31.12.12

ഓണ്‍ലൈന്‍ ജീവി

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കരഞ്ഞും ദേഷ്യപ്പെട്ടും രാവിലെ മുതല്‍ രാത്രി വരെ നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. മഴയും മഞ്ഞും വെയിലുമെല്ലാം നാം മറ്റുള്ളവരുടെ മുന്‍പില്‍ വര്‍ണ്ണിക്കുന്നു. പക്ഷെ കറന്റ്‌ ഒന്ന് പോയാലോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ തകരാറിലായാലോ നമുക്ക് മുന്‍പിലെ ആ മായാലോകം മാഞ്ഞുപോകുന്നു. പറഞ്ഞു വന്നത് ഞാനടക്കം ഉള്ള ഓണ്‍ലൈന്‍ ജീവികളെ കുറിച്ചാണ്. വരുമാനത്തിനും സര്‍ഗഭാവനയുടെ പ്രോത്സാഹനത്തിനും വേണ്ടി കമ്പ്യുട്ടറിനു മുന്‍പില്‍ ഇരിക്കുന്ന ലക്ഷകണക്കിന് മനുഷ്യരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ ജീവിതത്തെ കുറിച്ച് നല്ലതും ചീത്തയുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മനസിലാക്കി.


പലപ്പോഴും യഥാര്‍ത്ഥലോകത്ത് കിട്ടാത്ത എന്തൊക്കെയോ ഇ-ലോകത്ത് ലഭിക്കും എന്ന ഒരു ധാരണയാണ് ഓണ്‍ലൈന്‍ ജീവികളെ സൃഷ്ടിക്കുന്നത്. നാടിനെയും കാടിനേയും വര്‍ണ്ണിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഭാവനയില്‍ നിന്ന് എടുത്തെഴുതേണ്ട ഒരു സ്ഥിതിവിശേഷമാണ് മിക്കസമയവും ഉണ്ടാകുന്നത്. ബ്ലോഗ്‌ എന്ന മാധ്യമത്തില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ വെറും എഴുത്ത് കൊണ്ട് മാത്രം കഴിയില്ല. ഞാന്‍ എഴുതുന്നു എന്ന് നാലാളോട് പറയാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരിജ്ഞാനം വേണം. ചുമ്മാ സ്വന്തം ബ്ലോഗിന്റെ കാര്യം മാത്രം പറഞ്ഞാല്‍ ആരും നിങ്ങളെ ശ്രദ്ധിക്കണം എന്നില്ല. ബ്ലോഗിനപ്പുറം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിങ്ങളുടേതായ ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിനിടയില്‍ ബന്ധുക്കളും സുഹൃത്തുക്കളും അപരിചിതരുമായ ഒരു സമൂഹവുമായി ആശയവിനിമയം നടത്തേണ്ടതായി വരും. ഇത് കേവലം ഒരു ബ്ലോഗ്ഗറുടെ മാത്രം അവസ്ഥ അല്ല, മിക്കവാറും എല്ലാ തുറകളില്‍പ്പെട്ടവര്‍ക്കും ഇന്ന് ഇങ്ങനത്തെ ഓരോ വേഷങ്ങള്‍ കെട്ടിയാടെണ്ടി വരും.
ആരെങ്കിലും സംസാരിച്ചിലെങ്കിലോ കൂടുതല്‍ അടുപ്പം കാണിച്ചാലോ നിങ്ങള്‍ സംശയിക്കും. നിങ്ങളുടെ പ്രൊഫൈല്‍ അല്ലെങ്കില്‍ സോഷ്യല്‍ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ അതില്‍ എന്തൊക്കെ പുതിയവ ഉണ്ടാകും എന്ന് ചിന്തിക്കും. ഇതാണ് സോഷ്യല്‍ ലോകം.





