12.5.20

പത്തുവര്‍ഷത്തിനിപ്പുറം




Photo: Quora

ഒരു ദശാബ്ദമായി ആ കലാലയത്തിന്റെ പടിയിറങ്ങിയിട്ട്... പത്തുവര്‍ഷത്തിനിപ്പുറവും ഈ ദിവസത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണില്‍ നനവു പടരും. എന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ കാലമായിരുന്നു ആ തമിഴ് ഗ്രാമത്തിലെ പഠനകാലം. 

താമസിക്കുന്ന പ്രദേശത്തിനനുസരിച്ച് പരിഷ്‌കാരിയെന്നും അപരിഷ്‌കൃതരെന്നും വേര്‍തിരിക്കപ്പെടുമെന്ന് മനസിലാക്കിയത് അവിടെ വെച്ചാണ്. ഗ്രാമത്തില്‍ ജനിച്ച് നാട്ടിന്‍പുറത്തൊരു കലാലയത്തില്‍ ബിരുദമെടുത്ത എനിക്ക് ഈ അദൃശ്യമായ ലക്ഷ്മണരേഖ കണ്ട് പകച്ചുനില്‍ക്കാനേ കഴിഞ്ഞുളളൂ. പിന്നീട് പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് അവിടുത്തെ ഒരു അധ്യാപികയും സമാനമായ അനുഭവം പങ്കുവെച്ചത്. പുഞ്ചിരിയണിഞ്ഞ മുഖവുമായി നടക്കുന്ന അവരുടെയുളളില്‍ ഇത്തരമൊരു നീറ്റലുണ്ടെന്ന് കണ്ടാല്‍ പറയില്ല.  

ക്വാറന്റൈന്‍ എന്താണെന്ന് അന്നേ ഞാനറിഞ്ഞു. ഒറ്റമുറിയിലൊതുങ്ങിയ ലോകം. തീവണ്ടിയുടെ ചൂളംവിളിയും കാറ്റിന്റെ ഇരമ്പലും ഏകാന്തതയ്ക്ക് താളമൊരുക്കി. സൗഹൃദങ്ങള്‍ വന്നും പോയി ഇരുന്നു. കൈ ചേര്‍ത്തുപിടിച്ച് നടക്കാന്‍ ഒരു സുഹൃത്തെത്തി. വാക്കുകള്‍ക്ക് വ്യാഖ്യാനവും പകലുകള്‍ക്ക് നിറവും രാത്രികള്‍ക്ക് പ്രതീക്ഷയും നല്‍കിയ കൂട്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവതിയായ ഞാന്‍ ഈ കൂട്ടുകെട്ടില്‍ അഭിമാനിച്ചു. ചെറിയ സങ്കടങ്ങളും പരിഭവങ്ങളും തമാശകളും പറഞ്ഞ് പൊട്ടിച്ചിരിച്ചു. മഴയ്ക്കും മഞ്ഞിനുമിടയില്‍ ഒരുമിച്ചു നടന്നു. ഇരുട്ടുമ്പോള്‍ മുറികളിലേക്ക് മടങ്ങി. അധ്യയനത്തിന്റെ അവസാനനാള്‍ ഭീമന്‍ മലനിരകള്‍ക്കു താഴെയുളള ക്ലാസ് മുറിയിലിരുന്ന് യാത്ര പറഞ്ഞു രണ്ടുവഴിക്കു നടന്നു. കരയണമെന്ന് കരുതിയെങ്കിലും ചുണ്ടില്‍ ചിരി വിടര്‍ത്തി വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞു.

ഈ സുഹൃദ് കഥയിലും ഭാഗ്യം എന്നെ തുണച്ചില്ല. തകര്‍ന്നു തരിപ്പണമായ ആ കൂട്ടുകെട്ടിനോളം അമൂല്യമായതൊന്നും അതിനു മുമ്പെയോ ശേഷമോ ലഭിച്ചില്ല. ഇനിയില്ല ആ കൂട്ട് എന്നറിഞ്ഞ നിമിഷം മുതല്‍ എഴുത്ത് അവസാനിപ്പിച്ച് വാക്കുകളോട് വിടപറയാന്‍ തുനിഞ്ഞതായിരുന്നു ഞാന്‍. പറയാതെ മനസു വായിച്ച ആ സുഹൃത്ത് എന്നോട് അവസാനമായി പറഞ്ഞതും എഴുത്ത് നിര്‍ത്തരുതെന്നാണ്. വിമര്‍ശിക്കാനും അഭിനന്ദിക്കാനും ആ സുഹൃത്തിനോളം മികച്ച ഒരാളുമില്ല. ഭൂമിയുടെ ഏതെങ്കിലും കോണിലിരുന്ന് ഇതും വായിക്കുമെന്ന് എനിക്കുറപ്പാണ്. 


വായിക്കുന്നുണ്ടെങ്കില്‍

എന്റെ പ്രിയ സുഹൃത്തേ, നമ്മള്‍ സുഹൃത്തുക്കളെന്ന നിലയില്‍ കണ്ടിട്ട് പത്തുവര്‍ഷമായി ഇന്നേക്ക്. ചിന്നിച്ചിതറിയ ആ കൂട്ടുകെട്ട് ഇനി തുന്നിച്ചേര്‍ക്കാനാകില്ലെന്നറിയാം. എങ്കിലും നന്ദി, ആയിരക്കണക്കിന് ദിവസങ്ങള്‍ കഴിഞ്ഞും ഓര്‍മയില്‍ മറവിയുടെ മാറാല കെട്ടാന്‍ വിസമ്മതിക്കുന്ന ചില നല്ല നിമിഷങ്ങള്‍ നെയ്തു തന്നതിന്....

25.1.20

മുംബൈ യാത്ര - 7

എന്തായാലും ചരിത്ര പ്രസിദ്ധമായ സി എസ് ടി സ്റ്റേഷനിൽ എത്തി. സമയം 11 ആയി. തിരക്ക് അധികമില്ല. ഞങ്ങൾ കയറിയ ട്രെയിനിലും ധാരാളം കാലി സീറ്റുകൾ ഉണ്ട്. ഓരോ സ്റ്റേഷൻ എത്താറാവുമ്പോഴും അതിന്റെ പേര് സ്‌ക്രീനിൽ എഴുതി കാണിക്കും, അനൗൺസ്‌മെന്റും ഉണ്ട്.
ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചു. ഫ്ലാറ്റിലെത്തി കഥകൾ പറഞ്ഞ് ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങണമെന്നു ശ്രീ ഏട്ടൻ പറഞ്ഞെങ്കിലും പതിവുപോലെ പതിനൊന്നു മണിയായി. 

മഹാരാജ് സംഗ്രഹാലയ 

ഉബർ പിടിച്ചു പ്രിൻസ് ഓഫ് വെയിൽസ്‌ മ്യൂസിയം കാണാൻ പോയി. ഛത്രപതി ശിവാജി മഹാരാജ് സംഗ്രഹാലയ എന്നാണ് ഇപ്പോഴത്തെ പേര്. ടിക്കറ്റ് കൊടുത്തു അകത്തു കയറി. ഫോണിൽ പടം എടുക്കണമെങ്കിലും ടിക്കറ്റ് എടുക്കണം. കണ്ണുകൊണ്ട് കാഴ്ചകൾ കണ്ടു മടങ്ങാം എന്ന് തീരുമാനിച്ചു. ബോംബെ എന്ന ഗ്രാമം മഹാനഗരമായതും മുംബൈ ആയതുമായ ചരിത്രം ചിത്രങ്ങളിലൂടെ കാണാം. റഫറൻസ് പുസ്തകങ്ങളും വാങ്ങാം, വായിക്കാം. രാജ്യത്തിന്റെ എല്ലാ പൗരാണികവും ആധുനികവുമായ സംഭവവികാസങ്ങൾ അവിടെ ചിത്രമായും അവശിഷ്ടങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്തു വെച്ച മൃഗങ്ങളുമുണ്ട്. സാംസ്കാരികം, സാഹിത്യം, മതം, പുരാണം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലെ പുരാരേഖകളും ആ മ്യൂസീയത്തിലുണ്ട്. എന്നിരുന്നാലും ബുദ്ധമതത്തെക്കുറിച്ചാണ് കൂടുതലായി അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ചിലവഴിച്ച ശേഷം പുറത്തിറങ്ങി. 

ദിവസങ്ങൾ കുറവും ആഗ്രഹങ്ങൾ കൂടുതലുമായാൽ ഇങ്ങനെയാണ്. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം. തൊട്ടടുത്ത് ആർട്ട് ഗാലറിയുണ്ട്. കാണാൻ കയറിയാൽ സമയം വൈകും. വിശപ്പ് വിരുന്നെത്തി. ഒരു കുഞ്ഞു ഹോട്ടലിൽ കയറി ചോറ് കഴിച്ചു. എന്തോ ഒരു കറി. ഇനി എന്ത് ഓർഡർ ചെയ്യും എന്ന് വിചാരിച്ചു ഹോട്ടലിന്റെ ചുമരിൽ എഴുതിവെച്ച മെനു നോക്കി. സാബുദാൻ വടയുണ്ട്. സാബുദാൻ എന്ന അരികൊണ്ട് ഉണ്ടാക്കിയ വടയാണ്. കൂടെ തൈരിൽ പഞ്ചസാര ഇട്ടതും. കഴിച്ചു കഴിഞ്ഞു നേരെ ക്രോഫോഡ് മാർക്കറ്റിൽ എത്തി. ഭർത്താവിന് ഷർട്ടുകളും പാന്റ്സും വാങ്ങി. ഇടയിൽ ഞാനും ഒരു ടോപ് വാങ്ങി. മുറി ഹിന്ദിയിൽ പിശകി. 200 രൂപ കുറഞ്ഞു കിട്ടി. ഒരു പഴ്സും വാങ്ങി.

സാബുദാൻ വട


ഇനി ബാക്കിയുള്ളത് ഡബിൾ ഡെക്കർ ബസ് യാത്രയാണ്. ബസ് സ്റ്റോപ്പിൽ കാത്തു നിന്ന ഞങ്ങൾക്ക് മുമ്പിലേക്ക് ഒരു ഇരുനില ബസ് വന്നു നിന്നു. കയറി മുകൾ നിലയിലെത്തി ഒരു സ്കൂൾ പയ്യന്റെ അടുത്ത് ഇരുന്നു. തൊട്ടടുത്ത സീറ്റിൽ ഭർത്താവും. പിന്നിലായി ശ്രീധരേട്ടനും.  ഇത്തിരി ഗമയോടെ ബസ് നീങ്ങി. 'ഗ്രൗണ്ട് ഫ്ലോറിൽ' തിരക്ക് കുറവാണ്. ഓരോ നിലയിലും ഓരോ കണ്ടക്ടർ ആണ്. ട്രാഫിക് സിഗ്നലും ബ്ലോക്കും യാത്ര പതുക്കെയാക്കി. എന്നാലും ആസ്വദിച്ചു ഓരോ നിമിഷവും. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ശനിയാഴ്ചയായതിനാൽ തിരക്ക് കുറവാണ്. എന്നാലും തെരുവ് കച്ചവടക്കാരുടെ നീണ്ട നിരയാണ് കവാടം മുതൽ പ്ലാറ്റ്ഫോം വരെ. മനസ് ഇടറാതെ പ്ലാറ്ഫോമിലേക്ക് നടന്നു. നല്ല ദാഹമുണ്ട്. അഞ്ചു രൂപ കോയിൻ ഇട്ടാൽ അരലിറ്റർ വെള്ളം കിട്ടും. പറയാതെ വയ്യ, ബോംബെ കോർപറേഷന്റെ കുടിവെള്ള സർവീസ് സൂപ്പറാണ്. ശുദ്ധമായ വെള്ളം. പൈസ കൊടുത്തതിനു ശേഷം വെള്ളകുപ്പി പൈപ്പിന് താഴെ വെക്കണം. കിട്ടിയയുടൻ ആർത്തിയോടെ ഞങ്ങൾ വെള്ളം വാങ്ങി കുടിച്ചു.


ട്രെയിനിൽ കയറി ചെമ്പുർ ഇറങ്ങി. സഹപ്രവർത്തകർക്ക് മറാത്തി സ്വീറ്റ്സ് വാങ്ങാൻ കടയിൽ കയറി. രാംഗോലി മിക്‌സ്‌ചർ വാങ്ങി. പല വർണത്തിലുള്ള മിക്സ്ചറാണത്. വാങ്ങി വേഗം ഫ്ലാറ്റിലെത്തി സാധനങ്ങൾ പായ്ക്ക് ചെയ്തു.
ഏടത്തിയുടെ മകൻ അപ്പു പിസക്കു ഓർഡർ കൊടുത്തു. അവന്റെ സുഹൃത്തിന്റെ സ്ഥാപനമാണ്. വലിയ പിസ കഴിക്കാൻ എല്ലാവരും എന്നെ സഹായിച്ചു. അത് കഴിഞ്ഞു വിമാനത്താവളത്തിലേക്ക്. കയറാനുള്ള ഫ്ലൈറ്റ് വരുന്ന ഗേറ്റിന്റെ നമ്പർ 25 ആണ്. ആ സ്ഥലത്ത് കാത്തുനിൽക്കുമ്പോൾ പഴയ സൂപ്പർ താരം കരിഷ്മ കപൂർ വിമാനമിറങ്ങി നടന്നു പോകുന്നു. ഫോണിന്റെ പവർ ബട്ടൺ കേടായതിനാൽ പെട്ടന്നു ഓണാക്കി പടമെടുക്കാൻ കഴിഞ്ഞില്ല.
എന്നാലും കണ്ണുകൊണ്ട് കണ്ടല്ലോ... അധികം താമസിയാതെ ഗേറ്റ് തുറന്നു. വിമാനത്തിൽ അവസാനവരിയിൽ നിന്ന് രണ്ടാമത്തേതിലാണ് സീറ്റ്. മുംബൈ വിമാനത്താവളത്തിൽ ഓരോ മിനുട്ടിൽ ഒരു വിമാനം പറന്നു ഉയരുകയും ഇറങ്ങുകയും ചെയ്യും. വരി വരിയായി വിമാനങ്ങൾ ഊഴം കാത്തുനിന്നു. ഞങ്ങളുടേതും അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിനിന്നു തന്റെ സമയമായപ്പോൾ പറന്നുപൊങ്ങി. ഏറെ കൊതിച്ചൊരു യാത്ര കഴിഞ്ഞുള്ള മടക്കം. ഉടൻ വീണ്ടും കാണാമെന്നു ആ നഗരത്തോട് മന്ത്രിച്ചു, ഉറങ്ങുന്ന ഉണ്ണികുട്ടനെ നെഞ്ചോട് ചേർത്ത് ആകാശത്തെ നക്ഷത്രങ്ങളോട് കിന്നരിച്ചു അടുത്തതു തുടങ്ങാനായി ഈ യാത്ര അവസാനിപ്പിച്ചു.

