15.7.14

മിഠായിത്തെരുവിലെ പരസ്യകല


---------------------------------
കോഴിക്കോട്‌ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്നു ചോദിച്ചാല്‍ ഒരു വലിയ ലിസ്‌റ്റ്‌ തന്നെ കിട്ടും. അതില്‍ തീര്‍ച്ചയായുമുള്‍പ്പെടുന്ന രണ്ടു കാര്യങ്ങളാണ്‌, ഹല്‍വ തിന്നണം സണ്‍ഡെ മാര്‍ക്കറ്റില്‍ പോകണം.

മുകളില്‍ പറഞ്ഞ രണ്ടുമുളളത്‌ മിഠായിത്തെരുവിലാണ്‌. എസ്‌. എം. സ്‌ട്രീറ്റ്‌ എന്നതു 'കോയിക്കോട്ടുക്കാരുടെ മുട്ടായിത്തെരുവിന്റെ' പുതുനാമം. മിഠായിത്തെരുവിലെ ഞായറാഴ്‌ചകള്‍ക്ക്‌ ഉത്സവത്തിന്റെ പ്രതീതിയാണ്‌. ഗുണമേന്‍മയുളള വസ്‌തുക്കള്‍ ചെറിയ വിലയില്‍ തെരുവില്‍ നിന്നു വാങ്ങാമെന്നതാണ്‌ ഈ മേളയുടെ പ്രത്യേകത. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയതാണെങ്കിലും എല്ലാ ഞായറാഴ്‌ചയും ഇവിടം ജനനിബിഡമാണ്‌.

---------------------------------

ദേ വന്നു ദാ പോയി... ഞായറാഴ്‌ച മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ശബ്ദം കേട്ടാല്‍ സുരേഷ്‌ ഗോപിയെവിടെയെന്നു തിരഞ്ഞാല്‍ നിരാശയായിരിക്കും ഫലം. ഇതൊക്കെ ആളുകളെ ആകര്‍ഷിക്കാനുളള ഇവിടുത്തെ കച്ചവടക്കാരുടെ വഴികള്‍ മാത്രം.

നിരത്തില്‍ വില്‍പ്പന നടത്തുന്നവരെ സഹായിക്കാന്‍ പരസ്യ ഏജന്‍സികളോ മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടിവോ ഇല്ല. തൊണ്ട പൊട്ടുമാറുച്ചത്തില്‍ തങ്ങള്‍ വില്‍ക്കുന്ന വസ്‌തുക്കളെക്കുറിച്ച്‌ വായില്‍ തോന്നുന്ന വാക്കുകളാല്‍ ഇവര്‍ വര്‍ണ്ണിക്കുന്നു. പലപ്പോഴും പ്രൊഫഷനല്‍ പരസ്യ സ്ഥാപനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഉപപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. തിരക്കിനിടയിലും ഓരോരുത്തരോടും കുശലാന്വേഷണം നടത്താന്‍ ഇവര്‍ മറക്കാറില്ല.

എസ്‌. എം. സ്‌ട്രീറ്റില്‍ സണ്‍ഡെ മാര്‍ക്കറ്റിലെത്തുന്ന കച്ചവടക്കാരില്‍ മിക്കവരും ആഴ്‌ചയിലെ ബാക്കി 6 ദിവസവും മറ്റു ജോലികളിലേര്‍പ്പെടുന്നവരാണ്‌. ഇവരെ സഹായിക്കാന്‍ മക്കളും ബന്ധുക്കളുമുണ്ടാകും. തുണിത്തരങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ വരെ വാരാന്ത്യത്തില്‍ ഈ നിരത്തുകളില്‍ സ്ഥാനം പിടിക്കും. എല്ലാം കഴിയുമ്പോള്‍ വില്‍പ്പനക്കാര്‍ക്ക്‌ 1000 മുതല്‍ 3000 രുപ വരെ ലാഭം കിട്ടും.

എല്ലാ തരക്കാരും ഞായറാഴ്‌ച മിഠായിത്തെരുവിലെത്തി സാധനങ്ങള്‍ വാങ്ങും. മറ്റു ജില്ലകളില്‍ നിന്നു ആഡംബരക്കാറുകളില്‍ വരെ ഇവിടെ എത്താറുണ്ട്‌. ബ്രാന്റഡ്‌ ഉത്‌പന്നങ്ങള്‍ മാത്രം വാങ്ങുന്ന സംസ്‌കാരമുളള ഒരു തലമുറ മിഠായിത്തെരുവിലെ സാധനങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കില്‍ കച്ചവടക്കാരുടെ മാര്‍ക്കറ്റിംഗിന്റെ വിജയമാണ്‌.

"വാങ്ങിയതിനെന്തെങ്കിലും പ്രശ്‌നമുണ്ടങ്കില്‍ ഇങ്ങള്‌ അടുത്ത ആഴ്‌ച കൊണ്ടു വന്നോളീന്‍, ഇമ്പള്‌ ഇബടെ തന്നെയുണ്ടാവും." വില്‍പ്പന തന്ത്രത്തിനപ്പുറം ഇതൊരു കോഴിക്കോട്ടുകാരന്റെ ഉറപ്പാണ്‌.



13 comments:

  1. അനാവശ്യ ഭീതി ഉളവാക്കി മുലപ്പെരിയർ വിഷയം രാഷ്ട്രീയ കേരളവും മാധ്യമ ലോകവും ആഘൊഷമാക്കിയപ്പൊൽ പലരും കാണാതെ പോയ അറിയാതെ പോയ ചില കാഴ്ചകൾ ഉണ്ടായിരുന്നു ... !! മാസ്റ്റെർ ചേതൻ നായകനായ ഈ ഹൃസ്വ ചിത്രം ഒന്ന് കാണു ... !!!
    https://www.youtube.com/watch?v=bZd7B3nRIE8

    ReplyDelete
  2. മിഠായി ത്തെരു ഒരു നോസ്റ്റാള്‍ജിയ ആണ് ..എഴുത്ത് നന്നായി

    ReplyDelete
    Replies
    1. തീര്‍ച്ചയായും... നന്ദി സിയാഫ്

      Delete
  3. ചെറുപ്പത്തില്‍ മിഠായിത്തെരുവ് എന്ന് കേള്‍ക്കുമ്പോള്‍ കുന്നുകൂട്ടിയിട്ട മിഠായികളായിരുന്നു സങ്കല്പം!

    ReplyDelete
  4. ചുമ്മാ ഓരോന്ന് എഴുതി വിടും മനുഷ്യനെ കൊതിപ്പിക്കാന്‍ :)

    ReplyDelete
  5. കൊതിപ്പിച്ചു കളഞ്ഞല്ലോ ഭായ്...

    ReplyDelete
    Replies
    1. ഇമ്പളെക്കൊണ്ട് അതൊക്കെയല്ലേ പറ്റുള്ളൂ

      Delete
  6. മിഠായി തെരുവിനെക്കുറിച്ചും അവിടുത്തെ സണ്ഡേ മാര്‍ക്കറ്റിനെക്കുറിച്ചുമുളള താങ്കളുടെ വിവരണം നന്നായിരുക്കുന്നു. കോഴിക്കോട്ടുകാരനായ എനിക്ക് ചിരപരിചിതമായ ഈ സ്ഥലത്തെക്കുറിച്ചുളള വര്‍ണ്ണന അസ്സലായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  7. വെറുതെ ഓരോന്ന് ഓര്‍മ്മിപ്പിക്കല്ലേ.... :(

    ReplyDelete
  8. ഒരിക്കലൊന്ന് പോകണം..

    ReplyDelete