20.7.15

അപരിചിതം ഈ സൗഹൃദം

'എന്തൂന്നാ ഈ കുത്തിക്കുറിയ്ക്കുന്നേ'... തൃശ്ശൂര്‍ ഭാഷയിലുളള വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ തിരിഞ്ഞു നോക്കി. ഇല്ല, എല്ലാം എന്റെ തോന്നല്‍ മാത്രം. തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കു അങ്ങനെയൊരു അസുഖമുണ്ട്. പണ്ട് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു, 'മഴയും മഞ്ഞും ആരെയും ഭ്രാന്തരാക്കും.'

പാടവും തോടും വെളളം നിറഞ്ഞ് ഒന്നായി കിടക്കുന്ന ഒരു ദിനത്തിലാണ് വളരെ സ്‌നേഹത്തോടെ കാത്തുസൂക്ഷിച്ചൊരു സൗഹൃദം തകര്‍ന്നത്. സ്ഥാനം കൊണ്ട് ഏട്ടനാണെങ്കിലും (ഇംഗ്ലീഷില്‍ കസിന്‍ എന്നു വായിക്കാം) ബാല്യത്തില്‍ എന്റെ മനസ്സ് ഏറ്റവുമടുത്തു വായിച്ച കൂട്ടുകാരനാണ്. പേരു ചോദിക്കരുത്.

പുസ്തകങ്ങളുമായി കൂട്ടുകൂടിയ എന്നെ സമപ്രായക്കാരായ കുട്ടികള്‍ ഒഴിവാക്കി. നിശ്ശബ്ദമായൊരു ബാല്യമായിരുന്നു എന്റെത്. പിന്നീട് പുസ്തകങ്ങളെയും അക്ഷരങ്ങളെയും ഒഴിവാക്കി ശബ്ദങ്ങളില്‍ അലിഞ്ഞു ചേരേണ്ടി വന്നു കൂട്ടു കിട്ടാന്‍. എല്ലാവരില്‍ നിന്നും അകന്നിരിക്കുന്ന എന്റെ അടുത്തു വന്നു സംസാരിക്കാനും മനസ്സു തുറക്കാനും ഏട്ടനെ ഉണ്ടായിരുന്നുളളൂ. വേനലവധിക്കു കൂട്ടുകുടുംബവും പിന്നീട് അണുകുടുംബവുമായുളള ജീവിതമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. വയലിലും തൊടിയിലും നടന്നും  ക്രിക്കറ്റു കളിച്ചും ചക്കയും മാങ്ങയും തിന്നും അവധി ഞങ്ങള്‍ ആഘോഷമാക്കി.

കൗമാരകാലത്ത് ഋതുമതിയായി തറവാട്ടിലെ നാലുകെട്ടിന്റെ അറയില്‍ വിശേഷാവസരങ്ങളില്‍ ആരും കാണാതെ ഒളിച്ചിരിക്കേണ്ടി വരുമ്പോള്‍ മനസ്സു തേങ്ങാറുണ്ട്. പുറത്തെ ആരവങ്ങളില്‍ ചെവിയോര്‍ത്തു ഞാന്‍ സ്വയം അവിടുത്തെ ആഘോഷങ്ങള്‍ക്കു മനസ്സില്‍ ഛായം പൂശും. ആ സമയത്ത് കൂട്ടായി ഏട്ടന്‍ വരാറുണ്ട്. തൊടാതെ അകലത്തിരുന്നു പുറത്തു നടക്കുന്ന സംഭവങ്ങള്‍ വിവരിക്കും. ഇരുളു നിറഞ്ഞ അറയ്ക്കപ്പുറമുളള ആ ലോകം ഞാന്‍ ഏട്ടനിലൂടെ കാണും.

ആ കൂട്ട് എങ്ങനെ തകര്‍ന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല. പല തവണ ഞാന്‍ ശ്രമിച്ചെങ്കിലും ഏട്ടന്‍ ഫോണെടുക്കാറില്ല. എങ്കിലും നമ്പര്‍ ഡിലീറ്റ് ചെയ്യാനൊന്നും ഞാന്‍ മെനക്കെട്ടില്ല. എന്നെങ്കിലും വിളിച്ചാലോ! എന്നെ വേദനപ്പിക്കുന്ന ഈ സംഭവത്തെക്കുറിച്ചു ഓര്‍ക്കുന്നതു പോലും എന്റെ കൂടപ്പിറപ്പിന് ഇഷ്ടമല്ല. ഞാന്‍ എഴുതിയതു കണ്ടാല്‍ എന്നെ വിളിച്ചു അനിയന്‍ ചീത്ത വിളിക്കുമെന്നും ഉറപ്പാണ്.