ചിലപ്പോഴൊക്കെ ഈ മായികലോകത്തോട്‌ വെറുപ്പ്‌ തോന്നിയിട്ടുണ്ട്‌. എനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ആളുകള്‍ കാണുമ്പോള്‍ ഫേസ്ബുക്കിനെയും ബ്ലോഗിനെയും പറ്റി മാത്രം എന്നോട് സംസാരിക്കുന്നു. ഒരുപാട് മടുക്കുമ്പോള്‍ ഞാന്‍ യാത്രകളില്‍ അഭയം തേടാറുണ്ട്. ഞാനും ഭൂമിയും മാത്രമായി സംസാരിച്ചു അങ്ങനെ കുറച്ചു മണിക്കൂറുകള്‍... അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ ലോകത്തെ കുറിച്ച് അറിയാത്ത കൊച്ചു കുട്ടികളുമായി സംസാരിച്ചു ഇരിക്കും. കുട്ടികളുടെ ലോകം നമ്മുടെതിനെക്കാള്‍ വിശാലമാണ്, നിഷ്കളങ്കമാണ്. യാത്രകളില്‍ സൂര്യനെ നോക്കി പുഞ്ചിരിക്കാനും രശ്മികള്‍ എന്റെ കൈകളില്‍ പതിഞ്ഞു സ്വര്‍ണ്ണശോഭയോടെ തിളങ്ങുന്നത് നോക്കിയിരിക്കാനും ഞാന്‍ മറക്കാറില്ല.

ക്രിസ്തുമസ് അവധിയില്‍ വീട് നിറച്ചു ആളുകള്‍ ആയിരുന്നു. ഓണ്‍ലൈന്‍ ലോകത്തേക്ക് വരാന്‍ സമയം കിട്ടിയില്ല. എല്ലാവരും ഇന്നലെ സ്ഥലം വിട്ടപ്പോള്‍ ഞാന്‍ വീണ്ടും ഇ-ലോകത്തേക്ക് വന്നു. ഇനിയും യാത്രകള്‍ പോകണം, നാടുകള്‍ കാണണം. ഓണ്‍ലൈന്‍ ജീവിയെക്കാള്‍ എനിക്കിഷ്ടം ഓഫ്‌ലൈന്‍ മനുഷ്യനാകാനാണ്!



(ഈ വര്‍ഷത്തെ എന്‍റെ അവസാനത്തെ പോസ്റ്റ്‌ ആണ്. ബ്ലോഗ്‌ തുടങ്ങി ഒരു വര്‍ഷം പോലും ആകുന്നതിനു മുന്‍പേ ഇത്രയുമധികം പ്രോത്സാഹനം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.)

20.12.12

ഞാനും കുറിക്കട്ടെ


ഞാനൊരു ശിശു
ഇതെന്‍ ആദ്യ സ്വരം.
തെറ്റുകളുണ്ടെങ്കില്‍
ക്ഷമിച്ചീടുക!

പറയാന്‍ ബാക്കി വച്ചും
പറയാതെ ബാക്കി വച്ചും
എന്‍റെ ശബ്ദമിടറിയും
കൈകള്‍ വിറച്ചും!

ആരെയും ഉണര്‍ത്താതെ
നിലാവിന്‍റെ കുളിര്‍മയില്‍
ഞാനും കുറിക്കട്ടെ
നാലു വരി കവിത!

12.12.12

നൂറില്‍ പറയാതെ ബാക്കി വച്ചത്

രാവിലെ കൊതുകുകളുടെ സംഘഗാനം കേട്ടാണ് ഉണര്‍ന്നത്. പവര്‍ കട്ട്‌ രാത്രി കുടുംബാംഗങ്ങളോടൊത്ത് വെടി പറയാനുള്ള സമയമാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കാനുള്ള അലാറം ആണ്, പ്രത്യേകിച്ച് ആറു മണിക്കുള്ളത്! ഏതായാലും ഉണര്‍ന്നു. എഴുത്തുകുത്ത് പണികളൊക്കെ ഇന്നലെ ചെയ്തു തീര്‍ത്തത് കൊണ്ട് ഇന്ന് പറയാതെ ബാക്കി വച്ചത് അല്‍പ്പം പറഞ്ഞേക്കാം എന്ന് കരുതി.