മുൻ ഭാഗങ്ങൾ വായിക്കാം

26.11.19

മുംബൈ യാത്ര - 6


(മുംബാ ദേവി)

മുംബാ ദേവീക്ഷേത്രത്തിൽ ദർശനത്തിനായുള്ള ക്യുവിൽ പലതരം ആളുകളെ കണ്ടു. മഹാരാഷ്ട്രയുടെ തനത് ശൈലിയിൽ കളർഫുൾ വേഷവും വളയും മാലയും ധരിച്ചവർ. ഒക്കത്ത് ചെറിയ കുട്ടികളുമായി എത്തിയവർ. നവരാത്രികാലമായതിനാൽ നല്ല തിരക്കാണെങ്കിലും വരി വേഗം നീങ്ങുന്നുണ്ട്. ഒടുവിൽ ഞാനും ദേവിയുടെ മുമ്പിലെത്തി. വെള്ളി കിരീടമണിഞ്ഞ സ്വർണ മാലയും മൂക്കുത്തിയും ധരിച്ചു പുഷ്‌പാലംകൃതയായ മുംബ ആയി (അമ്മ). ഭൂമിദേവിയെന്ന സങ്കല്പമുള്ളതിനാൽ വായ ഇല്ല. ഹനുമാന്റെയും ഗണപതിയുടെയും അന്നപൂർണാദേവിയുടെയും പ്രതിഷ്ഠകളുണ്ട്. തൊഴുതിറങ്ങുമ്പോൾ ഒരു സന്യാസി തീർത്ഥം തന്നു. കയ്യിൽ വാങ്ങി സേവിക്കുമ്പോൾ അയാൾ പറഞ്ഞു, 'നല്ലതേ വരൂ'... ഇനി ചോദിക്കുക ദക്ഷിണയാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ  'ശരി രാജാവേ' എന്ന മട്ടിൽ ഒരു പുഞ്ചിരി പാസാക്കി മുങ്ങി. കുടിവെള്ളം കൊടുക്കുന്ന ഇടമുണ്ട് അമ്പലത്തിൽ. ചെറിയ സ്ഥലമായതിനാൽ വിശ്രമിക്കാനൊന്നും ഇടമില്ല.


(കൊളാബാ കോസ്‌വേ)

പതുക്കെ സാവേരി മർക്കറ്റിലൂടെ നടന്നു. സ്വർണ കച്ചവടത്തിനാണ് ഈ തെരുവ് പ്രസിദ്ധം. ഞങ്ങളുടെ ലക്ഷ്യം കോളാബ കോസ് വേ ആണ്. അവിടെ ഓരോ ഗള്ളിയും ഓരോ ഉത്പന്നങ്ങൾക്കാണ് പ്രസിദ്ധം. തുണി, അത്തർ, ചെരിപ്പ്, ബാഗ്, ഫാൻസി ആഭരണങ്ങൾ, ഈത്തപ്പഴം പോലത്തെ ഡ്രൈ ഫ്രുട്സ്... അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ഞങ്ങൾക്കും, നാട്ടിലുള്ളവർക്കും ചിലതൊക്കെ വാങ്ങി.


അപ്പോഴാണ് അപ്പുവിന്റെ (അരവിന്ദ്) കാൾ. അച്ഛന്റെ അനിയന്റെ മകനാണ്. ബോംബെ ഷർട്ട്സ് എന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു. സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും അങ്ങോട്ടെത്താം എന്ന് വാക്ക് കൊടുത്തു.

മുംബൈയിലെ മാതൃഭൂമി ഓഫീസ് അവിടെ അടുത്താണ്. അഞ്ചാറു കൊല്ലമായി അവരോട് ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ല പലരെയും. വഴിയിൽ വെച്ച് അപ്പുവിനെയും കൂട്ടി ഓഫീസിൽ എത്തി. കുറച്ച് നേരം വൈകി. എല്ലാവരും പോയി കഴിഞ്ഞു. ആകെ ഒരു മാത്യു ചേട്ടൻ മാത്രമുണ്ട് അവിടെ. സീനിയർ റിപ്പോർട്ടർ ആണ്. ബോംബെക്കാരായ ശ്രീധരേട്ടനും അപ്പുവും മാത്യു ചേട്ടനോട് സംസാരിച്ചു. ഞാനും ഭർത്താവും കേൾവിക്കാരായി. കഷ്ടി അരമണിക്കൂർ അവിടെ വർത്തമാനം പറഞ്ഞു. Miles to go എന്നുള്ളത് കൊണ്ട് യാത്ര പറഞ്ഞിറങ്ങി.

വിശപ്പ് തുടങ്ങി. മഴയും പൊടിയുന്നുണ്ട്. ജോലി കിട്ടിയ വകയിൽ അപ്പു ചെലവ് ചെയ്യാമെന്ന് പറഞ്ഞു. ആദ്യം കയറിയ ഹോട്ടൽ സിസ്ലേഴ്‌സ് (sizzlers) മാത്രമുള്ളതാണ്. മഴ കനത്തു. അപ്പുവിന്റെ കയ്യിൽ മാത്രമാണ് കുടയുള്ളത്. പുറത്തിറങ്ങിയപ്പോൾ ഒരു മലയാളി ഹോട്ടൽ കണ്ടു. ഓരോരുത്തരെയായി അവൻ ഹോട്ടലിൽ എത്തിച്ചു. പതിവ് നാനും പനീറും ഗോബിയും കഴിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മഴ ശമിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാൻ തീരുമാനിച്ചു. രാത്രിയായതിനാൽ അകത്തേക്ക് പ്രവേശനമില്ല. എന്നാലും അതിനു സമീപം കടൽക്കാറ്റേറ്റ് ഇരുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ക്യാമറയിൽ ഗേറ്റ് വേ വൃത്തിയായി പതിഞ്ഞില്ല. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഞങ്ങൾക്ക് അഭിമുഖമായി താജ് ഗ്രൂപ്പിന്റെ താജ് മഹൽ. മുംബൈ ഭീകരാക്രമണത്തിൽ തരിച്ചു പോയ സ്ഥാപനം. ശ്രീധരേട്ടൻ അവിടെയാണ് ജോലി എടുക്കുന്നത്. അവിടെ വലിയ ഒരു പോസ്റ്റിലാണെങ്കിലും അദ്ദേഹത്തിന് തൃശ്ശൂർ പെരുമ്പിളിശ്ശേരിയിലെ ഒരു സാദാ ഗ്രാമീണനായി അറിയപ്പെടാനാണ് ആഗ്രഹം.


(താജ് മഹൽ)
26/11 എന്നറിയപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അദ്ദേഹത്തിന് പരിചയമുള്ള സഹപ്രവർത്തകരുമുണ്ട്. സംഭവം നടക്കുമ്പോൾ ശ്രീ ഏട്ടൻ ബാംഗ്ലൂർ താജിലാണ്. അന്നത്തെയും പിന്നീടുണ്ടായ അനുഭവങ്ങളും ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന താജിനോട് വിട പറഞ്ഞു ഉറങ്ങാത്ത നഗരത്തിലൂടെ ഞങ്ങൾ നടന്നു.

മുംബൈയിൽ പോയാൽ സബ്അർബൻ ട്രെയിനിൽ കയറാതെ പൂർണമാവില്ലെത്രെ. ഒരു ഡബിൾ ഡെക്കർ ബസിൽ കയറണമെന്ന ആഗ്രഹവും ബാക്കിയുണ്ട്. ആകെ ബാക്കിയുള്ളത് ഇനി ഒരു പകലാണ്.


(യാദൃശ്ചികമായാണെങ്കിലും ഇതു പോസ്റ്റ് ചെയ്യുന്നത് മറ്റൊരു നവംബർ 26നാണ്)

മുൻ ഭാഗങ്ങൾ വായിക്കാം


11.11.19

മുംബൈ യാത്ര - 5

ചെമ്പൂരിലെ ഫ്‌ളാറ്റിലെത്തി ഒരു കപ്പ് ചായ കുടിച്ചപ്പോൾ വീണ്ടും ഉഷാറായി. ചൂടുചായ പതിയെ കുടിച്ച് ഫിലിം സിറ്റി തന്ന നിരാശ മറക്കാൻ ശ്രമിച്ചു. അടുത്ത യാത്ര പവായിലേക്കാണ്. ഭർത്താവിന്റെ കസിൻ സിന്ധുവേടത്തി പവായിയിലെ ഹീരാനന്ദാനി ഗാർഡൻസ് എന്ന സ്ഥലത്താണ് താമസം. അവരുടെ ഭർത്താവ് ബിജുവേട്ടൻ (ജയശങ്കർ) ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലാണ്. ഹീരാനന്ദാനി ഗാർഡൻസ് എന്നത് ഒരു ടൗൺഷിപ്പാണ്. നിർമിച്ചത് ഹീരനന്ദാനി ഗ്രൂപ്പ്. ബോംബെ കോർപ്പറേഷനു കീഴിലാണെങ്കിലും ഈ പ്രദേശത്തിന്റെ ശുചീകരണമടക്കമുളളതിന്റെ മേൽനോട്ടം ഹീരാനന്ദാനി ഗ്രൂപ്പിനാണ്. 250 ഏക്കറാണ് വിസ്തീർണം. ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, സിനിമാ സ്റ്റുഡിയോ, ഫ്‌ളാറ്റുകൾ തുടങ്ങി മെട്രോ ജീവിതത്തിന്റെ എല്ലാ ചേരുവകളും ഇവിടെയുണ്ട്. ഭക്ഷണപ്രിയരുടെ കേന്ദ്രമാണ് ഇവിടം. രാവും പകലും തീറ്റ ആഘോഷമാക്കുന്നവർ. പ്രശസ്തമായ പല ആഗോള ഭക്ഷണ ശൃംഖലകളുടെ ഔട്ട്‌ലറ്റുകൾ മുതൽ തട്ടുകടകളിൽ വരെ വൻതിരക്കാണ്.

സിന്ധുവേടത്തിയുടെ ഫ്‌ളാറ്റിലെത്തിയപ്പോഴേക്കും ബക്കർവാഡി പോലുളള മറാത്തി സ്‌നാക്‌സ് ഞങ്ങൾക്കായി കരുതിവെച്ചിരുന്നു. സിന്ധുവേടത്തിക്ക് മൂന്നുമക്കളാണ്, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. അവരെ കണ്ടപ്പോൾ തന്നെ ഉണ്ണികുട്ടൻ ഫുൾ ഹാപ്പിയായി.

ഡാൻഡിയക്കു പാസ് കിട്ടിയെന്ന് നേരത്തെ ഏടത്തി പറഞ്ഞിരുന്നു. പക്ഷെ കറങ്ങിതിരിഞ്ഞ് ഞങ്ങൾ എത്തിയപ്പോഴേക്കും ഡാൻഡിയയുടെ നേരം കഴിഞ്ഞു. കൂടാതെ റോഡ് ബ്ലോക്കിൽ നിൽക്കുമ്പോൾ ചെറിയൊരു ഡാൻഡിയ കാണുകയും ചെയ്തു. എന്നാൽ പിന്നെ ഭക്ഷണങ്ങൾ പരീക്ഷിക്കാമെന്നായി. ചീപ്പ് ആൻഡ് ബെസ്റ്റ് എന്ന കടയിലാണ് ആദ്യം പോയത്. എല്ലാ മറാത്തി ഭക്ഷണങ്ങളും രുചിക്കാൻ അവസരം തരാമെന്നാണ് ബിജുവേട്ടന്റെ വാഗ്ദാനം. ചീസ് ദാഹി പപ്ഡി ചാട്ട്, ദാഹി പപ്ഡി ചാട്ട്, ദാഹി റഗഡാ ചാട്ട് എന്നീ വിഭവങ്ങളാണ് ആദ്യം കഴിച്ചത്. അതിൽ എനിക്കേറെ ഇഷ്ടപ്പെട്ടത് ചീസ് ദാഹി പപ്ഡി ചാട്ടാണ്.


ചീസ് ദാഹി പപ്ഡി ചാട്ട്



ദാഹി പപ്ഡി ചാട്ട്



ദാഹി റഗഡാ ചാട്ട് 

പിന്നീടാണ് ഏറെ പ്രശസ്തമായ പാനിപുരി കൈയിൽ കിട്ടിയത്. ആറെണ്ണമാണ് ഒരു സെറ്റ്. നമ്മൾ ഒന്നുവായിൽ വെക്കുമ്പൊഴേക്കും അടുത്തത് കടക്കാരൻ കൈയിൽ വെച്ചുതരും. അതിനെപ്പറ്റി ഒരു ട്രോൾ തന്നെയുണ്ട്, 'You don't know real stress until you have a panipuri in your mouth, a panipuri in your bowl and the panipuriwala is standing infront of you with another ready panipuri'. പിന്നെയും കുറെ തരം ഭക്ഷണങ്ങളുടെ പേരുകൾ അവിടെയെഴുതി വെച്ചിട്ടുണ്ട്. സ്വാദു നോക്കാൻ വയറിൽ സ്ഥലമില്ലാത്തതിനാൽ തീറ്റ നിർത്തി.



പാനിപുരി 

അതു കഴിഞ്ഞ് നാച്വറൽസ് ഐസ്‌ക്രീം കടയിൽ കയറി സീതപ്പഴത്തിന്റെ സ്വാദുളള ഐസ്‌ക്രീമിന്റെ രുചിയുമറിഞ്ഞു. സമീപത്ത് രണ്ടിടങ്ങളിൽ ബംഗാളികളുടെ നവരാത്രി പൂജയുണ്ടെന്നറിഞ്ഞ് അതും സന്ദർശിക്കാമെന്ന് തീരുമാനിച്ചു. ആദ്യമൊക്കെ ഒരു പൂജയെ നടത്തിയിരുന്നുളളൂ. പവായിലുളള ബംഗാളികൾ പിന്നീട് പിരിഞ്ഞു രണ്ടു വിഭാഗങ്ങളായി ആഘോഷിക്കുകയാണ്. പൂജാ പന്തലിൽ മഹിഷാസുരമർദിനിയായ ദേവിയുടെ വലിയ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് രണ്ടിടങ്ങളിലും.



നവരാത്രിപൂജാ പന്തല്‍

ബംഗാളി ഭക്ഷണസ്റ്റാളുകളുമുണ്ട്. വയറുനിറഞ്ഞതിനാൽ രസഗുള മാത്രമേ പരീക്ഷിച്ചുളളൂ. അതിമധുരം. ഉണ്ണികുട്ടനുമേറെ ഇഷ്ടപ്പെട്ടു. ബംഗാളികളുടെ പ്രധാന ഭക്ഷണം മീനാണ്. സസ്യാഹാരിയായതിനാൽ മത്സ്യവിഭവങ്ങൾ രുചിക്കാനോ എഴുതാനോ ഞാനാളല്ല.




രസഗുള


വഴിയിൽ മിർച്ചി ആൻഡ് മൈം എന്നൊരു ഹോട്ടൽ കാണിച്ചു തന്നു സിന്ധുവേടത്തി. അവിടുത്തെ പ്രത്യേകതയെന്തെന്നു വെച്ചാൽ വൈയിറ്റർമാരെല്ലാം സംസാരശേഷിയില്ലാത്തവരാണ്. ഭക്ഷണത്തിനായി ഓർഡർ ആംഗ്യത്തിലൂടെ കൊടുക്കണം. ഓരോ വിഭവത്തിനും കാണിക്കേണ്ട ആംഗ്യവിക്ഷേപങ്ങൾ മെനു കാർഡിലുണ്ടെത്രേ. അടുത്ത തവണ മുംബൈയിലെത്തുമ്പോൾ ഈ ഹോട്ടൽ സന്ദർശിക്കണം. ഇപ്പോൾ സമയത്തിന്റെ കുറവുണ്ട്.


