3.2.15

ഇടയ്‌ക്കൊന്നു കരഞ്ഞൂടേ



മേഘാവൃതമായ ആകാശം മഴയ്‌ക്കു ശേഷം പ്രസന്നയായി കാണപ്പെടുന്നതു പോലെ ഒരുപാടു കരയുന്നത്‌ സുഖമാണ്‌. നേത്രങ്ങളില്‍ നിന്നു വെളളം ഉത്ഭവിക്കാനേ പ്രയാസമുളളൂ. അതു കഴിഞ്ഞാല്‍ പുറത്തേയ്‌ക്കെറിയപ്പെടുമ്പോള്‍ ശരീരം ഭീകരമായി പ്രതികരിക്കും. ചിലപ്പോള്‍ നമുക്കു തന്നെ നിയന്ത്രിക്കാനാവാതെ മറ്റവസരങ്ങളില്‍ ശാന്തമായി. ഈ അനിശ്ചിതാവസ്ഥ തന്നെയാണ്‌ കരച്ചിലിലെ മനോഹാരിത. ജനിക്കുമ്പോള്‍ കരഞ്ഞു കൊണ്ടും മരിക്കുമ്പോള്‍ മറ്റുളളവരെ കരയിപ്പിച്ചു കൊണ്ടും മനുഷ്യന്‍ ജന്‍മം തീര്‍ക്കുന്നു. എങ്കിലും എല്ലാവര്‍ക്കും ഈ വികാരത്തെ വെറുപ്പാണ്‌.

കണ്ണുനീരാല്‍ പ്രളയം തീര്‍ത്താല്‍ അതു കഴിഞ്ഞു കിട്ടുന്ന ശാന്തത വേറൊന്നിനും നല്‍കാനാകില്ല. അക്ഷികളുടെ കുളിര്‍മയ്‌ക്കൊപ്പം വ്യക്തമായ ആശയങ്ങളും തീരുമാനങ്ങളും കൈകൊളളാന്‍ ഇതു പ്രേരിപ്പിക്കുന്നു. കരയുന്നതിനിടയില്‍ വരുന്ന ചിന്തകള്‍ അപകടമാണ്‌. യാതൊരു കാരണവശാലും അവയുടെ പുറകെ പോകരുത്‌. ഭാവി ക്രിയാത്മകമാക്കാന്‍ ഇടയ്‌ക്കൊരു കരച്ചില്‍ നല്ലതാണ്‌. ബാത്ത്‌ റൂമിലോ തലയണയില്‍ മുഖം അമര്‍ത്തിയോ ശാന്തമായി കരയാം. അല്ലെങ്കില്‍ പൊട്ടി കരയാം. ആശ്വാസം തീര്‍ച്ച. ആനന്ദകണ്ണുനീരു കാണാന്‍ സുഖമാണ്‌. പക്ഷെ അതു രണ്ടു മൂന്നു കണ്ണീര്‍ത്തുളളിയില്‍ തീരും.

10.1.15

അനൂപേട്ടന്റെ കഥകള്‍




ഏതു ബന്ധത്തിലും ഒരു അവിഹിതം, ഏതിടപാടിലും ഒരു അഴിമതി എന്നിങ്ങനെ എന്തിനു പിന്നിലും ഒരു വാര്‍ത്ത കണ്ടെത്താനുളള പത്രപ്രവര്‍ത്തകന്റെ ദുഷിച്ച ബുദ്ധി - ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കെ.വി. അനൂപിന്റെ കഥകള്‍, മാതൃഭൂമി ബുക്‌സ്‌, 190 രൂപ, 248 പേജ്‌

കോഴിക്കോട്‌ പുതിയ ബസ്‌ സ്റ്റാന്‍ഡിനടുത്തുളള മാതൃഭൂമി ബുക്‌സിലേക്കു കയറുമ്പോള്‍ മനസ്സില്‍ രണ്ടു പുസ്‌തകങ്ങളുടെ പേരേ ഉണ്ടായിരുന്നുളളൂ. സുഭാഷേട്ടന്റെ മനുഷ്യന്‌ ഒരു ആമുഖം പിന്നെ അനൂപേട്ടന്റെ സമ്പൂര്‍ണ്ണസമാഹാരം. അനൂപേട്ടന്റെ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമുളള പുസ്‌തകം ആദ്യം തന്നെ കണ്ണില്‍ പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ശേഷം സുഭാഷ്‌ ചന്ദ്രന്റെ നോവല്‍ എവിടെയും കിട്ടാനില്ല. ബുക്‌സില്‍ ചുറ്റി നടന്നു. ഭ്രമിപ്പിക്കുന്ന ലോകം. മോഹന്‍ലാലിന്റെ യാത്രാവിവരണമൊക്കെ കൈയെത്തും ദൂരത്തു അടുക്കി വച്ചിട്ടുണ്ട്‌. രണ്ടായിരം രൂപ കൊടുക്കാന്‍ ഇപ്പോള്‍ ശേഷിയില്ലാത്തതിനാല്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി.

