6.9.13

മറുപടികൾ കാക്കാതെ

മനസ്സിലെ മഞ്ഞുതുള്ളി
ഉരുകാൻ ഞാൻ കൊതിപ്പൂ,
ലളിച്ചോരെൻ സ്വപ്നം 
വിദൂരമെങ്കിലും...

അറിയാതെ മന്ത്രിക്കുന്നു
ആരോ എവിടെയോ 
പുതിയ തീരത്തു 
ജീവനണയണം പോൽ!

ഉത്തരങ്ങളില്ലെനിക്ക്
അറില്ലെന്നോഴികെ.
ഉയിർ വെടിയണമൊരിക്കൽ
മറുപടികൾ കാക്കാതെ!



(എപ്പോഴോ കുറിച്ച് വച്ച നാലു വരികൾ ശ്രദ്ധയിൽ പെട്ടത് ഇന്നാണ്. ജീവച്ഛവമായി കിടക്കുന്ന എന്റെ ഈ ബ്ലോഗ്‌ പുനരുജീവിപ്പിക്കാൻ ഒരു എളിയ ശ്രമം)

22.6.13

തുടക്കവും ഒടുക്കവുമില്ലാതെ

ചുറ്റും മഴത്തുള്ളികള്‍ കൊണ്ട് നാദവിസ്മയം തീര്‍ത്തു ഭൂമി ദേവി ആനന്ദിക്കുന്നു. ചിലയിടങ്ങളില്‍ ഉന്മത്തയായി ജീവനുകളെ അപഹരിച്ചു ആര്‍ത്തട്ടഹസിക്കുന്നു. എന്‍റെ ഗ്രാമവും മഴയുടെ ആലസ്യത്തിലാണ്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന തറവാട്ടിലെ കുളത്തിലേക്ക്‌ ചെറിയ അനിയന്‍ എടുത്തു ചാടുന്ന ശബ്ദം എന്റെ ചിന്തകളെ വീണ്ടുമുണര്‍ത്തി.

കഴിഞ്ഞ വര്‍ഷക്കാലത്ത് ഞാന്‍ തുടങ്ങിയ ഒരു ബ്ലോഗ്‌ നിശബ്ദയായി ബൂലോകത്ത് കഴിയുന്നു എന്ന ചിന്തയെന്നില്‍ കുറ്റബോധമുണ്ടാക്കി. ഒരു പിടി ചരലുകള്‍ വാരിയെറിഞ്ഞു വീണ്ടും ഓളങ്ങളുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെഴുതിയില്ല എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. എല്ലാവിധ സംവിധാനങ്ങളുണ്ടാകുമ്പോഴും എഴുത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്താണെന്നും അറിയില്ല.

മഴയും പച്ചപ്പും വയലും കാവും കുളവും പിന്നെ ഒരു പിടി ഭ്രാന്തമായ സ്വപ്നങ്ങളും... ഇതാണോ ഞാന്‍? കിനാവുകള്‍ക്ക് പിന്നാലെ പോയി കണ്ണുനീരില്‍ കുതിരുന്ന മനസ്സുമായി തിരിച്ചു സ്വബോധത്തിലേക്ക് എത്തി ഒരു ചെറുപുഞ്ചിരിയോടെ എല്ലാം മായ്ച്ചു കളയാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു കല്ലെറിയുമ്പോള്‍ അതിനു ഒരു ലക്ഷ്യമുണ്ടാകും. പക്ഷെ മണല്‍തരികള്‍ക്ക് എവിടെ ചെന്നു വീഴുമെന്നു കൃത്യമായ ഒരു ധാരണയുമുണ്ടാകില്ല. അത് പോലെ ഞാന്‍ ഈ എഴുതുന്നതിനും ഒരു തുടക്കവും ഒടുക്കവുമില്ല. വായിച്ചു സമയം കളയണ്ട എന്നോരുപദേശം ഞാന്‍ തന്നെ തരുന്നു. പക്ഷെ നിങ്ങള്‍ എന്നെ സ്നേഹിക്കുന്നവരായതു കൊണ്ട് ഇതിലൂടെ കണ്ണോടിക്കുമെന്നുമറിയാം!
ശബ്ദങ്ങളെക്കാള്‍ ഞാന്‍ വാക്കുകളെ ഇഷ്ടപ്പെടുന്നു. ഞാന്‍ സംസാരിക്കുന്ന ഭാഷയില്‍ അര്‍ഥങ്ങള്‍ അപൂര്‍ണ്ണമായേക്കാം. എന്‍റെ എഴുത്തില്‍ ഞാന്‍ കഴിവതും മുഴുവന്‍ ആശയവും പങ്കു വെക്കാറുണ്ട്, വാക്കുകള്‍ക്കിടയിലൂടെങ്കിലും! ഈയിടെയായി ഗ്രാമങ്ങളോട് വല്ലാത്ത ഗൃഹാതുരത തോന്നി തുടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് പട്ടണങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ശാലീനതയും ഊഷ്മളതയും അപ്രത്യക്ഷമാകുന്നതിലെ വേദന കൊണ്ടാകാം!

പണ്ടൊക്കെ നഗരങ്ങള്‍ എനിക്ക് വിസ്മയമായിരുന്നു. പരിഷ്കാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ അത്ഭുതതോടെ നോക്കി നിന്നിട്ടുണ്ട്. ഇന്ന് അതെല്ലാം വെറും പുറംമോടികള്‍ മാത്രമാണെന്ന് മനസിലാകുമ്പോഴേക്കും പറിച്ചു മാറ്റാന്‍ കഴിയാത്ത വിധം മുഖം മൂടികള്‍ മുഖത്ത് ഒട്ടിചേര്‍ന്നിരിക്കുന്നു. ചക്ക ഉപ്പേരിയും മാങ്ങ കൂട്ടാനും കൈപ്പയ്ക്ക കൊണ്ടാട്ടവും കൂട്ടി ഊണു കഴിക്കുന്നതിനു പകരം ബര്‍ഗര്‍ വേണം. ഇറച്ചി തിന്നാത്തത് കൊണ്ട് അതിലെ വകഭേദങ്ങള്‍ എഴുതാന്‍ അറിയില്ല.


ഞാന്‍ അടങ്ങുന്ന മാധ്യമസമൂഹം ഉണ്ടാക്കി വച്ച ‘അച്ചടി ഭാഷ’ കേരളത്തിലെ നാട്ടിന്‍പുറത്തെ ശൈലി പ്രയോഗങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ചില നാട്ടിലെ മലയാളം ശ്രേഷ്ഠമെന്നും മറ്റു ചിലത് പരിഹാസ്യമെന്നും മുദ്ര കുത്തിയിരിക്കുന്നു. എല്ലാ നാട്ടിലെയും നല്ല പദങ്ങള്‍ ഉപയോഗിച്ച് സംസാരിച്ചു പഠിച്ച എനിക്ക് പണ്ടൊരിക്കല്‍ ഈ കഴിവിനെ കുറിച്ചു അഭിമാനം തോന്നിയിരുന്നു. ഇന്നാണെങ്കില്‍ സിനിമയിലടക്കം തമാശയ്ക്കും കോമാളിത്തരത്തിനും ഉദാഹരണമായി പറയുന്ന മലപ്പുറം ഭാഷയാണ് എന്‍റെതെന്നു പറയാന്‍ ഞാന്‍ ലജ്ജിക്കുന്നില്ല. പക്ഷെ എനിക്ക് നാണക്കേട്‌ തോന്നുന്നത് ആ ശൈലിയില്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ല എന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ്‌. എന്തുത്തായാലും ഞമ്മള് മലപ്പുറംക്കാരി അല്ലേ ചങ്ങായി!

3.5.13

ശപിക്കപ്പെട്ട നാമം



കാണാൻ അഴകില്ല
സ്നേഹിക്കാൻ ആരുമില്ല
ഇഷ്ടക്കേടുകൾ മാത്രം
വെറുക്കാൻ പലവകകൾ!

നീ തുലഞ്ഞു പോവട്ടെ,
ഒറ്റ തുള്ളി വെള്ളമില്ല.
എല്ലാം കേട്ട് പരിചിതം
ശാപമെൻ സ്വന്തമെന്നും!

തൊണ്ട നനയ്ക്കാൻ
ഒരിറ്റു ജലമില്ലെനിക്ക്.
വെറുക്കപ്പെട്ടവളായി
ദിനങ്ങൾ കൊഴിക്കുന്നു.

കൂടെപ്പിറപ്പിൻ പെരുമ
എന്നോടോതാൻ ചിലർ.
മഹതികൾ വരുന്നതു വരെ
കാത്തുനിൽക്കണമെത്രെ!

വ്യത്യസ്തമാം ദിശകളിൽ 
ഞാനുമെൻ സഹോദരികളും!
അവർക്ക് വഴി മാറാൻ
എരിഞ്ഞടങ്ങണം ഞാൻ.

വേദനകൾ സഹിക്കാൻ
ദൈവനിയോഗമെനിക്ക്!
ഇഷ്ടം തോന്നിയിട്ടുണ്ടോ
ഒരു വട്ടമെങ്കിലുമെന്നോട്?

പറയാതെ ബാക്കി വച്ചത്
എന്റെ പേര് വേനൽ!
നിങ്ങളും നടന്നകലുന്നുവോ
ഈ നാമം ശ്രവിച്ച മാത്രയിൽ!


മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ മെയ്‌ ലക്കം ഇ മഷിയില്‍ പ്രസിദ്ധീകരിച്ച എന്‍റെ കവിത

29.4.13

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍



ഒരു വിളിപ്പാടകലെ
ഒരു പുഞ്ചിരിയായി
ഏറെ കൊതിച്ചോരെന്‍
പ്രിയപ്പെട്ട ഭൂതകാലം!

എന്തിനീ പ്രതീക്ഷ
എല്ലാം അറിഞ്ഞിട്ടും?
കരയണമെന്നാകിലും
ചിരിക്കുന്നതെന്തിന്?

അശ്രുക്കളെക്കാളിഷ്ടം
മന്ദഹാസമാകയാലോ?
മഴയെക്കാള്‍ പ്രതീക്ഷ
കാര്‍മേഘം തരുന്നുവോ?

പ്രാര്‍ത്ഥിക്കുന്നു ഞാന്‍
മഴയായി പതിക്കാന്‍.
പെയ്യാന്‍ കൊതിക്കുന്നു
സ്നേഹബാഷ്പമായി !

ജീവിക്കാന്‍ മറന്നുവോ
സ്വപ്നത്തില്‍ മയങ്ങിയോ?
ചോദ്യങ്ങള്‍ വര്‍ഷിക്കട്ടെ
ഉത്തരങ്ങളിലെങ്കിലും!

22.4.13

ബ്ലോഗ്ഗർ സംഗമം @ തുഞ്ചൻ പറമ്പ്



തിരൂരിലെ തുഞ്ചൻപറമ്പിലെ ബ്ലോഗ്ഗർ മീറ്റ്‌ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ വിചാരിക്കുന്നതാണ് അതിനെ കുറിച്ച് എന്തെങ്കിലും എഴുതണമെന്ന്! ഒറ്റയിരുപ്പിൽ എഴുതി തീർക്കുവാനാണ്‌ എനിക്ക് ഇഷ്ടമെന്നതിനാൽ ഇടയ്ക്കിടയ്ക്ക് പവർ കട്ട്‌ ഉണ്ടാവുമോ എന്നൊരു ഭയമുണ്ട്. കെ എസ് ഇ ബിയുടെ ഒരു മണിക്കൂർ കട്ട്‌ ഇപ്പോഴെങ്ങാനും വന്നാൽ കഴിഞ്ഞു ഈ പോസ്റ്റിന്റെ കഥ. പക്ഷെ അബ്സർ ഡോക്ടറുടെ മീറ്റിന്റെ വിവരണം വായിച്ചിട്ട് വെറുതെ ഇരിക്കാനും തോന്നുന്നില്ല. വരുന്നത് വരട്ടെ, ഓണ്‍ലൈൻ റേഡിയോ ഓണ്‍ ചെയ്തു ഞാൻ ഒരു പോസ്റ്റ്‌ എഴുതാൻ തന്നെ തീരുമാനിച്ചു. കറന്റ്‌ ദേവനെ, കൂടെ നിന്നോളണേ!

അപ്പൊ പറഞ്ഞു വന്നത് തിരൂരിലെ സംഗമത്തെ കുറിച്ചാണ്. ബ്ലോഗ്‌ മീറ്റിലെ രസങ്ങളെക്കുറിച്ച് ഒരുപാട് നാളായി പലരും എഴുതി കൊതിപ്പിക്കുന്നു. നമ്മടെ ജില്ലയിൽ ഇത് രണ്ടാമത്തെ വർഷമാണ്‌ ബ്ലോഗ്ഗർമാർ ഒത്തുകൂടുന്നതെത്രേ! ഞാൻ ഈ ബ്ലോഗ്‌ തുടങ്ങിയിട്ട് ഒരു കൊല്ലം പോലുമായില്ല എന്നതിനാൽ എനിക്ക് പോകാൻ ഒരു പേടിയൊക്കെയുണ്ടായിരുന്നു. വലിയ ബ്ലോഗ്‌ പുലികളൊക്കെ വരുന്ന വേദിയിൽ ഞാൻ വെറുമൊരു നേഴ്സറികുട്ടിയല്ലേ? അറിയുന്ന ചില ബ്ലോഗ്ഗർമാരെ വിളിച്ചു നോക്കി, എല്ലാവർക്കും ഓരോരോ തിരക്കുകൾ. ഒടുവിൽ എന്റെ ബന്ധുവും സുഹൃത്തുമായ ശീതളിനോട് ചോദിച്ചു. അവൾ സന്തോഷപൂർവ്വം സമ്മതിച്ചു. ഭാവിയിൽ ഒരു ബ്ലോഗ്‌ തുടങ്ങാനുള്ള പരിപാടി അവൾക്കുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കും ഉത്സാഹമായി.

അങ്ങനെ ഏപ്രിൽ 21നു രാവിലെ തിരൂർ ബസ്സിൽ കയറി. തുഞ്ചൻപറമ്പിൽ എത്തിയപ്പോൾ സമയം 11.30 ആയി. സമയം വൈകിയതിന്റെ ചെറിയ ഒരു ചമ്മലോടെയാണ് അകത്തേക്ക് കടന്നത്. വളരെ നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. രജിസ്ട്രെഷൻ കഴിഞ്ഞു അതിനടുത്തു വച്ചിരുന്ന പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു. ഫേസ്ബുക്കിൽ ഞാൻ തന്നെ മലബാരിസ് എന്ന ഗ്രൂപ്പിൽ പരസ്യം കൊടുത്ത പടന്നക്കാരന്റെ പുസ്തകം കണ്ണിൽപ്പെട്ടു. അന്ന് കവർ ഫോട്ടോ കണ്ടപ്പോൾ ഞാൻ കരുതിയത് കുറച്ചു കട്ടിയുള്ള പുസ്തകമാണെന്നായിരുന്നു. പക്ഷെ നേരിൽ കണ്ടപ്പോൾ ചെറുതായി പോയെന്നു തോന്നി.

അകത്തു പുസ്തകപ്രകാശനം നടക്കുന്നു. പുറത്തു തന്നെ നിന്ന ഞങ്ങൾക്ക് ലീല ചേച്ചി പുസ്തകങ്ങളെ പരിചയപ്പെടുത്തി തന്നു. അത് കഴിഞ്ഞപ്പോഴേക്കും ചായക്കുള്ള ഇടവേളയായി. ആദ്യമായി തുഞ്ചൻപറമ്പിൽ എത്തിയ എനിക്ക് ശീതൾ അവിടുത്തെ ഓരോ സ്ഥലവും കാണിച്ചു തന്നു. ആയിരത്തോളം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ഉള്ള അവിടുത്തെ വായനശാലയിൽ പക്ഷെ കറന്റ്‌ പോയതിനാൽ ചുമ്മാ നടന്നു കാണാൻ പോലും കഴിഞ്ഞില്ല.

സ്ഥലം കണ്ടു തിരിച്ചു സംഗമം നടക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ ഓരോ ഗ്ലാസ്‌ ചായയുമായി ഓരോരുത്തരും തമ്മിൽ പരിചയപ്പെടുകയാണ്. ബന്ധുക്കളുടെ വിവാഹത്തിന് പോയാൽ കേൾക്കുന്ന ഒരു ചോദ്യമാണ് "എന്താ ഇല്ലപ്പേര്?"! അത് പോലെ ഇവിടെ "എന്താ ബ്ലോഗിന്റെ പേര്?" എന്നാണു എല്ലാവർക്കും അറിയേണ്ടത്. ബെന്ജിയെട്ടനും മണ്ടൂസനും വിഡ്ഢിമാനും റിയാസ്ക്കയും റോബിനും സംഗീതുമെല്ലാം അരുണേട്ടനും വന്നു പരിചയപ്പെട്ടു. ചിലരെ ഫേസ്ബുക്കിൽ കണ്ടു മനസ്സിലായി. മറ്റു ചിലർ ഫോട്ടോഷോപ്പിന്റെ അതിപ്രസരമുള്ള ചിത്രങ്ങൾ എഫ്ബിയിൽ ഇട്ടതിനാൽ മനസ്സിലാകാൻ നന്നേ വിഷമിച്ചു.

"അറിയോ" കണ്ണടയിട്ട ഒരാൾ വന്നു ചോദിച്ചു. "ഇതെന്തൊരു ചോദ്യം, ഡോക്ടറല്ലേ?" സ്വന്തം ബ്ലോഗ്‌ ലിങ്ക്, കഷായം കൊടുക്കുന്നതിനേക്കാൾ ആത്മാർത്ഥതയോടെ ആളുകൾക്ക് കൊടുക്കുന്ന അബ്സർക്കയുടെ ചോദ്യത്തിന് വേഗം തന്നെ ഞാൻ ഉത്തരം കൊടുത്തു. എങ്കിലും എനിക്കും കിട്ടി ആ മഹാന്റെ ഒരു വിസിറ്റിംഗ് കാർഡ്‌. എല്ലാവരും സ്വയം പരിചയപ്പെടുത്തണമെന്ന് സംഗമത്തിന്റെ ഭാരവാഹിയായ ജയേട്ടൻ പറഞ്ഞപ്പോൾ എന്നെ കുറിച്ചും ബ്ലോഗിനെക്കുറിച്ചും രണ്ടു വരിയിൽ ഞാനും പറഞ്ഞു. തിരിച്ചു വന്നു കസേരയിൽ ഇരിക്കുമ്പോൾ അബ്സർക്കയുടെ കമന്റ്‌ "നിന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ Voice of a Village Girl എന്നത് മലയാളത്തിൽ ഒരു പട്ടിക്കാട് പെണ്ണിന്റെ നാക്ക് എന്ന് മലയാളത്തിൽ പറയായിരുന്നു"! പട്ടിക്കാടൊക്കെ ഇന്ന് പട്ടണമായി എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെയിരുന്നു.



"ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ? ഞാനാ ചേച്ചിക്ക് എന്റെ ഓരോ ബ്ലോഗ്‌ പോസ്റ്റും ഫേസ്ബുക്കിൽ മെസ്സേജ് അയക്കുന്നത്" രാഗേഷ് ആ ഒരു ആമുഖത്തിൽ തുടങ്ങിയ ഞങ്ങളുടെ സംസാരം വൈകുന്നേരം മടങ്ങുന്നത് വരെ തുടർന്നു. അകന്നബന്ധുവാണെങ്കിലും ഇത് വരെ പരിചയപ്പെട്ടിട്ടില്ലാത്ത പ്രസന്നയേടത്തിയെയും കണ്ടു. എല്ലാവരുടെയും പരിചയപ്പെടലിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു. റിയാസ്ക്ക അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരൻ നിർമാതാവ് ശങ്കർ ദാസിനെ പോലെ തന്റെ ചാനലിന്റെ ക്യാമറമാന് നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ ഫോട്ടോഗ്രാഫർമാർ നന്നേ കഷ്ടപ്പെട്ടു. വീണ്ടും അൽപ്പം നർമ്മസല്ലാപത്തിനു ശേഷം എല്ലാവരും ഊട്ടുപുരയിലേക്ക്‌...




സസ്യാഹരിയായതിനാൽ പലപ്പോഴും പരിപാടികളിൽ പങ്കെടുത്തു ഞാൻ വിശന്ന വയറുമായി ആതിഥേയനു ഒരു പുഞ്ചിരിയുമായി മടങ്ങാറാണുള്ളത്. ഇത്തവണ പക്ഷെ വിഭവസമൃദ്ധമായ സദ്യയാണ് ലഭിച്ചത്. എന്റെ മുൻപിലിരുന്നു ഭക്ഷണം കഴിച്ച ജയേട്ടൻ കുരുന്നു ബ്ലോഗ്ഗർമാരായ അബിദ്നും ഇന്ചൂരാനും മാംസാഹാരം ദിവസവും കഴിക്കുന്നതിലെ ദോഷങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു. ഊണ് കഴിഞ്ഞു വീണ്ടും കത്തിയടി. പത്രക്കാരൻ, പൈമ, ജിനീഷ്, അംജദ്ക്ക എന്നിവരെ പരിചയപ്പെട്ടു.

ഉച്ചക്ക് ശേഷം ബ്ലോഗും ഭാഷയും എങ്ങനെ മെച്ചപ്പെടുത്താമെന്നു ചർച്ച നടന്നു. ചർച്ചയ്ക്കിടയിൽ ബൂലോകം.കോം എന്ന സൈറ്റിനെതിരെ ബ്ലോഗ്ഗർമാർ ആഞ്ഞടിച്ചു. ഈ മീറ്റ്‌ ഒരു പ്രഹസനമാണെന്നു വരെ പറഞ്ഞു പോസ്റ്റുകൾ എഴുതിയ സൈറ്റിനെ ഒരേ സ്വരത്തിൽ എല്ലാവരും വിമർശിച്ചു. അതിനിടക്കാണ്‌ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളെ പല പോസുകളിൽ ഇരുന്നെടുക്കുന്നത് ശ്രദ്ധിച്ചത്. മലയാളി എന്ന പേരിൽ അറിയപ്പെടുന്ന ബ്ലോഗ്ഗർ ആയിരുന്നത്. അദ്ദേഹം ജോലിയെടുക്കുന്ന പത്രത്തിന് വേണ്ടി ഒരു വാർത്ത‍ എഴുതി കൊടുക്കാമെന്നു ഞാനെറ്റെങ്കിലും എഴുതി തുടങ്ങിയപ്പോഴാണ് എന്റെ പത്രഭാഷ ഒന്നൂടെ മൂർച്ച കൂട്ടാൻ സമയമായിയെന്നു ഞാൻ തിരിച്ചറിഞ്ഞത്. ബൈലൈൻ കിട്ടുമെന്ന വ്യാമോഹത്താൽ എന്തെല്ലാമോ കുറിച്ചിടുമ്പോൾ മനസ്സിൽ എന്റെ ഭാഷയെക്കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു. സംഭവം സത്യമായി, എഡിറ്റർമാർ ആ റിപ്പോർട്ട്‌ ചവറ്റു കൊട്ടയിലെക്കെറിഞ്ഞു.

എന്തൊക്കെയാണെങ്കിലും ഈ ബ്ലോഗ്‌ മീറ്റ്‌ ഒരുപാടു നല്ല സുഹൃത്തുക്കളെ നേരിൽ കാണാൻ സഹായിച്ചു. ഊണ് കഴിക്കുമ്പോൾ പപ്പടം തന്നാൽ നിന്റെ ബ്ലോഗിന് ഇന്ന് തന്നെ രണ്ടു കമന്റ്‌ ഇടുമെന്നൊക്കെ പറയുന്ന തമാശകൾ ഈ കൂട്ടായ്മയിൽ മാത്രം കേൾക്കുന്നവയാണ്. നല്ല ജോലിയുണ്ടെങ്കിൽ രൂപേച്ചിക്ക് കൊടുക്കണമെന്ന് പലരും എനിക്ക് വേണ്ടി ശുപാർശ ചെയ്യുന്നത് കണ്ടു.അപരിചിതത്വം തീരെയില്ലാതെ എത്രയോ കാലം മുൻപേ സൗഹൃദമുള്ളവരെ പോലെ ഞങ്ങൾ സംസാരിച്ചു. പലരും അവരുടെ പ്രണയകഥകൾ വരെ എന്നോട് പറഞ്ഞു. 

പണ്ട് മനോരമയിൽ ഇന്റെർന്ഷിപ്പ് ചെയ്യുമ്പോൾ പ്രസ്‌ ക്ലബ്ബിൽ മാധ്യമപ്രവർത്തകർ തമ്മിൽ ന്യൂസ്‌ റിപ്പോർട്ടുകളെ വിശകലനം ചെയ്യുന്നതും വിമർശിക്കുന്നതും അഭിനന്ദിക്കുന്നതും കാണാറുണ്ടായിരുന്നു. ഇവിടെയത് പോലെ പുതിയ ബ്ലോഗ്‌ പോസ്റ്റുകളെ കുറിച്ചുള്ള ചർച്ചകൾ ചെറുസംഘങ്ങൾ നടത്തുന്നത് കണ്ടു. കടുകട്ടി വാക്കുകൾ വായിക്കാനും എഴുതാനും ഇഷ്ടപ്പെടാത്ത എന്നെപ്പോലെ ഒരുപാടുപേരുണ്ടെന്നു ഞാൻ അറിഞ്ഞു. 

സമയം മൂന്നു കഴിഞ്ഞു. സംഗീതിനോടും രാഗേഷിനോടും പലതവണ യാത്ര പറഞ്ഞു പിന്നീടും സംസാരം തുടർന്നപ്പോൾ അവർ ചോദിച്ചു, "ചേച്ചിക്ക് പോവാൻ തോന്നുന്നില്ലല്ലേ?"! അവർ  പറഞ്ഞത് സത്യമാണ്. പക്ഷെ സാബു കൊട്ടോട്ടി യോഗം കഴിഞ്ഞെന്നു പറഞ്ഞാൽ പോകാതിരിക്കാൻ വയ്യല്ലോ... ഗ്രൂപ്പ്‌ ഫോട്ടോയിൽ ഞാൻ ഇല്ല, ബഷീർക്കയെ (വള്ളിക്കുന്ന്) പരിചയപ്പെടാനായില്ല, സജീവേട്ടനെ കൊണ്ട് എന്റെ കാർട്ടൂണ്‍ വരപ്പിക്കാനായില്ല എന്നിങ്ങനെ ചില്ലറ വിഷമങ്ങളോടെയും സൗഹൃദത്തിന്റെ വലിയ ഒരു ലോകം നേരിൽ കണ്ടതിന്റെ അളവറ്റ സന്തോഷത്തോടെയും ഞാൻ തുഞ്ചൻപറമ്പിനോട് വീണ്ടും കാണാമെന്നു യാത്ര പറഞ്ഞിറങ്ങി. 

സംഗമത്തിന്റെ ഭാരവാഹികളോടുള്ള നന്ദി പ്രസംഗത്തോട്‌ കൂടി ഞാൻ ഈ പോസ്റ്റ് നിർത്തുന്നു... എല്ലാവർക്കും നന്ദി നമസ്കാരം! 