 മിർച്ചി ആൻഡ് മൈം ഹോട്ടൽ 

ഇന്നത്തെ അലച്ചിൽ അവസാനിപ്പിച്ച് കിടക്കയിൽ ഉറക്കത്തിലേക്ക് വഴുതി വീണു. ചെറിയൊരു തണുപ്പും കൂടിയായപ്പോൾ രാവിലെയായിട്ടേ അറിഞ്ഞുളളൂ. കൂട്ടത്തിൽ പറയാൻ മറന്നു, മുംബൈയുടെ ട്രേഡ് മാർക്കാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം. മിക്ക ഫ്‌ളാറ്റുകളിലും ഈ പത്രമാണ് വരുത്തുക. മുപ്പതു പേജിനടുത്തുണ്ടാവും സപ്ലിമെന്റുകളടക്കം. എരിവും പുളിയും ചേർത്ത ബോളിവുഡ് ഗോസിപ്പുകൾ മുതൽ ശാസ്ത്ര, സാമ്പത്തിക വാർത്തകൾ വരെയുണ്ട്. കേരളത്തിൽ അതേ പത്രത്തിന് ഇത്രയധികം പേജില്ല. അവിടെയെത്തിയതിനുശേഷം ഞാനും ബോംബെ ടൈംസ് വായിച്ചു. എങ്കിലും പല കടകളിലും റോഡരികിലെ വിൽപ്പനക്കാരുടെയടുത്തും മാതൃഭൂമിയും മനോരമയും കണ്ടു. മലയാളം പത്രം മാത്രമല്ല, രാജ്യത്തെ മിക്ക ഭാഷകളിലുളളവയും ഇവിടങ്ങളിലെല്ലാം വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.

ഒരു മസാലചായയും നുണഞ്ഞ് ടൈംസ് കൈയിലെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് മഴ പെയ്തത്. മുംബൈയിലെ മഴയെക്കുറിച്ചും വെളളപ്പൊക്കത്തെക്കുറിച്ചും അതുണ്ടാക്കിയ കെടുതികളെക്കുറിച്ചും മുൻപുളള ആഴ്ചകളിൽ വാർത്തകൾ കൈകാര്യം ചെയ്യുകയും മാതൃഭൂമി മുംബൈ എഡിഷനായി പേജുണ്ടാക്കുകയും ചെയ്തിരുന്നു. അന്നൊന്നും കരുതിയില്ല മഹാനഗരത്തിലെ മഴ നേരിൽ കാണാനാകുമെന്ന്. ആറാം നിലയിലിരുന്ന് മാനത്തുരുണ്ടു കൂടിയ കാർമേഘങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്ന മഴ നോക്കിയിരിക്കാനുമുണ്ട് ഒരു രസം. നാലാം ദിവസം ഉച്ചഭക്ഷണത്തിനായി മുളുണ്ടിലെ ഒരു ബന്ധുവീട്ടിൽനിന്ന് ക്ഷണമുണ്ട്. ശാന്തമായൊരിടത്താണ് അവരുടെ ഫ്‌ളാറ്റ്. പുറത്തെ ബഹളമൊന്നുമറിയില്ല. അവിടുത്തെ ഗൃഹനാഥൻ കൃഷ്‌ണേട്ടൻ ആർട്ട് ഓഫ് ലിവിങ്ങിന്റെ പ്രചാരകനാണ്. മാനസികവും ശാരീരികവുമായ പ്രയാസങ്ങളുളളവർക്ക് അദ്ദേഹത്തിന്റെ പ്രാർഥനയിലൂടെയും അനുഗ്രഹത്തിലൂടെയും സൗഖ്യം നേടിയിട്ടുണ്ടെന്ന്  ബന്ധുക്കൾ പറയുന്നു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കുറേ സമയം സംസാരിച്ചിരുന്ന് തിരിച്ച് ചെമ്പൂരിലെത്തി.

അടുത്ത ലക്ഷ്യം മുംബാ ദേവി ക്ഷേത്രമാണ്. നാട്ടിലെ മുഴുവൻ അമ്പലങ്ങളും സന്ദർശിച്ചേ അടങ്ങൂവെന്ന വാശിയൊന്നുമില്ലെങ്കിലും ഈ അമ്പലം കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. വിമാനടിക്കറ്റെടുത്തപ്പോഴേ ഞാൻ പറഞ്ഞ കാര്യമാണത്. മുംബൈ നഗരത്തിന്  ആ പേര് വന്നത് മുംബ ആയിയുടെ  (അമ്മ) നാടായതിനാലാണ്. ഞാനും ഭർത്താവും ശ്രീധരേട്ടനും കൂടെയാണ് പോയത്. ഉബർ ടാക്‌സിയിൽതന്നെ. ശ്രീധരേട്ടൻ മുംബൈയിലെത്തിയിട്ട് 22 കൊല്ലമായെങ്കിലും ഇതുവരെ ആ ക്ഷേത്രത്തിൽ ദർശനം നടത്തിയില്ലെത്രെ.

പോകുന്ന വഴിയിൽ മസ്ജിദ് എന്നൊരു റെയിൽവെ സ്‌റ്റേഷനുണ്ട്. 'ചുറ്റും വലിയ തിരക്കാണ്. മുസ്ലിം സമൂഹം തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. കച്ചവടവും അവർ തന്നെ. വെളളിയാഴ്ചയായതിനാൽ പതിവിലേറെ തിരക്കുണ്ടാകും. റംസാൻ നോമ്പുകാലത്തൊന്നും ഇങ്ങോട്ടേക്ക് ഓട്ടം വിളിച്ചാൽ പറ്റില്ല എന്നു തീർത്തു പറയും. ജനസമുദ്രത്തിൽ വണ്ടി കുടുങ്ങി പോകും' - പറയുന്നത് മുസ്ലിം ഉബർ ഡ്രൈവർ. അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു ഗണപതിയുടെ പ്രതിമയും അതിനുചുറ്റി ജപമാലയായ തസ്ബീഹ് യുമുണ്ട്. ഇതെന്താ സംഭവമെന്ന് ചോദിച്ചപ്പോൾ മുതലാളി ഹിന്ദുവാണെന്നും എല്ലാമൊന്നുതന്നെയാണെന്നും സിഗ്നൽ ലൈറ്റ് തെളിയുന്നത് കാത്തുനിൽക്കവെ ആ മനുഷ്യൻ താടി തടവി കൊണ്ടുപറഞ്ഞു.

ദക്ഷിണ മുംബൈയിലെ ഭുലേശ്വറിലാണ് ഈ ക്ഷേത്രം. മുംബൈ എന്ന ഗ്രാമം പട്ടണമായും പിന്നീട് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതും ഈ രക്ഷാദേവതയുടെ അനുഗ്രഹത്താലാണെന്നാണ് വിശ്വാസം. 'ബോംബേയിലെ സപ്തദ്വീപുകളിലെ ആദിമനിവാസികളായിരുന്ന അഗ്രി, കോളി എന്ന ജനവിഭാഗങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു മുംബാദേവി. 15-ാം നൂറ്റാണ്ടു മുതൽക്കേ മുംബാദേവി എന്ന മൂർത്തി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും 1675ൽ മുംബാ എന്നുപേരുള്ള ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് പറയപ്പെടുന്നു. ഇവിടെ നിലനിന്നിരുന്ന സെന്റ് ജോർജ് കോട്ടയുടെ വടക്കുഭാഗത്തുള്ള കോട്ടമതിലിനോട് ചേർന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ സ്ഥാനം. 1739നും 1770നുമിടക്ക് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഭുലേശ്വർ ഭാഗത്ത് പുനർനിർമിക്കപ്പെടുകയായിരുന്നു.' എന്നാണ് വിക്കിപീഡിയയിൽ ക്ഷേത്ര ചരിത്രത്തെക്കുറിച്ചു പറയുന്നത്.


മുംബാ ദേവീക്ഷേത്രത്തിന്റെ പ്രവേശനകവാടം


കാർ അരിച്ചരിച്ച് അമ്പലത്തിനു കുറച്ചു ദൂരത്തായെത്തി. ഇനി നിങ്ങൾ നടന്നു പോയ്‌ക്കോളില്ലേയെന്ന് ഡ്രൈവർ ദയനീയമായി ചോദിച്ചു. കാറിൽ നിന്നിറങ്ങി ഏകദേശം അരകിലോമീറ്റർ നടന്നു. നവരാത്രിയായതിനാൽ വൻതിരക്കാണ്. നവരാത്രിക്ക് ഓരോ ദിനവും ഓരോ നിറമുളള വസ്ത്രം ധരിക്കണമെന്നാണ് ശാസ്ത്രം. ഓറഞ്ച്, വെള്ള, ചുവപ്പ്, നീല, മഞ്ഞ, പച്ച, തവിട്ട്, പർപ്പിൾ, പീക്കോക്ക് പച്ച എന്നിങ്ങനെയാണ് യഥാക്രമം ധരിക്കേണ്ടത്. മറാത്തികൾ അതെല്ലാം വിശ്വാസപൂർവം ചെയ്യുന്നവരാണ്.

അമ്പലത്തിനുപുറത്തും അകത്തും നല്ല തിരക്കാണ്. പൂജാ സാധനങ്ങൾ വിൽക്കുന്ന വലിയ കടകളും തെരുവോര കച്ചവടക്കാരുമുണ്ട്. മുല്ല, താമര, ഓറഞ്ച് നിറത്തിലുളള മല്ലിക എന്നിവയാണ് പ്രധാന പൂജാ പുഷ്പങ്ങൾ. പൂജയ്ക്കായി മധുരപലഹാരങ്ങളടങ്ങിയ കിറ്റും വാങ്ങാം. പ്രവേശന കവാടത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശോധനയുണ്ട്. വലിയ ക്യൂവാണ്. എങ്കിലും ആളുകൾ വേഗം വേഗം നീങ്ങുന്നുണ്ട്.


മുൻ ഭാഗങ്ങൾ വായിക്കാം

4.11.19

മുംബൈ യാത്ര - 4

തലേന്നുളള അലച്ചില്‍ കാരണം ഞാനും അസുഖം മാറിയ ഉണ്ണികുട്ടനും ബോധം കെട്ടുറങ്ങി. പതിവുപോലെ ഭജനയാണ് ഉണര്‍ത്തിയത്. പാറക്കല്ലിലുരയ്ക്കുന്ന പോലെയുളള ശബ്ദമുളളയാള്‍ പാടി കൊണ്ടേയിരുന്നു. ഇതുകേട്ടപ്പോള്‍ എനിക്ക് ഡിഗ്രി കാലമാണ് ഓര്‍മ വന്നത്. അരിയന്നൂരിലെ ശ്രീകൃഷ്ണ കോളേജിലാണ് ബിരുദം ചെയ്തത്. അതിനടുത്തുളള കൂനംമൂച്ചിയെന്ന ഗ്രാമത്തിലാണ് താമസം. അവിടെ ഒരു ദേവീക്ഷേത്രമുണ്ട്. സന്ധ്യക്കു ഭജനയുണ്ട്. അതു പാടുന്ന സ്ത്രീയുടെ ശബ്ദം അത്ര സുഖകരമല്ല. അവര്‍ സംഗീതാധ്യാപികയാണെന്നതാണ് മറ്റൊരു തമാശ.

രാവിലെ ഫിലിംസിറ്റിയില്‍ പോകാമെന്നായിരുന്നു പ്ലാന്‍. എഴുന്നേറ്റു റെഡിയായപ്പോഴേക്കും ഏകദേശം പതിനൊന്നുമണിയായി. ഉബര്‍ ടാക്‌സി പിടിച്ച് ഞാനും ഭര്‍ത്താവും ശ്രീധരേട്ടനും ഫിലിം സിറ്റിയിലേക്ക് തിരിച്ചു. ഗൊരേഗാവ് എന്ന സ്ഥലത്താണിത്. ഇവിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മികച്ചതാണ്. വളരെ തുച്ഛമായ തുകയില്‍ യാത്ര ചെയ്യാമെന്നതാണ് പ്രധാന ഗുണം. കൂടാതെ ലോക്കല്‍ ടാക്‌സിയായ 'കാലി-പീലി' (കറുപ്പും മഞ്ഞയും പെയിന്റടിച്ച കാറുകള്‍) കാറുകളും ധാരാളമായുണ്ട്. രണ്ടു ദിവസമായി കണ്ടു ശീലിച്ചതുപോലെ തന്നെ ഫിലിം സിറ്റിയിലേക്കു പോകുന്ന വഴികള്‍ക്കിരുവശവും ഫ്‌ളാറ്റ് സമുച്ചയങ്ങളാണ്.

(ഫിലിംസിറ്റിയിലേക്കുളള പ്രവേശനകവാടം)

ഒന്നരയോടെ ഫിലിം സിറ്റിയിലെത്തി. നാലു സമയങ്ങളിലായാണ് പ്രവേശനം. അവരുടെ തന്നെ ബസ്സുകളുണ്ട്. ഞങ്ങളെത്തിയതിന് ശേഷം അടുത്ത ട്രിപ്പ് രണ്ടരയ്ക്കാണ്. വിശപ്പ് കലശലായതിനാല്‍ ഭക്ഷണം തേടി നടന്നു. വഴി നിറയെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളുണ്ട്. ലോറികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നു. ഇതും ആ മഹാനഗരത്തില്‍ തന്നെയാണോയെന്ന് സംശയം തോന്നും. കഷ്ടി അര കിലോമീറ്റര്‍ കഴിഞ്ഞാണ് ഒരു ഹോട്ടല്‍ കണ്ടത്. ചെറിയൊരു ഹോട്ടലാണ്. രണ്ടു നിലകളുണ്ട്. താഴത്തെ നിലയില്‍ 'ഫയര്‍ മെയിന്റനന്‍സി'നായി അടച്ചിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പടികള്‍ കയറി മുകള്‍നിലയിലെത്തി. താഴത്തെ ലുക്കേ അല്ല മുകളില്‍. ഏ.സി.യൊക്കെയുണ്ട്. നാനും പനീറും ഷെസ്വാന്‍ ഫ്രൈഡ് റൈസും ഓഡര്‍ ചെയ്തു. 2.30ന് ബസ് പുറപ്പെടുമെന്നതുകൊണ്ടും കുറച്ചുദൂരം തിരിച്ചുനടക്കാനുളളതിനാലും വേഗത്തില്‍ ഭക്ഷണം കഴിച്ചവസാനിപ്പിച്ചു. കൈ കഴുകാനായി ഒരു ചെറിയ പാത്രത്തില്‍ നാരങ്ങ കഷ്ണമിട്ടു വെള്ളം കൊണ്ടുവന്നു. ഇതും എനിക്ക് പുതുമ തന്നെ.

ഫിലിം സിറ്റിയ്ക്കടുത്ത് തന്നെയാണ് റിസര്‍വ് ബാങ്കിനു കീഴിലുളള ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ച് എന്ന സ്ഥാപനം. 14 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാമ്പസില്‍ എം.എസ്.സി ഇക്കണോമിക്‌സ്, എം.ഫില്‍, പി.എച്ച്.ഡി. കോഴ്‌സുകളാണുളളത്. പുറമെനിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്. അധികം നിരീക്ഷിക്കാന്‍ സമയമില്ല. ബസ് അവിടെ നില്‍പ്പുണ്ട്.

