടെയുളള ആറു പേര്‍ ആസ്‌പത്രിയിലായി. പത്രങ്ങളിലെല്ലാം വാവിട്ടുകരയുന്ന വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍, മൂകമായ വൈശാലിപ്പാറയുടെ വാര്‍ത്തകള്‍...

രാത്രി അനിയന്‍ രാകേഷിന്റെ സന്ദേശം. പരിക്കേറ്റ കുട്ടിയ്‌ക്ക്‌ രക്തം വേണമെന്ന്‌. ഫേസ്‌ബുക്കിലെ ഓണ്‍ലൈന്‍ കൂട്ടായ്‌മയായ ബ്ലഡ്‌ ഡോണേഴ്‌സ്‌ കേരളയുടെ ഭാരവാഹികളുടെ നമ്പറുകള്‍ അയച്ചു കൊടുത്തു. രാവിലെ സുഹൃത്ത്‌ ഇതേ സന്ദേശമയച്ചു. അതില്‍ കണ്ട നമ്പറുകളില്‍ വിളിച്ചു നോക്കി. ആദ്യത്തെ രണ്ടെണ്ണം ഓഫാണ്‌. മൂന്നാമത്തേതില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. കോളേജ്‌ ചെയര്‍മാനാണ്‌. രക്തം കിട്ടിയെന്നു മറുപടി. കുട്ടി സുഖം പ്രാപിക്കുന്നു. പത്തു വര്‍ഷം മുമ്പ്‌ അവിടെ ഫസ്റ്റ്‌ ഇയറില്‍ പഠിച്ചിരുന്നെന്നു ഞാന്‍ പറഞ്ഞു. കുട്ടിയ്‌ക്ക്‌ പെട്ടന്നു സുഖമാകട്ടെ എന്നു ആശംസിച്ച്‌ ഞാന്‍ ഫോണ്‍ വെച്ചു.

ചെയര്‍മാനെന്നു കേട്ടപ്പോള്‍ പല മുഖങ്ങളും ഓര്‍മ്മ വന്നു. രാകേഷേട്ടന്റെ, അനൂപേട്ടന്റെ, ദീപ്‌തിയുടെ, ഗ്രീഷ്‌മയുടെ, ശ്രീജിതയുടെ, ശ്രീജ ചേച്ചിയുടെ സുര്‍ജിത്തേട്ടന്റെ, സനീഷേട്ടന്റെ, ഷെബീര്‍ക്കയുടെ ....ഇല്ല ശ്രീകൃഷ്‌ണ, നിന്റെ നന്‍മകള്‍ വറ്റിയിട്ടില്ല. ബന്ധുക്കളേക്കാള്‍ സൂക്ഷമതയോടെ കൂടെ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും അവിടെയുണ്ട്‌. പോര്‍ട്ടിക്കോയിലെ ഭഗവാനോട്‌ അധികാരികള്‍ കണ്ണു തുറക്കണമെന്ന പ്രാര്‍ഥനയുമായി, തകര്‍ന്ന മനസ്സുകളെ കൈപിടിച്ചുയര്‍ത്താന്‍ മനസ്സു കൊണ്ട്‌ ഞാനും അവിടെയുണ്ട്‌. 

11.2.16

തര്‍പ്പണം



എല്ലാവരും ചോദിക്കുന്നു അവനെന്തു പറ്റിയെന്ന്‌... മിണ്ടാട്ടമില്ലാതായിട്ട്‌ വര്‍ഷമൊന്നു കഴിഞ്ഞു. കാര്യം ചോദിക്കുമ്പോള്‍ ആദ്യം കയര്‍ത്തു സംസാരിച്ചെങ്കിലും ഇപ്പോള്‍ നിശബ്ദത ഭഞ്‌ജിക്കാന്‍ അവന്‍ ഒരുക്കമല്ല. പറഞ്ഞാല്‍ ആര്‍ക്കു മനസിലാകാനാണ്‌! പുഴയ്‌ക്കും കരയ്‌ക്കും എന്തിന്‌ അവന്‍ ഉപാസിക്കുന്ന കരിങ്കല്‍ വിഗ്രഹത്തിനു പോലും അവന്റെ മൗനത്തിനര്‍ഥം അറിയണമെന്നില്ല. ചോദിച്ചാല്‍ പറയാതായപ്പോള്‍ എല്ലാവരും അവനെ തഴഞ്ഞ മട്ടാണ്‌.

