26.11.19

മുംബൈ യാത്ര - 6


(മുംബാ ദേവി)

മുംബാ ദേവീക്ഷേത്രത്തിൽ ദർശനത്തിനായുള്ള ക്യുവിൽ പലതരം ആളുകളെ കണ്ടു. മഹാരാഷ്ട്രയുടെ തനത് ശൈലിയിൽ കളർഫുൾ വേഷവും വളയും മാലയും ധരിച്ചവർ. ഒക്കത്ത് ചെറിയ കുട്ടികളുമായി എത്തിയവർ. നവരാത്രികാലമായതിനാൽ നല്ല തിരക്കാണെങ്കിലും വരി വേഗം നീങ്ങുന്നുണ്ട്. ഒടുവിൽ ഞാനും ദേവിയുടെ മുമ്പിലെത്തി. വെള്ളി കിരീടമണിഞ്ഞ സ്വർണ മാലയും മൂക്കുത്തിയും ധരിച്ചു പുഷ്‌പാലംകൃതയായ മുംബ ആയി (അമ്മ). ഭൂമിദേവിയെന്ന സങ്കല്പമുള്ളതിനാൽ വായ ഇല്ല. ഹനുമാന്റെയും ഗണപതിയുടെയും അന്നപൂർണാദേവിയുടെയും പ്രതിഷ്ഠകളുണ്ട്. തൊഴുതിറങ്ങുമ്പോൾ ഒരു സന്യാസി തീർത്ഥം തന്നു. കയ്യിൽ വാങ്ങി സേവിക്കുമ്പോൾ അയാൾ പറഞ്ഞു, 'നല്ലതേ വരൂ'... ഇനി ചോദിക്കുക ദക്ഷിണയാകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പതുക്കെ  'ശരി രാജാവേ' എന്ന മട്ടിൽ ഒരു പുഞ്ചിരി പാസാക്കി മുങ്ങി. കുടിവെള്ളം കൊടുക്കുന്ന ഇടമുണ്ട് അമ്പലത്തിൽ. ചെറിയ സ്ഥലമായതിനാൽ വിശ്രമിക്കാനൊന്നും ഇടമില്ല.


(കൊളാബാ കോസ്‌വേ)

പതുക്കെ സാവേരി മർക്കറ്റിലൂടെ നടന്നു. സ്വർണ കച്ചവടത്തിനാണ് ഈ തെരുവ് പ്രസിദ്ധം. ഞങ്ങളുടെ ലക്ഷ്യം കോളാബ കോസ് വേ ആണ്. അവിടെ ഓരോ ഗള്ളിയും ഓരോ ഉത്പന്നങ്ങൾക്കാണ് പ്രസിദ്ധം. തുണി, അത്തർ, ചെരിപ്പ്, ബാഗ്, ഫാൻസി ആഭരണങ്ങൾ, ഈത്തപ്പഴം പോലത്തെ ഡ്രൈ ഫ്രുട്സ്... അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ഞങ്ങൾക്കും, നാട്ടിലുള്ളവർക്കും ചിലതൊക്കെ വാങ്ങി.


അപ്പോഴാണ് അപ്പുവിന്റെ (അരവിന്ദ്) കാൾ. അച്ഛന്റെ അനിയന്റെ മകനാണ്. ബോംബെ ഷർട്ട്സ് എന്ന ഓൺലൈൻ വ്യാപാര കമ്പനിയുടെ സോഫ്റ്റ്‌വെയർ മേഖലയിലാണ് ജോലി. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു. സി എസ് ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും അങ്ങോട്ടെത്താം എന്ന് വാക്ക് കൊടുത്തു.

മുംബൈയിലെ മാതൃഭൂമി ഓഫീസ് അവിടെ അടുത്താണ്. അഞ്ചാറു കൊല്ലമായി അവരോട് ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ല പലരെയും. വഴിയിൽ വെച്ച് അപ്പുവിനെയും കൂട്ടി ഓഫീസിൽ എത്തി. കുറച്ച് നേരം വൈകി. എല്ലാവരും പോയി കഴിഞ്ഞു. ആകെ ഒരു മാത്യു ചേട്ടൻ മാത്രമുണ്ട് അവിടെ. സീനിയർ റിപ്പോർട്ടർ ആണ്. ബോംബെക്കാരായ ശ്രീധരേട്ടനും അപ്പുവും മാത്യു ചേട്ടനോട് സംസാരിച്ചു. ഞാനും ഭർത്താവും കേൾവിക്കാരായി. കഷ്ടി അരമണിക്കൂർ അവിടെ വർത്തമാനം പറഞ്ഞു. Miles to go എന്നുള്ളത് കൊണ്ട് യാത്ര പറഞ്ഞിറങ്ങി.