പ്രവേശന ഫീസ് 650 രൂപയാണ്. വിദേശികള്‍ക്ക് കൂടും. ബസ്സിനു പുറത്ത് സിനിമകളുടെ പോസ്റ്ററുകള്‍ പോലെ നിറയെ ചിത്രങ്ങളുണ്ട്. ഷോലെ മുതല്‍ പുതിയ പടങ്ങള്‍ വരെ. ബന്ദിപ്പൂര്‍ കാടുകളില്‍ സവാരി നടത്തുന്ന വാഹനം പോലെയുണ്ട് അകം. എ.സിയൊക്കെയാണ്. ജനലില്ല, പകരം വലിയ ഗ്ലാസാണ്. 1998ല്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി കണ്ടതിന്റെ മധുരമുളള ഓര്‍മയുമായാണ് ബസ്സില്‍ കയറിയത്. രണ്ടര മണിക്കൂര്‍ ബസ് യാത്ര. എല്ലാ സീറ്റിലും യാത്രക്കാരുണ്ട്. ഒരു പാക്കറ്റ് ചിപ്‌സും ഒരു കുഞ്ഞുകുപ്പി വെളളവും യാത്രക്കാര്‍ക്ക് തരും. ഒരു ഗൈഡുണ്ട്. ഹിന്ദിയിലാണ് സംസാരം. വിദേശികള്‍ക്കൊക്കെ എങ്ങനെ മനസിലാകുമെന്തോ...


(അകത്തേക്കു പോകാനുളള ബസ്)

ആദ്യം തന്നെ മൈതാനം ചൂണ്ടി അയാള്‍ പറഞ്ഞു, ആ കാണുന്ന സ്ഥലത്താണ് ഷാരൂഖ് നായകനായി അഭിനയിച്ച 'ജോഷ്' ചിത്രീകരിച്ചത്. കാടുപിടിച്ചു കിടക്കുന്ന ആ സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാരൂഖും ഐശ്വര്യയും തകര്‍ത്തഭിനയിച്ചത് മനസ്സിലോര്‍ക്കണം. അതു കഴിഞ്ഞ് കോടതി. മുന്‍ഭാഗം കോടതിയും മറുഭാഗം ക്രിസ്തീയ ദേവാലയവുമാണ്. പിന്നെയും കാടും മൈതാനങ്ങളും കാണിച്ച് അയാള്‍ പറഞ്ഞുകൊണ്ടെയിരിക്കും. ഒരു കെട്ടിടം കാണിച്ചു പറഞ്ഞു അതിനുളളില്‍ റെയില്‍വെ സ്റ്റേഷനും വിമാനത്താവളവും ചിത്രീകരിക്കാന്‍ സൗകര്യമുണ്ടെന്ന്. വഴിനീളെ ഏതൊക്കെയോ മറാത്തി, ഹിന്ദി, ബംഗാളി സീരിയലുകള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. ഗൈഡ് അഭിനേതാക്കളോട് ഹായ് പറയാന്‍ പറയും. പുതുമുഖ താരങ്ങള്‍ തിരിച്ചും കൈ വീശും. ചില്ലിനപ്പുറം കൗതുകത്തോടെ നോക്കുന്ന ജീവികളെ ചേര്‍ത്ത് ഒരു നടന്‍ സെല്‍ഫിയെടുത്തു. പിന്നെയും ബസ് നീങ്ങി. ഒരു ബില്‍ഡിങ്ങിനു പുറത്ത് വലിയ ബോര്‍ഡ് വെച്ചിരിക്കുന്നു, അകത്ത് ഷൂട്ട് നടക്കുന്നത് കോന്‍ ബനേഗ ക്രോര്‍പതി. പുറത്ത് ബച്ചന്റെ കാരവാന്‍ കിടക്കുന്നു. അപ്പോഴും നമ്മള്‍ ഭാവനയില്‍ കാണണം ഘനഗംഭീര ശബ്ദത്തിലുളള ആ ഡയലോഗ്, 'നമശ്കാര്‍, മേം അമിതാബ് ബച്ചന്‍ ബോല്‍ രഹാ ഹും...'

(ബിഗ് ബോസ് ലൊക്കേഷൻ)

വീണ്ടും യാത്ര. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരണം നടക്കുന്നു. അതും അടച്ചിട്ട കെട്ടിടത്തില്‍. പുറത്ത് വലിയ പോസ്റ്ററുകള്‍ കണ്ട് ആശ്വസിക്കാം. അവാര്‍ഡ് നിശകള്‍ സംഘടിപ്പിക്കുന്ന ബില്‍ഡിങ്ങും പുറമേ നിന്ന് കണ്ടു. കുളു, മണാലി, കശ്മീര്‍ എന്നിവ ഷൂട്ട് ചെയ്യുന്ന പുല്‍മേടുണ്ട്. പുകയടിച്ചാണത്രേ മഞ്ഞ് വരുത്തുന്നത്. വീടുകളുമുണ്ട്. അതിലെ മുറികളും അടുക്കളയും ചിത്രീകരിക്കുന്നത് വേറൊരു കെട്ടിടത്തിലാണ്. മിക്ക ഹിന്ദി സിനിമകളിലുളള അമ്പലങ്ങളുടെ സീനുകളും ചിത്രീകരിക്കുന്ന ഒരു 'മന്ദിര്‍' ഉണ്ട്. മൂര്‍ത്തികള്‍ മാത്രമേ മാറൂവെന്ന് ഗൈഡ്. രാവിലെ കൃഷ്ണനാണെങ്കില്‍ ഉച്ചയ്ക്ക് അവിടെ ദേവിയുടെ വിഗ്രഹമാകും. ബില്‍ഡിങ് മാത്രം സ്ഥിരം. അവിടെയിറങ്ങി ഫോട്ടോയെടുക്കാം. ബോളിവുഡ് സിനിമകളിലെ അപകടരംഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാലവും കണ്ടു. ഇങ്ങനെ എണ്ണിപ്പറയാനുളള കുറച്ചു കാഴ്ചകള്‍ മാത്രമാണ് അവിടെയുളളത്. രണ്ടര മണിക്കൂറാകും മുമ്പേ ബസ് തിരിച്ച് പ്രവേശന കവാടത്തിലെത്തി.

(ഫിലിംസിറ്റിയിലെ മന്ദിർ)

ഇറങ്ങി ഉബര്‍ കാറിനു കാത്തുനില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു ഹിമേഷ് രേശമ്മിയയുടെ പാട്ട് റെക്കോഡിങ് ലൈവ് കാണിച്ചുതരാം, 600 രൂപ കൊടുത്താല്‍ മതിയെന്ന്. നഹി ഭയ്യാ... ഇപ്പോള്‍ കണ്ടതു തന്നെ ധാരാളം. ഇനിയൊന്നും വേണ്ട... ഫിലിം സിറ്റി സമ്മാനിച്ച കടുത്ത നിരാശയുമായി കാറില്‍ കയറി തിരിച്ച് ചെമ്പൂരിലേക്ക്.


മുൻ ഭാഗങ്ങൾ വായിക്കാം

19.10.19

മുംബൈ യാത്ര - 3


(മുംബൈ തെരുവിലെ കാഴ്ച)

'ജയദേവ്... ജയദേവ്', കർണ്ണകഠോരമായ ശബ്ദത്തിൽ ആരോ താഴെയുളള 'ഗളളി'യിൽ ഭജന പാടുന്നതുകേട്ടാണ് ഉണർന്നത്. തലേദിവസം രാത്രി ചുമച്ചും കരഞ്ഞും ഏറെ കഴിഞ്ഞാണ് ഉണ്ണികുട്ടൻ ഉറങ്ങിയത്. അതുകൊണ്ട് സൂര്യനുദിച്ചത് ഞാനറിഞ്ഞില്ല. ആ ഭജനയെന്ന ഭീകരശബ്ദം കേട്ടാണ് രാവിലെയായി എന്ന തിരിച്ചറിവുണ്ടായത്. താഴെയെന്താ സംഭവമെന്ന് റീനേടത്തിയോട് ചോദിച്ചപ്പോൾ പറഞ്ഞു, 'ഏതു ആഘോഷത്തിനും ഭജന തുടങ്ങുക ജയദേവ് എന്നു പാടിയാണ്. ദേവിയുമായി ബന്ധപ്പെട്ടാണെങ്കിൽ ജയദേവിയെന്നാകും.'

രണ്ടാം ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിനഞ്ചു വർഷത്തിനുശേഷം എന്റെ ഒരു സുഹൃത്തിനെ കാണാൻ പോകുന്നുവെന്നതാണ്. യദുവെന്നാണ് പേര്. സ്‌കൂളിൽ എന്റെ നാടായ നിലമ്പൂരിൽ ഞങ്ങളൊന്നിച്ചു പത്താം ക്ലാസ് വരെ പഠിച്ചതാണ്. അവന് ഒരു ഇരട്ട സഹോദരനുണ്ട്, വിധു. അവനങ്ങ് ഖത്തറിലാണ്. യദു നവിമുംബൈയിലെ കാമോത്തെയിലാണ് താമസം. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായി. എല്ലാ വർഷവും മുംബൈ യാത്ര സ്വപ്നം കാണുമ്പോൾ ഇവനും വിധുവിനും മെസേജ് അയയ്ക്കാറുണ്ട്, വരാൻ പ്ലാനുണ്ടെന്നു പറഞ്ഞ്. പക്ഷെ അതൊരു പകൽകിനാവായി ആറുവർഷം കൊണ്ടുനടന്നു. ഇത്തവണയും മെസേജ് അയച്ചപ്പോൾ മറുപടി വന്നതിങ്ങനെ, 'മുംബൈക്കു വരാൻ പ്ലാനുണ്ട്. എന്നാ വരാൻ പറ്റുകയെന്നറിയില്ല എന്നു പറയാനല്ലേ ഉദ്ദേശം?'... അല്ല, ടിക്കറ്റ് ബുക്ക് ചെയ്തുവെന്നു പറഞ്ഞപ്പോൾ അവൻ ചെമ്പൂരിലേക്ക് വന്നു കാണാമെന്നു പറഞ്ഞു.

ഒക്ടോബർ രണ്ട് അവധി ദിവസമായതിനാൽ അവനും ഭാര്യയ്ക്കും വരാൻ പ്രയാസമില്ലെന്നും അറിയിച്ചു. ഭാര്യ സ്‌നേഹ ചെമ്പൂരിലെ കോളേജിൽ അധ്യാപികയാണ്. യദുവും സ്‌നേഹയും മകൾ സായുവും വന്നു. ഉണ്ണികുട്ടന് ഒരു ചോക്ലേറ്റും കൈയിൽ പിടിച്ചാണ് സായുവിന്റെ വരവ്. അവൻ അസുഖമായി കിടപ്പാണെന്നു കേട്ടപ്പോൾ അവളുടെ മുഖം വാടി. എന്നാലും കൊണ്ടുവന്ന സാധനം അവനു കൊടുത്തു. ഞാനും യദുവും സ്‌നേഹയും റീനേടത്തിയും ബാക്കിയുളളവരും രണ്ടുമണിക്കൂറോളം കത്തിവെച്ചു. ഇറങ്ങുമ്പോൾ സെൽഫിയെടുക്കാൻ യദുവും ഞാനും ക്യാമറയിൽ നോക്കിയപ്പോഴാണ് വർഷങ്ങളുടെ മാറ്റം മനസിലായത്. അവന്റെ മുടി ഏതാണ്ട് പൂർണമായും കൊഴിഞ്ഞിരിക്കുന്നു. ഞാനും തടി കൂടി. എന്നാലും കുറച്ചുനിമിഷം സ്‌കൂളിലെ പഴയ എട്ടാം ക്ലാസിലെത്തിയപ്പോലെ... പല സ്ഥലങ്ങളിൽ കയറാനുളളതിനാൽ യദു യാത്ര പറഞ്ഞിറങ്ങി. കൂട്ടത്തിൽ ഉണ്ണികുട്ടന് ഒരു സ്‌നേഹസമ്മാനവും.



(യദുവിനൊപ്പം ഒരു സെൽഫി)

ഞങ്ങളും അടുത്ത സ്ഥലത്തേക്ക് പോകാനൊരുങ്ങി. അതൊരു കുടുംബയോഗമാണ്. ബാബാ അറ്റോമിക് റിസേർച്ച് സെന്റർ അഥവാ ബി.എ.ആർ.സി.യിലാണ് പരിപാടി. തിരക്കുപിടിച്ച മഹാനഗരത്തിൽ ശാന്തമായൊരിടം, അതാണ് ബി.എ.ആർ.സി. അവിടുത്തെ ജീവനക്കാർക്കെല്ലാം ക്വാർട്ടേഴ്‌സുണ്ട്. അതിലൊരു കുഞ്ഞു ക്വാർട്ടേഴ്‌സിലാണ് അമ്പതോളം ആളുകൾ ഒത്തുകൂടിയത്. മാങ്കുളം വിഷ്ണുവേട്ടനും സുഷമേടത്തിയുമായിരുന്നു ആതിഥേയർ. ഗൃഹനാഥൻ റിട്ടയറായതിന്റെ പാർട്ടിയാണ്. ഫ്രൈഡ് റൈസ്, ജീരാ റൈസ്, ദാൽ, പനീർ കുറുമ, വെജ് മസാലക്കറി, ബൂന്ദി റായ്ത്ത, ഗുലാബ് ജാം, ഐസ്‌ക്രീം, അച്ചാർ, വെജിറ്റബിൾ സാലഡ് എന്നിവയായിരുന്നു മേശമേൽ നിരത്തിവെച്ചത്. സ്റ്റാർട്ടേഴ്‌സായി ചെന്നു കയറുമ്പോൾ ട്രോപ്പിക്കാന ജ്യൂസും ബാജിയയും കോളിഫ്‌ളവർ ഫ്രൈയും. തയാറാക്കിയതും വിളമ്പി കൊടുക്കുന്നതും മറാഠ സ്വദേശികൾ തന്നെ. ഉണ്ണികുട്ടനെ റീനേടത്തിയുടെ മകൻ അപ്പുവിന്റെയടുത്ത് ഏൽപിച്ചു വന്നതിനാൽ വേഗം തന്നെ വന്നവരെയെല്ലാം കണ്ട് ഭക്ഷണവും കഴിച്ചിറങ്ങി. അച്ഛന്റെ ചിറ്റമ്മ ഇന്ദിരയും കുടുംബവും അവിടെയുണ്ടായിരുന്നു. മകൾ ശ്രുതി എന്നെ നേരത്തെ തന്നെ അവരുടെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതുമാണ്. തൊട്ടടുത്ത ബ്ലോക്കിലാണത്രെ താമസം. പിന്നൊരിക്കൽ വരാമെന്നു പറഞ്ഞിറങ്ങി. തിരിച്ച് ഫ്‌ളാറ്റിലെത്തിയപ്പോൾ കണ്ടത് ഉത്സാഹവാനായ ഉണ്ണികുട്ടനെയാണ്. പനിക്കുളള മരുന്ന് ഫലിച്ചു. അപ്പുവിന്റെ കൂടെ സൊഹൈൽ എന്ന കൂട്ടുകാരനും ഞങ്ങളുടെ മറ്റൊരു ബന്ധുവായ വേറൊരു അപ്പുവും (അരുൺ വാസുദേവ്)  അവിടെയുണ്ടായിരുന്നു. ഇവരെല്ലാം ഇതേ അപ്പാർട്ട്‌മെന്റിലാണ് താമസം. ഉണ്ണികുട്ടൻ അവരുടെ കൂടെ ഡാൻസൊക്കെ കളിച്ച് ഹാപ്പിയായി ഇരിപ്പാണ്. അതിനേക്കാൾ സമാധാനമായി എനിക്കും വീട്ടുകാർക്കും.