എത്തിയപ്പോള്‍ തന്നെ പുസ്‌തകം വായിക്കാനെടുത്തു. മുഖചിത്രം നോക്കാന്‍ തോന്നുന്നില്ല. അത്രയ്‌ക്കു ജീവനുളള ഫോട്ടോ. കണ്ണുകളിലെ തിളക്കവും മുഖത്തെ ചുളിവുകളും നേരിയ നര ബാധിച്ച മുടിയും താടിയും. അടുത്ത ദിവസം തന്നെ മറ്റൊരാള്‍ക്ക്‌ എത്തിക്കാനായി വാങ്ങിയതാണ്‌. പക്ഷെ മറച്ചു നോക്കാതെ കൊടുക്കാനായില്ല. ഉച്ചയ്‌ക്കു തുടങ്ങിയ വായന ഇടയ്‌ക്കു ഓഫീസിലെത്തിയപ്പോള്‍ നിര്‍ത്തിയെങ്കിലും മടങ്ങി വന്നു രാത്രി ഒരു മണിയോടെ അവസാനിപ്പിച്ചു. 248 പേജ്‌ വായിക്കാനായി എന്നത്‌ ഇപ്പോഴത്തെ സ്ഥിതിയില്‍ എന്റെ റെക്കോഡാണ്‌. കാരണം ബാല്യത്തില്‍ നിര്‍ത്തിയ ആ പുസ്‌തകപ്രേമം 2014 സെപ്‌തംബറിലാണ്‌ വീണ്ടും തുടങ്ങിയത്‌. ദേശപോഷിണി വായനശാലയില്‍ അംഗത്വമെടുത്തപ്പോള്‍ ആദ്യമെടുത്തതും അനൂപേട്ടന്റെ പുസ്‌തകമാണ്‌, അമ്മ ദൈവങ്ങളുടെ നാട്‌. അന്നു അനൂപേട്ടന്‍ ഈ ലോകത്തോടു പുഞ്ചിരിയോടെ വേദന കടിച്ചമര്‍ത്തി വിട പറഞ്ഞിട്ടു ഏതാനും ദിവസങ്ങളേ ആയിരുന്നുളളൂ.ഈ വര്‍ഷം ആദ്യമായി വായിച്ച കഥകള്‍ അനൂപേട്ടന്റെതാണ്‌.

മുകളില്‍ പറഞ്ഞ ദുഷിച്ച ബുദ്ധി ഒട്ടും തീണ്ടിയിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. അമ്മയുടെ നാട്ടുകാരനായിരുന്നു അദ്ദേഹം എന്നത്‌ വൈകിയാണ്‌ ഞാനറിഞ്ഞത്‌. 'കൂത്താറമ്പത്ത്‌' എന്ന തനി നാട്ടുശൈലിയില്‍ കൂത്തുപറമ്പിനെ കഥകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്‌. അന്ധവിശ്വാസത്തിനെതിരെയും അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടിയും ഇക്കഥകള്‍ ശബ്ദിക്കുന്നു.
പുസ്‌തകത്തിന്റെ ഫോട്ടോ എടുക്കാനായി മൊബൈല്‍ കാമറ ഓണ്‍ ചെയ്‌തപ്പോള്‍ 'മനുഷ്യന്റെ ചിരി' ഡിറ്റക്ട്‌ ചെയ്യുന്ന സംവിധാനത്തില്‍ തെളിഞ്ഞു നിന്നു ആ മന്ദസ്‌മിതം. ഈ ബ്ലോഗ്‌ നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ കെ.വി. അനൂപിന്റെ കഥകള്‍ വാങ്ങണം. അകാലത്തില്‍ പൊലിഞ്ഞൊരു ജീവിതത്തിനോടുളള ആദരവു മാത്രമല്ല, നിങ്ങള്‍ നല്‍കുന്ന പണത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിന്റെ കുടുംബത്തിനെത്തും. സഹായാഭ്യര്‍ഥനയായി കാണണ്ട, ഈ പുസ്‌തകം വാങ്ങുന്നതും വായിക്കുന്നതും നഷ്ടക്കച്ചവടമാകുകയില്ലെന്നതുറപ്പ്‌.