എങ്കിലും മനസ്സ് വല്ലാതെ നോവും. ഒരിക്കല്‍ എന്റെ ചിന്തകള്‍ വായിച്ചറിഞ്ഞിരുന്ന ഏട്ടന്റെ  നോട്ടങ്ങളില്‍ ഇന്നു നിസ്സംഗത മാത്രമേ നിഴലിക്കുന്നുളളൂ. ഒരിക്കല്‍ ഒന്നിച്ച് ഓടിക്കളിച്ചിരുന്ന തറവാട്ടുമുറ്റത്ത് ഇപ്പോള്‍ അപരിചിതരെപ്പോലെ ഞങ്ങള്‍ അവധിക്കു ഒത്തുകൂടുന്നു. നാലുകെട്ടിലെ മഴ മാത്രം ഞങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ശബ്ദിക്കും.

15.6.15

ഇപ്രാവശ്യവും രക്ഷയില്ല



ഈ ചേര്‍ച്ചകള്‍ക്കുളള അടിസ്ഥാനമെന്ത്? പറഞ്ഞു വരുമ്പോള്‍ ഇരട്ടകളോ നേര്‍ സഹോദരങ്ങളോ അല്ല. ഏടത്തിയെന്നു ഞാന്‍ ആദ്യം വിളിച്ച വ്യക്തി, ആറു മാസത്തെ മൂപ്പ് വില വെക്കേണ്ടെങ്കില്‍ പോലും. സഹോദരന്‍മാരുടെ മക്കളാണെങ്കിലും ഒരേ ദിനത്തില്‍ മണിക്കൂറുകളുടെയോ നിമിഷങ്ങളുടെയോ വ്യത്യാസത്തില്‍ ഒരേ അമ്മയ്ക്കു ജനിച്ച വ്യക്തികളേക്കാള്‍ ഒരു പോലെ ഞങ്ങളെ തറവാടിലെ അംഗങ്ങള്‍ കണ്ടു.

പുളളികളും നിറങ്ങളും ഒരു പോലെ നോക്കി പുത്തനുടുപ്പുകള്‍ വിശേഷാവസരങ്ങള്‍ക്കായി ഞങ്ങള്‍ക്കു വേണ്ടി വാങ്ങി വെച്ചു. ഒന്നിച്ചു കൈ പിടിച്ചു നടക്കാന്‍ പഠിച്ചു. അല്ല, ആദ്യം നടന്നു തുടങ്ങിയ അളകേടത്തി എനിക്കു വഴികാട്ടിയായി. വീഴാതെ പിടിച്ചു നിര്‍ത്തി.

നിഗൂഡമായ മനസ്സുളള ഒരു വ്യക്തിത്വമാണ് ഏടത്തിയുടേതെന്നു പലപ്പോഴും തോന്നാറുണ്ട്. പക്ഷെ ഒരുമ നിറങ്ങളില്‍ ഞങ്ങളെ പിടിച്ചു നിര്‍ത്തി. വെവ്വേറെ വീടുകളില്‍ നിന്നും ചടങ്ങുകള്‍ക്കെത്തി അവിടെ വെച്ചു കണ്ടു മുട്ടുമ്പോഴും വസ്ത്രങ്ങളിലെ നിറങ്ങളുടെ സാദൃശ്യം ഞങ്ങളെ വിസ്മയപ്പെടുത്തി.

പറഞ്ഞാല്‍ ഫലം പോകുമെന്ന കേട്ടുകേള്‍വിയനുസരിച്ച് പലരോടും ഞങ്ങള്‍ ഈ നിറങ്ങളിലെ ഒരുമയെക്കുറിച്ചു പറഞ്ഞു. ഒരു ഫലിതമെന്നോണം അവര്‍ ഇതിനെ ചിരിച്ചു തളളി, അല്ല ഇന്നും ആ പതിവ് തുടര്‍ന്നു.

ഇന്ന് അളകേടത്തിയുടെ മുത്തശ്ശന്റെ നവതിയാഘോഷത്തിനു കോഴിക്കോട് തളിയിലെ പത്മശ്രീ ഓഡിറ്റോറിയത്തിലെത്തിയ ഞാന്‍ ആളുകള്‍ക്കിടയില്‍ ആ മുഖം എവിടെയെന്നു നോക്കി. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം കാണുന്നതിന്റെ ആകാംക്ഷയ്ക്കപ്പുറം ഞാന്‍ ഏടത്തിയെ തിരഞ്ഞത് വേഷമെന്തെന്നറിയാനായിരുന്നു.