(പേരുകൾ ഓർമ്മിക്കാൻ ഞാൻ വളരെ പുറകോട്ടാണെന്നതിനാൽ പലരെയും വിട്ടു പോയിട്ടുണ്ട്. എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവില്ല. പോരാത്തതിനു തുടക്കത്തിലേ പ്രാർത്ഥന ഫലിച്ചില്ല. രാവിലെ എഴുതി തുടങ്ങിയ പോസ്റ്റ്‌ കറന്റ്‌ കട്ടുകൾ കൊണ്ട് രാത്രിയാണ്‌ അവസാനിച്ചത്. എല്ലാത്തിനും ക്ഷമ)

ചിത്രങ്ങൾക്ക് കടപ്പാട് : മലയാളി 

8.4.13

ചക്കയും മാങ്ങയും വേനലും

വൈകുന്നേരം വെയിൽ താഴ്ന്നപ്പോൾ ഞാൻ പതുക്കെ എന്റെ തറവാട്ടിലേക്ക് നടന്നു. അകത്തേക്ക് കയറി ചെല്ലുമ്പോൾ ഞാൻ കേൾക്കുന്നത് ഞങ്ങളുടെ ചെറിയ അനിയൻ (ഇംഗ്ലീഷിൽ കസിൻ എന്ന് വായിക്കും) അവന്റെ അമ്മയോട് പരാതി പറയുന്നതാണ്.

"എന്താമ്മേ, ഞാൻ എങ്ങടെങ്കിലും പോട്ടെ? ഇവിടെരുന്നു ബോറടിക്കണു." വേനലവധിക്ക് സ്കൂൾ അടച്ചതിനു ശേഷം അവന്റെ സ്ഥിരം പരിഭവമാണിത്. ടിവിയാണ് ലോകമെന്നു കരുതുന്ന പുതുതലമുറയിൽപ്പെട്ട ഇവൻ മറ്റു വീടുകളിൽ പോവുന്നതും ഇവിടെ തന്നെ നില്ക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. "അല്ല! അവടെ പോയാലും ടിവിയും കമ്പ്യൂട്ടറും തന്നെ അല്ലെ കളിക്കാനുള്ളത്?" ഞാൻ ചോദിച്ചു. 

"അല്ലാതെ പിന്നെ വേറെ എന്താ ഉള്ളത്?" അനിയന്റെ ചോദ്യം എന്നെ പിടിച്ചിരുത്തി. എന്റെ കുട്ടിക്കാലത്തൊക്കെ രണ്ടു മാസം തീരുന്നത് ഞങ്ങൾ അറിയാറില്ല. ടിവി എന്നാൽ ദൂരദർശൻ ആയിരുന്നു ഞങ്ങൾ കുട്ടികൾക്ക്. അത് കൊണ്ട് തന്നെ മണിക്കൂറുകളോളം ആ പെട്ടിയുടെ മുൻപിൽ ചിലവിടാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.



ഞാനുമെന്റെ അനിയനും അച്ഛന്റെ അനിയന്മാരുടെയും സഹോദരിമാരുടെയും മക്കളുമെല്ലാം വിദ്യാലയം അടച്ചു കഴിഞ്ഞാൽ തറവാട്ടിലെത്തും. സമപ്രായക്കാരായ പത്തു സഹോദരർ ഉണ്ടെനിക്ക്. എല്ലാവരും കൂടി കഴിഞ്ഞാൽ ഉത്സവം തന്നെയാണ്. ഞങ്ങൾ കുട്ടികളെ അടക്കി നിർത്താൻ അമ്മമാർ കുറച്ചൊന്നുമല്ല ഈ മാസങ്ങളിൽ കഷ്ടപ്പെടാറുള്ളത്. 

വെക്കേഷനാണെന്ന് കരുതി രാവിലെ പത്തു മണി വരെ ഉറങ്ങാനൊന്നും കഴിയാറില്ല. അമ്പലത്തിൽ പാട്ട് വെക്കുമ്പോഴേക്കും, അതായത്  ഒരു 5 മണി ആയാൽ ഞങ്ങൾ ഉണരും. നേരെ മാവിന്റെ ചുവട്ടിലേക്ക്! കയ്യിൽ ചെറിയ പാത്രങ്ങളുമായി എല്ലാ മാവിന്റെയും ചുവട്ടിൽ പോയി മാങ്ങ പെറുക്കി തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കും. ചില ദിവസങ്ങളിൽ പാത്രം നിറയെ മാങ്ങകളുമായി വരും, മറ്റു ചിലപ്പോൾ പേരിനു പോലും ഒന്നും കിട്ടാറില്ല. 




മാങ്ങയെല്ലാം ഒരു പത്രകടലാസ്സിൽ നിരത്തി വച്ച് നേരെ പല്ലു തേയ്ക്കാൻ പോകും. അവിടെ മുത്തശ്ശി ഉമിക്കേരി തയ്യാറാക്കി വച്ചിട്ടുണ്ടാവും. ഉമി കരിച്ചോ മറ്റോ ആണ് ഈ പൊടി ഉണ്ടാക്കുന്നത്. ക്ലോസപ്പിന്റെ മധുരമോർത്തു ഞങ്ങൾ പേസ്റ്റ് എടുക്കാൻ നോക്കിയാൽ മുത്തശ്ശി ശാസിക്കും, "നല്ല വെളുത്ത പല്ല് വരണെങ്കി മുക്കേരിയോണ്ട് തേക്കണം!"... അല്ല, അപ്പൊ പരസ്യത്തിൽ പറയുന്നതോ? ഇങ്ങനെ മനസ്സിലൊർക്കുമെങ്കിലും ചോദിക്കാറില്ല. 


പല്ല് തേപ്പു കഴിഞ്ഞു നേരെ കുളത്തിലേക്ക്‌ പോവണം! കുളിച്ചു ഈറനോടെ അമ്പലദർശനവും കഴിഞ്ഞു അവിടെ നിന്നുള്ള തീർഥവും സേവിച്ചാലെ പ്രഭാതഭക്ഷണം ലഭിക്കു. ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തി വേഷം മാറി തീൻമേശക്കു മുൻപിൽ ഇരിക്കുമ്പോൾ ആവി പറക്കുന്ന ദോശയും ചട്നിയും കിട്ടും. ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ചു കഴിക്കുകയെന്നത് ഞങ്ങളുടെ പതിവാണ്.


ഭക്ഷണം കഴിഞ്ഞാൽ അൽപം ചർച്ചകൾ. അന്ന് എന്ത് കളിക്കണം, ബാലരമ/ബാലഭുമി ആര് ആദ്യം വായിക്കണം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾക്ക് അവിടെ വച്ച് തീരുമാനമെടുക്കും. ക്രിക്കറ്റ്‌, ഒളിച്ചു കളി, 'ചൂടോ തണുപ്പോ' എന്നിങ്ങനെ പലവിധ കളികളിൽ ഉച്ച വരെ ഞങ്ങൾ ഏർപ്പെടും. അവിടെ സഹായത്തിനു വരുന്നവർ ഞങ്ങൾക്ക് 'കുട്ടിപ്പുര' ഉണ്ടാക്കി തന്നിരുന്നു. കഞ്ഞി വച്ചും മണ്ണപ്പം ചുട്ടും പൂക്കൾ കൊണ്ട് അലങ്കരിച്ചും ഞങ്ങൾ ആ പുരയെ ശരിക്കും ഒരു വീട് പോലെയാക്കും. അച്ഛനും അമ്മയും കുട്ടികളും, ടീച്ചറും വിദ്യാർത്ഥികളുമെല്ലാമായി ഞങ്ങളവിടെ നിറഞ്ഞു നിൽക്കും. 


കളിക്കിടയിൽ മാങ്ങ പെറുക്കാനും തിന്നാനുമായി ചെറിയ ഇടവേളകൾ ഉണ്ടാവാറുണ്ട്. ആ സമയത്ത് തൈര് കലക്കുന്ന മുത്തശ്ശിയുടെ അടുത്ത് ചെന്ന് ഒരു കഷ്ണം വെണ്ണ ഒപ്പിക്കാനും മറക്കാറില്ല. ഉച്ച വരെ നീളുന്ന ആദ്യത്തെ സെഷൻ കളികൾ "ഊണായി" എന്ന വിളി കേൾകേണ്ട സമയം അവസാനിക്കും. നെയ്യ് കൂട്ടി ഉരുട്ടിയ ഒരു ഉരുള എല്ലാവരുടെയും കിണ്ണത്തിൽ ഉണ്ടാവും. അത് കഴിഞ്ഞാൽ അടുപ്പിലെ കനൽപ്പുറത്ത് വച്ച ഇരുമ്പ് ചീനച്ചട്ടിയിൽ ഉണ്ടാക്കിയ കായ ഉപ്പേരിയും ഏതെങ്കിലും ഒരു കൂട്ടാനും കൂട്ടി ചോറുണ്ണും. ചക്ക വറുത്തതോ അമ്പലത്തിലെ പ്രസാദമായ പാൽ പായസമോ ചില ദിവസങ്ങളിൽ ഉണ്ടായേക്കും.




ഉച്ചഭക്ഷണം കഴിഞ്ഞാൽ വിശ്രമത്തിന്റെ സമയമാണ്. അകത്തു ഇരുന്നുള്ള കളികളാണ് വെയ്യിലാറുന്നത് വരെ ഞങ്ങൾ കളിക്കുന്നത്. പോലീസും കള്ളനും, നൂറാം കോൽ എന്നൊക്കെ പേരുള്ള കളികളായിരുന്നു ആ സമയത്തിനായി നീക്കി വച്ചത്. വൈകുന്നേരത്തെ ചായക്ക് അമ്മയും മറ്റുള്ളവരും ഒരു വലിയ പാത്രം നിറയെ ചക്കയും മാങ്ങയും മുറിച്ചു വച്ചാലും ഞങ്ങൾ അതെല്ലാം നിമിഷനേരം കൊണ്ട് കാലിയാക്കുമായിരുന്നു. 

