11.4.15

തുഞ്ചന്റെ മണ്ണിലെത്തുന്നതിനു മുമ്പത്തെ ചിന്തകള്‍



ഇന്നു വായനക്കാരില്ല, എല്ലാവരും എഴുത്തുകാരാണ്‌ - ഏപ്രില്‍ 12നു തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ബ്ലോഗേഴ്‌സ്‌ മീറ്റിനു ക്ഷണിക്കാനായി സാബു കൊട്ടോട്ടി വിളിച്ചപ്പോള്‍ പറഞ്ഞ വാചകമാണിത്‌. സത്യമാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഏപ്രിലിലെ ഉരുകുന്ന ചൂടില്‍ നിന്നും രക്ഷപ്പെട്ടു തുഞ്ചന്റെ മണ്ണില്‍ ഒത്തു കൂടിയപ്പോള്‍ ധാരാളം എഴുത്തുകാരും വായനക്കാരുമുണ്ടായിരുന്നു. ബ്ലോഗെഴുത്ത്‌ ഒരു കലയായും തപസ്സായും ആത്മാര്‍ഥമായി കൊണ്ടു നടക്കുന്ന പല മുഖങ്ങളെയും ഞാന്‍ അവിടെ കണ്ടു.

ഫേസ്‌ബുക്ക്‌ എന്ന മാധ്യമമില്ലെങ്കില്‍ ഞാനടക്കമുളള ബ്ലോഗര്‍മാരെ ആരും അറിയുമായിരുന്നില്ല എന്നതു വാസ്‌തവം തന്നെയാണ്‌. പക്ഷെ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഇന്നു നിലനില്‍ക്കുന്നതു ഗ്രൂപ്പിസമെന്ന വൃത്തികെട്ട പ്രവണതയാണ്‌. ഫേസ്‌ബുക്കിലെ രണ്ടു പ്രബല ബ്ലോഗര്‍ കൂട്ടായ്‌മകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പലപ്പോഴും ബ്ലോഗുകളുടെ വളര്‍ച്ചയെ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. തമാശയെന്തെന്നാല്‍ ഈ രണ്ടു ഗ്രൂപ്പിനും പേര്‌ ഒന്നു തന്നെയാണ്‌്‌. ഒരു കൂട്ടായ്‌മയുടെ സഹകരണമുളള പരിപാടിക്കു മറ്റൊന്നു കൂടെ കൂടില്ല. തമ്മില്‍ പരിഹാസവും പാരവെയ്‌പ്പും. ഒന്നു ചെയ്യുന്നതു പോലെ തന്നെ മറ്റേതും അനുകരിക്കും. അവരെ വിശ്വസിക്കരുതെന്നു ഇരുവരും ഉപദേശിക്കും. ഇത്തരം പ്രവണതകള്‍ ഏതൊരു പുതിയ ബ്ലോഗറേയും ചിന്താകുഴപ്പത്തിലാക്കാം. ഞാന്‍ അനുഭവസ്ഥയാണ്‌.

ആദ്യമായി കൂടിയ ബ്ലോഗ്‌ കൂട്ടായ്‌മയില്‍ നിന്നും മറ്റേ സംഘത്തെക്കുറിച്ചു മോശമായ പരാമര്‍ശങ്ങള്‍ കേട്ടു. ഞാന്‍ വിശ്വസിച്ചു. പിന്നീട്‌ മറ്റേതില്‍ പോയപ്പോഴാണ്‌ തിരിച്ചു അവര്‍ ചിന്തിക്കുന്നതും ഇതു തന്നെയാണെന്നു കണ്ടത്‌. പിന്നീടു മനസ്സിലായി രണ്ടിലും വലിയ കഴമ്പില്ലെന്ന്‌. ഇപ്പോള്‍ ഇതില്‍ രണ്ടിലും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കാറില്ലെന്നതും ഖേദകരമായ ഒരു വസ്‌തുതയാണ്‌. ഒരു കൂട്ടായ്‌മ പ്രോത്സാഹിപ്പിച്ച മെബൈല്‍ ആപ്പ്‌ മറ്റവര്‍ തിരിഞ്ഞു നോക്കിയില്ല. വളരെ നല്ല ഒരു സംരംഭമായിട്ടു പോലും സഹകരണമനോഭാവമില്ലാതിരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നും. നാളെ നടക്കുന്ന ബ്ലോഗേഴ്‌സ്‌ കൂട്ടായ്‌മയ്‌ക്കായി ഓടി നടക്കുന്നത്‌ രണ്ടാമത്തെ ഗ്രൂപ്പിലുളളവരാണ്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ ആദ്യ സംഘത്തിലുളള മിക്കവരും നിസ്സഹകരണത്തിലാണ്‌.

വര്‍ഷങ്ങളായി നിര്‍ജീവമായ പല ബ്ലോഗുകളുണ്ട്‌. ഒറ്റ പോസ്‌റ്റില്‍ മരണം വരിച്ചവയുമുണ്ട്‌. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഒറ്റക്കെട്ടായുളള കൂട്ടായ്‌മകള്‍ വേണം. അതിനു ഗ്രൂപ്പുകളുടെ അംഗത്വം നോക്കാതെ എല്ലാത്തിലും അഭിപ്രായം രേഖപ്പെടുത്തുന്ന അജിത്തേട്ടനെപ്പോലെയുളള വായനക്കാരും വേണം.  

