23.2.15

മിലിയും ഞാനും തമ്മില്‍



പൊതുവെ നിരൂപണങ്ങള്‍ വായിച്ചും അഭിപ്രായമാരാഞ്ഞുമാണ് ഞാന്‍ സിനിമയ്ക്കു പോകാറുളളത്. പക്ഷെ മിലി കണ്ടത് യാതൊരു മുന്‍ധാരണകളുമില്ലാതെയാണ്. സഹപ്രവര്‍ത്തക അടുത്ത ദിവസം ഈ ചിത്രത്തിനു പോവുകയല്ലെയെന്നു ക്ഷണിച്ചപ്പോള്‍ ആവട്ടെയെന്നു കരുതി. അവര്‍ക്കും ഈ സിനിമയേക്കുറിച്ചു വലിയ ധാരണകളൊന്നുമില്ലായിരുന്നു. ഈയിടയ്ക്കിറങ്ങിയവയില്‍ ഭേദപ്പെട്ടതെന്നു മാത്രമാണ് ഞങ്ങള്‍ക്കിരുവര്‍ക്കും കിട്ടിയ വിവരം.

സിനിമയില്‍ പക്ഷെ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഒരു വലിയ കൂട്ടുകുടുംബത്തിന്റെയും (ഒന്നിച്ചല്ല താമസമെങ്കിലും) ലാളനകള്‍ മാത്രം ഏറ്റു വാങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരു ജന്മം. ഇടയ്ക്കു പതറി പോകുമ്പോള്‍ കൈത്താങ്ങായി അച്ഛനോ ചെറിയച്ഛന്‍മാരോ അമ്മാവന്‍മാരോ അതുമല്ലെങ്കില്‍ സഹോദരങ്ങളോ ഉണ്ടാകും. ഇവരുടെ പങ്കാളികളും അങ്ങനെ തന്നെ. ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്, എനിക്കു ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പില്ലാതാക്കിയതും ഇവരാണെന്ന്. ഒരു കുറ്റപ്പെടുത്തലായല്ല. സ്‌നേഹകൂടുതലും ബന്ധനങ്ങളാകുന്ന നിമിഷങ്ങളുണ്ട്. ഒരിക്കലും പൊട്ടിച്ചെറിയാന്‍ കഴിയാത്ത വിധം ചുറ്റിവരിഞ്ഞ് അതങ്ങനെ കിടക്കും. വിവാഹശേഷം ഭര്‍തൃവീട്ടുകാരും സ്‌നേഹിക്കാന്‍ മത്സരിക്കുന്നു. അവരുടെയെല്ലാം ഇടയില്‍ നിന്നും എന്നെ ഞാനാക്കി മാറ്റി നിര്‍ത്തുന്നത് പലപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹവേദിയില്‍ വച്ച് എന്നെ സ്‌കൂളില്‍ തുടക്കം മുതല്‍ അവസാനം വരെ വഴികാട്ടിയായ അധ്യാപിക പറഞ്ഞു, 'സ്‌കൂളില്‍ വച്ചു പോയ ബാച്ചുകളില്‍ എനിക്കേറ്റവും അഭിമാനം തോന്നിയത് നിന്നെക്കുറിച്ചാണ്.'

അവര്‍ എന്തു കൊണ്ട് അങ്ങനെ പറഞ്ഞുവെന്നു ഇപ്പോഴും എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ഒരു വിധത്തിലുളള മഹത് പ്രവര്‍ത്തികളും ചെയ്തിട്ടില്ല. ക്ലാസില്‍ അന്തര്‍മുഖയായിരുന്നു. അധികം സംസാരിക്കില്ല. ആണ്‍കുട്ടികളോടു മിണ്ടാന്‍ ചമ്മലായിരുന്നു. പരീക്ഷകളിലൊക്കെ ജയിക്കാനുളള മാര്‍ക്കു മാത്രം വാങ്ങി. വിനോദയാത്രകളിലോ കലാപരിപാടികളിലോ കായികമേളകളിലോ എന്റെ സാന്നിധ്യമുണ്ടാകാറില്ല. ഒരു പുസ്തകവുമായി ഒതുങ്ങി കഴിഞ്ഞു.

കാലം എന്നെ മാറ്റി. ഞാന്‍ സംസാരിച്ചു തുടങ്ങി. ആളുകളെ പ്രശംസിക്കാനും പുകഴ്ത്താനും പഠിച്ചു. വായന ഏതാനും വര്‍ഷം ഉപേക്ഷിച്ചു. ഒരുപാടു സുഹൃത്തുക്കളെ ലഭിച്ചു. ഇന്റര്‍നെറ്റു ലോകത്തു സജീവമായി. എങ്കിലും ഇതിലൊന്നും യാതൊരു കേമത്തവും എനിക്കു കാണാന്‍ കഴിയുന്നില്ല.

മിലിയേ പോലെ ഞാനും സ്‌നേഹത്തിനു കൊതിക്കുന്നവളാണ്. സ്വപ്‌നം കണ്ടു നടക്കുന്നവളാണ്. കുടുംബത്തിന്റെ തണലും വായനയുടെ സ്പന്ദനവും ഇഷ്ടപ്പെടുന്നവളാണ്. ആ സിനിമയിലില്ലാത്ത ഒരേയൊരു കാര്യം എഴുത്താണ്. ഇവിടെയിങ്ങനെ കുറിച്ചിടുന്നത് എനിക്കൊരു ആശ്വാസമാണ്, എന്റെ വാക്കുകള്‍ക്ക് മഹത്വത്തിന്റെ ഒരംശം പോലുമില്ലെന്നു സ്വയം മനസ്സിലാക്കുമ്പോഴും!

11 comments:

  1. നല്ല വാക്കുകള്‍

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ

      Delete
  2. മിലിയെ അറിഞ്ഞു..... രൂപയേയും. മനസ്സ് തുറന്ന് എഴുതി :)

    ReplyDelete
  3. Replies
    1. ആശംസകള്‍ക്കു നന്ദി

      Delete
  4. മിലിയും രൂപയും...
    കൊള്ളാം എഴുത്തിൽ ഒരു നിഷ്കളങ്കതയുണ്ട്.

    ReplyDelete
  5. നമ്മള്‍ നമ്മെത്തന്നെ തിരിച്ചറിയുന്നു എങ്കില്‍ അത് ജീവിതത്തില്‍ നമ്മെ ഒരു പാട് സഹായിക്കും....

    ReplyDelete
    Replies
    1. തീര്‍ച്ചയായും സലീം

      Delete
  6. മിലി കണ്ടിട്ടില്ല.എങ്കിലും 'മിലി'യെ കണ്ടു ......

    ReplyDelete