ഏടത്തിയെ അന്വേഷിച്ചു തിരക്കിനിടയില്‍ പച്ച സാരിയില്‍ നടന്ന എനിക്കു കണ്ടു പിടിക്കാന്‍ അധികം കഷ്ടപ്പെടേണ്ടി വന്നില്ല. പച്ച ദാവണിയുടുത്ത് ഹാളിനകത്ത് ആരോടോ സംസാരിച്ചു നില്‍ക്കുന്നു. പരസ്പരം ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇപ്രാവശ്യവും രക്ഷയില്ല.'

31.5.15

അലിയണം വെണ്ണപോല്‍


പുറത്തെ കനത്ത ചൂടും ശീതികരിച്ച മുറിയിലെ മരവിച്ച തണുപ്പിനുമിടയിലെ ജീവിതം. ലോകം ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആരംഭിച്ച് ജനങ്ങള്‍ ഉണരുമ്പോള്‍ അവസാനിക്കുന്ന ദിനങ്ങള്‍. കൈവെളളയില്‍ സ്വന്തമെന്നു കരുതി താലോലിച്ച സൗഹൃദങ്ങള്‍ തകരുമ്പോള്‍ പോലും കിതയ്ക്കാനോ തേങ്ങാനോ കഴിയാത്ത അവസ്ഥ. ബസ് സ്‌റ്റോപ്പില്‍ കണ്ടക്ടറുടെ ഡബിള്‍ബെല്ലെന്ന ഔദാര്യത്തിനു കാത്ത് നഗരത്തിലെ സ്ഥിരം തിരക്കുകളിലലിഞ്ഞുളള യാത്ര. അടുത്ത ലക്ഷ്യത്തില്‍ കയറുന്ന യാത്രക്കാര്‍ക്കായി തിരക്കിട്ടിറങ്ങി വഴിമാറി നടക്കും. കത്തിയെരിഞ്ഞാലും ചാരത്തില്‍ നിന്നുമുയര്‍ന്ന് അന്നത്തെ അന്നത്തിനു വകതേടുന്ന മിഠായിത്തെരുവും മദ്യത്തിനായി മര്യാദയോടെ കാത്തു നില്‍ക്കുന്ന വിദേശമദ്യശാലയും കടന്ന് റെയില്‍വെ ഗേറ്റും കഴിഞ്ഞ് കിതച്ച് ഓഫീസിലേക്ക്.

രാത്രിയും പാതിരാത്രിയും കഴിഞ്ഞ്, വന്ന വഴി വിജനമായി കിടക്കുന്നതു നോക്കി വഴിയരികില്‍ ഉറങ്ങാന്‍ ഇടം തേടുന്ന സ്ത്രീയെ നോക്കി കാറിലിരുന്ന് നിശ്വസിച്ച് വീട്ടിലേക്കു മടക്കം. ദിവസവും പുതിയ വാര്‍ത്തകള്‍ കൈകളിലെത്തുമ്പോഴും മരവിക്കാതെ മനസ്സ്. നാളെ രാവിലെ കാപ്പിക്കൊപ്പം പത്രം കണ്ടില്ലെങ്കില്‍ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത ഒരു വായനാലോകത്തിനു വേണ്ടി ജീവിക്കുന്നു. സമയത്തിനു പ്രാമുഖ്യം നല്‍കിയ ജോലിക്കിടയില്‍ കുടുംബത്തിനും അടുക്കളയ്ക്കും വായനയ്ക്കും എഴുത്തിനും ഫോണിനും നവമാധ്യമങ്ങള്‍ക്കും സമയം കണ്ടെത്താനാകാതെ കുഴങ്ങുമ്പോള്‍ ഓര്‍ക്കും ഇതൊന്നുമില്ലെങ്കില്‍ ജീവിതം എത്ര വിരസമാകുമെന്ന്.

സമയം ധാരാളം കിട്ടുന്നത് ഉറക്കത്തിനിടയിലെ സ്വപ്‌നങ്ങള്‍ക്കു മാത്രമാണ്. രണ്ടു നിമിഷത്തില്‍ ഒരു സംവത്സരം കാണാം. എത്താന്‍ കഴിയാത്ത സ്ഥലങ്ങളും മോഹിക്കാന്‍ പറ്റാത്ത പലതും എനിക്കു ചുറ്റുമെത്തുന്നു. ഒരിക്കലെങ്കിലും സാക്ഷ്യം വഹിക്കാനോ അനുഭവിക്കാനോ ആഗ്രഹിച്ച മുഹൂര്‍ത്തങ്ങള്‍ എനിക്കായി രചിക്കുന്നു എന്റെ ഉപബോധമനസ്സ്. സ്വപ്‌നങ്ങളിലലിഞ്ഞ് ഒരു നാള്‍ ഇല്ലാതാവണം,  ദോശയ്ക്കു മുകളില്‍ വെണ്ണ പതഞ്ഞു തീരുന്നത് പോലെ!