വായിച്ചു തീര്‍ന്നപ്പോള്‍ തന്നെ പറയാതെ ബാക്കി വയ്‌ക്കാന്‍ തോന്നിയില്ല. ആ പുസ്‌തകത്തിലെ മുഖചിത്രത്തില്‍ നിന്നും കണ്ണുകളേ മനപ്പൂര്‍വം പിന്‍വലിക്കാന്‍ വിഫലശ്രമം. എഴുത്തുകാരുടെ അനുഗ്രഹം അവരുടെ കൈകള്‍ നിലച്ചാലും ആ വാക്കുകള്‍ ജീവിക്കുമെന്നതാണ്‌. പല രൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴും അക്ഷരങ്ങളാണ്‌ അതില്‍ അവരുടെ ശബ്ദമാകുന്നത്‌.

എങ്കിലും ഒരു നെടുവീര്‍പ്പോടെ ഞാന്‍ അനൂപേട്ടന്റെ മുഖത്തേക്കു നോക്കുന്നു. എന്തെന്നാല്‍, മാതൃഭൂമി പ്രസിന്റെ മുറ്റത്തു കിടത്തിയ ചേതനയറ്റ ശരീരത്തേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം ജീവന്‍ തുടിക്കുന്ന ഈ ചിത്രമാണ്‌.  

31.12.14

ജാലകത്തിലൂടെ ഞാന്‍ കണ്ട രാത്രികള്‍- 3

ഒന്നിന്റെയും രണ്ടാം ഭാഗത്തിന്റെയും തുടര്‍ച്ച

പഠിപ്പു കഴിഞ്ഞു. ജോലിക്കായുളള തിരച്ചില്‍. രാത്രികള്‍ കമ്പ്യൂട്ടറിനു മുമ്പിലായി. ആര്‍ക്കെങ്കിലും ആളെ വേണോ എന്ന അന്വേഷണം. ഒടുവില്‍ കോഴിക്കോട്‌ കിട്ടി. കമ്പനികളുടെ ഉത്‌പന്നങ്ങളെക്കുറിച്ച്‌ എഴുതി കൊടുക്കലാണ്‌ പണി. രാവിലെ തുടങ്ങി സന്ധ്യ വരെ നീളുന്ന പണി. കോഴിക്കോട്‌ സ്‌ത്രീകളുടെ രാത്രിക്കു നീളം കൂടുതലുണ്ട്‌. എന്റെ ഗ്രാമത്തില്‍ ആറു മണിക്കു വീട്ടില്‍ കയറണമെങ്കില്‍ ഇവിടെ അന്തിയാകുന്നത്‌ ഒമ്പതു മണിക്കു ശേഷമാണ്‌. സഹപ്രവര്‍ത്തകരെല്ലാം സമപ്രായക്കാരായതു കൊണ്ട്‌ ഏതാണ്ട്‌ ഒരു കോളേജ്‌ ജീവിതം പോലെയാണ്‌.

ആ കാലത്താണു കോഴിക്കോടന്‍ രാത്രികളെന്നു എഴുത്തുകാരെഴുതിയ പ്രതിഭാസം ഞാന്‍ അടുത്തറിയുന്നത്‌. ചെറിയ വെളിച്ചത്തില്‍ തിളങ്ങുന്ന മാനാഞ്ചിറയിലെ വെളളവും, പകലു മുഴുവന്‍ പുല്‍കിയിട്ടും മതിയാകാത്ത കടലും കരയും, മുഹമ്മദ്‌ റാഫിയുടെ പാട്ടുകള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടുന്ന ഗായകരും, തട്ടുകടയിലെ ദോശയും, പിന്നീടു വന്ന മാളുകളിലെ വായ്‌നോക്കികളും, പുസ്‌തകത്തെ സ്‌നേഹിച്ചു അടയ്‌ക്കുന്നതു വരെ വായനശാലകളില്‍ അടയിരിക്കുന്ന ബുദ്ധിജീവികളും, ഇടുങ്ങിയ തെരുവിനുളളിലെ വിശാലമായ ലോകവുമായി ആളുകളെ കാത്തിരിക്കുന്ന മിഠായിത്തെരുവും, മധുരപാനീയങ്ങളുടെ കലവറയായ കലന്തന്‍ കൂള്‍ബാറും പുതുമയുളള കാഴ്‌ചകളായി. സസ്യബുക്കായതു കൊണ്ട്‌ രുചിക്കാന്‍ താത്‌പര്യമില്ലെങ്കിലും കോഴിക്കോടിന്റെ മറ്റു ചില കാഴ്‌ചകളായി കല്ലുമ്മക്കായ സ്‌പെഷലുകളും റഹ്മത്തിലെ ബിരിയാണിയും പാരഗണിലെ ഇറച്ചിക്കറികളും സുഹൃത്തുക്കള്‍ രാത്രിയിരുന്നു തട്ടുന്നതു കണ്ടിട്ടുണ്ട്‌.




