4.2.14

സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും...!




അക്ഷരങ്ങള്‍ പെറുക്കിവെക്കുന്നത്‌ ഒരു സാധനയാണ്‌. ചില ഘടകങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റു ചിലത്‌ വിഘാതം സൃഷ്ടിക്കുന്നു. വാക്കുകളെ ധ്യാനിക്കാനുളള കഴിവ്‌ എനിക്കു നഷ്ടപ്പെട്ടുവെന്നു തോന്നിത്തുടങ്ങിയ അവസരത്തിലാണ്‌ സര്‍ഗാത്മക എഴുത്തിനോട്‌ യാത്ര പറയാന്‍ തീരുമാനിച്ചത്‌. യാതൊരു തരത്തിലും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിക്കാതെ സ്വയം പ്രതികാരം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും ജോലി പോകുമെന്നു ഭയന്ന്‌ അത്യാവശ്യം വാര്‍ത്തകള്‍ മാത്രം കൊടുത്ത്‌ ദിനങ്ങള്‍ തളളി നീക്കി.
      ഞാന്‍ എഴുത്ത്‌ നിര്‍ത്തുമെന്നു പറഞ്ഞപ്പോള്‍ എന്റെ ആത്മാവ്‌ മന്ത്രിച്ചു, 'നിന്റെ ലോകം എഴുത്താണ്‌. നീ കൂടുതല്‍ സുന്ദരിയാകുന്നതും എഴുത്തിലൂടെയാണ്‌. നിന്റെ വാക്കുകള്‍ വായിക്കാന്‍ ഒരു സമൂഹമുണ്ട്‌. അവരെ മറക്കരുത്‌.'
     ആരെയും ചെവികൊളളാന്‍ എനിക്കു താല്‍പര്യം തോന്നിയില്ല. മനസ്സിലാക്കിയവര്‍ തളളി പറഞ്ഞപ്പോഴുളള വേദനയോ അമര്‍ഷമോ എന്നെ നിശ്ശബ്ദയാക്കി. കാരണങ്ങള്‍ ആരാഞ്ഞവരോടു എന്തെല്ലാമോ പറഞ്ഞൊഴിഞ്ഞു. പുറത്തു കളിചിരിയുമായി നടക്കുമ്പോഴും ഞാന്‍ എന്നിലേക്കു തന്നെ ഒതുങ്ങി. വിഷമം വരുമ്പോള്‍ അഭയം തേടാറുളള എഴുത്തിനെ ഞാന്‍ ഉപേക്ഷിച്ചതോടെ ശരീരവും മനസ്സും ക്ഷീണിച്ചു.
      ഒരു ബിന്ദുവില്‍ നിന്ന്‌ മറ്റൊന്നിലേക്കുളള യാത്ര എനിക്കു ഓര്‍ക്കാവുന്നതിലുമപ്പുറമായിരുന്നു. മനസ്സു മരവിച്ചു. ഒരു ദീപം കൊടുത്തി പുതിയത്‌ പ്രകാശിപ്പിക്കാന്‍ നന്നെ പ്രയാസപ്പെട്ടു. കാലമെല്ലാം ശരിയാക്കുമെന്ന വിശ്വാസമില്ലാതായി.
      പതുക്കെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി, മനവും മേനിയും രണ്ടാണെന്ന്‌. ശരീരം ചുമരുകള്‍ക്കിടയില്‍ ഒതുങ്ങി നിന്നെങ്കിലും മനസ്സ്‌ പാറി പറന്നു നടന്നു. ആകാശത്തു വിദൂരതയില്‍ ചന്ദ്രന്‍ നക്ഷത്രത്തെ നോക്കി നില്‍ക്കുമ്പോള്‍ അവിടെ പോയി രണ്ടു പേരെയും കൂട്ടിയോജിപ്പിക്കുന്നതു വരെ ഭാവനയില്‍ ഞാന്‍ കണ്ടു.
     അങ്ങനെ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു. പേന ആദ്യമായി കൂട്ടിപ്പിടിച്ച എന്റെ വീട്ടുമുറ്റത്തും തൊടിയിലും പോയി ഞാന്‍ സമ്മതം ചോദിച്ചു. അവിടെ മൗനത്തിലൂടെ എന്നോടു സംവദിച്ച പലതും എന്നെ സ്‌നേഹത്തോടെ നോക്കി. എല്ലാവരും സന്തോഷത്തിലാണെന്നു തോന്നി. ആദ്യമായും അവസാനമായും ഞാന്‍ എന്റെ ആത്മാവിനോടു ചോദിച്ചു, ഞാന്‍ ചെയ്യുന്നത്‌ ശരിയാണോയെന്ന്‌! തീര്‍ച്ചയായും എന്നൊരുത്തരം എനിക്ക്‌ ആത്മവിശ്വാസം നല്‍കുന്നു.
     നെയ്‌തെടുത്ത ആ സ്വപ്‌നലോകത്തിരുന്ന്‌ ഞാന്‍ വീണ്ടും എഴുതിതുടങ്ങുന്നു....!