അമ്പലത്തില്‍ നടയടച്ച്‌ പൂജയ്‌ക്കിരിക്കുമ്പോള്‍ മനസ്സിലെത്തേണ്ടത്‌ ദേവീരൂപമാണ്‌. പക്ഷെ അവന്‍ കണ്ണടയ്‌ക്കുമ്പോള്‍ അവളുടെ രൂപമാണ്‌ വരുന്നത്‌. താന്‍ ജനിച്ച്‌ രണ്ടു വര്‍ഷത്തിനു ശേഷം പിറന്ന അയല്‍ക്കാരിയെ കളിക്കൂട്ടുകാരിയായി കണ്ടു. അവളെ പിച്ചവെച്ചു നടത്താനും കൈപിടിച്ചോടാനും ഉത്സാഹമായിരുന്നു. അവള്‍ തന്നെ ഏട്ടാ എന്നു വിളിച്ചു. പേരു വിളിച്ചാല്‍ മതിയെന്ന്‌ എത്ര നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ല. അയല്‍പക്കത്തെ അന്യജാതിയില്‍പ്പെട്ട കുട്ടിയുടെ കൂടെ കളിച്ചാല്‍ ഇല്ലത്തു കയറുന്നതിനു മുമ്പേ കുളത്തിലോ പുഴയിലോ മുങ്ങികുളിക്കണം. എന്നാലും കൊത്തംകല്ലും ഒളിച്ചു കളിയുമെല്ലാം അവളുമൊത്തായി. സ്‌കൂളില്‍ പോകുമ്പോള്‍ അവളുടെ അമ്മ അവനെ ഏല്‍പിക്കും. സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന്‌ ആ അമ്മയ്‌ക്ക്‌ നന്നായറിയാം. അവനു മറ്റു കൂട്ടുകാര്‍ കുറവാണ്‌. സഹപാഠികള്‍ അവനെ കളിയാക്കി. പുഞ്ചിരിയോടെ അവന്‍ അതു കേട്ടു.

'ഇനി ഉണ്ണീടെ കൂടെ കളിക്കാന്‍ വരില്ലട്ടോ... അവള്‍ വല്യകുട്ടിയായി', അവളുടെ അമ്മ ഒരു ദിവസം വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞു. 

അവളെക്കാള്‍ വലുത്‌ താനല്ലെ, അങ്ങനെയാണേല്‍ താനും വലിയയാളായില്ലേ? പക്ഷെ ബാല്യകാലം വിട്ടെന്നു തോന്നുന്നില്ലല്ലോ തനിക്ക്‌- അവന്റെ മനസ്സ്‌ ചിന്തകളാല്‍ കലുഷിതമായി. മൂന്നു ദിവസം അവളെ പുറത്തേയ്‌ക്കു കണ്ടില്ല. വീട്ടിലെന്നും വിരുന്നുകാര്‍ വരുന്നതു കാണാം. ഒരു കല്യാണമട്ടുണ്ട്‌. അവളുടെ തിരണ്ടു കല്യാണമാണത്രേ! പെണ്‍കുട്ടികള്‍ വലുതായെന്ന്‌ ബന്ധുക്കളെ അറിയിച്ച്‌ ആഘോഷമായി നടത്തുന്ന പരിപാടിയാണിതത്രേ.