കാലിനു പരിക്കേറ്റു ജോലിയുപേക്ഷിച്ചു വീണ്ടും നാട്ടിലേക്കു മടങ്ങി. രണ്ടു വര്‍ഷത്തോളം അതേയിരിപ്പ്‌. അന്നത്തെ രാത്രികളെയാണ്‌ ഞാന്‍ ഏറ്റവുമധികം വെറുത്തത്‌. ലോകത്തെ കാഴ്‌ചകള്‍ കാണാനും ആളുകളോട്‌ സംസാരിക്കാനും ലാപ്പ്‌ടോപ്പ്‌ ആയി കൂട്ട്‌. സോഷ്യല്‍ മീഡിയ, വ്യക്തമായി പറഞ്ഞാല്‍ ബ്ലോഗും ഫേസ്‌ബുക്കും ഇല്ലെങ്കില്‍ ഞാന്‍ ഒരു ഭ്രാന്തിയായേനെ. അവിടെ എന്നെ സാന്ത്വനിപ്പിക്കാന്‍ ഫേസ്‌ബുക്ക്‌ കൂട്ടായ്‌മകളുണ്ടായിരുന്നു. മലബാറീസ്‌ എന്ന ഗ്രൂപ്പിന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തി. ഒരു രാത്രിയില്‍ ആ കൂട്ടായ്‌മയില്‍ ഒരു ലക്ഷം അംഗങ്ങളായി. ആ നിമിഷം മറക്കാന്‍ കഴിയില്ലായിരുന്നു. അതു പോലെ മറ്റൊന്നാണ്‌ മലയാളം ബ്ലോഗേഴ്‌സ്‌. എന്നെക്കാള്‍ അവശരായ പലരും അവിടെ മികച്ച എഴുത്തുകാരായി അവര്‍ ഭാവനയില്‍ കണ്ട ലോകത്തെക്കുറിച്ചെഴുതി കഴിയുന്നുവെന്നതു എന്നെ അത്ഭുതപ്പെടുത്തി. അല്‍പം ആരോഗ്യമൊക്കെ വന്നപ്പോള്‍ തുഞ്ചന്‍പറമ്പില്‍ ഇവര്‍ നടത്തിയ സംഗമത്തില്‍ പങ്കുകൊളളാനും പലരെയും പരിചയപ്പെടാനും സാധിച്ചു.

ഒരു കാലത്തു ഞാന്‍ സൗഹൃദങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യുമായിരുന്നു. അതു കൊണ്ടു തന്നെ ഓരോന്നു തകരുന്നതും മനസ്സിനെ വേദനിപ്പിച്ചു. എന്റെ ലോകമായിരുന്ന പലരും ഈ കാലഘട്ടത്തില്‍ എന്നില്‍ നിന്നും അകന്നു പോയി. ഫോണ്‍ എടുക്കില്ലെന്നുറപ്പായാല്‍ എസ്‌.എം.എസ്‌ അയച്ച്‌ വീണ്ടും കൂട്ടാവണമെന്നു കെഞ്ചിയിട്ടുണ്ട്‌. ഇതെല്ലാം രാത്രിയിലാണ്‌. കരയുന്നതു ആരും കാണുകയോ വിതുമ്പുന്നതു കേള്‍ക്കുകയോ ഇല്ലെന്ന ഉറപ്പാണ്‌ ഇരുട്ടില്‍ ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്‌. വളരെ ക്രൂരമായി പ്രതികരിച്ചപ്പോഴും ശുഭപ്രതീക്ഷ കൈവിട്ടില്ല. പക്ഷെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്റെ മനസ്സു ഏറ്റവും നന്നായി വായിച്ചറിഞ്ഞ ഒരു ഏട്ടനും സുഹൃത്തും തളളിപ്പറഞ്ഞപ്പോള്‍ പല രാത്രികളിലും ജീവന്‍ വെടിഞ്ഞാലോ എന്നു പോലും ആലോചിച്ചിട്ടുണ്ട്‌. ഒരുപാടു പേരുടെ നടുവില്‍ ഏകയായി കഴിയേണ്ട അവസ്ഥ ഒറ്റയ്‌ക്കു കഴിയുന്നതിനേക്കാള്‍ ഭീകരമാണ്‌. മുഖത്തു അതിന്റെ നേരിയ അടയാളങ്ങള്‍ പോലും ബാക്കി വെക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇന്നു ഈ പോസ്‌റ്റ്‌ വായിക്കുമ്പോഴാകും ഏറ്റവുമടുത്ത ബന്ധുക്കള്‍ പോലും എന്റെ ഭൂതകാലമറിയുന്നത്‌. ഇപ്പോള്‍ ഞാന്‍ മാറി. ഒരു സുഹൃത്തു പോയാല്‍ മറ്റൊന്ന്‌... എന്നിരുന്നാലും ഇടയ്‌ക്ക്‌ ആ പഴയതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നീറ്റല്‍.

