12.5.20

പത്തുവര്‍ഷത്തിനിപ്പുറം




Photo: Quora

ഒരു ദശാബ്ദമായി ആ കലാലയത്തിന്റെ പടിയിറങ്ങിയിട്ട്... പത്തുവര്‍ഷത്തിനിപ്പുറവും ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണില്‍ നനവു പടരും. എന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ കാലമായിരുന്നു ആ തമിഴ് ഗ്രാമത്തിലെ പഠനകാലം. 

താമസിക്കുന്ന പ്രദേശത്തിനനുസരിച്ച് പരിഷ്‌കാരിയെന്നും അപരിഷ്‌കൃതരെന്നും വേര്‍തിരിക്കപ്പെടുമെന്ന് മനസിലാക്കിയത് അവിടെ വെച്ചാണ്. ഗ്രാമത്തില്‍ ജനിച്ച് നാട്ടിന്‍പുറത്തൊരു കലാലയത്തില്‍ ബിരുദമെടുത്ത എനിക്ക് ഈ അദൃശ്യമായ ലക്ഷ്മണരേഖ കണ്ട് പകച്ചുനില്‍ക്കാനേ കഴിഞ്ഞുളളൂ. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് അവിടുത്തെ ഒരു അധ്യാപികയും സമാനമായ അനുഭവം പങ്കുവെച്ചത്. പുഞ്ചിരിയണിഞ്ഞ മുഖവുമായി നടക്കുന്ന അവരുടെയുളളില്‍ ഇത്തരമൊരു നീറ്റലുണ്ടെന്ന് കണ്ടാല്‍ പറയില്ല.  

ക്വാറന്റൈന്‍ എന്താണെന്ന് അന്നേ ഞാനറിഞ്ഞു. ഒറ്റമുറിയിലൊതുങ്ങിയ ലോകം. തീവണ്ടിയുടെ ചൂളംവിളിയും കാറ്റിന്റെ ഇരമ്പലും ഏകാന്തതയ്ക്ക് താളമൊരുക്കി. സൗഹൃദങ്ങള്‍ വന്നും പോയി ഇരുന്നു. കൈ ചേര്‍ത്തുപിടിച്ച് നടക്കാന്‍ ഒരു സുഹൃത്തെത്തി. വാക്കുകള്‍ക്ക് വ്യാഖ്യാനവും പകലുകള്‍ക്ക് നിറവും രാത്രികള്‍ക്ക് പ്രതീക്ഷയും നല്‍കിയ കൂട്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവതിയായ ഞാന്‍ ഈ കൂട്ടുകെട്ടില്‍ അഭിമാനിച്ചു. ചെറിയ സങ്കടങ്ങളും പരിഭവങ്ങളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു. മഴയ്ക്കും മഞ്ഞിനുമിടയില്‍ ഒരുമിച്ചു നടന്നു. ഇരുട്ടുമ്പോള്‍ മുറികളിലേക്ക് മടങ്ങി. അധ്യയനത്തിന്റെ അവസാനനാള്‍ ഭീമന്‍ മലനിരകള്‍ക്കു താഴെയുളള ക്ലാസ് മുറിയിലിരുന്ന് യാത്ര പറഞ്ഞു രണ്ടുവഴിക്കു നടന്നു. കരയണമെന്ന് കരുതിയെങ്കിലും ചുണ്ടില്‍ ചിരി വിടര്‍ത്തി വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞു.

ഈ സുഹൃദ് കഥയിലും ഭാഗ്യം എന്നെ തുണച്ചില്ല. തകര്‍ന്നു തരിപ്പണമായ ആ കൂട്ടുകെട്ടിനോളം അമൂല്യമായതൊന്നും അതിനു മുമ്പെയോ ശേഷമോ ലഭിച്ചില്ല. ഇനിയില്ല ആ കൂട്ട് എന്നറിഞ്ഞ നിമിഷം മുതല്‍ എഴുത്ത് അവസാനിപ്പിച്ച് വാക്കുകളോട് വിടപറയാന്‍ തുനിഞ്ഞതായിരുന്നു ഞാന്‍. പറയാതെ മനസു വായിച്ച ആ സുഹൃത്ത് എന്നോട് അവസാനമായി പറഞ്ഞതും എഴുത്ത് നിര്‍ത്തരുതെന്നാണ്. വിമര്‍ശിക്കാനും അഭിനന്ദിക്കാനും ആ സുഹൃത്തിനോളം മികച്ച ഒരാളുമില്ല. ഭൂമിയുടെ ഏതെങ്കിലും കോണിലിരുന്ന് ഇതും വായിക്കുമെന്ന് എനിക്കുറപ്പാണ്. 


വായിക്കുന്നുണ്ടെങ്കില്‍

എന്റെ പ്രിയ സുഹൃത്തേ, നമ്മള്‍ സുഹൃത്തുക്കളെന്ന നിലയില്‍ കണ്ടിട്ട് പത്തുവര്‍ഷമായി ഇന്നേക്ക്. ചിന്നിച്ചിതറിയ ആ കൂട്ടുകെട്ട് ഇനി തുന്നിച്ചേര്‍ക്കാനാകില്ലെന്നറിയാം. എങ്കിലും നന്ദി, ആയിരക്കണക്കിന് ദിവസങ്ങള്‍ കഴിഞ്ഞും ഓര്‍മയില്‍ മറവിയുടെ മാറാല കെട്ടാന്‍ വിസമ്മതിക്കുന്ന ചില നല്ല നിമിഷങ്ങള്‍ നെയ്തു തന്നതിന്....

3 comments:

  1. ഈ കുറിപ്പ് അതിന്റെ ലക്ഷ്യത്തിൽ എത്തും,10 വവര്ഷം മുൻപ് മുറിഞ്ഞു പോയ ആ സൗഹൃദം വീണ്ടും കിളിർക്കും. ചെറുതെങ്കിലും ടച്ചിങ് ആയ പോസ്റ്റ്.സലാം ട്ടാ.

    ReplyDelete
  2. ആ മിത്രത്തിനെ മാനിക്കണം ,എഴുത്ത് നിരുത്തരുത് കേട്ടൊ 

    ReplyDelete