നാല് മണി കഴിഞ്ഞാൽ വീണ്ടും മുറ്റത്ത് കളിയ്ക്കാൻ ഇറങ്ങുകയായി. അത് കഴിഞ്ഞു കുളത്തിലേക്ക്‌ ചാടും. നീന്തിയും വെള്ളം കുടിച്ചും മണിക്കൂറുകളോളം ഞങ്ങൾ കുളത്തിൽ അർമാദിക്കും. നീന്താൻ പഠിക്കുന്ന ചെറിയ കുട്ടികൾ തേങ്ങയും കയറും കൊണ്ടുണ്ടാക്കിയ "പേട്" എന്ന് പറഞ്ഞ സാധനത്തിനു മുകളിൽ പൊങ്ങി കിടന്നു കുളത്തിൽ തുഴയുന്നുണ്ടാവും. 


വെള്ളത്തിലേക്ക്‌ ഇറങ്ങിയ കുട്ടികളെ കയറ്റാൻ അമ്മമാർ പാടുപ്പെടും. ഒടുവിൽ എല്ലാവരെയും അനുനയിപ്പിച്ചു വെള്ളത്തിൽ നിന്ന് കയറ്റി അകത്തേക്ക് വിടുമ്പോഴേക്കും നേരമേറെയാകും. അവിടെ നിലത്തു കിണ്ണങ്ങളിൽ ഞങ്ങൾക്കായുള്ള അത്താഴം നിരത്തി വച്ചിട്ടുണ്ടാവും. ഭക്ഷണത്തിന് ശേഷം കയ്യുംകാലും കഴുകി വിളക്കിനു നാമം ചൊല്ലാനിരിക്കണം.



ജപിച്ചത്തിനു ശേഷം കുറച്ചു സമയം വായന, അന്താക്ഷരി എന്നിങ്ങനെ ചില പരിപാടികൾ കഴിയുമ്പോഴേക്കും ഉറക്കം വരും! അന്ന് ഞങ്ങൾ ഉറങ്ങുമ്പോഴേക്കും സമയം ഏതാണ്ട് 8 മണിയൊക്കെയാവുള്ളു. ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ആലോചിക്കാൻ പോലും വിഷമമാകും. 

മാവുകൾ പൂത്തു കണ്ണിമാങ്ങയുണ്ടായി, മധുരമൂറുന്നവയായി മാറുന്നതും കൊടും വേനലിൽ വെന്തുരുകി, പിന്നീട് പേടിപ്പിക്കുന്ന ഇടിയോടു കൂടിയ പുതുമഴ പെയ്യുന്നതിനുമെല്ലാം ഞാൻ എല്ലാ വർഷവും സാക്ഷിയാകാറുണ്ട്. ഒടുവിൽ നിറം മങ്ങിയ പഴയ പുസ്തകങ്ങൾ വലിച്ചെറിഞ്ഞു പുതിയവ വാങ്ങി അതിന്റെ ഗന്ധം ആസ്വദിച്ചു വേനലവധിക്ക് വിഷമത്തോടെ വിരമമിടുകയും ചെയ്യും!



വേനലവധിയെ ഓർമ്മിപ്പിച്ചു തറവാട്ടുമുറ്റത്ത് പൂക്കുന്ന കൊന്നപ്പൂവിലും മെയ്‌ ഫ്ലവറിലും എന്റെയും സഹോദരങ്ങളുടെയും ബാല്യത്തിന്റെ ഗന്ധമുണ്ട്. കച്ചവടക്കാർ മത്സരിച്ചു വില പറഞ്ഞു പറിച്ചെടുത്തു കൊണ്ട് പോവുന്ന ചക്കയും മാങ്ങയും പഴയ കളിക്കൂട്ടുകാരായ ഞങ്ങളെ വിഷമത്തോടെ സ്മരിച്ചിരിക്കും.  

ചെറിയമ്മയോടും അനിയനോടും യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോൾ ഞാൻ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി. എന്താ എന്നെപ്പോലെ നിങ്ങൾക്കും അവിടെ നിന്ന് ഒരു കളിയാരവം കേൾക്കുന്നുണ്ടോ?

1.4.13

എല്ലാം പ്രതിബിംബങ്ങൾ


ഭൂമിതൻ മനോഹാരിത
പൂർണ്ണതയിൽ കാണാൻ
ഇരുട്ടിനെ മറയ്ക്കാൻ
നിലാവ് വരണം പോൽ!

പൗർണ്ണമിയിലുമെന്തിനു
ഓരോ രശ്മിയിലുമായി
ഞാൻ ദർശിക്കുന്നെന്നും
മഹാസൂര്യതേജസ്സിനെ!

അർക്കന്റെ ആർജവത്തിൽ
തിങ്കൾ അലിയുമ്പോൾ,
പൂർണ്ണവും അർദ്ധവും
ഇടയിൽ അമാവാസിയും!

സ്തുതിപദങ്ങൾ ചന്ദ്രന്
ശാപവാക്കുകൾ സൂര്യന്.
എങ്കിലും ആ ശക്തിയിൽ
എല്ലാം പ്രതിബിംബങ്ങൾ! 

വണങ്ങുവാൻ കഴിയുന്നില്ല
വേറൊരു രൂപങ്ങളെയും,
എൻ മുന്നിലെ വെളിച്ചം
അസ്തമിക്കില്ലൊരിക്കലും.

കറുത്തിരുണ്ട ആകാശം
നിശബ്ദതയിൽ ലോകവും
ഒരു നല്ല പ്രഭാതത്തിനായി
ഞാനും കാത്തിരിക്കട്ടെ!

15.3.13

മായാലോകത്തിന്‍ മുഖംമൂടി












ശബ്ദിക്കുന്ന മനസ്സ്
ചലിക്കാത്ത ചുണ്ടുകള്‍
ഞാന്‍ മൂടി വെയ്ക്കുന്നു
എന്നെയും വാക്കുകളെയും!

നീറി പുകയുന്ന ഓര്‍മ്മകള്‍
വിസ്മൃതിയൊരു സ്വപ്നം!
വരണ്ടുണങ്ങിയ ഭൂമിപോല്‍
കണ്ണീരുണങ്ങിയ നയനങ്ങള്‍.

എനിക്ക് സുഖം തന്നെ
എല്ലാം ശുഭം തന്നെ
കേള്‍ക്കേണ്ട വാക്കുകള്‍
നിങ്ങളോട് പറയാനെളുപ്പം.

മദ്യമോ പുകവലിയോ
ഒന്നുമെനിക്കില്ലയെന്നാലും
ഒരു മായാലോകത്തിന്‍
ലഹരിക്കടിമ ഞാന്‍!

ഉന്മത്തതയില്‍ ആറാടി
ദിനങ്ങള്‍ കൊഴിയുമ്പോള്‍
ചിന്തകളൊക്കെ ഹോമിച്ചു
ഞാനെന്ന വികാരജീവി!

തിരിഞ്ഞു നോക്കാന്‍ പേടി
മാന്ത്രികലോകം വെടിയാനും
എനിക്ക് ഞാന്‍ ആവണ്ട
പ്രതിബിംബം മാത്രം മതി!

എന്‍റെ കാര്യം വിട്ടേക്കു
നിങ്ങള്‍ സുഖമായിരിക്കൂ
മുഖംമൂടി അഴിഞ്ഞി
ല്ലെങ്കില്‍
എന്‍ മുഖം പുഞ്ചിരിക്കും!

5.3.13

എന്‍റെ ജല്പനങ്ങള്‍

 
ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. തികച്ചും അപരിചിതമായ ഒരു അന്തരീക്ഷമായിരുന്നു എനിക്ക് ആ സ്ഥലം. പച്ചയും വെള്ളയും നിറമണിഞ്ഞ ചുമരും ഒരു കട്ടിലും ചുറ്റും കുറെ ആളുകളും! അവര്‍ തന്നെത്തന്നെ നോക്കിയിരിക്കുന്നു. ആ മുഖങ്ങള്‍ ഒന്നും തന്നെ തനിക്കു പരിചയമില്ല. ഇവരൊക്കെ എന്താ എന്നെ നോക്കിയിരിക്കുന്നത്? അവരുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പുറത്തേക്കു കണ്ണോടിച്ചു.

പകലാണെങ്കിലും  ആകാശം ഇരുണ്ടിരിക്കുന്നു. മഴക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. എങ്കിലും ഞാന്‍ എങ്ങനെ ഇവിടെ എത്തി? എനിക്ക് എന്ത് സംഭവിച്ചു? കണ്‍പോളകള്‍ക്ക് വല്ലാത്ത കനം തോന്നുന്നുവെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല. പെട്ടന്ന് ഒരു ഇടിമിന്നല്‍ എന്‍റെ നേര്‍ക്ക്‌ വന്നു. ഞാന്‍ പേടിച്ചു ചെവി പൊത്തി. "അയ്യേ! ഇങ്ങനെ പേടിച്ചാലോ?" ആരോ എന്‍റെ അടുത്ത് നിന്ന് പറയുന്ന പോലെ തോന്നി. കിടക്കയ്ക്കരികില്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍. "എന്നെ മനസ്സിലായോ?" അവന്‍ എന്‍റെ സമീപം വന്നിരുന്നു ചോദിച്ചു. ഇവനെന്താ ഇങ്ങനെ ചോദിക്കുന്നത്?