നാട് ഉണര്‍ന്നു വരുന്നതേ ഉള്ളു. അമ്പലത്തിലെ സുപ്രഭാതവും പള്ളിയിലെ ബാങ്കു വിളിയും എല്ലാം പതിവ് ശബ്ദങ്ങളായതുകൊണ്ട് വീണ്ടും വര്‍ണ്ണിക്കുന്നില്ല. വൃശ്ചികത്തിന്റെ ആലസ്യത്തില്‍ ഉറങ്ങുന്ന നാട് കരിമ്പടം നീക്കി പുറത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതേ ഉള്ളു. പതിവ് തെറ്റിക്കാതെ ട്രെയിനിന്‍റെ ശബ്ദവും ടിപ്പര്‍ ലോറികളുടെ ഇരമ്പലും കേള്‍ക്കുന്നു. ഇടയ്ക്ക് ആരുടെയോ മരണവിവരം അറിയിച്ചു കൊണ്ട് ഒരു ജീപ്പും വീടിനു മുന്‍പിലൂടെ കടന്നു പോയി.




ശോ! ഇതാണ് എന്‍റെയൊരു കാര്യം, പറയാന്‍ വന്നത് പറയാതെ വേറെ എന്തൊക്കെയോ എഴുതി കൊണ്ടിരിക്കുന്നു. നൂറു കൂട്ടുകാരെ കിട്ടിയതിന്‍റെ സന്തോഷം കൊണ്ട് ഇവിടെ ഒരു കൃതജ്ഞത പോസ്റ്റ്‌ ആണ് ഞാന്‍ ഉദേശിച്ചത്. എന്നാല്‍ നമുക്ക് കാര്യപരിപാടിയിലേക്ക് കടക്കാം. നൂറ് എന്ന അക്കം വന്‍ സംഭവമാണ് എന്ന് എല്ലാവരും പറയുന്നു. ക്രിക്കറ്റ്‌ മാച്ചിലൊക്കെ "ഓന് സെഞ്ച്വറി ഇല്ലാത്തോണ്ട് ഓനെ പൊറത്താക്കണം" എന്നൊക്കെ ടൈയും കൊട്ടും ഇട്ട പഴയ കളിക്കാര്‍ പറയുന്നത് കേള്‍ക്കാം. 90 റണ്‍ കഴിഞ്ഞാല്‍ വല്ലാതെ ടെന്‍ഷന്‍ അടിക്കുന്ന കളിക്കാരെ കാണാം. ഒരു സിക്സും ഫോറും അടിച്ചു വേഗം 100 തികയ്കുന്ന സേവാഗിനെ പോലത്തെ കിറുക്കന്‍മാരും ഉണ്ട്.

വീണ്ടും ഞാന്‍ എന്തൊക്കെയോ പറയുന്നു. ഇനി കുറച്ചു ഗൌരവക്കാരി ആവട്ടെ! പണ്ടേന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ 50 ഫോളോവേഴ്സ്
ആയപ്പോഴേക്കും ഇനി എന്ന് 100 ആകും എന്ന ആധിയിലായിരുന്നു. വോയിസ്‌ ഓഫ് എ വില്ലജ് ഗേള്‍ എന്ന ബ്ലോഗും അതിലെ ചില പോസ്റ്റുകളും ഒരു അഭിമാനപ്രശ്നം എന്ന നിലയില്‍ നിലനിര്‍ത്തി പോരുന്നതാണ്. "ഈ പൈങ്കിളി ബ്ലോഗൊക്കെ ആര് വായിക്കാനാ?" എന്ന് എന്നെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രാമീണരെയും പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി ആണ് വില്ലജ് ഗേളിന്റെ മുന്നേറ്റം. അതിനു വേണ്ടി ഞാന്‍ പരമാവധി ശ്രമിച്ചു. 