വൈകീട്ട് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാനും പുറത്തുപോകാമെന്നു തീരുമാനിച്ചു. ഉണ്ണികുട്ടനെ അടുത്ത ദിവസം മുതൽ പുറത്തു കൊണ്ടുപോയാൽ മതിയെന്നു അമ്മ പറഞ്ഞു. അമ്മ അവനെ നോക്കാമെന്നും ഞങ്ങളോട് പൊയ്‌കോളാനും പറഞ്ഞു. അങ്ങനെ ഞാനും ശബരിയും റീനേടത്തിയും ശ്രീധരേട്ടനും കൂടെ ചെമ്പൂർ റെയിൽവെ സ്റ്റേഷനടുത്ത് ഷോപ്പിങ്ങിനിറങ്ങി. ഇടുങ്ങിയ നടവഴികൾക്കിടയിൽ തിങ്ങിനിറഞ്ഞ കടകളിൽ പല തരത്തിലും വർണങ്ങളിലുമുളള ഫാൻസി ആഭരണങ്ങൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, ബാഗുകൾ. ഒരു ചായക്കടയ്ക്കു മുമ്പിൽ ഒരു ചായക്കാരന്റെ വലിയ പ്രതിമ. വലിയ ക്യൂ. അമൃത് എന്നാണ് ചായയുടെ പേര്. മുംബൈയിൽ നിരവധി ഔട്ട്‌ലെറ്റുകളിൽ ചായ വിതരണം ചെയ്യുന്നുണ്ട്. അഞ്ചുരൂപയാണ് വില. ഞങ്ങളും വാങ്ങി. ചെറിയൊരു മസാല സ്വാദുണ്ടെങ്കിലും സംഗതി കിടിലൻ. ചായ കുടിച്ചതോടെ നടപ്പിന്റെ ക്ഷീണം പോയി എല്ലാവരും ഉഷാറായി.



(ചായക്കടയുടെ മുമ്പിലെ പ്രതിമ)

ഒരു കടയിൽ നിറയെ സെക്കൻഡ് ഹാൻഡ് ബുക്കുകൾ. പകുതി വിലയിൽ വാങ്ങാം. ഏതു കാലത്തായാലും തിരിച്ചുകൊടുത്താൽ ഏതാണ്ട് വാങ്ങിയ വില തന്നെ കിട്ടും. ഇരുണ്ട വെളിച്ചത്തിൽ പുസ്തകം വിൽക്കുന്ന കടക്കാരൻ നീട്ടി വിളിച്ചു, 'അരേ ബേട്ടി... ഏക് പുസ്തക് ലേ ലോ...' സച്ചിന്റെയും കരൺ ജോഹറുമെല്ലാം വിരാജിച്ചു നടക്കുന്ന നാട്ടിൽ അവരുടെ ആത്മകഥ വാങ്ങണമെന്ന് കരുതിയെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളെല്ലാം കേടുപാടു പറ്റിയവയാണ്. പുതിയതായാലും വായിച്ചതായാലും പോറലേറ്റ പുസ്തകങ്ങൾ ഷെൽഫിൽ സൂക്ഷിക്കാൻ താത്പര്യമില്ല.


(പുസ്തകകട)



(ദബേലി)



(സേവ് പുരി)



(മോമോസ്)

തിരക്കും കച്ചവടവും കാഴ്ചകളും കണ്ടാസ്വദിക്കുന്നതിനിടെ വിശപ്പിന്റെ വിളി വന്നു. സേവ് പുരി, ദബേലി, മൊമോസ് തുടങ്ങിയ പ്ലേറ്റുകളിൽ മുന്നിലെത്തി. ഏറെ കാലത്തിനുശേഷം ഒരു മിറിൻഡയും കുടിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചൂടോടെ മഹാരാഷ്ട്രയുടെ തനതുരുചികളാസ്വദിച്ച് വീണ്ടും നടപ്പു തുടർന്നു.



മുൻഭാഗങ്ങൾ വായിക്കാൻ താഴെയുളള
ലിങ്ക് ക്ലിക്ക് ചെയ്യുക:

11.10.19

മുംബൈ യാത്ര - 2

ഉറക്കംവിട്ട് എഴുന്നേല്‍ക്കുമ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. എന്റെ മകന്‍ ഉണ്ണികുട്ടന് ചെറിയ രീതിയില്‍ പനി തുടങ്ങിയത് ഞങ്ങളെ ആശങ്കയിലാഴ്ത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. മകന്റെ അസുഖം കാഴ്ചകള്‍ കാണാനുളള ആവേശത്തെ തണുപ്പിച്ചു. വെയിലാറിയപ്പോഴേക്കും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഓട്ടോയില്‍ മലയാളി ഡോക്ടറുടെ ക്ലിനിക്കിലെത്തി. അവിടെ ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 19 രൂപയാണ്. രണ്ടു സിറപ്പ് എഴുതി തന്നു.

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത് ഒരു കഫെ. മനുഷ്യന്‍മാര്‍ക്കല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കായി. ഓരോ ദിവസത്തെയും സ്‌പെഷല്‍ ഭക്ഷണവും പുറത്തൊരു ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. മൃഗങ്ങളുടെ മേക്കപ്പ്, ഇവന്റ് മാനേജ്‌മെന്റ്, പരിപാലനവസ്തുക്കള്‍ തുടങ്ങിയ പലവക സംഭവങ്ങള്‍ ഈ കഫെയിലുണ്ട്. കടയുടെ മുന്നില്‍ ഒരു കറുത്ത പുളളികളുളള വെളുത്ത പട്ടികുട്ടി കിടപ്പുണ്ട്. ഉണ്ണികുട്ടന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പ് തേടി ഞങ്ങള്‍ നടന്നു. ഒടുവില്‍ കേരളത്തിലെ സ്റ്റേഷനറി കട ഓര്‍മപ്പെടുത്തുന്ന ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് സംഭവം കിട്ടി.


(വളർത്തു മൃഗങ്ങള്‍ക്കായുളള കഫേ)

അടുത്ത് നല്ല വടാ പാവ് കിട്ടുമെന്ന് ഏടത്തിയുടെ മകന്‍ അപ്പു പറഞ്ഞു. കുറച്ചു ദൂരം നടന്നതും ഒരു തട്ടുകടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം. അതാണ് അപ്പു പറഞ്ഞ സ്ഥലം. അഞ്ചെണ്ണത്തിന് 75 രൂപ. ആ കടയില്‍ വടാ പാവ് മാത്രമേ കിട്ടുളളൂ. ഓരോ ദിവസവും കടയുടമ വീട്ടില്‍ നിന്ന് അഞ്ഞൂറോളം വട പാവ് കൊണ്ടു വരും. തീരുന്നതോടെ കടയടച്ചു പോകും. ഏതാണ്ട് ഒമ്പതുമണി വരെയാണ് അയാളുടെ കച്ചവടം. മലബാറില്‍ വൈകുന്നേരം കഴിക്കുന്ന ചെറുപലഹാരങ്ങളെ എണ്ണക്കടിയെന്നു പറയും. അതുപോലെ മുംബൈയിലെ എണ്ണക്കടിയാണിത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി തളര്‍ന്നവശരായവര്‍ ഈ കടയ്ക്കു മുമ്പില്‍നിന്ന് ചൂടുളള ഒന്നോ രണ്ടോ വടാ പാവ് അകത്താക്കും. ഇതിന്റെ പടം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ കസിന്റെ മകള്‍ പ്രിയങ്ക മെസേജ് അയച്ചു ദാദറിനടുത്ത് കീര്‍ത്തി കോളേജിനടുത്തും നല്ല വടാ പാവ് കിട്ടുമെന്ന്. ഡോംബിവ്‌ലിയില്‍ താമസിക്കുന്ന അവള്‍ നാട്ടിലാണെന്നതിനാല്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമവും പങ്കുവെച്ചു. തിരിച്ച് റീനേടത്തിയുടെ ഫ്‌ളാറ്റിലെത്തി. ചെറിയൊരു ചുറ്റികറങ്ങല്‍ കൊണ്ട് ഉണ്ണികുട്ടന്‍ ഉഷാറായി.

(വടാ പാവ്. പ്രിയങ്ക അയച്ചുതന്ന ചിത്രം)

മുംബൈയുടെ രാത്രി ജീവിതം കാറില്‍ കാണാന്‍ തീരുമാനിച്ചു. കാഴ്ച കാണല്‍, ഭക്ഷണം, ഷോപ്പിങ്... ഇത്രയുമാണ് മുംബൈയില്‍ കാണണമെന്ന് ഞാന്‍ ആഗ്രഹം പറഞ്ഞത്. ആദ്യം പോയത് മറൈന്‍ ഡ്രൈവിലാണ്. പത്തുമണിയായിട്ടും അവിടെ കടല്‍ഭിത്തികളില്‍ ഇണക്കുരുവികളെപ്പോല്‍ യുവതീയുവാക്കളുണ്ടായിരുന്നു. അതിനടുത്താണ് ചൗപ്പാട്ടി ബീച്ച്. സ്ട്രീറ്റ് ഫുഡിനു പേരുകേട്ടയിടം. ഒരുപാട് കുഞ്ഞുകുഞ്ഞു ഭക്ഷണശാലകള്‍. അവിടെയെല്ലാം ഒരേ വിഭവങ്ങള്‍. വരുന്നവരെ വിളിച്ചിരുത്താന്‍ ഓരോ കടയ്ക്കുമുമ്പിലും ആളുകളുണ്ട്. ഏതാണ്ട് പിടിവലി കൂടുന്ന പോലെയാണ് അവര്‍. ഞങ്ങള്‍ ഒരു മേശയ്ക്കുചുറ്റുമിരുന്നു. പാവ് ബാജി, ബേല്‍പൂരി, റഗ്ഡാ പാട്ടിസ് എന്നിവ സ്വാദുനോക്കി.


(പാവ് ബാജി)




(ബേൽ പൂരി)


(റഗ്ഡാ പാട്ടിസ്)


 പിന്നീട് ചൗപ്പാട്ടി ബീച്ചില്‍ ചെറിയൊരു നടത്തം. പുല്‍പ്പായ വാടകയ്ക്ക് കൊടുക്കുന്ന ഒരുപാട് കച്ചവടക്കാരുണ്ടവിടെ. 20 രൂപ കൊടുത്തു അൽപനേരത്തേക്ക് വാങ്ങാനും നിരവധി ആളുകളുണ്ട്. പായ വിരിച്ച് കുടുംബക്കാരും സുഹൃത്തുക്കളും ഇരുന്ന് ആടിയും പാടിയും രാവുകളെ ആഘോഷമാക്കും. റീനേടത്തിയുടെ ഭര്‍ത്താവ് ശ്രീധരേട്ടന്‍ പറഞ്ഞപോലെ, 'ഒഴിഞ്ഞ സ്ഥലങ്ങളില്‍, ഉളള സ്‌പേസില്‍ അവര്‍ വിശ്രമിക്കുന്നു; ആനന്ദം കണ്ടെത്തുന്നു'. മാലിന്യകൂമ്പാരമായിരുന്നു ആ ബീച്ച്. കാപ്പാടും പോണ്ടിച്ചേരിയും കണ്ട് അങ്ങോട്ട് പോകുന്നവര്‍ക്ക്  (വിദേശത്തുളളവരുടെ കാര്യം പറയുകയേ വേണ്ട) നിരാശയാകും ഫലം. ഇപ്പോള്‍ വൃത്തിയാക്കിയതാണെത്രേ. അപ്പോള്‍ പഴയ കോലമെന്താകും!



എന്തായാലും അവിടുത്തെ പൊടി ഉണ്ണികുട്ടന്റെ ചുമ കൂട്ടി. അവന്റെ അവശത കണ്ടപ്പോള്‍ കാറില്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. വഴിയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹോട്ടല്‍ താജ് മഹല്‍, ആനി ബസന്റ് ഹാള്‍, സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍, മുംബൈ പോസ്റ്റ് ഓഫീസ്, പ്രിന്‍സ് ഓഫ് വെയ്ല്‍സ് മ്യൂസിയം, ആര്‍ട്ട് ഗാലറി, ഹൈക്കോടതി തുടങ്ങിയവയെല്ലാം കാറിലിരുന്ന് കണ്ടു. മകന്റെ അസുഖത്തില്‍ ആധി പിടിച്ചിരിക്കുന്ന അമ്മയുടെ മനസ്സും കാഴ്ചകള്‍ കാണാന്‍ വെമ്പുന്ന യാത്രക്കാരിയുടെ കൊതിയും ഒരേ നിമിഷം ഞാനനുഭവിച്ചു. അടുത്ത ദിനം ഉണ്ണികുട്ടനു സുഖമാകുമെന്ന പ്രതീക്ഷയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴും പുറത്ത് റോഡില്‍ വാഹനങ്ങളൊഴുകി കൊണ്ടേയിരുന്നു.


ആദ്യ ഭാഗം വായിക്കാം 


9.10.19

മുംബൈ യാത്ര - 1



(ചിത്രം: റീനേടത്തിയുടെ ഫ്ലാറ്റിലെ ജനലിലൂടെയുളള കാഴ്ച)

ആ യാത്ര ഒരു കടം വീട്ടലായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും ഭർതൃസഹോദരിയെ സന്ദർശിക്കാൻ സമയം കിട്ടിയിട്ടില്ലെന്ന സ്‌നേഹപൂർണമായ പരിഭവം അവസാനിപ്പിക്കാനുളള ഒരു കൊച്ചു അവധിക്കാലം. എന്റെയും മകന്റെയും കന്നി വിമാനയാത്ര. ടിക്കറ്റ് നിരക്കും യാത്രാ സമയവും കുറവുളള വിമാനത്താവളത്തിനായുളള തിരച്ചിലാണ് കണ്ണൂരിൽ അവസാനിച്ചത്. സെപ്റ്റംബർ മുപ്പതിന് പെരുമഴ പെയ്യുന്നൊരു രാത്രിയിലാണ് കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. കാറിൽ ഞാനും മകനും ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും. എന്റെ അമ്മയുടെ നാടാണ് കണ്ണൂരെങ്കിലും പലപ്പോഴും എനിക്ക് വഴി തെറ്റും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മട്ടന്നൂരിൽ അമ്മയുടെ കസിന്റെ വീട്ടിലെത്തി. അവരുടെ ഡ്രൈവർ ഞങ്ങളെ എയർപോട്ടിലെത്തിച്ചു. ഒക്ടോബർ ഒന്നിന് പുലർച്ചെ മൂന്നിനാണ് വിമാനം പുറപ്പെടുക. ആദ്യം വിമാനത്താവളത്തിലേക്കുളള ചെക്കിങും പിന്നെ ടിക്കറ്റ് വാങ്ങലും ശാരീരിക പരിശോധനകളും മറ്റു നടപടി ക്രമങ്ങളും പൂർത്തിയാക്കി. ഗവിയിലേക്കുളള കെ.എസ്.ആർ.ടി.സി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെപ്പോലെ വല്ലപ്പോഴും വരുന്ന വിമാനങ്ങൾക്കായി ഉണരുകയും പിന്നീട് ആളനക്കമില്ലാതാകുകയും ചെയ്യുന്ന എയർപോട്ടാണ് കണ്ണൂരിലേത്.