6.9.13

മറുപടികൾ കാക്കാതെ

മനസ്സിലെ മഞ്ഞുതുള്ളി
ഉരുകാൻ ഞാൻ കൊതിപ്പൂ,
ലളിച്ചോരെൻ സ്വപ്നം 
വിദൂരമെങ്കിലും...

അറിയാതെ മന്ത്രിക്കുന്നു
ആരോ എവിടെയോ 
പുതിയ തീരത്തു 
ജീവനണയണം പോൽ!

ഉത്തരങ്ങളില്ലെനിക്ക്
അറില്ലെന്നോഴികെ.
ഉയിർ വെടിയണമൊരിക്കൽ
മറുപടികൾ കാക്കാതെ!



(എപ്പോഴോ കുറിച്ച് വച്ച നാലു വരികൾ ശ്രദ്ധയിൽ പെട്ടത് ഇന്നാണ്. ജീവച്ഛവമായി കിടക്കുന്ന എന്റെ ഈ ബ്ലോഗ്‌ പുനരുജീവിപ്പിക്കാൻ ഒരു എളിയ ശ്രമം)

22.6.13

തുടക്കവും ഒടുക്കവുമില്ലാതെ

ചുറ്റും മഴത്തുള്ളികള്‍ കൊണ്ട് നാദവിസ്മയം തീര്‍ത്തു ഭൂമി ദേവി ആനന്ദിക്കുന്നു. ചിലയിടങ്ങളില്‍ ഉന്മത്തയായി ജീവനുകളെ അപഹരിച്ചു ആര്‍ത്തട്ടഹസിക്കുന്നു. എന്‍റെ ഗ്രാമവും മഴയുടെ ആലസ്യത്തിലാണ്. നിറഞ്ഞു കവിഞ്ഞൊഴുകുന്ന തറവാട്ടിലെ കുളത്തിലേക്ക്‌ ചെറിയ അനിയന്‍ എടുത്തു ചാടുന്ന ശബ്ദം എന്റെ ചിന്തകളെ വീണ്ടുമുണര്‍ത്തി.

കഴിഞ്ഞ വര്‍ഷക്കാലത്ത് ഞാന്‍ തുടങ്ങിയ ഒരു ബ്ലോഗ്‌ നിശബ്ദയായി ബൂലോകത്ത് കഴിയുന്നു എന്ന ചിന്തയെന്നില്‍ കുറ്റബോധമുണ്ടാക്കി. ഒരു പിടി ചരലുകള്‍ വാരിയെറിഞ്ഞു വീണ്ടും ഓളങ്ങളുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെഴുതിയില്ല എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. എല്ലാവിധ സംവിധാനങ്ങളുണ്ടാകുമ്പോഴും എഴുത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്താണെന്നും അറിയില്ല.