ഒടുവില്‍ ഇംഗ്ലീഷില്‍ മാത്രം ചിന്തിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം പരസ്യവും സ്വയം പ്രശംസയും മടുത്തപ്പോള്‍ "തറവാട്ടി"ലേക്ക് മടങ്ങി. മാതൃഭാഷയോടുള്ള അമിതസ്നേഹമെന്നോന്നും പറഞ്ഞു ഞാന്‍ ഈ മടക്കത്തെ നാടകീയമാക്കുന്നില്ല. എങ്കിലും നാം അധികം പുറംമോടികള്‍ ഒന്നുമില്ലാതെ പെരുമാറുന്നതും സംസാരിക്കുന്നതും മാതൃഭാഷയില്‍ ആണ്.

പറയാതെ ബാക്കി വച്ചത് എന്ന പേര് പോലെ തന്നെ എഴുതാന്‍ എനിക്ക് തോന്നുമ്പോള്‍ മാത്രമേ ഇവിടെ പുതിയ പോസ്റ്റുകള്‍ പതിപ്പിക്കാറുള്ളൂ. ഇംഗ്ലീഷ് ബ്ലോഗിന് വിഭിന്നമായി ആരെയും
ഇവിടെ നിര്‍ബന്ധപൂര്‍വം ഫോളോ ചെയ്യാന്‍ ആവശ്യപ്പെടാറില്ല. എന്നിട്ടും കുറച്ചു പരിചിതമുഖങ്ങളെ ഇവിടെ കാണാറുമുണ്ട്. ഇതിനൊക്കെ പുറമേ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ തരുന്ന പ്രോത്സാഹനമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.

പെണ്ണെഴുത്തിന് വായനക്കാര്‍ കൂടു
മെന്ന് ഇതിനിടയില്‍ ആരോ പറഞ്ഞു. ഫെമിനിസം തലയ്ക്കു പിടിച്ച ഒരു കാലം ഈ എഴുത്തുകാരിക്കും ഉണ്ടായിരുന്നു. ആ രീതിയില്‍ നോക്കിയാല്‍ ഇത് ഒരു പ്രശംസാവാചകമായെടുക്കം. പക്ഷെ ആ മഹാന്‍ പരിഹാസരൂപേണയാണ് പറഞ്ഞത്. മലയാളത്തിലെ പ്രശസ്തമായ ഭൂരിപക്ഷം ബ്ലോഗുകളും പുരുഷന്മാരുടെതാണ് എന്ന് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു.

ഞാന്‍ ഒരിക്കലും ഒരു നല്ല വായനക്കാരി അല്ല. ഒരുപാടു പോസ്റ്റുകള്‍ ഒന്നും ഞാന്‍ വായിക്കാറും ഇല്ല. അതുകൊണ്ട് തന്നെ എന്‍റെ ഭാഷ അത്ര കേമമല്ലെന്നുള്ള തിരിച്ചറിവും എനിക്കുണ്ട്. എന്നിട്ടും
ഈ ബ്ലോഗ്‌ തുടങ്ങി അഞ്ചു മാസത്തിനുള്ളില്‍ നൂറു കൂട്ടുകാര്‍ എന്നെ പിന്തുണക്കാന്‍ എത്തി. മിക്കവാറും പേരെ ഞാന്‍ നേരിട്ട് പരിചയം ഇല്ല. നന്ദി എന്ന ഒറ്റവാക്കില്‍ നിങ്ങളോടുള്ള എന്റെ കടപ്പാട് പറഞ്ഞു തീര്‍ക്കാന്‍ കഴിയുമോ? ഈ സ്നേഹവും പ്രോത്സാഹനവും പ്രാര്‍ത്ഥനയും എന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ!