പേടിപ്പിക്കും ടേക്ക് ഓഫും ലാൻഡിങ്ങുമെന്ന് പല വഴിക്ക് കേട്ടെങ്കിലും സംഭവം എന്നെ പരിഭ്രമിപ്പിച്ചില്ല. ഇരുട്ടായതിനാൽ സൈഡ് സീറ്റ് കിട്ടിയിട്ടും കാര്യമുണ്ടായില്ല. മുംബൈ സി.എസ്.ടി വിമാനത്താവളത്തിൽ ഏടത്തിയുടെ മകൻ അപ്പു കാറുമായി വന്നു. പത്രത്തിൽ മുംബൈ വാർത്തകൾ കൈകാര്യം ചെയ്തതിനാൽ അവിടുത്തെ പ്രാദേശിക പേരുകളും സവിശേഷതകളും കുറേയൊക്കെ സുപരിചിതമായിരുന്നു. അതെല്ലാം നേരിട്ടു കാണുന്നതിന്റെ ഉത്സാഹം എന്റെ മുഖത്ത് പ്രകടമായിരുന്നു.

വിമാനത്താവളത്തിൽനിന്ന് പുറത്തു കടന്നത് ഏകദേശം അഞ്ചരയ്ക്കാണ്. ചെമ്പൂരിലുളള ഏടത്തിയുടെ ഫ്‌ളാറ്റിലേക്ക് ഏകദേശം പത്തു കിലോമീറ്ററിനടുത്തുണ്ട്. അവിടെയെത്തി ആറാം നിലയിലിറങ്ങിയപ്പോൾ ജനാലയിലൂടെ സൂര്യരശ്മികൾ ഞങ്ങൾക്ക് സ്വാഗതമോതി. യാത്രാക്ഷീണവും ഉറക്കവും തളർത്തിയ ഞങ്ങൾ ഉറങ്ങി ഉച്ചയ്ക്കുശേഷം കാഴ്ചകൾ കാണാൻ തീരുമാനിച്ചു.


തുടരും...

15.9.19

ഓർമയോണം...




ഓരോ പെൺകുട്ടിയും വിവാഹം കഴിഞ്ഞു ഇറങ്ങിപ്പോകുമ്പോൾ ആത്മാവിന്റെ ഒരു അംശം അവളെ അവളാക്കിയ ലോകത്തു വെച്ചു പോകുന്നു. ഓണവും വിഷുവും ആ സ്വത്വത്തിന്റെ ഓർമകളിലേക്കുള്ള മടക്കയാത്രയാകുന്നു. അമ്മയായാലും മുത്തശ്ശിയായാലും ഈ കൊതിക്കു അവസാനമില്ല. സദ്യ വിളമ്പിയ ഇലയ്ക്കു മുമ്പിലിരുന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം കഴിക്കുന്നതായി സങ്കൽപ്പിക്കും. ആഘോഷസമയത്ത് കൂട്ടുകുടുംബമായി മാറുന്ന വീടുകളിൽ നിന്നും പോയ സ്ത്രീകളുടെ കഥ പറയുകയും വേണ്ട...


അവസാനം പറഞ്ഞ ഗണത്തിലാണ് ഞാനുള്ളത്. ഓണത്തെക്കുറിച്ചു ഓർക്കുമ്പോൾ മുത്തശ്ശി താമസിക്കുന്ന പുല്ലാനിക്കാട് എന്ന വീടാണ് ആദ്യം ഓർമ വരിക. ചെമ്പിൽ പുഴുങ്ങിയ പഴത്തിന്റെയും നാലായി നുറുക്കിയ വറുത്തുപ്പേരിയുടെയും വാട്ടിയ നാക്കിലയുടെയും വാസനയാണ് ഓണത്തിന്. "ഓണമാണ്. കൈയും കഴുത്തും ഇങ്ങനെ ഒഴിഞ്ഞു കിടക്കരുത് കുട്ട്യോളെ" സ്വർണം ധരിക്കാൻ ഇഷ്ടമില്ലാത്ത എന്നെയും അപ്ഫന്റെ മകൾ അളക ഏടത്തിയേയും മുത്തശ്ശി ശാസിക്കും. എന്നിട്ടും ഞങ്ങൾ നന്നായിട്ടൊന്നുമില്ലാട്ടോ. 'ഓണായിട്ട് മുഷിഞ്ഞ മുണ്ടാണോ ഉടുത്തത്', 'തലമുടിയൊക്കെ പാറിപ്പറന്നു, ഇത്തിരി എണ്ണ തേച്ചു വൃത്തിയിലൊക്കെ നടന്നൂടെ'... അങ്ങനെ നീളും എന്റെ അനിയന്മാരോടുള്ള മുത്തശ്ശിയുടെ സ്നേഹപ്രകടനം.


വേലായുധൻ ഉണ്ടാക്കിയ തൃക്കാക്കരപ്പനുണ്ടാവും മുറ്റത്ത്. മണ്ണ് കുഴച്ചു കൃത്യമായ ആകൃതിയിൽ നിർമിച്ചെടുക്കാൻ അസാമാന്യ കൈവഴക്കമാണ് മൂപ്പർക്ക്. ചാണകം മെഴുകിയ മുറ്റത്ത് പീഠത്തിന്മേലും നിലത്തുമായി നിരവധി 'തൃക്കാരപ്പൻ'മാർ ഉണ്ടാവും. അരിപ്പൊടി കൊണ്ട് നിലം 'അണിയും'. അലങ്കാരത്തിന് ഇത്തിരി പൂക്കളും. പൂവിളിക്കണമെന്ന് അച്ഛന്റെ നേരെ താഴെയുള്ള അനിയൻ, വല്ല്യപ്ഫൻ പറയും. ശബ്ദം പോരെന്ന് പറഞ്ഞു ഉറക്കെ വിളിച്ചു കാണിക്കും അപ്ഫൻ. ഓണവില്ലു ആദ്യമായി പരിചയപ്പെടുത്തിയതും എനിക്ക് മീട്ടി തന്നതും ഇദ്ദേഹമാണ്.
രാവിലെ എഴുന്നേറ്റ് കുളത്തിൽ കുളിച്ചു അമ്പലത്തിലും തറവാട്ടിലും തൊഴും. ഇല്ലത്തെ മുത്തശ്ശി (അച്ഛന്റെ ചെറിയമ്മ) തൃക്കാരപ്പനെ അലങ്കരിച്ച കൂട്ടത്തിൽ 'തിരുവോണം സുഖം' എന്ന് അരിപ്പൊടിയിൽ എഴുതി വെക്കും. പൂമുഖത്തും 'നാന്റുള്ളിലും' (നാലുകെട്ടിൽ) തൃക്കാരപ്പനെ വെക്കും. ഇല്ലത്ത് പഴുത്ത പഴത്തിന്റെ ഗന്ധമാണ് നമ്മളെ വരവേൽക്കുക. വേഗം വേട്ടക്കരനെ തൊഴുത് പുല്ലാനിക്കാട്ടിലേക്ക്. ദിവസവും ദോശ നിർബന്ധമുള്ള ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലത്തെ പഴം, പപ്പടം, വറുത്തുപ്പേരി അടങ്ങിയ പ്രാതൽ കഴിക്കാൻ ഇത്തിരി നീരസമൊക്കെ ഉണ്ട്. പക്ഷേ വേറെ വഴിയില്ല.


സിഗ്നൽ കിട്ടാത്ത ആന്റിന ഞങ്ങളുടെ ബാല്യകാലത്തെ ടിവിയുടെ മുമ്പിൽ തളച്ചിട്ടില്ല. ഉച്ചക്ക് വടക്കിനിയിൽ നിലത്തിരുന്നു ഊണ്. വിറകടുപ്പിൽ ചീനച്ചട്ടിയിൽ ഉണ്ടാക്കുന്ന നേന്ത്രക്കായയും ചേനയും ഉപ്പേരി (മെഴുക്കുപുരട്ടി) ഇരുമ്പിന്റെ വലിയ കരണ്ടിയിലേക്കെടുത്ത് വിളമ്പും. കൽച്ചട്ടിയിലെ കാളനും ഓലനും സാമ്പാറും എരിശ്ശേരിയും... ഭരണിയിലിട്ട കടുമാങ്ങയും പല സ്വാദ് നാവിലെത്തുന്ന മുളകാപച്ചടിയും (പുളിയിഞ്ചി)... പപ്പടവും കായ വറുത്തതും. തൈര് കടഞ്ഞെടുത്ത വെണ്ണയുരുക്കിയ നെയ്യ്. അവസാനം അമ്പലത്തിലെ എമ്പ്രാന്തിരി ഭഗവാനുണ്ടാക്കി നേദിച്ച പാൽപായസവും. ഇലയിൽ ഓരോ വിഭവത്തിനും ഓരോ സ്ഥാനമുണ്ട്. അവ കടുകിട തെറ്റിയാൽ മുത്തശ്ശിയും ബാക്കിയുള്ളവരും ചീത്ത പറയും. അതുകൊണ്ട് തന്നെ ഇന്നും ആ സ്ഥാനങ്ങൾ കാണാപ്പാഠം ആണ്.


പിന്നീട് ഞങ്ങൾ പുല്ലാനിക്കാടിനു അടുത്ത് ഒരു വീടുണ്ടാക്കി. അതിനുമുമ്പുള്ളവർ വിളിച്ച ചെറുകാവ് എന്നുതന്നെ വിളിച്ചു. അവിടെ തൃക്കാരപ്പന് പകരം പൂക്കളം ഇട്ടു. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും ഓണപ്പൂവും പൂക്കളത്തിന് വർണം പകർന്നു. തികയാതെ വരുമ്പോൾ അങ്ങാടിയിൽ പോയി അന്യനാടുകളിൽ നിന്നെത്തിയ പൂക്കൾ കവറുകളിൽ വാങ്ങും. അളകേടത്തി, ഞാൻ, അമ്മിണി, അന്തി, കുട്ടൻ, അപ്പു, ആര്യക്കുട്ടി, അനിയൻകുട്ടൻ എന്നിവരാണ് പൂക്കളമൊരുക്കുക. ഇതിൽ അവസാനത്തെ മൂന്നുപേർ ഒഴികെ ബാക്കിയെല്ലാവരും വിവാഹിതരായി. കുട്ടന്റെ വധുവായി ശ്രീലക്ഷ്മിയെത്തി. ഞാനടക്കം നാലുപേർ കല്യാണം കഴിഞ്ഞു ഭർതൃഗൃഹത്തിൽ. വേലായുധൻ മരിച്ചു. മുത്തശ്ശിമാർക്ക് വയസ്സായി. അച്ഛന്റെ അമ്മ മുറിയുടെ പുറത്തിറങ്ങാറില്ല. അച്ഛന്റെ ചെറിയമ്മയ്ക്കും പ്രായത്തിന്റേതായ അവശതകളുണ്ട്. പുല്ലാനിക്കാട് പുതുക്കി പണിയുകയാണ്. തറവാട് പൂജാദികാര്യങ്ങൾക്കു മാത്രമേ തുറക്കാറുള്ളൂ. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓണം കോഴിക്കോട്ടെ ഫ്ലാറ്റിലാണ്. ഇത്തവണ താഴത്തെ നിലയിലായതിനാൽ മുറ്റത്തു നിൽക്കുന്ന വാഴയിൽ നിന്ന് ഇല അരിഞ്ഞു സദ്യ വിളമ്പി. വൈകീട്ട് കൃഷ്ണക്ഷേത്രത്തിൽ തൊഴുതു. ഒടുവിൽ രാത്രി പെയ്ത മഴയിൽ ഞാൻ ഓർമകളെ അലിയിച്ചു പിന്തിരിയാതെ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് നടന്നുനീങ്ങി...!


ചിത്രം: തറവാട്ടിലേക്കുള്ള വഴി; ഞാനെടുത്ത പടം

27.2.19

പകലിന്റെ ചൂടിലേക്ക്



മനസ്സു പിടയുമ്പോഴാണ് എഴുതാന്‍ തോന്നുക. പ്രിയമുളളവരാരും വായിക്കില്ലെന്ന് നൂറുശതമാനം അറിയുമെങ്കിലും അക്ഷരങ്ങളോടു നര്‍മസംഭാഷണം നടത്തിയാല്‍ വലിയൊരാശ്വാസമാണ്. കാലവും ദേശവും മാറിമാറി ഒടുവില്‍ ഇവിടെ പുലമ്പിയിരുന്ന് ഒന്നിനും കൊളളില്ലെന്ന് ഹൃദയം മന്ത്രിക്കുമ്പോള്‍ വാക്കുകളില്‍ അഭയം തേടും.

സൂര്യന്റെ ചൂടിനെ ഭയപ്പെട്ട് ഇരുട്ടിലോടിയൊളിക്കാന്‍ വെമ്പും. അവിടെ എനിക്കായി പുഞ്ചിരി തൂകി നക്ഷത്രങ്ങളും ചന്ദ്രനും കാത്തിരിക്കും. പകലിന്റെ രൗദ്രത മറന്ന് സ്വസ്ഥമായുറങ്ങണമെന്ന് രാവിന്റെ ഇളംതണുപ്പ് എന്നോട് മന്ത്രിക്കും.


തേങ്ങലുകള്‍ക്കിടയില്‍ വിങ്ങലായും വേദനയായും എന്നെ മുറിവേല്‍പ്പിക്കുന്ന മുളളുകള്‍ എനിക്കായി ശയ്യ ഒരുക്കുന്നുവെന്നറിഞ്ഞുതന്നെ നിദ്രയെ പുല്‍കാന്‍ ഞാനൊരുങ്ങും. ഭ്രാന്തിയുടെ ജല്പനങ്ങളായി മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ എന്റെ ശരികള്‍ കാണുന്ന നിഴല്‍ പോലും പകലെന്നെ തനിച്ചാക്കി മറയും. സ്വപ്നത്തില്‍ എനിക്കൊപ്പം നടക്കാന്‍ നിഴലുണ്ട്. ഇടയ്ക്ക് ഞെട്ടിയുണരുമ്പോള്‍ സൂര്യരശ്മികള്‍ എന്റെ കണ്ണുകളിലേക്ക് തറച്ചുകയറും.
അതേ, യാഥാര്‍ഥ്യവും നിഴലും തമ്മിലുളള അകലം അളക്കാവുന്നതിലും കൂടുതലാണ്. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അറിഞ്ഞുതന്നെ ഞാന്‍ വീണ്ടും പകലിന്റെ ചൂടിലേക്ക് കുട ചൂടാതെ ഇറങ്ങണം...

21.12.18

ആരാരു കേൾക്കും, ആത്മാവിൻ ഉൾക്കനം.



വാക്കുകൾ വ്യർത്ഥം,
അറിയില്ലതിൻ അർത്ഥം...
മൃതിയാം മധുരം,
അണിയണം അധരം.

വിണ്ടുകീറിയ മുദ്രകൾ,
വാർന്നുപോയ നിദ്രകൾ...
കിനിഞ്ഞിറങ്ങും മോഹം,
ജീവിക്കണമെന്ന ദാഹം...