മഴയും പച്ചപ്പും വയലും കാവും കുളവും പിന്നെ ഒരു പിടി ഭ്രാന്തമായ സ്വപ്നങ്ങളും... ഇതാണോ ഞാന്‍? കിനാവുകള്‍ക്ക് പിന്നാലെ പോയി കണ്ണുനീരില്‍ കുതിരുന്ന മനസ്സുമായി തിരിച്ചു സ്വബോധത്തിലേക്ക് എത്തി ഒരു ചെറുപുഞ്ചിരിയോടെ എല്ലാം മായ്ച്ചു കളയാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു കല്ലെറിയുമ്പോള്‍ അതിനു ഒരു ലക്ഷ്യമുണ്ടാകും. പക്ഷെ മണല്‍തരികള്‍ക്ക് എവിടെ ചെന്നു വീഴുമെന്നു കൃത്യമായ ഒരു ധാരണയുമുണ്ടാകില്ല. അത് പോലെ ഞാന്‍ ഈ എഴുതുന്നതിനും ഒരു തുടക്കവും ഒടുക്കവുമില്ല. വായിച്ചു സമയം കളയണ്ട എന്നോരുപദേശം ഞാന്‍ തന്നെ തരുന്നു. പക്ഷെ നിങ്ങള്‍ എന്നെ സ്നേഹിക്കുന്നവരായതു കൊണ്ട് ഇതിലൂടെ കണ്ണോടിക്കുമെന്നുമറിയാം!
ശബ്ദങ്ങളെക്കാള്‍ ഞാന്‍ വാക്കുകളെ ഇഷ്ടപ്പെടുന്നു. ഞാന്‍ സംസാരിക്കുന്ന ഭാഷയില്‍ അര്‍ഥങ്ങള്‍ അപൂര്‍ണ്ണമായേക്കാം. എന്‍റെ എഴുത്തില്‍ ഞാന്‍ കഴിവതും മുഴുവന്‍ ആശയവും പങ്കു വെക്കാറുണ്ട്, വാക്കുകള്‍ക്കിടയിലൂടെങ്കിലും! ഈയിടെയായി ഗ്രാമങ്ങളോട് വല്ലാത്ത ഗൃഹാതുരത തോന്നി തുടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് പട്ടണങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ശാലീനതയും ഊഷ്മളതയും അപ്രത്യക്ഷമാകുന്നതിലെ വേദന കൊണ്ടാകാം!

പണ്ടൊക്കെ നഗരങ്ങള്‍ എനിക്ക് വിസ്മയമായിരുന്നു. പരിഷ്കാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ അത്ഭുതതോടെ നോക്കി നിന്നിട്ടുണ്ട്. ഇന്ന് അതെല്ലാം വെറും പുറംമോടികള്‍ മാത്രമാണെന്ന് മനസിലാകുമ്പോഴേക്കും പറിച്ചു മാറ്റാന്‍ കഴിയാത്ത വിധം മുഖം മൂടികള്‍ മുഖത്ത് ഒട്ടിചേര്‍ന്നിരിക്കുന്നു. ചക്ക ഉപ്പേരിയും മാങ്ങ കൂട്ടാനും കൈപ്പയ്ക്ക കൊണ്ടാട്ടവും കൂട്ടി ഊണു കഴിക്കുന്നതിനു പകരം ബര്‍ഗര്‍ വേണം. ഇറച്ചി തിന്നാത്തത് കൊണ്ട് അതിലെ വകഭേദങ്ങള്‍ എഴുതാന്‍ അറിയില്ല.


ഞാന്‍ അടങ്ങുന്ന മാധ്യമസമൂഹം ഉണ്ടാക്കി വച്ച ‘അച്ചടി ഭാഷ’ കേരളത്തിലെ നാട്ടിന്‍പുറത്തെ ശൈലി പ്രയോഗങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ചില നാട്ടിലെ മലയാളം ശ്രേഷ്ഠമെന്നും മറ്റു ചിലത് പരിഹാസ്യമെന്നും മുദ്ര കുത്തിയിരിക്കുന്നു. എല്ലാ നാട്ടിലെയും നല്ല പദങ്ങള്‍ ഉപയോഗിച്ച് സംസാരിച്ചു പഠിച്ച എനിക്ക് പണ്ടൊരിക്കല്‍ ഈ കഴിവിനെ കുറിച്ചു അഭിമാനം തോന്നിയിരുന്നു. ഇന്നാണെങ്കില്‍ സിനിമയിലടക്കം തമാശയ്ക്കും കോമാളിത്തരത്തിനും ഉദാഹരണമായി പറയുന്ന മലപ്പുറം ഭാഷയാണ് എന്‍റെതെന്നു പറയാന്‍ ഞാന്‍ ലജ്ജിക്കുന്നില്ല. പക്ഷെ എനിക്ക് നാണക്കേട്‌ തോന്നുന്നത് ആ ശൈലിയില്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ല എന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ്‌. എന്തുത്തായാലും ഞമ്മള് മലപ്പുറംക്കാരി അല്ലേ ചങ്ങായി!