5.12.12

ഉച്ചമയക്കത്തിനിടയില്‍...

"ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷ രക്ഷ മഹാബാഹോ
 
ശാസ്തേ തുഭ്യം നമോ നമ:"

അടുത്തുള്ള ഗ്രാമക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞത്തിലെ പ്രാര്‍ത്ഥനമന്ത്രങ്ങള്‍ ശ്രദ്ധിച്ചു ഞാനങ്ങനെ കിടന്നു. വൃശ്ചികമാസത്തിലെ ഉച്ചനേരങ്ങള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാവിലത്തെ തണുപ്പിനു ശമനമേകുന്ന ഭൂമിയിലെ ഇളം ചൂടും നീലവര്‍ണ്ണമണിഞ്ഞ ആകാശവും ആസ്വദിച്ചങ്ങനെ കിടക്കുന്നത് എന്‍റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്. റോഡിലൂടെ പായുന്ന ബൈക്കിന്റെയും മറ്റു വാഹനങ്ങളുടെയും ഒച്ചയും നിലമ്പൂര്‍-ഷൊര്‍ണൂര്‍ വണ്ടിയൂടെ ശബ്ദവും കിളികളുടെ
കളകളാരവവുമെല്ലാം ഉച്ചമയക്കത്തിന് താരാട്ടു പാടി.


(മോഡല്‍: എന്‍റെ ഏട്ടന്റെ മകള്‍ അംഗിത)

ചെറുപ്പകാലത്ത് എനിക്ക് വീട്ടുകാരുടെയാരുടേയും ഉച്ചക്കുള്ള ഉറക്കം ഇഷ്ടമല്ലായിരുന്നു. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അധികവും ഞങ്ങള്‍ തറവാട്ടിലാകും. വെയിലാറുന്നത് വരെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വല്ല "ഇന്‍ഡോര്‍ ഗെയിംസ്" കളിച്ചിരിക്കുകയാണ് അന്നത്തെ പരിപാടി. മുതിര്‍ന്നവര്‍ എല്ലാവരുമൊന്നും ഉറങ്ങാറില്ല. എങ്കിലും അടുക്കളപണി കഴിഞ്ഞു അമ്മയും ചെറിയമ്മമാരും ചെറിയ ഒരു പൂച്ചയുറക്കം നടത്താറുണ്ട്. അച്ഛനും അപ്ഫന്‍മാരും ചിലപ്പോള്‍ ഉറങ്ങുകയോ അല്ലെങ്കില്‍ കൃഷിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ആവും. മുത്തശ്ശി നാരായണീയമോ ഭാഗവതമോ വായിക്കുകയാകും. ഞങ്ങളെ സഹായിക്കാന്‍ വരുന്ന സ്ത്രീകള്‍ ഉച്ചവിശ്രമവും അതിനിടയ്ക്ക് നാട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. അവര്‍ പറയുന്ന കഥകളിലെ കഥാപാത്രങ്ങള്‍ എനിക്ക് അജ്ഞാതരാണെങ്കിലും ആ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇടയ്ക്കു പോയി ഇരിക്കാറുണ്ട്. തൊടിയില്‍ കെട്ടിയ പശുക്കളും കിടാങ്ങളും രാവിലെ കഴിച്ച ഭക്ഷണം അയവിറക്കി കൊണ്ട് കിടക്കും. എല്ലാവരുടെയും സംരക്ഷണം ഏറ്റെടുത്തു കൊണ്ട് റാണി ജാഗരൂകയായി തന്‍റെ കൂട്ടില്‍ അക്ഷമയോടെ നില്‍ക്കാറുണ്ട്.

ഇതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരമുള്ള പഴയ കഥകള്‍. പുതിയ സ്വപ്‌നങ്ങള്‍ കാണാനായി
ഇപ്പോള്‍ ഞാനും ഒരു ഉച്ചമയക്കത്തിലേക്ക്..!