അവള്‍ ഉയരം വച്ചു വലുതായതായി അവനു തോന്നിയിട്ടില്ല. പിന്നെയെന്തിനാ ഈ കല്യാണം. മൂന്നു ദിവസം കഴിഞ്ഞേ സ്‌കൂളിലേക്കുളളൂവെന്ന്‌ അവളുടെ അമ്മ പറഞ്ഞിരുന്നു. ആ ദിവസങ്ങള്‍ അവനു വളരെ വിരസമായി തോന്നി. മൂന്നാം നാള്‍ അവന്‍ അവളെ കാത്ത്‌ ഗേറ്റിനടുത്ത്‌ നിന്നു. അവളു വന്നു. മുഖത്ത്‌ ചെറിയൊരു നാണം. വലുതായാല്‍ ഇങ്ങനെ കവിളു ചുവക്കുമോ!

എന്താ സംഭവം എന്നു ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ച്‌ ഓടി പോയി. പിന്നെ അവന്റെ അച്ഛനാണ്‌ 'വലുതായി' എന്നതിന്റെ അര്‍ഥം പറഞ്ഞു കൊടുത്തത്‌. ശരീരത്തില്‍ മാറ്റങ്ങള്‍ അവനും വന്നു തുടങ്ങി. പൊടിമീശക്കാരനായി. ശബ്ദം മാറി. അവളുടെ കൂടെയുളള നടപ്പു മാത്രം മാറിയില്ല. ഇതിനിടയിലെപ്പോഴോ കളിക്കൂട്ടുകാരിയെ ജീവിതസഖിയാക്കണമെന്ന തോന്നല്‍ ഉദിച്ചു. ഒന്നിനും മുഖവുരയില്ലാതെ അവളോടു സംസാരിക്കാറുളള അവന്‌ ഇക്കാര്യം പറയുമ്പോള്‍ ശബ്ദം തൊണ്ടയില്‍ നിന്നു പൊങ്ങിയില്ല. പതുക്കെ അവളുടെ കൈ പിടിച്ച്‌ കാര്യം പറഞ്ഞു. അവള്‍ ഉത്തരം പുഞ്ചിരിയിലൊതുക്കി.

'അറിഞ്വോ അടുത്ത വീട്ടിലെ പോലീസ്‌കാരന്റെ കുട്ടിയില്ലെ, അതിന്റെ കല്യാണം ഒറപ്പിച്ചു. ദുബായ്‌കാരനാത്രേ! മേടത്തിലേക്കാ വെച്ചത്‌. ഇന്നലെ മോരു വാങ്ങാന്‍ വന്ന ശാന്ത പറയേ!' അമ്മ അച്ഛനോടു പറയുന്നത്‌ കേട്ടാണ്‌ അവന്‍ ആദ്യമായി അവളുടെ വിവാഹക്കാര്യമറിഞ്ഞത്‌. പ്രീഡിഗ്രിയ്‌ക്കു ചേര്‍ന്നതിനു ശേഷം അവന്‍ ബസ്സിലും പത്താം ക്ലാസുകാരിയായ അവള്‍ പതിവു പോലെ നടന്നുമാണ്‌ പോകുന്നത്‌. മകരത്തിലെ മരം കോച്ചുന്ന തണുപ്പിലും അവന്‍ വിയര്‍ത്തു. ബസ്‌ സ്റ്റോപ്പില്‍ വച്ച്‌ വെളളിയാഴ്‌ച കണ്ടപ്പോള്‍ പോലും അവള്‍ സൂചന തന്നില്ല. പറഞ്ഞാല്‍ തന്നെ അവനെന്തു ചെയ്യാനാണ്‌. പഠിപ്പു തീര്‍ന്നിട്ടില്ല. നല്ലൊരു ജോലി കിട്ടണമെങ്കില്‍ ചുരുങ്ങിയത്‌ അഞ്ചു വര്‍ഷമെങ്കിലും കഴിയും. പോരാത്തതിന്‌ ചിതലരിച്ചു വീഴാറായ കെട്ടിടത്തിലാണ്‌ താമസമെന്നു വെച്ചാലും ജാതിയെക്കുറിച്ച്‌ മേനി പറയുന്ന കുടുംബം.