"നിനക്കെന്താ അങ്ങനെ ഒരു സംശയം? എന്‍റെ സ്വപ്നങ്ങള്‍ക്ക് എന്നും നിന്‍റെ രൂപവും ഗന്ധവുമായിരുന്നു." ഞാന്‍ അവനെ നോക്കി പറഞ്ഞു. ഇങ്ങനെയുള്ള സംസാരങ്ങള്‍ അവനു ഇഷ്ടമല്ലായിരുന്നു. എന്നെ വഴക്ക് പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചുവെങ്കിലും അത് സംഭവിച്ചില്ല. മറുപടി ഒരു ചിരിയില്‍ ഒതുക്കി അവന്‍ എന്നെ തന്നെ നോക്കി ഇരുന്നു. അവന്‍റെ ചിരി പലപ്പോഴും എനിക്ക് ഒരു ആശ്വാസമാണ്. എല്ലാം ശരിയാകും എന്നൊരു ശുഭാപ്തി വിശ്വാസം ആ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട്.

"ഇത് ഏതാ സ്ഥലം? ഞാന്‍ എങ്ങനെയാ ഇവിടെ എത്തിയത്? എന്നെ എന്തിനാ ഇവരൊക്കെ ഇങ്ങനെ നോക്കിയിരിക്കുന്നത്?" സംശയങ്ങള്‍ ഞാന്‍ എപ്പോഴും അവനോടാണ് ചോദിക്കാറുള്ളത്. "നീ ഇപ്പൊ അതൊന്നും ആലോചിക്കണ്ട. നല്ല കുട്ടിയായി ഇവിടെ കിടന്നോ!" അവന്‍ അങ്ങനെയാണ്, ഒന്നും വ്യക്തമായി പറയാറില്ല.

"അല്ലെങ്കിലും എനിക്കറിയാം നീ ഒന്നും പറയില്ലെന്ന്! നീ എങ്ങനെ ഇവിടെ എത്തി? നിനക്കിന്നു ജോലി ഇല്ലേ?" ഉത്തരങ്ങള്‍ കിട്ടില്ലെന്നറിഞ്ഞിട്ടും ഞാന്‍ പിന്നെയും ചോദിച്ചു. അവനു ദൂരെ ഒരു സ്ഥലത്താണ് ജോലി, നിന്ന് തിരിയാന്‍ സമയമില്ല എന്നൊക്കെയാണ് എന്നും പറയാറുള്ളത്. "ഞാന്‍ പറഞ്ഞിട്ടില്ലേ നിനക്ക് ഒരു ആവശ്യം വരുമ്പോള്‍ ഞാന്‍ എവിടെയാണെങ്കിലും എത്തുമെന്ന്!" എന്‍റെ കൈ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഓര്‍മ്മ വരുന്നേ ഇല്ല! വാക്കുകള്‍ കൊണ്ട് മായ കാണിക്കാന്‍ പണ്ടേ അവന്‍ മിടുക്കനാണ്. ചിലപ്പോള്‍ ഈ പറഞ്ഞത് ശുദ്ധനുണയാകും. അവന്‍റെ നുണകള്‍ വിശ്വസിക്കാന്‍ ഞാന്‍ മാത്രമേ തയ്യാറാവുള്ളൂ.

പുറത്തെ മഴയുടെ ശക്തി കൂടി വരികയാണ്‌. ക്യാമറയുടെ ഫ്ലാഷ് പോലെ മിന്നലും, ചെവി പൊട്ടുമാറുച്ചത്തില്‍ ഇടിമുഴക്കവും ഉണ്ട്. അവന്‍ അടുത്തുള്ളതുകൊണ്ട് പേടി തോന്നിയില്ല. അവന്‍ ഇത്ര അടുത്ത് വന്നിരുന്നിട്ട് കാലമേറെയായി. "ഞാന്‍ വരുമ്പോള്‍ ഒരു സുന്ദരിയെ കണ്ടു. എന്താ ഭംഗി, നോക്കി നിന്ന് പോയി!" ഒരു കുസൃതി ചിരിയോടെ അവന്‍ പറഞ്ഞു. കാണുന്ന പെണ്ണുങ്ങളെയൊക്കെ വായ്നോക്കി അവരുടെ ഭംഗി എന്‍റെ  അടുത്ത് വിവരിക്കലാണ് അവന്‍റെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവന്‍ ഓരോരുത്തരെ വര്‍ണ്ണിക്കുമ്പോഴും ഞാന്‍ മുഖം വീര്‍പ്പിക്കണം.അപ്പോള്‍ അവന്‍ പറയും 'നിന്‍റെ മുഖം ദേഷ്യം വരുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്'.

ഇനി ഒരിക്കലും എന്നെ കാണില്ല എന്ന് പറഞ്ഞിട്ട് അവന്‍ എന്തിനാ എന്‍റെ അടുത്തേക്ക് വീണ്ടും വന്നത്? ഇങ്ങോട്ട് വരുമ്പോള്‍ ആരും അവനെ എതിര്‍ത്തില്ലേ? എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ? അല്ല,ഞാന്‍ അവനോടല്ലേ ദേഷ്യം കാണിക്കേണ്ടത്! എന്നെ ഏതോ അഗാധഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു അവന്‍ ഓടി രക്ഷപ്പെട്ടില്ലേ! പിന്നെ എന്ത് സംഭവിച്ചു? ഒന്നും ഓര്‍മ്മ വരുന്നില്ല. പക്ഷെ എനിക്ക് അവനോടു ദേഷ്യമില്ല. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.

എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ശരീരം വല്ലാതെ തളര്‍ന്നിരിക്കുന്നു. "എണ്ണീക്ക്, നമുക്ക് പുറത്ത് ഒന്ന് നടന്നിട്ട് വരാം." അവന്‍റെ ശബ്ദം! "വയ്യ... " ഞാന്‍ ദയനീയമായി മറുപടി പറഞ്ഞു. "എന്നാല്‍ ഞാന്‍ പോകുന്നു" അതും പറഞ്ഞു അവന്‍ അപ്രത്യക്ഷനായി.

"അയ്യോ പോവല്ലേ!" ഞാന്‍ അലറി വിളിച്ചു. എന്നെ  ഇവിടെ കുറെ അപരിചിതരുടെ നടുവിലാക്കി അവന്‍ എങ്ങോട്ടാ പോയത്? എപ്പോഴും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് ഒരു ചെറിയ കാര്യത്തിന് എന്തിനാ പിണങ്ങിയത്. "ഞാന്‍ പിന്നെയും ഒറ്റക്കായി." സങ്കടം സഹിക്കാതെ ഞാന്‍ വിങ്ങി പൊട്ടി.

"നീയെന്താ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്? ഞാന്‍ നിന്‍റെ അമ്മയല്ലേ! പിന്നെ കുറെ ബന്ധുക്കളും ഇവിടെ തന്നെ ഉണ്ടല്ലോ. നീയരോടാ ഈ ഒറ്റയ്ക്ക് പറയുന്നത്. എന്റീശ്വരാ ഈ കുട്ടിടെ മനസ്സ് വേഗം ശരിയാക്കി തരണേ. " എന്‍റെ അടുത്തിരുന്നു ഒരു സ്ത്രീ വിലപിക്കുന്നു. അപ്പോഴും എന്‍റെ കണ്ണുകളും വിരലുകളും  ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. 



(ആദ്യമായി ഒരു ചെറുകഥ എഴുതാന്‍ ശ്രമം നടത്തിയതാണ്. പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടി കാണിക്കുമെന്നു വിശ്വസിക്കട്ടെ!)

1.3.13

നിന്‍ കുഞ്ഞനിയത്തി



ഒരമ്മ പെറ്റ മക്കളല്ല,
ഒരു കൂരക്കു കീഴിലല്ല,
കുടുംബവേരുകള്‍ ഇല്ല,
എങ്കിലുമെന്‍ സഹോദരന്‍!

രക്തബന്ധം അല്ലെങ്കില്‍
മറ്റൊരു വ്യാഖ്യാനം!
പരിമിതികള്‍ തീര്‍ത്തു
സമൂഹത്തിന്‍ കണ്ണുകള്‍.

എന്‍റെയൊരു വിളി മതി
എവിടെയും മറുപടിയുറപ്പ്.
ഒരുകെട്ടു കഥകളുമായി
വായാടികളാകും ഞങ്ങള്‍.

കാലിടറുമ്പോള്‍ കൈത്താങ്ങ്
കരളലിയുമ്പോള്‍ കനിവായി,
സ്നേഹത്തിന്‍ ഉറവിടമായി
നന്മയെഴും ജ്യേഷ്ഠനായി!

നഷ്ടപ്പെടാന്‍ എനിക്ക് വയ്യ
നിന്‍ സാന്ത്വനസ്പര്‍ശം.
മരിക്കും വരെ ജീവിക്കണം
നിന്‍ കുഞ്ഞനിയത്തിയായി!

21.2.13

വന്നോ ആ ടെലിഗ്രാം?

മരണമെന്നത് നമ്മെ വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഇനിയില്ലയെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും അംഗീകരിക്കാന്‍ നമുക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ മരണവീട് ശോകമൂകമാകും. ആറു വര്‍ഷം മുന്‍പ് എന്‍റെ വല്യച്ചന്‍ (അമ്മയുടെ അച്ഛന്‍) മരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പക്ഷെ അദ്ദേഹം മരിച്ചപ്പോഴാണ് ഞങ്ങള്‍ വീട്ടുകാര്‍ അദ്ദേഹം ജനങ്ങളുടെ ഇടയില്‍ ഇത്രയധികം പ്രിയപ്പെട്ടവനാണെന്നറിയുന്നത്. ഒരിക്കലും അദ്ദേഹം തന്‍റെ പ്രശസ്തിയെക്കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല.