അടർന്നു വീഴുന്നു
അലഞ്ഞു കേഴുന്നു...
ആരാരു കേൾക്കും,
ആത്മാവിൻ ഉൾക്കനം.

വേണ്ടെനിക്ക് ഒഴിവ്,
വേണ്ടതോ മിഴിവ്...
പ്രതീതി അല്ല പ്രീതി,
പ്രാണൻ തന്നെ പ്രിയം ...

27.1.17

ഏകാന്തമായ തുറന്നുപറച്ചിലുകള്‍





ഒറ്റപ്പെടല്‍... മടുപ്പിക്കുന്ന ഏകാന്തത! നിമിഷങ്ങളോ ദിവസങ്ങളോ മാസങ്ങളോ അല്ല, രണ്ടു വര്‍ഷം കടിച്ചു പിടിച്ചു നില്‍ക്കേണ്ടി വന്നു. പ്രകൃതിയാല്‍ കനിഞ്ഞനുഗ്രഹിക്കപ്പെട്ട ആ കലാലയത്തില്‍ പച്ചപ്പ്‌ മാത്രം എനിക്ക്‌ കൂട്ടായി. മുന്‍പ്‌ പഠിച്ചതോ ജോലി ചെയ്‌തതോ ആയ സ്ഥാപനങ്ങളെക്കുറിച്ച്‌ പഴി പറയുന്നത്‌ മോശമാണ്‌. ഇതുവരെ കഴിഞ്ഞ ഒരിടത്തെക്കുറിച്ചും ഞാന്‍ പരാതിപ്പെട്ടിട്ടില്ല. പഴയ ഓഫീസോ സ്‌കൂളുകളോ അല്ലെങ്കില്‍ കലാലയമോ ഒന്നും എന്റെ കണ്ണില്‍ വെളളം പൊടിച്ചിട്ടില്ല.

കേരളാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര തമിഴ്‌ ഗ്രാമത്തിലാണ്‌ ഞാന്‍ പഠിച്ച ആ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌. മലയും പൂക്കളും കാറ്റും മരങ്ങളും അതിനിടയില്‍ മങ്ങിയ ഓറഞ്ച്‌ നിറത്തിലുളള കുറച്ച്‌ കെട്ടിടങ്ങളും. ക്യാമ്പസിനകത്ത്‌ പാളമുണ്ട്‌, റെയില്‍വെ സ്റ്റേഷനും. ഇതെല്ലാം മനസ്സിനെ കോള്‍മയില്‍ കൊളളിച്ചു. സുന്ദരിയായ ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയുന്നത്‌ ഭാഗ്യമായി കരുതി. ഹോസ്‌റ്റലില്‍ കഴിഞ്ഞ ആദ്യ ദിവസം തന്നെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ ബിരുദാനനന്തര ബിരുദത്തിനു ചേരാനായുളള അപേക്ഷ വീട്ടിലെത്തിയതായി അറിഞ്ഞു. എല്ലാവരും പറഞ്ഞു, വേണ്ട ഈ ക്യാമ്പസ്‌ മതിയെന്ന്‌. രണ്ടാമത്തെ ദിവസം ഒരു ദുരന്ത വാര്‍ത്ത എന്നെ തേടിയെത്തി, അമ്മയുടെ അമ്മ മരിച്ചു. നാട്ടില്‍ ഹര്‍ത്താലായതിനാല്‍ അച്ഛനു ഫാക്‌സ്‌ അയയ്‌ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തന്നെ മരിച്ചാല്‍ എന്റെ മൃതദേഹം ആ കോളേജ്‌ ഗേറ്റിനു പുറത്തെത്തിക്കാന്‍ അച്ഛന്റെ ഫാക്‌സ്‌ ചോദിക്കുന്ന ടീമാണ്‌ അകത്തിരിക്കുന്നത്‌. കണ്ണീരടക്കാതെ ഞാന്‍ തേങ്ങി കരഞ്ഞു. പിന്നീട്‌ കരച്ചില്‍ എന്ന വികാരത്തിനു പോലും എന്നെ വേണ്ടാത്ത ദിവസങ്ങളായി.

ഒരോരുത്തര്‍ക്കും ഓരോ മുറിയാണ്‌. മറ്റു മുറികളില്‍ പോയാലും കിടപ്പ്‌ അവരവരുടേതില്‍ തന്നെ. സഹപാഠികളുടെ മുറികളില്‍ എനിക്ക്‌ അന്യത്വം അനുഭവപ്പെട്ടു. ഗ്രൂപ്പുകള്‍ പലതായി. ഗ്രാമത്തില്‍ നിന്നും വന്നെന്ന അപകര്‍ഷതാബോധം എനിക്ക്‌ പതിയെ തോന്നിത്തുടങ്ങി. ചായ സമയത്തോ ഹോസ്‌റ്റല്‍ താഴ്‌വരകളിലോ കാണുമ്പോള്‍ ബാക്കി കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട്‌ സംസാരിക്കും. ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ കോളേജ്‌ അധികാരികളും വിദ്യാര്‍ഥികള്‍ ബഹുഭൂരിപക്ഷവും കണ്ടത്‌ മോശപ്പെട്ട കാര്യമായാണ്‌. സ്വന്തം അനിയനോട്‌ സംസാരിക്കുന്ന ചേച്ചിമാരെപ്പോലും സെക്യൂരിറ്റി ഓടിച്ചു വിടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. ബിരുദത്തിനു പഠിച്ച കോളേജില്‍ വിലക്കുകളില്ലായിരുന്നു. അവിടുത്തെ രഞ്‌ജിത്ത്‌, ജിതേഷ്‌ വിനീഷ്‌ എന്നിവര്‍ക്കെല്ലാം പലപ്പോഴും പെണ്‍സുഹൃത്തുക്കളെക്കാള്‍ നന്നായി എന്നെ അറിയാം.

പുതിയ കോളേജില്‍ മിക്കവാറും മലയാളികളാണ്‌. കൂടെ നടക്കാന്‍ ഓരോ കാലത്ത്‌ ഓരോ കൂട്ടുകാരെ കിട്ടുമെങ്കിലും അവരുമായി മാനസികമായ ഐക്യം സാധ്യമായില്ല. ഏറ്റവും ഒടുവില്‍ ജീവിതാവസാനം വരെ ചേര്‍ത്തു പിടിക്കും എന്നു കരുതിയ ഒരു കൂട്ട്‌ കിട്ടി. ക്യാമ്പസില്‍ നിന്ന്‌ പുറത്തെത്തുന്നത്‌ വരെ വളരെ ശക്തമായ ഒരു സൗഹൃദമായിരുന്നു അത്‌. പക്ഷെ കാലവും വിധിയും നിയോഗവും ആ കൂട്ടും അവസാനിപ്പിച്ചു. അത്‌ എന്റെ പതനമായിരുന്നു. കോളേജില്‍ നിന്നിറങ്ങിയെങ്കിലും ആ കലാലയം തന്ന ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഇപ്പോഴും ആ കോളേജിലെ പരിപാടികള്‍ക്കൊന്നും പോകാറില്ല. അവിടെ പഠിച്ചിറങ്ങിയവരുടെ വിവാഹ ചടങ്ങുകള്‍ക്കോ മടിച്ചുമടിച്ചാണ്‌ ഞാന്‍ പങ്കെടുക്കാറുളളത്‌. അവരുടെ ഇടയില്‍ ഒരു അന്യത്വം അനുഭവപ്പെടും. എന്റെ കുറ്റമായിരിക്കാം.

നാട്ടിന്‍പുറത്തെ കോളേജില്‍ പഠിച്ച്‌ ആ നന്മ ആര്‍ഭാടം കുത്തിനിറച്ച ക്യാമ്പസില്‍ പ്രതീക്ഷിച്ച ഞാന്‍ തന്നെയാകാം തെറ്റുകാരി. പൊതിച്ചോറുകളിലെ സ്‌നേഹം പങ്കുവെയ്‌ക്കലോ കൂട്ടുകാരുടെ ഇല്ലായ്‌മകളുടെ നെടുവീര്‍പ്പുകളിലോ ഞാനറിഞ്ഞ സത്യസന്ധതയുടെ സൗഹൃദത്തിന്റെ പത്തരമാറ്റു തിളക്കത്തോളമില്ലാത്തതോ ആകാം എന്നെ പുതിയ ലോകത്ത്‌ നിന്ന്‌ ഒറ്റപ്പെടുത്തിയത്‌. പക്ഷെ ആ ഇന്നലകളും എനിക്കിപ്പോള്‍ പഴയതാണ്‌. അവിടുത്തെ സൗഹൃദ തകര്‍ച്ചകള്‍ എന്നെ നവമാധ്യമങ്ങള്‍ക്ക്‌ അടിമയാക്കി. ആ ദുശ്ശീലത്തില്‍ നിന്നുളള മുക്തിയ്‌ക്കായി പുസ്‌തക വായനയില്‍ അഭയം തേടി. എന്നാലും ഫേസ്‌ബുക്കില്‍ വല്ലപ്പോഴും കയറിയിറങ്ങുമ്പോള്‍, പല മുഖങ്ങളും കാണുമ്പോള്‍, മനസ്സിനുളളിലൊരു നീറ്റല്‍....  

25.12.16

വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍




പനിക്കാലമാണ്‌. എനിക്കും കിട്ടി. ഒരാഴ്‌ച ഒരേ കിടപ്പ്‌. തണുത്ത്‌ കിടുകിടാ വിറച്ച്‌ അരനിമിഷം കൊണ്ട്‌ വിയര്‍ത്തൊലിച്ച്‌ അങ്ങനെ കിടക്കണം. അന്വേഷണങ്ങള്‍ക്കും കുശലം പറയാനും ശബ്ദമില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. ഓണ്‍ ആക്കാതെ ഇരുന്നാല്‍ 3-4 ദിവസമൊക്കെ ചാര്‍ജ്‌ നില്‍ക്കും. പിന്നെ ആകെയുണ്ടായ ഗുണം കുറേ പുസ്‌തകങ്ങള്‍ വായിച്ചു. വായനശാലയില്‍ നിന്നെടുത്തതും എന്റെ ശേഖരത്തില്‍ ഞാന്‍ പിന്നീട്‌ വായിക്കാമെന്നു കരുതി മാറ്റി വെച്ചവയുമായ ചിലത്‌. പെരുമാള്‍ മുരുകന്റെ PYRE, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, എംടിയുടെ മുത്തശ്ശിമാരുടെ രാത്രി, ബെന്യാമിന്റെ ആടുജീവിതം, സിഡ്‌നി ഷെല്‍ഡന്റെ Reckless എന്നിവയാണത്‌. വാര്‍ത്തകള്‍ കണ്ടില്ല, പത്രം വായിച്ചില്ല. ഈ പുസ്‌തകങ്ങള്‍ എനിക്കു ചുറ്റും സൃഷ്ടിച്ച ലോകത്ത്‌ ഞാനങ്ങനെ ജീവിച്ചു. ഒരു കെട്ട്‌ മരുന്നുകളും കഞ്ഞിയുമൊക്കെയായി ഭക്ഷണം.

പതുക്കെ പതുക്കെ ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നു. അപ്പോഴാണ്‌ ബോറടിയെന്ന അസുഖം തുടങ്ങിയത്‌. ടിവി കണ്ട്‌ അത്‌ മാറ്റാന്‍ എനിക്ക്‌ താത്‌പര്യമില്ല. പിന്നെയെന്ത്‌ എന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ മുറിയ്‌ക്കടുത്തുളള ബാല്‍ക്കണിയില്‍ ഇരിക്കാമെന്ന്‌ തീരുമാനിച്ചത്‌. സമയം ഏതാണ്ട്‌ ഒമ്പത്‌ മണി. കഷ്ടിച്ച്‌ ഒരു കുഞ്ഞു കസേരയില്‍ ഇരിക്കാനുളള സ്ഥലമേ അവിടെയുളളൂ. അതിനു ചുറ്റുമുളള ജനലും വാതിലും ഞാന്‍ അടച്ചു.

ഇരമ്പുന്ന നഗരം. വാഹനങ്ങളുടെ ചീറല്‍, ഹോണടി. ആംബുലന്‍സിന്റെ സൈറണ്‍. എങ്ങോ ഗാനമേളയില്‍ യേശുദാസിന്റെ പാട്ട്‌ ''ചമക്ക്‌ ചം ചം"... പണി കഴിഞ്ഞ്‌ വലിയ സഞ്ചികള്‍ സാധനം വാങ്ങി വീടണയുന്ന സ്‌ത്രീപുരുഷന്‍മാര്‍. പഠിപ്പില്‍ മുഴുകിയ സ്‌കൂള്‍ കുട്ടികള്‍. പഴയ ടെക്‌സ്റ്റ്‌ബുക്കുകളുടെ വാസന എന്നില്‍ നിറഞ്ഞോ! പണ്ടു എങ്ങനെയെങ്കിലും പാസാകണമെന്നു കരുതി പഠിച്ച ഫിസിക്‌സും കണക്കുമൊക്കെ ഓര്‍മ്മ വന്നു. ഹോ! ഭയങ്കരം. ചോറു വെച്ച കലങ്ങള്‍ മേശപ്പുറത്ത്‌ വെയ്‌ക്കുന്ന ശബ്ദം, ചട്ടുകം കൊണ്ട്‌ വിളമ്പുന്ന ശബ്ദം. ഒടുവില്‍ കാലി പാത്രങ്ങള്‍ കൊട്ടത്തളങ്ങളിലേയ്‌ക്ക്‌ പതിക്കുന്ന ശബ്ദം. താഴത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന താത്തയുണ്ടാക്കിയ ബിരിയാണിയുടെ മണം. ഒരു പാത്രത്തില്‍ മകളുടെ അടുത്ത്‌ തൊട്ടപ്പുറത്ത്‌ താമസിക്കുന്ന സ്വന്തം സഹോദരിയ്‌ക്ക്‌ പകര്‍ച്ച നല്‍കുകയാണ്‌ താത്ത. മുകളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍ എന്തു രസം. എന്നെ ആരും കാണുന്നില്ല. ഞാനാകട്ടെ എല്ലാവരെയും നിരീക്ഷിച്ച്‌ ഇരിയ്‌ക്കുന്നു. വിരുന്നുകാര്‍, വീട്ടുകാര്‍... ആളുകളെ ഊട്ടുന്നത്‌ കോഴിക്കോടിന്‌ മടുക്കാത്ത കാര്യമാണ്‌.

