എന്തായാലും ചരിത്ര പ്രസിദ്ധമായ സി എസ് ടി സ്റ്റേഷനിൽ എത്തി. സമയം 11 ആയി. തിരക്ക് അധികമില്ല. ഞങ്ങൾ കയറിയ ട്രെയിനിലും ധാരാളം കാലി സീറ്റുകൾ ഉണ്ട്. ഓരോ സ്റ്റേഷൻ എത്താറാവുമ്പോഴും അതിന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കും, അനൗൺസ്മെന്റും ഉണ്ട്.
ട്രെയിൻ ഇറങ്ങി ഓട്ടോ പിടിച്ചു. ഫ്ലാറ്റിലെത്തി കഥകൾ പറഞ്ഞ് ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം നേരത്തെ ഇറങ്ങണമെന്നു ശ്രീ ഏട്ടൻ പറഞ്ഞെങ്കിലും പതിവുപോലെ പതിനൊന്നു മണിയായി.
മഹാരാജ് സംഗ്രഹാലയ
ഉബർ പിടിച്ചു പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം കാണാൻ പോയി. ഛത്രപതി ശിവാജി മഹാരാജ് സംഗ്രഹാലയ എന്നാണ് ഇപ്പോഴത്തെ പേര്. ടിക്കറ്റ് കൊടുത്തു അകത്തു കയറി. ഫോണിൽ പടം എടുക്കണമെങ്കിലും ടിക്കറ്റ് എടുക്കണം. കണ്ണുകൊണ്ട് കാഴ്ചകൾ കണ്ടു മടങ്ങാം എന്ന് തീരുമാനിച്ചു. ബോംബെ എന്ന ഗ്രാമം മഹാനഗരമായതും മുംബൈ ആയതുമായ ചരിത്രം ചിത്രങ്ങളിലൂടെ കാണാം. റഫറൻസ് പുസ്തകങ്ങളും വാങ്ങാം, വായിക്കാം. രാജ്യത്തിന്റെ എല്ലാ പൗരാണികവും ആധുനികവുമായ സംഭവവികാസങ്ങൾ അവിടെ ചിത്രമായും അവശിഷ്ടങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്തു വെച്ച മൃഗങ്ങളുമുണ്ട്. സാംസ്കാരികം, സാഹിത്യം, മതം, പുരാണം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലകളിലെ പുരാരേഖകളും ആ മ്യൂസീയത്തിലുണ്ട്. എന്നിരുന്നാലും ബുദ്ധമതത്തെക്കുറിച്ചാണ് കൂടുതലായി അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് മണിക്കൂറോളം ചിലവഴിച്ച ശേഷം പുറത്തിറങ്ങി.
ദിവസങ്ങൾ കുറവും ആഗ്രഹങ്ങൾ കൂടുതലുമായാൽ ഇങ്ങനെയാണ്. കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം. തൊട്ടടുത്ത് ആർട്ട് ഗാലറിയുണ്ട്. കാണാൻ കയറിയാൽ സമയം വൈകും. വിശപ്പ് വിരുന്നെത്തി. ഒരു കുഞ്ഞു ഹോട്ടലിൽ കയറി ചോറ് കഴിച്ചു. എന്തോ ഒരു കറി. ഇനി എന്ത് ഓർഡർ ചെയ്യും എന്ന് വിചാരിച്ചു ഹോട്ടലിന്റെ ചുമരിൽ എഴുതിവെച്ച മെനു നോക്കി. സാബുദാൻ വടയുണ്ട്. സാബുദാൻ എന്ന അരികൊണ്ട് ഉണ്ടാക്കിയ വടയാണ്. കൂടെ തൈരിൽ പഞ്ചസാര ഇട്ടതും. കഴിച്ചു കഴിഞ്ഞു നേരെ ക്രോഫോഡ് മാർക്കറ്റിൽ എത്തി. ഭർത്താവിന് ഷർട്ടുകളും പാന്റ്സും വാങ്ങി. ഇടയിൽ ഞാനും ഒരു ടോപ് വാങ്ങി. മുറി ഹിന്ദിയിൽ പിശകി. 200 രൂപ കുറഞ്ഞു കിട്ടി. ഒരു പഴ്സും വാങ്ങി.
സാബുദാൻ വട
ഇനി ബാക്കിയുള്ളത് ഡബിൾ ഡെക്കർ ബസ് യാത്രയാണ്. ബസ് സ്റ്റോപ്പിൽ കാത്തു നിന്ന ഞങ്ങൾക്ക് മുമ്പിലേക്ക് ഒരു ഇരുനില ബസ് വന്നു നിന്നു. കയറി മുകൾ നിലയിലെത്തി ഒരു സ്കൂൾ പയ്യന്റെ അടുത്ത് ഇരുന്നു. തൊട്ടടുത്ത സീറ്റിൽ ഭർത്താവും. പിന്നിലായി ശ്രീധരേട്ടനും. ഇത്തിരി ഗമയോടെ ബസ് നീങ്ങി. 'ഗ്രൗണ്ട് ഫ്ലോറിൽ' തിരക്ക് കുറവാണ്. ഓരോ നിലയിലും ഓരോ കണ്ടക്ടർ ആണ്. ട്രാഫിക് സിഗ്നലും ബ്ലോക്കും യാത്ര പതുക്കെയാക്കി. എന്നാലും ആസ്വദിച്ചു ഓരോ നിമിഷവും. റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ശനിയാഴ്ചയായതിനാൽ തിരക്ക് കുറവാണ്. എന്നാലും തെരുവ് കച്ചവടക്കാരുടെ നീണ്ട നിരയാണ് കവാടം മുതൽ പ്ലാറ്റ്ഫോം വരെ. മനസ് ഇടറാതെ പ്ലാറ്ഫോമിലേക്ക് നടന്നു. നല്ല ദാഹമുണ്ട്. അഞ്ചു രൂപ കോയിൻ ഇട്ടാൽ അരലിറ്റർ വെള്ളം കിട്ടും. പറയാതെ വയ്യ, ബോംബെ കോർപറേഷന്റെ കുടിവെള്ള സർവീസ് സൂപ്പറാണ്. ശുദ്ധമായ വെള്ളം. പൈസ കൊടുത്തതിനു ശേഷം വെള്ളകുപ്പി പൈപ്പിന് താഴെ വെക്കണം. കിട്ടിയയുടൻ ആർത്തിയോടെ ഞങ്ങൾ വെള്ളം വാങ്ങി കുടിച്ചു.