വല്യച്ചന്‍റെ ഭൗതികശരീരത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോളേജില്‍ നിന്നും ഞാന്‍ അമ്മാവന്റെ വീട്ടില്‍ എത്തിയപ്പോള്‍ എനിക്ക് കാണാനായത് ഒരു ജനസാഗരത്തെയാണ്. സമൂഹത്തിന്‍റെ നാനതുറകളില്‍പ്പെട്ട ഒരുപാട് പേര്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയിരുന്നു. അതില്‍ രാഷ്ട്രീയക്കാരും സാമൂഹികപ്രവര്‍ത്തകരും മുതല്‍ കൂലി തൊഴിലാളികള്‍ വരെയുണ്ട്. പിറ്റേന്ന് പത്രങ്ങളൊക്കെ വലിയ വാര്‍ത്തയാക്കി അദ്ദേഹത്തിന്റെ മരണവാര്‍ത്ത കൊടുത്തു. കേരള സീനിയര്‍ സിറ്റിസന്‍ ഫോറം എന്ന വയോജനസംഘടനയുടെ സ്ഥാപക പ്രസിഡണ്ട്‌ എന്നതോടൊപ്പം പത്രത്തിലെ സ്ഥിരം എഴുത്തുക്കാരന്‍ എന്ന രീതിയിലും മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

സംസ്കാരം കഴിഞ്ഞു നാട്ടുകാരും, അടുത്ത ദിനം രാവിലെ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ അമ്മയുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വിളി, "ഞങ്ങള്‍ അങ്ങോട്ട്‌ ഒരു കമ്പി അയച്ചിടുണ്ട്!"... ഔദ്യോഗിക അനുശോചനം എന്ന രീതിയില്‍ ടെലിഗ്രാം അയച്ചുവെന്നാണ് അവര്‍ ഉദേശിച്ചത്. കമ്പിയെന്നാലെന്താണെന്നു പലര്‍ക്കും ഇനി അറിയണമെന്നില്ല. 




അമ്മ കമ്പിയുടെ കാര്യം എന്നോട് സൂചിപ്പിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പടങ്ങളിലെ രംഗങ്ങളാണ്.  പോസ്റ്റ്‌ മാനിനു പിന്നാലെ ഒരു ജാഥക്കുള്ള ആളുകള്‍ ഒരു വീടിനു മുന്‍പിലെത്തുന്നതും വിറയാര്‍ന്ന കൈകളോടെ കമ്പി വാങ്ങി വായിച്ചു നെഞ്ചത്തടിച്ചു കരയുകയും ചെയ്യുന്ന വികാരനിര്‍ഭരമായ ദൃശ്യങ്ങള്‍ ഓര്‍ത്തു.

കമ്പി അയക്കുന്നത് വിവരം പെട്ടന്ന് അറിയിക്കാനാണ്. മന്ത്രിമാരടക്കം എല്ലാവരും ഫോണിലൂടെയാണ്  അമ്മാവന്മാരെ അനുശോചനങ്ങള്‍ അറിയിക്കുന്നത്. അടുത്ത പ്രഭാതത്തിലും കമ്പി വന്നില്ല. എല്ലാ ദിവസവും അമ്മയുടെ ഓഫീസില്‍ നിന്ന് വിളിച്ചു അന്വേഷിക്കും, "കമ്പി കിട്ടിയോ?"... ഇല്ലെന്നു പറഞ്ഞു അമ്മ ഫോണ്‍ വെക്കും. ഏതാണ്ട് ഒരാഴ്ച്ച ഇതേ കലാപരിപാടി തുടര്‍ന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി! 7-8 ദിവസത്തിന് ശേഷം, പോസ്റ്റ്‌ മാന്‍ 'കമ്പിയുമായി' വന്നു. ഞങ്ങള്‍ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആ കമ്പി ഒപ്പിട്ടു വാങ്ങിയ ശേഷം അമ്മ എനിക്ക് കാണിച്ചു തന്നു. ഒരു കൊച്ചു കടലാസ്സില്‍ ഒറ്റ വരിയില്‍ അനുശോചനം അറിയിക്കുന്നുവെന്നാണ് അതിലെ ഉള്ളടക്കം.

ടെലിഗ്രാം തന്നു പോസ്റ്റ്‌ മാന്‍ പോയപ്പോള്‍ അമ്മ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു, " ഹോ! അങ്ങനെ കമ്പി കിട്ടി." മരണവീടാണെന്നു മറന്നു ഒരു നിമിഷം ആ വീട്ടില്‍ പൊട്ടിച്ചിരി ഉയര്‍ന്നു!
 

4.2.13

ഞാനിതാ വീണ്ടും



എഴുതാനറിയാതെ
വിവരിക്കാനറിയാതെ
ശബ്ദിക്കാനാകാതെ
ഞാന്‍ തരിച്ചിരുന്നു!

എന്നെ നോക്കി ചിരിച്ചു
ഈ സ്വാര്‍ത്ഥലോകം!
വിതുമ്പാനാകാതെ
ഞാന്‍ വിറച്ചു പോയി.

എന്‍ വാക്കുകള്‍
എങ്ങോ പോയ്‌ മറഞ്ഞു.
മായുന്ന സ്വപ്‌നങ്ങള്‍
മറയുന്ന ചിന്തകള്‍!

ഞാന്‍ മനസ്സിലോതി
എനിക്കാവില്ല ലോകമേ!
യവനികയ്ക്കുളില്‍ നിന്ന്
പിന്നെയും കണ്ണോടിച്ചു!

"ഇനിയും നീ എഴുതുക
നിന്‍റെ ദിനം വിദൂരമല്ല"
ഒരു പരിചിതശബ്ദം,
സുഹൃത്തെന്നു വിളിപ്പേര്!

തുടങ്ങാന്‍ ഒടുങ്ങണം
എഴുതി തെളിയണം.
തിരശീല മാറ്റി
ഞാനിതാ വീണ്ടും!

24.1.13

കള്ളം പറയാത്ത മനുഷ്യൻ



അവന്‍ ഒരിക്കലും അവളെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അവന്റെ കണ്ണുകള്‍ അവളെ പ്രണയിക്കുന്നതായി തോന്നി. ആ നയനങ്ങള്‍ അവള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. അവന്റെ കണ്ണുകളില്‍ നോക്കി ഇരിക്കുമ്പോള്‍ സ്വയം ഇല്ലാതാകുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.

ഒരു മഴക്കാലവും ശിഷിരകാലവും വേനലും അവര്‍ പറയാതെ പ്രണയിച്ചു. ഒരു വര്‍ഷത്തിനു ശേഷം അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു, "നിനക്ക് ഏറെ പ്രിയപ്പെട്ട ഈ കണ്ണുകളെ ആരാധിക്കുന്ന ഒരുവള്‍ എനിക്കുണ്ട്. അവളാകും എന്റെ ജീവിതസഖി.പക്ഷെ നീ എന്നും എനിക്ക് ഏറ്റവും നല്ല കൂട്ടുകാരി ആണ്."

അവന്‍റെ വാക്കുകള്‍ കേട്ട് നിര്‍നിമേഷയായി അവന്‍റെ കണ്ണുകളിലേക്കു നോക്കി നില്‍ക്കാനേ അവള്‍ക്കു സാധിച്ചുള്ളൂ. അവനെ ഇന്നും അവള്‍ പ്രണയിക്കുന്നു, കാരണം ആ കണ്ണുകളെ കള്ളം പറഞ്ഞുള്ളൂ അവന്‍ എന്നും ഒരു കള്ളം പറയാത്ത മനുഷ്യൻ!


(പണ്ടൊരിക്കല്‍ മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മിനി കഥ മത്സരത്തിനു വേണ്ടി എഴുതിയത്.)
 

15.1.13

പുനര്‍ജ്ജന്മം: എന്‍റെ സ്വപ്നലോകം



ഈ ജന്മം എത്ര സുന്ദരം,
ഇനി എന്തിനു വേറൊന്ന്‌?
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല,
എങ്കിലും എനിക്ക് വേണം!

സ്വതന്ത്രമായി നടക്കാന്‍
ഉച്ചത്തില്‍ സംസാരിക്കാന്‍,
പെണ്ണെന്നു അഭിമാനിക്കാന്‍,
വേണം പുനര്‍ജ്ജന്മം!

പൊട്ടിച്ചെറിഞ്ഞ സ്വപ്‌നങ്ങള്‍
ശപിക്കാതെ പൊഴിച്ച പുഞ്ചിരി
മായ്ക്കാന്‍ ശ്രമിക്കാതെ
മറക്കാന്‍ കഴിയാതെ!

ശബ്ദിക്കുന്ന ഈ വാക്കുകളെ
നിങ്ങള്‍ വ്യഖ്യാനിക്കൂ!
ഞാന്‍ കാണുന്ന അര്‍ത്ഥം
എന്‍റെ മാത്രം സ്വപ്നലോകം!