ആരോഗ്യം ശരിയായപ്പോള്‍ ജോലിക്കു ശ്രമിച്ചു തുടങ്ങി. ഒരു ബന്ധുവിനായി വീട്ടിലിരുന്ന്‌ എഴുതികൊടുക്കാറുണ്ടായിരുന്നു അന്നും. വീട്ടില്‍ വിവാഹത്തിനായുളള നിര്‍ബന്ധവും തൊഴിലില്ലാത്തതിന്റെ മാനസികവിഷമവും എന്നെ തളര്‍ത്തി. പരീക്ഷകളെഴുതി മടുത്തു. ഇരക്കാത്ത ചാനലുകളോ പത്രങ്ങളോയില്ല. അവസാനം മാതൃഭൂമിയില്‍ നിന്നും വിളി വന്നു. വീണ്ടും കോഴിക്കോടേക്ക്‌. ഡസ്‌കിലാണ്‌ ഇപ്പോള്‍. വരുന്ന വാര്‍ത്തകള്‍ ശരിയാക്കി പേജില്‍ വെയ്‌ക്കുന്നതാണു പണി. രാത്രിയാണ്‌ ജോലി സമയം. സന്ധ്യയ്‌ക്കു പോയാല്‍ 12 മണിക്കു മടക്കം. പുറത്തു മഴയാണോ മഞ്ഞാണോ ഒന്നും അറിയാറില്ല. ഇതിനിടയില്‍ കല്യാണം. പുതിയ വേരുകള്‍ ഭാരതപ്പുഴയുടെ നാടായ പട്ടാമ്പിയില്‍. എന്നെ ഞാനായി അംഗീകരിച്ച വീട്ടുകാര്‍. വിവാഹത്തിനു മുന്‍പ്‌ ഞാന്‍ ആരായിരുന്നുവോ അതു തന്നെയാണ്‌ ഇപ്പോഴും.

മാതൃഭൂമി കോഴിക്കോട്‌ ഹെഡ്‌ഓഫീസിലെ എഡിറ്റോറിയലിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായതു കൊണ്ട്‌ എല്ലാവരുടെയും അനിയത്തിയായി കഴിയുന്നു. ഒരിക്കലും ജോലിയില്‍ മടുപ്പു തോന്നിയിട്ടില്ല. വൈകീട്ട്‌ ബ്ലോക്കിനിടയിലൂടെ പോയാലും രാത്രി വിജനമായ തെരുവുകളിലൂടെ കമ്പനി കാറില്‍ മടക്കം. ഇപ്പോള്‍ രാത്രികള്‍ എനിക്കു അന്യമല്ല. ഒറ്റയ്‌ക്കിറങ്ങി നടക്കുന്നത്‌ സ്വപ്‌നമായാല്‍ പോലും കാറിന്റെ ഒരു ചില്ലിനപ്പുറം എനിക്കു കാണാം രാവിന്റെ മനോഹാരിത, വിജനത, ചിലപ്പോഴെങ്കിലും ഭീകരത. മഞ്ഞും മഴയും ഭൂമിയിലലിഞ്ഞു ഓരോ രാത്രിയും പുലരുന്നു.

ഒരു രാത്രി കഴിഞ്ഞാല്‍ പുതുവത്സരം... ചിങ്ങം ഒന്നും മേടം ഒന്നുമെല്ലാം പുതിയതെന്നു പറയുന്നു. ഭേദം ഓരോ രാത്രിയും പുതുയുഗത്തിലേക്കു നയിക്കുന്നെന്നു വിശ്വസിക്കലാണ്‌. എല്ലാവരെയും പോലെ ഞാനും പറയാം പുതുവര്‍ഷപുലരി ആശംസകള്‍!

(അവസാനിച്ചു.. ബ്ലോഗില്‍ അമ്പതു പോസ്‌റ്റും തികച്ചു...!)