ട്രെയിനിൽ കയറി ചെമ്പുർ ഇറങ്ങി. സഹപ്രവർത്തകർക്ക് മറാത്തി സ്വീറ്റ്സ് വാങ്ങാൻ കടയിൽ കയറി. രാംഗോലി മിക്സ്ചർ വാങ്ങി. പല വർണത്തിലുള്ള മിക്സ്ചറാണത്. വാങ്ങി വേഗം ഫ്ലാറ്റിലെത്തി സാധനങ്ങൾ പായ്ക്ക് ചെയ്തു.
ഏടത്തിയുടെ മകൻ അപ്പു പിസക്കു ഓർഡർ കൊടുത്തു. അവന്റെ സുഹൃത്തിന്റെ സ്ഥാപനമാണ്. വലിയ പിസ കഴിക്കാൻ എല്ലാവരും എന്നെ സഹായിച്ചു. അത് കഴിഞ്ഞു വിമാനത്താവളത്തിലേക്ക്. കയറാനുള്ള ഫ്ലൈറ്റ് വരുന്ന ഗേറ്റിന്റെ നമ്പർ 25 ആണ്. ആ സ്ഥലത്ത് കാത്തുനിൽക്കുമ്പോൾ പഴയ സൂപ്പർ താരം കരിഷ്മ കപൂർ വിമാനമിറങ്ങി നടന്നു പോകുന്നു. ഫോണിന്റെ പവർ ബട്ടൺ കേടായതിനാൽ പെട്ടന്നു ഓണാക്കി പടമെടുക്കാൻ കഴിഞ്ഞില്ല.
എന്നാലും കണ്ണുകൊണ്ട് കണ്ടല്ലോ... അധികം താമസിയാതെ ഗേറ്റ് തുറന്നു. വിമാനത്തിൽ അവസാനവരിയിൽ നിന്ന് രണ്ടാമത്തേതിലാണ് സീറ്റ്. മുംബൈ വിമാനത്താവളത്തിൽ ഓരോ മിനുട്ടിൽ ഒരു വിമാനം പറന്നു ഉയരുകയും ഇറങ്ങുകയും ചെയ്യും. വരി വരിയായി വിമാനങ്ങൾ ഊഴം കാത്തുനിന്നു. ഞങ്ങളുടേതും അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിനിന്നു തന്റെ സമയമായപ്പോൾ പറന്നുപൊങ്ങി. ഏറെ കൊതിച്ചൊരു യാത്ര കഴിഞ്ഞുള്ള മടക്കം. ഉടൻ വീണ്ടും കാണാമെന്നു ആ നഗരത്തോട് മന്ത്രിച്ചു, ഉറങ്ങുന്ന ഉണ്ണികുട്ടനെ നെഞ്ചോട് ചേർത്ത് ആകാശത്തെ നക്ഷത്രങ്ങളോട് കിന്നരിച്ചു അടുത്തതു തുടങ്ങാനായി ഈ യാത്ര അവസാനിപ്പിച്ചു.
എന്നാലും കണ്ണുകൊണ്ട് കണ്ടല്ലോ... അധികം താമസിയാതെ ഗേറ്റ് തുറന്നു. വിമാനത്തിൽ അവസാനവരിയിൽ നിന്ന് രണ്ടാമത്തേതിലാണ് സീറ്റ്. മുംബൈ വിമാനത്താവളത്തിൽ ഓരോ മിനുട്ടിൽ ഒരു വിമാനം പറന്നു ഉയരുകയും ഇറങ്ങുകയും ചെയ്യും. വരി വരിയായി വിമാനങ്ങൾ ഊഴം കാത്തുനിന്നു. ഞങ്ങളുടേതും അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിനിന്നു തന്റെ സമയമായപ്പോൾ പറന്നുപൊങ്ങി. ഏറെ കൊതിച്ചൊരു യാത്ര കഴിഞ്ഞുള്ള മടക്കം. ഉടൻ വീണ്ടും കാണാമെന്നു ആ നഗരത്തോട് മന്ത്രിച്ചു, ഉറങ്ങുന്ന ഉണ്ണികുട്ടനെ നെഞ്ചോട് ചേർത്ത് ആകാശത്തെ നക്ഷത്രങ്ങളോട് കിന്നരിച്ചു അടുത്തതു തുടങ്ങാനായി ഈ യാത്ര അവസാനിപ്പിച്ചു.
മുൻ ഭാഗങ്ങൾ വായിക്കാം
ഈ മുംബയ് സഞ്ചാരവിവരണം ഇഷ്ടപ്പെട്ടു
ReplyDelete