ചെറു കാറ്റുപോലുമില്ല. തെങ്ങോലകള്‍ നിശ്ചലമായി നില്‍ക്കുന്നു. പക്ഷെ ധനുമാസത്തിന്റെ ചെറിയൊരു തണുപ്പുണ്ട്‌. മഞ്ഞിന്റെ തണുപ്പ്‌ അസുഖം കൂട്ടുമെന്ന്‌ വീട്ടുകാരുടെ ഉപദേശം. എനിക്ക്‌ തിരിച്ച്‌ മുറിയിലേക്ക്‌ പോകാന്‍ നേരമായി. ശബ്ദങ്ങളെ വിട, ഇനി ഫാനിന്റെ മുരള്‍ച്ചയുടെ ലോകത്തേക്ക്‌. കമ്പിളിപുതപ്പും ഒരു കെട്ടു പുസ്‌തകങ്ങളും പിന്നെ ഞാനും സ്വപ്‌നങ്ങളും. ഈ എഴുത്തിന്റെ അവസാന വാക്കായി 'സ്വപ്‌നങ്ങളും' എന്ന കഴിഞ്ഞ വാക്യത്തില്‍ നിര്‍ത്തണമെന്ന്‌ കരുതിയതാണ്‌. മനസ്സ്‌ സമ്മതിക്കുന്നില്ല, സ്വപ്‌നങ്ങളെ കുറിച്ച്‌ പറയാതിരിക്കാന്‍. ബോധത്തിന്റെയും സ്വപ്‌നത്തിന്റെയും രേഖ പനിയ്‌ക്കുമ്പോള്‍ വളരെ നേര്‍ത്തതാകും. അച്ഛനുമമ്മയും വിളിക്കുന്നുണ്ടോയെന്നു തോന്നും. അകാലത്തില്‍ തകര്‍ന്ന സൗഹൃദങ്ങളിലെ കൂട്ടുകാര്‍ വന്ന്‌ സല്ലപിക്കുന്നതായി അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം പനിയായി കിടക്കുമ്പോള്‍ അന്തരാത്മാവ്‌ നമ്മെ കാണിച്ചു തരും. അതേ, ഞാനും കാണട്ടെ കുറച്ചു വേണ്ടപ്പെട്ട സ്വപ്‌നങ്ങള്‍.... 

20.11.16

വാത്സല്യവൃന്ദം



അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടാൻ കഴിവില്ലെന്നു പൂർണബോധ്യമുളളപ്പോഴും അവയെ താലോലിക്കാൻ ഞാനെന്നും ഇഷ്ടപ്പെട്ടു. ജോലിക്കിടയിൽ അക്ഷരങ്ങളും സമയവും വെട്ടിച്ചുരുക്കി. വായനയും എഴുത്തും വഴിപാട് മാത്രമായി. കുടുംബവിശേഷവേളകളിലോ സൗഹൃദസംഗമങ്ങളിലോ എന്നെ സ്ഥിരമായി ആ ചോദ്യം അലട്ടി, 'എന്തു കൊണ്ട് ബ്ലോഗിൽ സജീവമല്ല!' ഉത്തരം തേടി അലയാൻ പോലും കഴിയാതെ ഞാൻ മടി പിടിച്ചിരുന്നു, മറ്റു ബ്ലോഗെഴുത്തുകാരെ പോലെ... മലയാളം ബ്ലോഗർമാർ വിളിച്ച് വഴക്കു പറയുമ്പോഴും ചെറുചിരിയിൽ തടിതപ്പി.

കഴിഞ്ഞയാഴ്ച മുത്തശ്ശിയുടെ പിറന്നാളായിരുന്നു, ശതാഭിഷേകം. മക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളും മരുമക്കളും മുത്തശ്ശിയുടെ സഹോദരങ്ങളുമെല്ലാമായി വലിയൊരു ആൾക്കൂട്ടം. അവരും പതിവു ചോദ്യം എന്നോട് ചോദിച്ചു. ഞാൻ ഉൾവലിഞ്ഞു.
എങ്കിലും അന്നു രാവിലെ ഞങ്ങളുടെ വീട്ടിൽ നിന്നും തറവാട്ടിലെ ക്ഷേത്രത്തിലേക്ക് കുളത്തിൽ മുങ്ങിനിവർന്ന് ഈറനായി നടക്കുമ്പോൾ ഞാനറിഞ്ഞു എന്താണ് എന്റെ അക്ഷരങ്ങൾക്ക് ഊർജ്ജം പകരുന്നതെന്ന്. അവിടുത്തെ പച്ചപ്പ്, കിളികളുടെ കളകളാരവം... എല്ലാം എന്റെ ആത്മാവിനെയും ചിന്തകളെയും ചിന്തേരിട്ടു മിനുക്കും.

കോൺക്രീറ്റ് ഫ്‌ളാറ്റിൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ കെട്ടിപൊതിഞ്ഞ് അവ ശേഖരിക്കാൻ ആളു വരുന്നതും കാത്തു തുടങ്ങുന്ന ദിനങ്ങൾ. പുകയും ഹോണും മലീമസമാക്കുന്ന വീഥികൾ, പൊങ്ങച്ചസംസ്‌കാരത്തിന്റെ നേർകാഴ്ചയായി മാളുകൾ... ഇതൊക്കെ മടുപ്പിക്കുന്ന കാഴ്ചകളായി മിന്നിമറയുന്നു. സൗഹൃദങ്ങൾ പോലും പണക്കിലുക്കമനുസരിച്ചായേക്കാം. വല്ലപ്പോഴും നാട്ടിലേക്കുളള ഒളിച്ചോട്ടം കൂടെയില്ലായിരുന്നെങ്കിൽ ഞാൻ യന്ത്രസൂചിയെപ്പോലെ ചലിക്കുക മാത്രം ചെയ്യുമായിരുന്നേനെ. നമ്പൂതിരി സമുദായത്തിൽ വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വലിയ സ്ഥാനമില്ല. മിക്ക സ്ത്രീകളും പക്ഷെ സ്വന്തം ഇല്ലം മനസ്സിൽ പ്രിയപ്പെട്ട ഏടുകളിലൊന്നായി സൂക്ഷിക്കുന്നു. എന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്റെ തൊടിയിലെ മാവിനും പ്ലാവിനും അണ്ണാറക്കണ്ണനും വരെ എന്നോട് വാത്സല്യമുണ്ടെന്ന് തോന്നാറുണ്ട്. തറവാടിനു മുന്നിലെ വലിയ ആൽമരത്തിന്റെ വലിയൊരു ശാഖ നിലം പതിച്ചിരുന്നു. പണ്ട് പോത്തുകൾക്കായി നിർമ്മിച്ച ആലയ്ക്കു തണലു നൽകിയ 'പോത്താല മാവ്' മുറിച്ച് കളഞ്ഞിരിക്കുന്നു. അമ്പലത്തിനടുത്തുളള പാലപ്പൂവ് ഇനിയും പൂത്തിട്ടില്ല. വയലറ്റു നിറമുളള കോളാമ്പി പൂവുകൾ ചില്ലകളിലും നിലത്തുമായി പരന്നു കിടന്നു. അമ്പലത്തിലേ ദേവനു പൂജയ്ക്കായി അനിയൻ പൂക്കൾ പറയ്ക്കുന്നു, അപ്ഫൻ (ചെറിയച്ഛൻ) പൂമാല കെട്ടുന്നു. പായൽ പിടിച്ച കുളത്തിൽ മുങ്ങി മത്സ്യവുമായി പക്ഷി പറന്നുയരുന്നു. ആലിൽ വവ്വാലുകൾ മയങ്ങുന്നു. പശു കിടാവിനായി പാൽ ചുരത്തുന്നു. കാറ്റിനു താളം പിടിച്ച് കവുങ്ങുകൾ ആടുന്നു.

'രൂപകുട്ട്യേ...' എന്നെ എടുത്തു വളർത്തിയ അയൽക്കാരുടെ നീട്ടിയുളള വിളിയിൽ ഞാൻ വീണ്ടും പിഞ്ചുകുഞ്ഞായി. മുത്തശ്ശിയോളം പ്രായമുളളവർ പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുന്നു. ലിംഗവ്യത്യാസം കൽപ്പിച്ച  ദൂരത്ത് നിന്ന് വാക്കുകളിലൂടെ സ്‌നേഹം പുതുക്കുന്ന പുരുഷൻമാർ. അമ്പലത്തിൽ നിന്ന് പൂജാരിയായ എമ്പ്രാന്തിരി വിഷ്ണു സഹസ്ര നാമം ചൊല്ലുന്നു, ശാന്തകാരം ഭുജഗശയനം...

കൈകൂപ്പി തൊഴുതുനിന്നപ്പോൾ നടതുറന്നു. സ്‌നേഹം, ഭക്തി, ശാന്തി.... ഇതാണോ ജനിച്ച മണ്ണിന്റെ പര്യായം... അതോ അവിടുത്തെ വസ്തുക്കളാണോ എന്നെ വികാരവിവശയാക്കുന്നത്! അറിയില്ല... പണ്ട് മുത്തശ്ശി മന:പാഠമാക്കി തന്ന വിഷ്ണു മന്ത്രം ചൊല്ലി,

കൃഷ്ണായ വാസുദേവായ
ഹരേ പരമാത്മനേ
പ്രണതക്ലേശ നാശായ
ഗോവിന്ദായ നമോ നമ!

18.6.16

ഒഴുകിയകലുന്നു നാം...



അപൂര്‍വം നല്ല പെണ്‍സൗഹൃദങ്ങളെ എനിക്കുളളൂ. പല പെണ്‍കൂട്ടായ്‌മകളിലും എനിക്ക്‌ മടുപ്പ്‌ തോന്നും. വളയോടും കമ്മലിനോടും അല്‍പം ഭ്രമമുണ്ടെന്നല്ലാതെ മറ്റു സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്ന വസ്‌തുക്കളിലൊന്നും വലിയ താത്‌പര്യമില്ല, സ്വര്‍ണ്ണം പ്രത്യേകിച്ചും. ലിപ്‌സ്റ്റിക്കിന്റെ ഷെയ്‌ഡുകളോ ഐ ഷാഡോവിന്റെ ബ്രാന്‍ഡുകളോ ചോദിച്ചാല്‍ പറയാനറിയില്ല. സ്വര്‍ണ്ണമാലകളിലെ വകഭേദങ്ങളെക്കുറിച്ച്‌ അജ്ഞയാണ്‌.

എന്നെ അറിഞ്ഞു സ്‌നേഹിക്കാന്‍ സ്‌ത്രീസുഹൃത്തുക്കളുണ്ടായില്ല പല ഘട്ടത്തിലും. പത്താം ക്ലാസ്‌ വരെ അയല്‍ക്കാരി രമ്യയുണ്ടായിരുന്നു. ഇന്നലെയാണ്‌ അവളുടെ വാട്‌സാപ്പ്‌ നമ്പര്‍ കിട്ടിയത്‌. ദുബായില്‍ ഭര്‍ത്താവിനോടും കുട്ടിയോടുമൊപ്പം ഉദ്യോഗസ്ഥജീവിതവുമായി കഴിയുന്നു. അന്നു വീട്‌ മാറിയപ്പോള്‍ മുറിഞ്ഞ സൗഹൃദമാണ്‌. പിന്നെ ഡിഗ്രിയ്‌ക്ക്‌ പഠിക്കുമ്പോള്‍ സുലു, ഷെറു എന്നു ഞാന്‍ വിളിക്കുന്ന ഇരട്ടകളും ദീപ്‌തിയും ശീതളും. അന്യമതസ്ഥരുമായുളള ചങ്ങാത്തം ഇരട്ടകളിലൊരാളുടെ ഭര്‍ത്താവ്‌ വിലക്കി. എന്നാലും വല്ലപ്പോഴുമുളള വിളി. പിന്നീട്‌ എംഎയ്‌ക്ക്‌ ചേര്‍ന്നപ്പോള്‍ സീനിയറായ അശ്വതി ചേച്ചിയായിരുന്നു കൂട്ട്‌. അനിയത്തിയെന്ന്‌ വിളിച്ച്‌ ശ്വാസം മുട്ടിച്ച്‌ സ്‌നേഹിച്ചു. ഞാന്‍ വിവാഹിതയാകുന്നുവെന്ന്‌ കേട്ടപ്പോള്‍ കരഞ്ഞു. അതിനുശേഷം വിളിയില്ല. ഇപ്പോള്‍ ഞാന്‍ കുറിക്കുന്ന വാക്കുകള്‍ മാത്രം വായിച്ച്‌ സ്‌നേഹാന്വേഷണം മൊബൈലില്‍ രണ്ടു വരിയില്‍ അയയ്‌ക്കുന്നു.

ആദ്യത്തെ ജോലി കിട്ടിയപ്പോള്‍ അയിഷ കൂട്ടായി. ബാംഗ്ലൂര്‍ക്കാരി. കേരളത്തിന്റെ മരുമകള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മെസേജുകളിലൂടെ മാത്രമുളള ബന്ധമായി അതും. അപ്പോഴും ഇപ്പോഴും ആണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ട്‌.

ഒടുവില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടത്തും കിട്ടി ഒരു ചേച്ചിയേ! മൂന്നു വര്‍ഷം അടുത്തടുത്തിരുന്നു. ദിവസവും ആറു മണിക്കൂറിലധികം ഒരുമിച്ച്‌ ചെലവഴിച്ചു. ഒരേ കാറില്‍ മടക്കം. ഒരുമിച്ച്‌ ഭക്ഷണം. വിവാഹിതയാകണമെന്ന്‌ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നിരുന്നു. ചേച്ചിയാണ്‌ സഹായിച്ചത്‌. എഴുതുന്നതും തിരുത്തുന്നതും എല്ലാം ചേച്ചിയോട്‌ ചോദിച്ച്‌. ഏറ്റവും സ്വകാര്യമായ രഹസ്യങ്ങള്‍ വരെ പങ്കുവെച്ചു. ഇപ്പോള്‍ തുറന്നു പറയുന്നു, ഒരു വല്ലാത്ത പൊസസീവ്‌നെസ്‌ തോന്നിയിരുന്നു. കഴിഞ്ഞ ജന്‍മത്തില്‍ എന്റെ കൂടെപ്പിറപ്പോ മറ്റോ ആയിരിക്കും. ചേച്ചിയുടെ ഓഫിന്റെ അന്ന്‌ എനിക്ക്‌ വല്ലാത്ത ശൂന്യത തോന്നും. എന്നെ ഉപദേശിക്കാനും വഴക്ക്‌ പറയാനും ചേച്ചിക്ക്‌ അധികാരം ഉണ്ടായിരുന്നു. ഭര്‍ത്താവ്‌ പോലും തമാശയ്‌ക്ക്‌ പറയും, 'ങും! ചേച്ചി പറഞ്ഞാല്‍ നിനക്ക്‌ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ...'

സ്ഥലം മാറി ചേച്ചിയും പോവുകയാണ്‌. ഒരുപാട്‌ ശ്രമിച്ചെങ്കിലും കരയാതിരിക്കാനായില്ല. കരഞ്ഞിട്ടും കരഞ്ഞിട്ടും തേങ്ങലടക്കാനായില്ല. വെറും മൂന്ന്‌ വര്‍ഷത്തെ പരിചയത്തിന്‌ ഇത്രയൊക്കെ വേണോ എന്ന്‌ ഞാന്‍ സ്വയം ചോദിക്കുന്നു. മനസ്സ്‌ അറിയാതെ പിടയും.

ലോകം ചെറുതാണെന്നും ഒരു മൊബൈല്‍ ക്ലിക്കിന്റെ നീളമെയുളളൂവെന്നും അറിയാം. ആ കസേരയില്‍ പുതിയ ആള്‍ വരും. പക്ഷെ ചേച്ചി എന്നില്‍ അവശേഷിപ്പിക്കുന്ന ശൂന്യത എനിക്ക്‌ വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല. ഒരു വലിയ ജനക്കൂട്ടത്തില്‍ നിന്ന്‌ ഒടുവിലെത്തിയ ബിന്ദുവിലേക്കുളള നീളം എനിക്ക്‌ വളരെ വലുതാണ്‌.