പിന്നീട്‌ അവളെ റോഡില്‍ കണ്ടില്ല. പരീക്ഷയ്‌ക്ക്‌ അച്ഛന്‍ കൊണ്ടുവിടാറാണ്‌ പതിവെന്നു കേട്ടു. അവന്റെ പഠിപ്പിലുളള ശ്രദ്ധ കുറഞ്ഞു. എല്ലാ വിഷയത്തിലും തോല്‍ക്കാന്‍ തുടങ്ങി. അവള്‍ വിവാഹം കഴിഞ്ഞ്‌ അന്യദേശത്ത്‌ ഭര്‍ത്താവും രണ്ടു കുട്ടികളുമായി കഴിഞ്ഞു. ഒരു സംരക്ഷകനെന്നതിനപ്പുറത്തേയ്‌ക്ക്‌ അവനെ അവള്‍ ഗൗനിച്ചിരുന്നില്ല. കഞ്ഞിവെയ്‌ക്കാന്‍ വകയില്ലാതെ അച്ഛനുമമ്മയും പഴി പറയുന്ന കേട്ടപ്പോള്‍ അവന്‍ പൂജയ്‌ക്കു പോയി. ആദ്യം സഹായിയായി, പിന്നീട്‌ പ്രധാന പൂജക്കാരനായി. ദക്ഷിണയ്‌ക്കും ശമ്പളത്തിനും മുട്ടില്ലാതായി. പക്ഷെ അവന്‍ ആകെ മാറി. ഒരു തരം നിസ്സംഗത. മൗനത്തിന്റെ ആവരണം അവന്‍ അഴിക്കാതെയായി. അമ്പലത്തില്‍ വരുന്ന ചിലര്‍ അവനു കഞ്ചാവും ചാരായവുമെത്തിച്ചു കൊടുത്തു. ദിവസവും പുകച്ചു തളളുന്ന കുറ്റികള്‍ക്കു കണക്കില്ലാതായി. വീട്ടുകാര്‍ നിസ്സഹായരായി നോക്കിനിന്നു. കാര്യകാരണങ്ങള്‍ അവനില്‍ മാത്രമൊതുങ്ങി. ആരോടും പറഞ്ഞില്ല.

പൂജകള്‍ കൃത്യമായി ചെയ്യുന്നുവെന്ന ഒറ്റ കാരണം കൊണ്ട്‌ അമ്പലക്കമ്മിറ്റി അവനെ പിരിച്ചു വിട്ടില്ല. ഒരിക്കല്‍ മണിക്കൂറുകള്‍ കഴിഞ്ഞും നടതുറക്കാതായപ്പോള്‍ നാട്ടുകാര്‍ തളളിത്തുറന്നു. ദേവീ വിഗ്രഹത്തില്‍ തല തല്ലി രക്തത്തില്‍ കുളിച്ചു കിടന്ന അവനെയാണ്‌ അവര്‍ കണ്ടത്‌. ഞെട്ടലുകളും നെടുവീര്‍പ്പുകളും നിലവിളികളുമുയര്‍ന്നു. ജീവന്റെ മിടിപ്പുകള്‍ അവനില്‍ നിന്നുമകന്നിരുന്നു. അപ്പോഴും കൈയില്‍ ഒരു താലിമാല മുറുകെ പിടിച്ചിരുന്നു.

അങ്ങകലെ മരുഭൂമിയില്‍ ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്ന അവള്‍ കഴുത്തില്‍ തപ്പി നോക്കി. കണ്ണില്‍ നിന്ന്‌ അവള്‍ പോലുമറിയാതെ ഒരിറ്റു കണ്ണുനീര്‍ നിലത്തു പതിച്ചു. 


(ബ്ലോഗര്‍മാരുടെ ഒരു പ്രമുഖ ഫേസ്‌ബുക്ക്‌
കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ മാസികയ്‌ക്കു 
വേണ്ടിയെഴുതി. അവര്‍ ചവറ്റു കുട്ടയിലേക്കെറിഞ്ഞു. 
 ഇവിടെയാവുമ്പോള്‍ ചോദിക്കാനും 
പറയാനും ആരുമില്ലല്ലോ!)