4.4.15

നാട്ടുവൈദ്യ ഡോക്ടറാന്റി


തീരെ വയ്യ. ശരീരം മുഴുവന്‍ ഒരു വിറ. നല്ല ക്ഷീണം- രോഗി ക്ഷീണിച്ച കണ്ണുകളോടെ പറഞ്ഞു തുടങ്ങി. എല്ലാം അനുഭാവപൂര്‍വം കേട്ട ഡോക്ടര്‍ അകത്തേക്കു പോയി. ഒരു വലിയ മരുന്നു ലിസ്‌റ്റോ അല്ലെങ്കില്‍ വീട്ടില്‍ ചെലവാവാതെയിരിക്കുന്ന സാമ്പിളുകളോ പ്രതീക്ഷിച്ചിരുന്ന രോഗി ഡോക്ടറെ കണ്ടു ഞെട്ടി. കൈയില്‍ ഒരു നാരങ്ങ.
വീട്ടില്‍ ഉണ്ടായതാണ്. ഇതു പിഴിഞ്ഞു കുടിച്ചാല്‍ മതി. എല്ലാം മാറിക്കോളും - ഡോക്ടര്‍ നാരങ്ങ നീട്ടി കൊണ്ട് രോഗിയോടു പറഞ്ഞു. രണ്ടു പേരുടെയും മുഖത്തു പുഞ്ചിരി.
ഈ ഡോക്ടര്‍ പ്രകൃതിചികിത്സകയൊന്നുമല്ല, ഒന്നാന്തരം എം.ബി.ബി.എസുകാരി. വീടിനടുത്തുളള ഇവരെ ഞങ്ങള്‍ അയല്‍ക്കാര്‍ ഡോക്ടറാന്റി എന്നാണു വിളിക്കുന്നത്. മരുന്നു കഴിയുന്നതും കുറച്ചേ കൊടുക്കാറുളളൂ. നാട്ടുവൈദ്യത്തിലാണ് വിശ്വാസം. നാരങ്ങയും നെല്ലിക്കയും കഞ്ഞിയും പയറുമെല്ലാം മരുന്നുകളാണ്.
എന്തു കൊണ്ടു ഈ നല്ല കാര്യം വാര്‍ത്തയായി കൊടുക്കുന്നില്ലയെന്ന ചോദ്യത്തിനു ഡോക്ടറാന്റിക്കു ഉത്തരമുണ്ട്: ഞാന്‍ ഒരു മെഡിക്കല്‍ സംഘടനയുടെ ആജീവനാന്ത അംഗമാണ്. അതു കൊണ്ട് സംഘടനയെ മറികടന്നു വാര്‍ത്ത കൊടുക്കുന്നതു ശരിയല്ല.
പുറത്തിറങ്ങുമ്പോള്‍ ഒരു കെട്ടു കരുവേപ്പിലയുമായി ഒരു വയോധിക കാത്തു നില്‍ക്കുന്നു. മകളുടെ അസുഖത്തെക്കുറിച്ചു ആവലാതിപ്പെടുന്നു. 'പേടിക്കണ്ട താത്ത... കഞ്ഞിവെളളം ഉപ്പിട്ടു കുടിക്കാന്‍ പറ മോളോട്. പിന്നെ എന്നെ വിശ്വസിച്ചാല്‍ മാത്രം മതി.'

15.3.15

മഴയ്ക്ക് ഒരു ആമുഖം



വേനല്‍ മഴ... പ്രതീക്ഷകള്‍ക്കു ചിറകേകി പെയ്തു കൊണ്ടിരിക്കുന്നു. എനിക്കു മുന്‍പില്‍ 'മനുഷ്യന് ഒരു ആമുഖം' പുസ്തകം. ആരും തുറക്കാത്ത ആ താളുകള്‍ക്കും ആദ്യമായി പെയ്യുന്ന മഴയ്ക്കും ഒരേ ഗന്ധം.
മഴ സമ്മാനിക്കുന്ന സ്വപ്‌നങ്ങള്‍, ഏകാന്തത, വിചാരങ്ങള്‍... എല്ലാത്തിനേയും ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ ലോകത്ത്  വെറുക്കുന്ന വസ്തക്കളുടെ എണ്ണം നന്നേ കുറവാണ്. എന്നെ ഇഷ്ടപ്പെടാത്തവരുടെ പേരുകള്‍ എടുത്താല്‍ അതു ധാരാളമുണ്ടാകും.
ഞാനും മഴ പോലെയാണോ? ഇല്ലാത്ത സമയത്ത് എന്നെ ഓര്‍ക്കുകയും ഉളളപ്പോള്‍ മുഖം കറുപ്പിച്ചു നോക്കുകയും ചെയ്യുന്നവരാണോ ചുറ്റും? മഴ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. എന്തോക്കെയോ എഴുതാന്‍ തോന്നും. ഏറ്റവും പ്രിയപ്പെട്ട ഒരു ചങ്ങാതി അടുത്തെത്തിയ പോലെ!
പുറത്തു പൊട്ടിച്ചിരികള്‍... അവര്‍ ചിരിക്കട്ടെ! ഞാന്‍ നിശബ്ദമായി ഈ മഴയെ പ്രണയിക്കട്ടെ, എല്ലാ വര്‍ഷത്തെയും പോലെ.