വിശപ്പ് തുടങ്ങി. മഴയും പൊടിയുന്നുണ്ട്. ജോലി കിട്ടിയ വകയിൽ അപ്പു ചെലവ് ചെയ്യാമെന്ന് പറഞ്ഞു. ആദ്യം കയറിയ ഹോട്ടൽ സിസ്ലേഴ്‌സ് (sizzlers) മാത്രമുള്ളതാണ്. മഴ കനത്തു. അപ്പുവിന്റെ കയ്യിൽ മാത്രമാണ് കുടയുള്ളത്. പുറത്തിറങ്ങിയപ്പോൾ ഒരു മലയാളി ഹോട്ടൽ കണ്ടു. ഓരോരുത്തരെയായി അവൻ ഹോട്ടലിൽ എത്തിച്ചു. പതിവ് നാനും പനീറും ഗോബിയും കഴിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോഴേക്കും മഴ ശമിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ കാണാൻ തീരുമാനിച്ചു. രാത്രിയായതിനാൽ അകത്തേക്ക് പ്രവേശനമില്ല. എന്നാലും അതിനു സമീപം കടൽക്കാറ്റേറ്റ് ഇരുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ക്യാമറയിൽ ഗേറ്റ് വേ വൃത്തിയായി പതിഞ്ഞില്ല. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഞങ്ങൾക്ക് അഭിമുഖമായി താജ് ഗ്രൂപ്പിന്റെ താജ് മഹൽ. മുംബൈ ഭീകരാക്രമണത്തിൽ തരിച്ചു പോയ സ്ഥാപനം. ശ്രീധരേട്ടൻ അവിടെയാണ് ജോലി എടുക്കുന്നത്. അവിടെ വലിയ ഒരു പോസ്റ്റിലാണെങ്കിലും അദ്ദേഹത്തിന് തൃശ്ശൂർ പെരുമ്പിളിശ്ശേരിയിലെ ഒരു സാദാ ഗ്രാമീണനായി അറിയപ്പെടാനാണ് ആഗ്രഹം.


(താജ് മഹൽ)
26/11 എന്നറിയപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അദ്ദേഹത്തിന് പരിചയമുള്ള സഹപ്രവർത്തകരുമുണ്ട്. സംഭവം നടക്കുമ്പോൾ ശ്രീ ഏട്ടൻ ബാംഗ്ലൂർ താജിലാണ്. അന്നത്തെയും പിന്നീടുണ്ടായ അനുഭവങ്ങളും ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി. വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന താജിനോട് വിട പറഞ്ഞു ഉറങ്ങാത്ത നഗരത്തിലൂടെ ഞങ്ങൾ നടന്നു.

മുംബൈയിൽ പോയാൽ സബ്അർബൻ ട്രെയിനിൽ കയറാതെ പൂർണമാവില്ലെത്രെ. ഒരു ഡബിൾ ഡെക്കർ ബസിൽ കയറണമെന്ന ആഗ്രഹവും ബാക്കിയുണ്ട്. ആകെ ബാക്കിയുള്ളത് ഇനി ഒരു പകലാണ്.


(യാദൃശ്ചികമായാണെങ്കിലും ഇതു പോസ്റ്റ് ചെയ്യുന്നത് മറ്റൊരു നവംബർ 26നാണ്)

മുൻ ഭാഗങ്ങൾ വായിക്കാം


11 comments:

  1. യാത്രാ വിവരണം വായിച്ചു . ഇഷ്ടം രൂപാ...ആശംസകൾ .

    ReplyDelete
  2. യാത്ര തുടരട്ടെ... ആശംസകൾ

    ReplyDelete
  3. രൂപ്സ്.. സിസ്‌ലേഴ്‌സ് മാത്രമുള്ള ഹോട്ടൽ..അതെന്താ??
    അനുഗ്രഹം കാശുകൊടുക്കാതെ വാങ്ങിപോന്നത് മോശമായി...അനുഗ്രഹാം ചൂറ്റിപോകും.
    നന്നായെഴുതി ട്ടാ

    ReplyDelete
  4. ഫോളോ ചെയ്തിട്ടുണ്ട് ട്ടാ..ഇനിയും വരാം

    ReplyDelete