27.2.19

പകലിന്റെ ചൂടിലേക്ക്



മനസ്സു പിടയുമ്പോഴാണ് എഴുതാന്‍ തോന്നുക. പ്രിയമുളളവരാരും വായിക്കില്ലെന്ന് നൂറുശതമാനം അറിയുമെങ്കിലും അക്ഷരങ്ങളോടു നര്‍മസംഭാഷണം നടത്തിയാല്‍ വലിയൊരാശ്വാസമാണ്. കാലവും ദേശവും മാറിമാറി ഒടുവില്‍ ഇവിടെ പുലമ്പിയിരുന്ന് ഒന്നിനും കൊളളില്ലെന്ന് ഹൃദയം മന്ത്രിക്കുമ്പോള്‍ വാക്കുകളില്‍ അഭയം തേടും.

സൂര്യന്റെ ചൂടിനെ ഭയപ്പെട്ട് ഇരുട്ടിലോടിയൊളിക്കാന്‍ വെമ്പും. അവിടെ എനിക്കായി പുഞ്ചിരി തൂകി നക്ഷത്രങ്ങളും ചന്ദ്രനും കാത്തിരിക്കും. പകലിന്റെ രൗദ്രത മറന്ന് സ്വസ്ഥമായുറങ്ങണമെന്ന് രാവിന്റെ ഇളംതണുപ്പ് എന്നോട് മന്ത്രിക്കും.


തേങ്ങലുകള്‍ക്കിടയില്‍ വിങ്ങലായും വേദനയായും എന്നെ മുറിവേല്‍പ്പിക്കുന്ന മുളളുകള്‍ എനിക്കായി ശയ്യ ഒരുക്കുന്നുവെന്നറിഞ്ഞുതന്നെ നിദ്രയെ പുല്‍കാന്‍ ഞാനൊരുങ്ങും. ഭ്രാന്തിയുടെ ജല്പനങ്ങളായി മറ്റുളളവര്‍ പരിഹസിക്കുമ്പോള്‍ എന്റെ ശരികള്‍ കാണുന്ന നിഴല്‍ പോലും പകലെന്നെ തനിച്ചാക്കി മറയും. സ്വപ്നത്തില്‍ എനിക്കൊപ്പം നടക്കാന്‍ നിഴലുണ്ട്. ഇടയ്ക്ക് ഞെട്ടിയുണരുമ്പോള്‍ സൂര്യരശ്മികള്‍ എന്റെ കണ്ണുകളിലേക്ക് തറച്ചുകയറും.
അതേ, യാഥാര്‍ഥ്യവും നിഴലും തമ്മിലുളള അകലം അളക്കാവുന്നതിലും കൂടുതലാണ്. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് അറിഞ്ഞുതന്നെ ഞാന്‍ വീണ്ടും പകലിന്റെ ചൂടിലേക്ക് കുട ചൂടാതെ ഇറങ്ങണം...