7.1.13

നിലമ്പൂര്‍ പാട്ടുത്സവം: ഒരു ഓര്‍മ്മകുറിപ്പ്

പത്തു വര്‍ഷം മുന്‍പു ആ ഗ്രാമത്തില്‍ നിന്ന് തൊട്ടടുത്തുള്ള നാട്ടിലേക്ക് ഞങ്ങളുടെ കുടുംബം പറിച്ചു നട്ടുവെങ്കിലും എല്ലാ കൊല്ലത്തെയും പോലെ എന്റെ മനസ്സ് ഇന്ന് ആ അമ്പലപറമ്പിലാണ്. ഇന്നാണ് നിലമ്പൂര്‍ വലിയ കളംപാട്ട്. എന്‍റെ ബാല്യകാലത്തെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങള്‍ വര്‍ഷം തോറും നടന്നു വരുന്ന ഒരാഴ്ച നീളുന്ന കളംപാട്ടാണ്.

നിലമ്പൂര്‍ കോവിലകത്തിന്റെ കുടുംബക്ഷേത്രമായ വേട്ടെക്കൊരുമകന്റെ അമ്പലത്തിലാണ് കളംപാട്ടെന്ന ഉത്സവം നടക്കുന്നതെങ്കിലും നാട് മുഴുവന്‍ ഈ ആഘോഷത്തില്‍ പങ്കു ചേരും. ഇന്നത്തെ കമ്മ്യൂണിസം പറയുന്ന പോലെ ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന തത്വം പഴയകാലം തൊട്ടേ ഈ പാട്ടുല്‍സവത്തില്‍ സര്‍വാണി സദ്യ എന്ന പേരില്‍ നടത്തി പോരുന്നു. കളംപാട്ടിനു മുന്നോടിയായി കൊടിമരം നാട്ടുന്നതിനുള്ള മുള ആദിവാസികള്‍ കൊണ്ട് വരുന്നു. ഏഴു ദിവസം നീളുന്ന പാട്ടുത്സവം തീരുന്നത് വരെ അമ്പലത്തിനു മുന്‍പില്‍ അവര്‍ കുടില്‍ കെട്ടി താമസിക്കുന്നു. വലിയ കളംപാട്ടിന്റെ ദിവസം സദ്യ കഴിഞ്ഞു ഇവര്‍ക്ക് തിരിച്ചു കാട്ടിലേക്ക് പോകുമ്പോള്‍ അടുത്ത വര്‍ഷം വരെ പട്ടിണി കൂടാതെ ഭക്ഷിക്കാനുള്ള ചോറ് ഇവിടുന്നു നല്‍കുന്നു. ഒടുവില്‍ "ആഹാരം മതിമതിയെ" എന്ന് പറഞ്ഞു നിറഞ്ഞ മനസ്സോടെ അവര്‍ കാട്ടിലേക്ക് മടങ്ങുന്നു. ഐതിഹ്യപ്രകാരം വേട്ടെക്കൊരുമകനെ നമ്പോല കോട്ടയില്‍ നിന്ന് നിലമ്പൂരെക്ക് ക്ഷണിച്ച കോവിലകത്തെ തമ്പുരാന് മുന്‍പില്‍ ദേവന്‍ ഒരു നിബന്ധന വച്ചത്  കാട്ടിലെ തന്‍റെ  മക്കള്‍ക്ക്‌ എല്ലാ വര്‍ഷവും ഒരു ദിവസം വയറു നിറയെ ഭക്ഷണം നല്‍കണം എന്നയിരുന്നെത്രേ! കാട്ടിലേയും നാട്ടിലെയും മക്കള്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന കാഴ്ചയാണ് ഇന്നത്തെ സര്‍വാണി സദ്യയില്‍ കാണാന്‍ കഴിയുന്നത്.


കോവിലകത്തിന്റെ പരിസരത്തുള്ള ഒരു കൊച്ചു വാടകവീട്ടിലാണ് ഞാനും എന്റെ കുടുംബവും നിലമ്പൂര്‍ എന്ന നാട്ടില്‍ ആദ്യം താമസിച്ചത്. പാട്ടുത്സവം തുടങ്ങുമ്പോള്‍ ദൂരെ ദേശങ്ങളില്‍ താമസിക്കുന്ന അംഗങ്ങള്‍ കോവിലകങ്ങളിലേക്ക് എത്തുകയും ഒരാഴ്ചക്ക് ശേഷം ആ മണിമാളികകള്‍ വീണ്ടും ശൂന്യമാവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ച ആണ്. തൃശൂരിലെയും വള്ളുവനാടിലെയും പോലെ ഉത്സവങ്ങള്‍ ആനകളുടെ എണ്ണം നോക്കി കേമത്തം നിശ്ചയിക്കുന്ന സമ്പ്രദായം മലബാറിലും ഏറനാടിലും ഇല്ലാത്തതുകൊണ്ട് നിലമ്പൂര്‍ പാട്ടിനു ഒരു ആന മാത്രമേ ഉണ്ടാകാറുള്ളൂ. ആനക്ക് ഏഴു ദിവസവും വൈകുന്നേരം ചോറ് കൊടുക്കുന്നത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിനു മുന്‍പിലെ അഗ്രശാലക്ക് സമീപമാണ്. പാപ്പാന്മാര്‍ ഉരുളിയിലെ ചോറ് വലിയ ഉരുളകളാക്കി ആനവായില്‍ വച്ച് കൊടുക്കുന്നത് കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ നോക്കി നിന്നിടുണ്ട്. രാവിലെ നട തുറക്കുമ്പോഴും ഓരോ പൂജ ആരംഭിക്കുമ്പോഴും കഴിയുമ്പോഴും ക്ഷേത്രത്തില്‍ ഈ ദിവസങ്ങളില്‍ കതിന വെടി പൊട്ടിക്കാറുണ്ട്. അന്നും ഇന്നും വെടിയൊച്ച എന്നെ ഞെട്ടിക്കാറുണ്ട് എന്ന സത്യം ഞാന്‍ മറച്ചു വക്കുന്നില്ല.

കളംപാട്ടിന്‍റെ വന്യമായ സൗന്ദര്യവും തീക്ഷ്ണതയും രാത്രിയാണ്‌ ദൃശ്യമാകുന്നത്. പഞ്ചവര്‍ണ്ണപൊടികള്‍ കയ്യിലെടുത്ത് ചുരികയും അമ്പും കയ്യിലേന്തിയ വേട്ടെക്കരന്റെ മനോഹരമായ കളം വരയ്ക്കുന്ന കുറുപ്പന്മാരെ ഞാന്‍ മനസ്സുകൊണ്ട് എപ്പോഴും നമിക്കാറുണ്ട്. പതിഞ്ഞ താളത്തില്‍ കൊട്ടുന്ന ചെണ്ടയുടെ ശബ്ദത്തില്‍ ചുവന്ന പട്ടും ചിലമ്പും അണിഞ്ഞ വെളിച്ചപാട് (കോമരം) കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും. സാധാരണ ചടങ്ങുകള്‍ക്ക് പുറമേ ചിലദിവസങ്ങളില്‍ തായമ്പകയും പഞ്ചവാദ്യവും പന്തീരായിരം നാളികേരമേറും നടക്കാറുണ്ട്.  വെളിച്ചപ്പാട് ഒറ്റയിരിപ്പില്‍ പന്തീരായിരം നാളികേരമെറിയുന്നത് കാഴ്ചക്കാരില്‍ അത്ഭുതം ജനിപ്പിക്കും.


ക്ഷേത്രത്തിനു പുറത്ത് നഗരവും പാട്ടുത്സവം ആഘോഷിക്കും. നിലമ്പൂര്‍ പാട്ട് എന്നാല്‍ പണ്ട് ഞങ്ങള്‍ക്ക് ബലൂണും പൊരിയും വളയും മാലയും വാങ്ങാനുള്ള കാലമാണ്. ആദ്യമൊക്കെ നിലമ്പൂരിലെ കോവിലകം റോഡ്‌ എന്ന ചെറിയ സ്ഥലത്ത് ഒതുങ്ങി നിന്ന വഴിവാണിഭം ഇന്ന് നഗരത്തില്‍ മുഴുവനായും വ്യാപിച്ചു. മരണക്കിണറിന്റെ ഭീകരതയും യന്ത്ര ഊഞ്ഞാലിന്റെ വലിപ്പവും കണ്ടു ആദ്യമായി ഞാന്‍ അത്ഭുതപ്പെട്ടത് "പാട്ടങ്ങാടിയില്‍" വച്ചാണ്.


ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള നിലമ്പൂരിന്റെ വളര്‍ച്ചയ്ക്കിടയില്‍ പാട്ടുല്സവതിന്റെയും മുഖം മിനുക്കപ്പെട്ടു. ഷോപ്പിംഗ്‌ ഫെസ്റ്റിവലും സാംസ്‌കാരിക സമ്മേളനവും കലസന്ധ്യകളുമായി ഒരു മാസത്തിലധികം നീണ്ടു നില്‍കുന്ന ആഘോഷങ്ങളില്‍ നഗരം ആറാടുമ്പോള്‍ ജാതിമതഭേദമന്യേ എല്ലാ ജനങ്ങളും അതില്‍ പങ്കു കൊള്ളുന്നു. നിലമ്പൂര്‍ പാട്ടുത്സവദൃശ്യങ്ങള്‍ ലോക്കല്‍ ചാനലില്‍ മാത്രം കണ്ടു കൊണ്ട് ഞാനും പഴയ ഓര്‍മ്മകളിലേക്ക് ഒന്നുകൂടെ ഇറങ്ങി ചെല്ലട്ടെ! എല്ലാ നിലമ്പൂര്‍ നിവാസികള്‍ക്കും എന്റെ പാട്ടുല്‍സവശംസകള്‍...